നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, March 23, 2024

സലാഹുദ്ധീന്‍ തങ്ങള്‍ നിര്യാതനായി

എടക്കഴിയൂര്‍ സ്വദേശി സയ്യിദ് സലാഹുദ്ധീന്‍ തങ്ങള്‍ യുഎഇയില്‍ നിര്യാതനായി. വെള്ളിയാഴ്ച അബുദാബിയില്‍ വച്ചാണ് മരണം സംഭവിച്ചത്. സയ്യിദ് ഫസല്‍ തങ്ങളുടെ മകനും സയ്യിദ് ഫക്രുദ്ദീന്‍ തങ്ങളുടെ സഹോദരനുമാണ്.ഉദയം പഠനവേദിയുടെ മുന്‍ നിര പ്രവര്‍‌ത്തകന്‍ ആര്‍.വി.എസ് തങ്ങളുടെ സഹോദരിയുടെ മകനാണ്‌ സയ്യിദ് സലാഹുദ്ദീന്‍.
 
പരേതന്റെ പാരത്രിക ജീവിതം പ്രകാശ പുരിതമാക്കി അനുഗ്രഹിക്കുമാറാകട്ടെ.


Tuesday, February 20, 2024

അന്‍‌സാര്‍ എരവളപ്പില്‍ മരണപ്പെട്ടു

പാവറട്ടി:എരവളപ്പിൽ അൻസാർ (41) വാഹനാപകടത്തിൽ മരണപ്പെട്ടു.തളിക്കുളം പുത്തൻതോട് അഷ്‌റഫിന്റെയും  പാവറട്ടി എരവളപ്പിൽ ഫാത്തിമ്മയുടെയും മകനാണ് അൻസാർ.

കാലത്ത് തൃശൂർ പടിഞ്ഞാറെ കോട്ടയിൽ വെച്ചുണ്ടായ അപകടത്തിലാണ് മരണം.

പുതുമനശ്ശേരി  എരവളപ്പിൽ നാസർ, അസീസ്, അൻവർ, അക്ബർ എന്നിവരുടെ സഹോദരിയുടെ മകനാണ്.

പാവറട്ടി ഖുബ ട്രസ്റ്റ് അനുബന്ധ സം‌വിധാനങ്ങളും പ്രവാസ ലോകത്തും നാട്ടിലുമുള്ള ഉദയം പഠനവേദിയും അന്‍‌സാറിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി.സര്‍‌വ്വ ശക്തനായ നാഥന്‍ പരേതന്റെ പാരത്രിക ജീവിതം പ്രകാശ പൂര്‍‌ണ്ണമാക്കി അനുഗഹിക്കട്ടെ.

Thursday, December 21, 2023

നാലകത്ത് പള്ളത്ത് ഐഷമരണപ്പെട്ടു

പാവറട്ടി:പുതുമനശ്ശേരി, തത്തോത്ത് പരേതനായ വൈശ്യം വീട്ടിൽ മുഹമ്മദ് ഭാര്യ നാലകത്ത് പള്ളത്ത് ഐഷ (86) മരണപ്പെട്ടു.ഖത്തര്‍ സി.ഐ.സിയുടെ സജീവ പ്രവര്‍‌ത്തകനും ഉദയം പഠനവേദിയുടെ നേതൃ നിരയിലുമുള്ള എന്‍.പി അഷ്‌റഫിന്റെ മാതാവാണ്‌. ഖബറടക്കം (വ്യാഴാഴ്ച) രാവിലെ പുതുമനശ്ശേരി മഹല്ല്  ഖബർസ്ഥാനിൽ.

സി.ഐ.സി ഖത്തര്‍,എന്‍.പിയുടെ ഉമ്മയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. പരേതക്ക് വേണ്ടിയുള്ള ജനാസ നമസ്‌കാരം വെള്ളിയാഴ്ച്ച ജുമുഅക്ക് ശേഷം ഐൻ ഖാലിദിലുള്ള അൽ‌മാന പള്ളിയിൽ നടക്കുമെന്ന് സി.ഐ.സി സെക്രട്ടറി അറിയിച്ചു. 

മക്കൾ:അഷ്റഫ്, ബഷീർ,ഷെരീഫ്, സലാഹുദ്ദീൻ,റുഖിയ, റസിയ. മരുമക്കൾ:പരേതനായ കുഞ്ഞിമുഹമ്മദ് ഹാജി ഒരുമനയൂർ,അബ്ദുൽ അസീസ് വെന്മേനാട്,സൈനബ,ഷാജി, ഷമീന, റജീന.


Saturday, December 16, 2023

സാന്ത്വന സ്‌പ‌ർശം

സാന്ത്വന സ്‌പ‌ർശം  പാലിയേറ്റീവ് കെയർ പാവറട്ടി - ഖത്തർ ചാപ്റ്റർ രൂപീകരിച്ചു.

ദോഹ: സാന്ത്വന സ്‌പ‌ർശം  പാലിയേറ്റീവ് കെയർ പാവറട്ടിയുടെ ഖത്തർ ചാപ്റ്റർ രൂപികരിച്ചു.മുഖ്യ രക്ഷാധികാരി എ.കെ ഉസ്‌മാൻ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം, രക്ഷാധികാരി എ.കെ മുഹമ്മദ് അഷ്‌‌റഫ് ഉദ്‌ഘാടനം ചെയ്‌തു. 

പാവറട്ടി മേഖല കേന്ദ്രീകരിച്ച് പ്രവര്‍‌ത്തിച്ചു വരുന്ന സാന്ത്വന സ്‌പ‌ർശം  പാലിയേറ്റീവ് കെയറിന്റെ സേവന നൈരന്തര്യവും,ഭാവി ആസൂത്രണങ്ങളും സാന്ത്വന സ്‌പ‌ർശം പാലിയേറ്റീവ് കെയർ പാവറട്ടിയുടെ പ്രസിഡന്റ് എന്‍.പി അബൂബക്കർ വിശദീകരിച്ചു. പാലിയേറ്റിവ് പ്രവർത്തനങ്ങളോടൊപ്പം തന്നെ നടത്തിവരുന്ന വിത്യസ്തമായ പദ്ധതികളുടെ ഹ്രസ്വമായ രൂപവും അവതരിപ്പിക്കപ്പെട്ടു.ഹോം കെയർ, ഫിസിയോ തെറാപ്പി, സാന്ത്വനം ഫാർമസി, സാന്ത്വനം ഡ്രസ്സ് ബാങ്ക്, സാന്ത്വനം എല്‍‌ഡേ‌ഴ്‌സ് ഫോറം, സ്റ്റുഡ‌ന്റസ് ഇനീഷിയേറ്റീവ് ഇൻ പാലിയേറ്റീവ് (SIP), സാന്ത്വനം വായന ശാല, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, സൈക്കോളജിക്കൽ കൗൺസിലിംഗ് , സാന്ത്വനം റെസ്ക്യൂ ടീം, തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു.

വിവിധ മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തിൽ സം‌ബന്ധിക്കുകയും,സാന്ത്വന സ്‌പ‌ർശം  പാലിയേറ്റിവിന്റെ ഭാവി പ്രവർത്തനങ്ങൾക്ക്  പിന്തുണ അറിയിക്കുകയും ചെയ്‌തു.                      

ഖത്തർ ചാപ്റ്റർ അഡ്വൈസറി ബോഡ് അംഗങ്ങളായി ഡോ.ഫുആദ് ഉസ്‌മാന്‍, സിയാദ് ഉസ്‌മാന്‍,ഹാഷിം എം.സി,അബ്‌ദുല്‍ ഖാദർ ആര്‍.സി എന്നിവരെ തിരഞ്ഞെടുത്തു. എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി, മുഈനുദ്ധീൻ  പോവിൽ , നവാസ് കടവിൽ, ഷാജഹാൻ കെ.വി, റഷീദ് കെ.ജി, യൂസുഫ് ആര്‍.എം, ഇബ്രാഹിം കുട്ടി എ.വി, ഷക്കീർ എന്‍.കെ, അഡ്വക്കേറ്റ് മൊയ്‌‌നുദ്ധീൻ , ജാസിം എന്‍.പി, ഷഹീർ കുട്ടോത്ത്, ശംസി ബക്കർ, മുഹമ്മദ് റാഫി കണ്ണോത്ത്, മൊയ്‌നുദ്ദീൻ പി.സ്, സിറാജുദ്ദീൻ, ഫായിസ് കൊറിയത്ത് എന്നിവരെ തിരഞ്ഞെടുത്തു.മുഈനുദ്ദീൻ പോവിൽ സ്വാഗതവും  ജാസിം പാടൂർ നന്ദിയും പറഞ്ഞു.

---------------

Saturday, September 23, 2023

അവാര്‍‌ഡില്‍ തിളങ്ങി ഷാമിന

കലാ-സാം‌സ്‌‌കാരിക മേഖലയിലെ പ്രതിഭക്കുള്ള അവാർഡായ ഫൈൻ ക്യൂ എഴുത്തുകാരി ഷാമിന ഹിഷാം സ്വന്തമാക്കി.

ഊദിന്റെ ഗന്ധത്തിലൂടെ ആസ്വാദക ലോകം സൃഷ്‌ടിച്ച ഷാമിന ഹിഷാം,അക്ഷരാര്‍‌ഥത്തില്‍ സഹൃദയരുടെ ഹൃദയങ്ങളില്‍ ഇടം നേടിയിരിക്കുന്നു.അഭിനന്ദനങ്ങള്‍ പ്രാര്‍‌ഥനകള്‍..

ഒരു ജിന്ന്‌ ഗന്ധം പകരുന്ന ഊദ് എന്ന ഷാമിന ഹിഷാമിന്റെ നോവല്‍ ഏറെ പ്രകീര്‍‌ത്തിക്കപ്പെട്ടിരുന്നു. പ്രണയവും ഏകാന്തതയും ഒരു പെൺജീവിതത്തിലെ ഭാവനയും മിത്തുമാണ് നോവലിന്റെ ഇതിവൃത്തം. യാഥാർഥ്യവും കാല്പനികതയും ഇഴുകിച്ചേർന്ന് സത്യവും മിഥ്യയും വേർതിരിച്ചറിയാൻ പ്രയാസപ്പെടുന്നുവെന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്‌. ആത്തിയുടെ സ്വപ്‌‌നങ്ങളിലൂടെയും സ്വാതന്ത്ര്യത്തിന്റെ വഴികളിലൂടെയുമുള്ള സഞ്ചാരത്തിലൂടെയാണ്‌ ഊദ് പ്രസരിക്കുന്നത്.

പ്രതിഭയും കർമവുംകൊണ്ട് ഹൃദയങ്ങൾ കീഴടക്കിയ പെൺതാരകങ്ങളെ ഖത്തറിലെ പ്രവാസ മണ്ണ് ഹൃദയത്തോട് ചേർത്ത് ആദരിച്ചു. താരങ്ങളും വിശിഷ്ട വ്യക്തികളും സംഗമിച്ച രാവിൽ അവർക്കുള്ള ആദരമായി ‘ഗൾഫ് മാധ്യമം-ഷി ക്യൂ എക്സലൻസ് പുരസ്കാരം’ സമ്മാനിച്ചു. ഖത്തർ ഇന്ത്യൻ അംബാസഡർ വിപുലും മലയാള ചലച്ചിത്രതാരം പാർവതി തിരുവോത്തും മുഖ്യാതിഥികളായ പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷിയാക്കിയായിരുന്നു ‘ഷി ക്യൂ എക്സലൻസ്’ രണ്ടാം സീസണിലെ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്.പത്തു കാറ്റഗറികളിലായി 30 പ്രതിഭകൾ മാറ്റുരച്ച ഫൈനൽ റൗണ്ടിൽ ഓരോ വിഭാഗത്തിലെയും വിജയികളെയും നാടകീയ മുഹൂർത്തങ്ങൾക്കൊടുവിൽ പ്രഖ്യാപിച്ചപ്പോൾ ദോഹ ഹോളിഡേ ഇൻ ഹോട്ടലിലെ നിറഞ്ഞ സദസ്സ് കൈയടികളോടെ വരവേറ്റു.

കലാ-സാം‌സ്‌‌കാരിക മേഖലയിലെ പ്രതിഭക്കുള്ള അവാർഡായ ഫൈൻ ക്യൂ എഴുത്തുകാരി ഷാമിന ഹിഷാം സ്വന്തമാക്കി. പ്രവാസി സംരംഭകക്കുള്ള ‘ബിസ് ക്യൂ’ അവാർഡിന് റസിയ അനീസ്, നഴ്സിങ് സാന്ത്വന പരിചരണ പ്രവർത്തനരംഗത്തെ സേവനത്തിനുള്ള ​‘കെയർ ക്യൂ’ അവാർഡിന് ലില്ലിക്കുട്ടി ജോസഫ്, വിദ്യാഭ്യാസ മേഖലയിലെ മികവിനുള്ള ‘എജ്യൂ ക്യൂ’ അവാർഡിന് ഷെർമി ഷാജഹാൻ, പ്രവാസി സാമൂഹിക സേവനത്തിനുള്ള ‘കൈൻഡ് ക്യൂ’ അവാർഡിന് കുൽദീപ് കൗർ, ആതുര സേവന രംഗത്തെ മികവിനുള്ള ‘ഹീൽ ക്യൂ’ അവാർഡിന് ഡോ. ഖുദ്സിയ ബീഗം, പരിസ്ഥിതി പ്രവർത്തന മികവിനുള്ള ‘നാച്വർ ക്യൂ’ അവാർഡിന് ലക്ഷ്മി സൂര്യൻ, ഫാർമസി മേഖലയിലെ മികവിനുള്ള ‘ഫാർമ ക്യൂ’ അവാർഡിന് ലീന മഞ്ജലി ജോണി, കായിക-സാഹസിക മേഖലയിലെ മികവിനുള്ള ‘സ്​പോർട്സ് ആൻഡ് അഡ്വഞ്ചർ ക്യു’ അവാർഡിന് അൻവി അമിത് ജോഷി എന്നിവരെയും തിരഞ്ഞെുടത്തു. പ്രവാസി വനിത കൂട്ടായ്മക്കുള്ള ‘ഷി ഇംപാക്ട്’ അവാർഡ് നടുമുറ്റം ഖത്തർ സ്വന്തമാക്കി. പ്രത്യേക പുരസ്കാരങ്ങളായ ‘ഷി ക്യൂ എംപ്രസ്’ ബഹുമതി ആരോഗ്യ മേഖലയിലെ സമഗ്ര സംഭാനക്കുള്ള ആദരവായി ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ ഫാ​ർ​മ​സി എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ഡോ. ​മോ​സ അ​ൽ ഹൈ​ലി​നും, ‘ഷി പ്രിൻസസ് അവാർഡിന്’ ഖത്തറിന്റെ ലോക അത്‍ലറ്റിക്സ് താരം മരിയം ഫരിദിനും അംബാസർ വിപുൽ സമ്മാനിച്ചു.

നാമനിർദേശ പ്രക്രിയകളും, ഓൺലൈൻ വോട്ടെടുപ്പും വിദ‌ഗ്‌ധ ജഡ്‌‌ജി‌ങ്  പാനലിന്റെ സൂക്ഷ്മ പരിശോധനയും ഉൾപ്പെടുന്ന മാസങ്ങൾ നീണ്ട നടപടിക്രമങ്ങൾക്കൊടുവിലാണ് ഷി ക്യൂ എക്സലൻസ് പുരസ്കാര വിജയികളെ ​തിരഞ്ഞെടുത്തത്. 1000ത്തോളം നാമനിർദേശങ്ങളിൽ നിന്നായിരുന്നു 30 പേരെ ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്.  ഷി ക്യു പുരസ്​കാര ചടങ്ങ്​ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്​ഘാടനം ചെയ്​തു.

ഗൾഫ്​ മാധ്യമം മിഡിൽ ഈസ്​റ്റ്​ ഓപറേഷൻസ്​ ഡയറക്​ടർ സലിം അംബലൻ ആമുഖപ്രഭാഷണം നടത്തി. എച്ച്​.എം.സി ഡയറക്​ടർ ഓഫ്​ ക്ലിനിക്കൽ ഓപറേഷൻസ്​ ഡോ. മർയം അൽ ഇമാദ്​, എഴുത്തുകാരി ആയിഷ അൽ അബ്​ദുല്ല, ചലച്ചിത്ര നിർമാതാവ്​ ആയിഷ അൽ ജെയ്​ദ, വെൽകെയർ ഗ്രൂപ്പ്​ ചെയർമാൻ മുഹമ്മദ്​ മുക്​താർ, ഹോംസ്​ ആർ അസ്​ ആൻഡ്​ ഡൈസോ ജനറൽ മാനേജർ രമേശ്​ ബുൽചന്ദനി, ഗ്രാൻഡ്​മാൾ റീജനൽ ഡയറക്​ടർ അഷ്​റഫ്​ ചിറക്കൽ, ഫെഡറൽ ബാങ്ക്​ ചീഫ്​ റെപ്​. ഓഫീസർ അരവിന്ദ്​ കാർത്തികേയൻ, ഹോട്​പാക്ക്​ മാനേജിങ്​ പാട്​ണർ പി. മുഹമ്മദ്​ ഹുസൈൻ, ഗൾഫ്​ മാധ്യമം -മീഡിയവൺ എക്​സിക്യൂട്ടിവ്​ കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി, ഗൾഫ്​ മാധ്യമം റീജനൽ മാനേജർ ടി.എസ്​ സാജിദ്​, ഗൾഫ് മാധ്യമം ഗ്ലോബൽ ഓപ്പറേഷൻസ് ഹെഡ് മുഹമ്മദ് റഫീഖ് എന്നിവർ പ​ങ്കെടുത്തു. അവാർഡുദാന ചടങ്ങുകളിൽ മൈക്രോ ലബോറട്ടറീസ്​ ആൻറ്​ ഡയഗ്​നോസിസ്​ സി.ഇ.ഒ ഡോ. സി.കെ നൗഷാദ്​, വെൽകെയർ ഫാർമസി ഗ്രൂപ്​ മാനേജിങ്​ ഡയറക്​ടർ അഷ്​റഫ്​ കെ.പി, അൽ സമാൻ എക്​സ്​ചേഞ്ച്​ ബി.ഡി.ഒ അഞ്​ജല സാദത്ത്​, സീഷോർ കാബ്​ൾസ്​ മാനേജിങ്​ ഡയറക്​ടർ നിസാം മുഹമ്മദ്​ അലി, അഹമ്മദ്​ അൽ മഗ്​രിബി ജനറൽ മാനേജർ തൻസീർ, റെയ്​ഗേറ്റ്​ ഓവർസീസ്​ മാർക്കറ്റിങ്​ ഡയറക്​ടർ ഹക്​സർ എന്നിവരും പ​ങ്കെടുത്തു.

-------------

മാധ്യമം വാര്‍‌ത്ത

Friday, September 8, 2023

രോഗീ പരിചരണത്തിന്‌ ജീവിതം മാറ്റിവെച്ച അബൂബക്കര്‍

പാവറട്ടി: രോഗാവസ്ഥയിൽ പ്രയാസപ്പെടുന്നവർക്കും ആലംബഹീനർക്കും താങ്ങും തണലുമായി 24 മണിക്കൂറും വിശ്രമമില്ലാതെ ഓടിനടക്കുകയാണ് വെൺമേനാട് കവലയിൽ എൻ.പി. അബൂബക്കർ. സൗദിയിലും ഖത്തറിലുമായി 33 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലെത്തിയതാണ് അബൂബക്കർ. 2010ൽ ഒരുമനയൂരിലുള്ള പാലിയേറ്റീവ് കെയറിൽ വളണ്ടിയറായ ശേഷം ഗുരുവായൂരിലുള്ള പാലിയേറ്റീവ് കെയറിലേക്ക് മാറി. ഇവിടെ ആംബുലൻസ് ഡ്രൈവറുടെ ഉത്തരവാദിത്വം കൂടി ഏറ്റെടുത്തു.

മൂന്ന് വർഷമായി ഇവിടെ പ്രവർത്തിക്കുമ്പോഴാണ് കൂട്ടുകാരായ ആർ.കെ ഹംസ, എ.വി. മുഹമ്മദുണ്ണി, മുഹമ്മദ് ഗായിൻ എന്നിവരുടെ സഹകരണത്തോടെ വീടിന്റെ കാർ ഷെഡിനോട് ചേർന്ന് സാന്ത്വനം സ്പർശം പാലിയേറ്റീവ് കെയറിന് തുടക്കമിടുന്നത്. 2018 ഒക്ടോബറോടെ എ.പി പടുവിങ്കൽ കൂട്ടായ്മ നൽകിയ വാഹനം ഉപയോഗപ്പെടുത്തി ഹോം കെയറിന് തുടക്കമിട്ടു.

തുടർന്ന് പ്രവർത്തന മേഖല കോന്നൻ ബസാറിലേക്ക് മാറ്റി. പീഡിയാട്രിക് സർജൻ, ഗൈനക്കോളജിസ്റ്റ്, ജനറൽ ഫിസിഷ്യൻ, ആയുർവേദം തുടങ്ങിയ ഡോക്ടർമാരുടെ ഒ.പി സൗജന്യമായി ആരംഭിച്ചു. 2021ൽ ചേന്നാട് പള്ളിയുടെ അടുത്തുള്ള വാടക കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റിയതോടെ ഫിസിയോതെറാപ്പി ഡോക്ടറുടെ സേവനം ആരംഭിച്ചു.

ആഴ്ചയിൽ അഞ്ച് ദിവസം സൗജന്യമായാണ് ഫിസിയോതെറാപ്പി നൽകുന്നത്. ദിവസവും കിടപ്പുരോഗികളെ വീടുകളിലെത്തി പരിചരിക്കാനായി മെഡിക്കൽ പാരാമെഡിക്കൽ വളണ്ടിയർ ടീം പ്രവർത്തിക്കുന്നുണ്ട്. 150 ഓളം കിടപ്പ് രോഗികളെയാണ് വീടുകളിലെത്തി പരിചരിക്കുന്നത്. സാന്ത്വന സ്പർശം രക്ഷാധികാരിയും ഖത്തറിലെ അൽ മുഫ്ത റെൻഡ് എ കാർ ഉടമയുമായ എ.കെ. ഉസ്മാൻ ഹാജി സൗജന്യമായി നൽകിയ 14 സെന്റ് സ്ഥലത്ത് അദ്ദേഹം സൗജന്യമായി നിർമ്മിച്ചുനൽകുന്ന അയ്യായിരം സ്‌ക്വയർ ഫീറ്റിലെ സാന്ത്വന ഭവനത്തിന്റെ പണി പൂർത്തിയായി വരുന്നു. അടുത്ത പാലിയേറ്റീവ് ദിനത്തിൽ ഇത് പ്രവർത്തനമാരംഭിക്കും. പുതിയ സാന്ത്വനം ഭവനത്തിലേക്ക് മാറുന്നതോടെ വരാൻ കഴിയാത്ത രോഗികൾക്ക് ഫിസിയോതെറാപ്പി സൗജന്യമായി വീടുകളിലെത്തിച്ച് നൽകാനുള്ള പദ്ധതിയും തയ്യാറാക്കുന്നുണ്ട്. എ.കെ. ഉസ്മാൻ ഹാജി നൽകിയ വാഹനമടക്കം രണ്ട് വാഹനങ്ങളും ഇവിടെയുണ്ട്. സ്‌കൂൾ വിദ്യാർത്ഥികളുടെ സഹകരണത്തോടെ സ്റ്റുഡൻസ് ഇനിഷ്യേറ്റീവ്, സീനിയർ സിറ്റിസൺ ഫോറം, കിടപ്പുരോഗികൾക്കായി സാന്ത്വന സംഗമം, സാന്ത്വന സ്പർശം വായനശാല, ലഹരി വിരുദ്ധ കർമ്മ സമിതി, 24 മണിക്കൂറും സജ്ജമായി റെസ്‌ക്യൂ ടീം, ഡ്രസ് ബാങ്ക്, ഭക്ഷണ കിറ്റ് നൽകൽ, നഴ്‌സിംഗ് സേവനം, ഒ.പി ക്ലിനിക്, ഹെൽപ് ഡെസ്‌ക് തുടങ്ങിയവയുമുണ്ട്. 24 മണിക്കൂറും സൗജന്യ സേവനം ചെയ്യുന്ന വളണ്ടിയർ ടീമാണ് ശക്തിയെന്ന് അബൂബക്കർ പറഞ്ഞു.




Saturday, April 22, 2023

ഭൗതികാസക്തിയെ തിരിച്ചറിയുക

ഭൗതീകതയുടെ വര്‍‌ണ്ണാഭമായ വര്‍‌ത്തമാന ലോകത്ത് ജാഗ്രത കൈവരിക്കാനുള്ള ശിക്ഷണകാലം യഥാവിധി ഉപയോഗപ്പെടുത്തിയവര്‍‌ക്കാണ്‌ അക്ഷരാര്‍‌ഥത്തില്‍ പെരുന്നാള്‍. അനുഗ്രഹീതനായ നാഥന്‍ അനുവദിച്ചരുളിയ ദര്‍‌ശനത്തെ മനസാ വാചാ കര്‍‌മ്മണാ ഉള്‍‌കൊണ്ടവര്‍‌ക്ക്‌ സന്തോഷിക്കാനുള്ള അവസരമാണിത്.പെരുന്നാള്‍ ഖുത്വുബയില്‍ ആഹ്വാനം ചെയ്‌തു.


ദൈവ ദാസന്മാര്‍‌ക്ക് വിളക്കും വെളിച്ചവുമായി അവതരിച്ച ഖുര്‍‌ആന്‍ എന്ന ദര്‍‌ശനം ലഭിച്ചുവെന്നതില്‍ അഘോഷിക്കാനുള്ള ആഹ്വാനം ഖുര്‍‌ആനിലുണ്ട്.പക്ഷെ ഈ വചന സുധയെ സ്വാം‌ശീകരിച്ച് പകര്‍‌ത്തുകയു പടര്‍‌ത്തുകയും ചെയ്‌തതിന്റെ രചനാത്മകതയില്‍ മാത്രമേ ഈ ആഘോഷം സാധ്യമാകുകയുള്ളൂ.

നിര്‍‌മ്മിത ദര്‍‌ശനങ്ങളുടെ വഞ്ചനാത്മകമായ കാഴ്‌ചയും കാഴ്‌ചപ്പാടും പുതു തലമുറയെ വഴിപിഴപ്പിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.ഈ ഘട്ടത്തില്‍ മക്കളെ തിരുത്താന്‍ രക്ഷിതാക്കള്‍ ബോധപൂര്‍‌വ്വം ശ്രമിക്കണം.നമ്മുടെ ശരികളുടെ ശാഠ്യങ്ങളില്‍ നിന്നു കൊണ്ടല്ല,മറിച്ച്  പുതു തലമുറയുടെ നിഷ്‌കളങ്കതയെ വ്രണപ്പെടുത്താതെയുള്ള സമീപനങ്ങള്‍ സ്വീകരിച്ചു കൊണ്ടായിരിക്കണം. ഇത്തരം ഇടപെടലുകളുടെ സര്‍‌ഗാത്മക ഭാവവും രൂപവും ഖുര്‍‌ആന്‍ തന്നെ വിളിച്ചോതുന്നുണ്ട്.

നിരീശ്വര പ്രത്യയ ശാസ്‌ത്രങ്ങളുടെ വക്താക്കളെയും ബഹുദൈവാരാധകരുടെ ഗണത്തില്‍ തന്നെയാണ്‌ കണക്കാക്കേണ്ടത്. നിരീശ്വര വാദികള്‍ എന്നു പറയുന്നവര്‍ ചില്ലിട്ട കൂട്ടിലുള്ള ദൈവങ്ങളെ ആരാധിക്കുന്നില്ലായിരിക്കും.ബഹുദൈവാരാധകരായി അറിയപ്പെടുന്നവരെക്കാള്‍ ഇലാഹുകള്‍ ഈ നിര്‍‌മ്മിത വാദികള്‍‌‌ക്കാണെന്നതത്രെ യാഥാര്‍‌ഥ്യം.

ഈ സാഹചര്യത്തില്‍ വിശുദ്ധ ഖുര്‍‌ആന്‍ ആഹ്വാനം ചെയ്യുന്ന ദൈവ വിശ്വാസവും അതിന്റെ യുക്തിയും ഭക്തിയും സമര്‍‌ഥമായി പഠിപ്പിച്ചു കൊടുക്കാന്‍ രക്ഷിതാക്കള്‍‌ക്ക്‌ സാധിക്കണം.

മസ്‌ജിദ് ഖുബയില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തിന്‌ എ.വി ഹം‌സ സാഹിബ് നേതൃത്വം നല്‍‌കി.അസീസ് മഞ്ഞിയില്‍ ഖുത്വുബ നിര്‍‌വഹിച്ചു.



Thursday, April 13, 2023

ഭാരത് സേവക് എം.എം ജലീലിന്‌

ഭാരത സർക്കാരിൻ്റെ കേന്ദ്ര പ്ലാനിംഗ് കമ്മീഷനു കീഴിലുള്ള ദേശീയ വികസന ഏജൻസിയുടെ സാമൂഹിക പ്രതിബന്ധതക്കുള്ള ഭാരത് സേവക് സമാജ് പുരസ്‌കാരം ഖത്തർ പ്രവാസിയായ അബ്‌‌ദുല്‍ ജലീൽ എം.എം ന് ലഭിച്ചു. 

കഴിഞ്ഞ 39 വർഷമായി പ്രവാസിയായ തൃശൂർ വെങ്കിടങ്ങ് സ്വദേശി അബ്‌‌ദുല്‍  ജലീൽ ഖത്തറിലെ ആരോഗ്യ രംഗത്തെ സർക്കാർ സ്ഥാപനമായ ഹമദ് മെഡിക്കൽ കോർപറേഷനിലെ ഉദ്യോഗസ്ഥനാണ്.തിരുവനന്തപുരത്ത് കവടിയാറിൽ ഭാരത് സേവക് സമാജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ബി.എസ്.എസ്. ദേശീയ  അധ്യക്ഷൻ ഡോക്ടർ ബി.എസ്. ബാലചന്ദ്രനിൽ നിന്നാണ്  പുരസ്‌കാരം ഏറ്റുവാങ്ങിയത്.

മുല്ലശ്ശേരി മേഖലയിലെ മഹല്ലുകള്‍ കേന്ദ്രീകരിച്ച്‌ പാവറട്ടി ആസ്ഥാനമാക്കി മൂന്നു പതിറ്റാണ്ടുകളായി പ്രവര്‍‌ത്തിച്ചു വരുന്ന (1992) ഉദയം പഠനവേദിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്‌ എം.എം അബ്‌‌ദുല്‍ ജലീല്‍.

Saturday, April 8, 2023

ഖുര്‍‌ആന്‍ സമ്മേളനം

പുവ്വത്തൂര്‍:വാഗ്‌ദോരണികള്‍ പെയ്‌തിറങ്ങിയ ഖുര്‍‌ആന്‍ സമ്മേളനം.കെട്ടിലും മട്ടിലും സമയപരിധി പാലിച്ചും അടുക്കും ചിട്ടയോടും കൂടിയ ഒരു ആശയപ്രപഞ്ച പ്രസരണം. അലറിമറിയുന്ന അലമാലകളുടെ ആവർത്തനം പോലെ മനുഷ്യമനസ്സുകളിൽ ചിന്തകളുടെ, അന്വേഷണങ്ങളുടെ വിസ്ഫോടനം സൃഷ്ടിച്ചു കാലാതിവർത്തിയായി നിലകൊള്ളുന്ന നിത്യ വസന്തം.

ഖുർആനിൻറെ തീരത്തിലൂടെ, മാനവികതക്ക് വഴിവെളിച്ചം കാണിച്ചു, അഭിനവ നംറൂദിനും ഫിർഔനിനും അബൂജഹ്ൽമാർക്കും മുന്നറിയിപ്പ് നൽകിക്കൊണ്ട് പീഡനപർവ്വങ്ങളിൽ വെന്തുരുകുന്ന സുമനസ്സുകൾക്ക് സമാശ്വാസത്തിൻറെ തെളിനീർ നൽകി തഴുകിയും തലോടിയും ഖുർആൻ പഠനത്തിൻറെ പ്രസക്തിയിലേക്ക് അനുവാചകരെ കൈപിടിച്ചു നടത്തിയ പ്രൗഢോജ്ജ്വലമായ വിജ്ഞാന സദസ്സ്. ത്യാഗോജ്ജ്വലമായ ബദർ ദിനത്തിലെ അമൃതസാഗരം. ആത്മാവിനെയും പ്രജ്ഞയെയും തൊട്ടുണര്‍ത്തി ചിന്തിക്കാനും പ്രബുദ്ധത കൈവരിക്കാനും പ്രേരിപ്പിക്കുന്ന ആത്മീയ പരിസരം കൊണ്ട് ധന്യമായിരുന്നു.

നന്മയില്‍ മുന്നേറാന്‍ ഖുര്‍‌ആന്‍ ആഹ്വാനം ചെയ്യുന്നു.നനന്മയുടെയും തിന്മയുടെയും മാനദണ്ഡമാണ്‌ വിശുദ്ധ ഖുര്‍‌ആന്‍.പുണ്യങ്ങളുടെ പൂക്കാലമായ റമദാനിന്റെ സവിശേഷമായ സാഹചര്യത്തില്‍ ഖുര്‍‌ആനിന്റെ മാധുര്യവും ഒപ്പം ഗൗരവമേറിയ ചര്‍‌ച്ചകളും ആസ്വദിക്കാവാനുള്ള സുവര്‍‌ണ്ണാവസരമായിരുന്നു പുവ്വത്തൂര്‍ കസവ ഹാളില്‍ സം‌ഘടിപ്പിക്കപ്പെട്ട ഖുര്‍‌ആന്‍ സമ്മേളനം.

മുനീര്‍ വരന്തരപ്പള്ളി (ഖത്വീബ് ഹിറാ മസ്‌‌ജിദ്), അബ്‌‌ദുല്‍ അസീസ് മഞ്ഞിയില്‍(ലേഖകന്‍ ഇസ്‌‌ലാം ഓണ്‍ ലൈവ്),സുലൈമാന്‍ അസ്‌ഹരി (ഖാദി മുതുവട്ടൂര്‍ മഹല്ല്) തുടങ്ങിയവര്‍ വിവിധ വിഷയങ്ങളിലൂന്നി പ്രഭാഷണം നടത്തി.

ഗുരുവായൂര്‍ ഏരിയ പ്രസിഡണ്ട് ആര്‍.പി സിദ്ദീഖ് സാഹിബിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ എ.വി ഹം‌സ സാഹിബ് സ്വാഗതമാശം‌സിച്ചു.











Monday, April 3, 2023

ഖുര്‍‌ആന്‍ സമ്മേളനം

നന്മയില്‍ മുന്നേറാന്‍ ഖുര്‍‌ആന്‍ ആഹ്വാനം ചെയ്യുന്നു.നനന്മയുടെയും തിന്മയുടെയും മാനദണ്ഡമാണ്‌ വിശുദ്ധ ഖുര്‍‌ആന്‍.പുണ്യങ്ങളുടെ പൂക്കാലമായ റമദാനിന്റെ സവിശേഷമായ സാഹചര്യത്തില്‍ ഖുര്‍‌ആനിന്റെ മാധുര്യവും ഒപ്പം ഗൗരവമേറിയ ചര്‍‌ച്ചകളും ആസ്വദിക്കാവാനുള്ള വേദിയൊരുക്കുകയാണ്‌.

2023 ഏപ്രില്‍ 8 രാവിലെ 10 ന്‌ പുവ്വത്തൂര്‍ കസ്‌‌വ ഹാളില്‍ സം‌ഘടിപ്പിക്കുന്ന ഖുര്‍‌ആന്‍ സമ്മേളനത്തില്‍ മുനീര്‍ വരന്തരപ്പള്ളി (ഖത്വീബ് ഹിറാ മസ്‌‌ജിദ്), അബ്‌‌ദുല്‍ അസീസ് മഞ്ഞിയില്‍(ലേഖകന്‍ ഇസ്‌‌ലാം ഓണ്‍ ലൈവ്),സുലൈമാന്‍ അസ്‌ഹരി (ഖാദി മുതുവട്ടൂര്‍ മഹല്ല്) തുടങ്ങിയവര്‍ വിവിധ വിഷയങ്ങളിലൂന്നി പ്രഭാഷണം നടത്തും.

പ്രഗത്ഭരായ പണ്ഡിതര്‍ പങ്കെടുക്കുന്ന സദസ്സിനെ ധന്യമാക്കുക.ജമാ‌അത്തെ ഇസ്‌ലാമി ഗുരുവായൂര്‍ ഏരിയ സം‌ഘാടകര്‍ വാര്‍‌ത്താകുറിപ്പില്‍ അറിയിച്ചു.

Sunday, March 5, 2023

ബല്ലിഗ്‌നാ റമദാൻ

വിശുദ്ധ ഖുര്‍‌ആന്‍ അവതീര്‍‌ണ്ണമായ മാസം സമാഗതമാകുകയാണ്‌. വിശ്വാസികള്‍‌ക്ക്‌ ജീവിതത്തെ പുതുക്കിപ്പണിയാന്‍ കഴിയുന്ന സുവര്‍‌ണ്ണാവസരം.വിശ്വാസികളുടെ അനുഷ്‌‌ഠാനങ്ങളും ആഘോഷങ്ങളും ദൈവ സ്‌‌മരണയെ ഹരിതാഭമാക്കും വിധമാണ്‌ ചിട്ടപ്പെടുത്തപ്പെട്ടിട്ടുള്ളത്.

വ്രത വിശുദ്ധിയുടെ രാപകലുകള്‍ ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഏറെ പ്രതീക്ഷയോടെ പ്രാര്‍‌ഥനയോടെ കാത്തിരിക്കുന്ന അനുഷ്‌ഠാനങ്ങളുടെ കാലമാണ്‌.

റമദാന്‍ ആത്മീയമായി ഉണര്‍‌വ്വും ഉന്മേഷവും നല്‍‌കുന്ന പുണ്യങ്ങളുടെ പൂക്കാലവുമാണ്‌.കല്‍‌പിക്കപ്പെട്ട പഞ്ചകര്‍‌മ്മങ്ങളിലെ ഒരു കര്‍‌മ്മം എന്നതിലുപരി മറ്റു അനുഷ്‌‌ഠാനങ്ങളേയും കൂടുതല്‍ കൂടുതല്‍ മികവുറ്റതാക്കി വിളക്കി തിളക്കമാര്‍‌ന്നതാക്കാന്‍ ഉപകരിക്കുന്ന പരിശീലനഘട്ടം കൂടെയാണ്‌ റമദാന്‍.

ഓരോ റമദാന്‍ കാലവും സമൂഹത്തെ എല്ലാ അര്‍‌ഥത്തിലും ഉദ്ദരിക്കാന്‍ പ്രാപ്‌തരായ ഒരു പുതിയ സം‌ഘത്തെയാണ്‌ ലോകത്തിനു സം‌ഭാവന ചെയ്യുന്നത്.നിങ്ങള്‍‌ക്ക് മുമ്പുള്ള സമൂഹത്തിന്‌ നിര്‍‌ബന്ധമാക്കിയതു പോലെ നിങ്ങള്‍‌ക്കും വ്രതം നിര്‍‌ബന്ധമാക്കി എന്ന കല്‍‌പന വര്‍‌ത്തമാന കാലത്ത് ഏറെ പ്രസക്തമാക്കുന്ന ഖുര്‍‌ആനിക പ്രയോഗമത്രെ.അഥവാ എല്ലാ കാര്യങ്ങളും ആരോഗ്യകരമല്ലാത്ത ദര്‍‌പ്പണത്തില്‍ വായിച്ചെടുക്കുന്ന കാലത്ത് മറ്റൊരു സമൂഹത്തെ ഇണക്കി നിര്‍‌ത്തുന്ന പ്രയോഗം ഏറെ ഹൃദ്യമാണ്‌.വിശ്വാസികളുടെ മനസ്സിനേയും മസ്‌തിഷ്‌‌കത്തേയും മാനവികമായ ചിന്തകള്‍ പടര്‍‌ത്തുന്നതില്‍ വ്രതവിശുദ്ധിയുമായി ബന്ധപ്പെട്ട പ്രസ്തുത കല്‍‌പന ഏറെ സര്‍‌ഗാത്മകമത്രെ.

ഖുര്‍‌ആനിന്റെ പ്രകാശത്തെ സാധ്യമാകുന്നത്ര സ്വാം‌ശീകരിച്ച് സമൂഹത്തിലേക്ക്‌ പ്രസരിപ്പിക്കാന്‍ സാധ്യമാകുന്നതിലൂടെയാണ്‌ റമദാന്‍ സാര്‍‌ഥകമാകുന്നത്.പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു.

ജമാഅത്തെ ഇസ്‌‌ലാമി ഗുരുവായൂര്‍ ഏരിയ വൈസ് പ്രസിഡണ്ട് നൗഷാദ് പി.എ യുടെ വസതിയില്‍ വെങ്കിടങ്ങ് ഹൽഖ സംഘടിപ്പിച്ച ബല്ലിഗ്‌നാ റമദാൻ എന്ന പരിപാടി ആഹില്‍ ഷെയ്‌ഖ് സഫറുദ്ദീന്റെ ഖുര്‍‌ആന്‍ പാരായണത്തോടെ പ്രാരം‌ഭം കുറിച്ചു, സുലൈമാൻ അസ്ഹരി, അസീസ് മഞ്ഞിയിൽ എന്നിവർ സംസാരിച്ചു.ഗുരുവായൂര്‍ ഏരിയ സെക്രട്ടറി മുഹമ്മദ് പി.എം സ്വാഗതം പറഞ്ഞു.

===========

04.03.2023

Thursday, March 2, 2023

മജീദ്‌ക്ക യാത്രയായി

വിശ്രമമില്ലാതെ ജീവിച്ച് അനന്തമായ വിശ്രമ ലോകത്തേക്ക് മജീദ്‌ക്ക യാത്രയായി.വിമ‌ന്‍‌സ്‌ ഇസ്‌‌ലാമിയാ കോളേജിലെ എല്ലാവരുടേയും പ്രിയപ്പെട്ട മജീദ്‌‌ക്കയെ ഒരിക്കല്‍ കണ്ടവര്‍‌ക്ക് പോലും മറക്കാന്‍ കഴിയില്ല.ചുണ്ടില്‍ സദാ പുഞ്ചിരി ഒളിപ്പിച്ച്‌ വെച്ച നിഷ്‌‌കളങ്കനായ മനുഷ്യന്‍.

ചാവക്കാട്ടെ പ്രസിദ്ധമായ തത്ത പള്ളിയുമായി ബന്ധപ്പെട്ട സേവനത്തോടൊപ്പം ചാവക്കാട് വിമന്‍‌സ് ഇസ്‌‌ലാമിയ കോളേജിലും രാജാ സ്‌‌ക്കൂളിലും അദ്ദേഹം സേവനം ചെയ്‌തിരുന്നു.കോളേജില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍‌ഥികളുമായും ഏറെ സ്നേഹ സൗഹൃദം പുലര്‍‌ത്തിയിരുന്ന വ്യക്തിത്വം.പഠനം കഴിഞ്ഞു പോയവരുമായിപ്പോലും സൗഹൃദം കഴിയും വിധം സൂക്ഷിച്ചു പോന്നിരുന്ന നിസ്വാര്‍‌ഥനായ സേവകന്‍.

ചാവക്കാട്ടെ പള്ളിയില്‍ വെള്ളിയാഴ്‌ച ദിവസങ്ങളില്‍ പ്രാര്‍‌ഥനക്കെത്തുന്നവര്‍‌ക്ക്‌ പ്രത്യേകമായി പള്ളിയെ സജ്ജീകരിക്കുന്ന ചുമതല മജീദ്‌‌ക്കാക്ക് തന്നെയാണ്‌.എല്ലാവാരങ്ങളിലും വെള്ളിയാഴ്‌‌ച രാവിലെ ചെയ്യാറുള്ള സകല ഒരുക്കങ്ങളും വ്യാഴാഴ്‌ച തന്നെ നിര്‍‌വഹിച്ച്  ദുഹുര്‍ നമസ്‌ക്കാരാനന്തരം പള്ളിയുടെ മുകളിലെ നിലയില്‍ വിശ്രമിക്കുകയായിരുന്നു.

അസ്വര്‍ നമസ്‌‌ക്കാരത്തിന്‌ ഇഖാമത്തിനു ശേഷവും മജീദ്‌ക്ക ഹാജറാകാത്ത വിവരം സുഹൃത്തുക്കള്‍ പരസ്‌പരം പങ്കുവെച്ചു. നമസ്‌‌ക്കാരാനന്തരം മുകളിലെ നിലയില്‍ പങ്ക തിരിയുന്ന ശബ്‌ദം കേട്ട് ചെന്ന്‌ നോക്കിയപ്പോള്‍ അതിസുന്ദരമായി വിശ്രമിക്കുന്ന മജീദ്‌ക്കയെയാണ്‌ അവര്‍‌ക്ക് കാണാന്‍ കഴിഞ്ഞത്.അഥവാ വിശ്രമമില്ലാതെ ജീവിച്ച് അനന്തമായ വിശ്രമ ലോകത്തേക്ക് സുസ്‌മേര വദനനായി മജീദ്‌ക്ക യാത്രയായി.തന്നില്‍ അര്‍‌പ്പിതമായ ഉത്തരവാദിത്തങ്ങള്‍ ഭം‌ഗിയായി നിര്‍വഹിച്ച് സന്തോഷത്തോടെ യാത്രയായ ആത്മാവ്.

അല്ലാഹുവിന്റെ ഭവനത്തിന്റെ പരിപാലകനായി സേവന നിരതനായി വിശ്രമിച്ചു കൊണ്ടിരിക്കേ അന്ത്യ യാത്രക്ക്‌ സുവര്‍‌ണ്ണാവസരം ലഭിച്ച മഹാ സൗഭാഗ്യവാന്‍.അല്ലാഹു അദ്ദേഹത്തിന്റെ പാരത്രിക ജീവിതം സ്വര്‍‌ഗ്ഗീയമാക്കി അനുഗ്രഹിക്കട്ടെ.

==========

2023 മാര്‍‌ച്ച് 2 വ്യാഴം മധ്യാഹ്നത്തിനു ശേഷം മജീദ്‌ക്കയുടെ അന്ത്യം.മാര്‍‌ച്ച് 3 വെള്ളിയാഴ്‌ച കാലത്ത് 9 മണിക്ക് മഹല്ല് ഖബര്‍‌സ്ഥാനില്‍ ഖബറടക്കം നടക്കും.ബന്ധപ്പെട്ടവര്‍ അറിയിച്ചു.

==========

മഞ്ഞിയില്‍

Friday, January 6, 2023

സിദ്ധിഖ് ഹാജി മരണപ്പെട്ട

പാടൂർ കൊട്ടുക്കൽ സിദ്ധിഖ് ഹാജി മരണപ്പെട്ട വിവരം വ്യസനത്തോടെ അറിയിക്കുന്നു.പാടൂര്‍ മഹല്ല്‌ മുന്‍ പ്രസിഡണ്ടായിരുന്നു.അവരുടെ  കുടുംബങ്ങൾക്ക് ക്ഷമയും സമാധാനവും നാഥൻ പ്രധാനം ചെയ്യട്ടെ..

അസീസ് മഞ്ഞിയിലിന്റെ പ്രതികരണം.

2013 ല്‍ തിരുനെല്ലൂര്‍ മഹല്ല്‌ വൈസ്‌ പ്രസിഡണ്ടായി സേവനമനുഷ്‌ടിച്ചു കൊണ്ടിരിക്കുമ്പോള്‍ സിദ്ദീഖ് ഹാജിയുമായി കൂടുതല്‍ ഇടപെടുന്ന അവസരങ്ങളുണ്ടായിരുന്നു.2014 ല്‍ തൃശീര്‍ ടൗണ്‍ ഹാളില്‍ വെച്ച് നടന്ന  മഹല്ല്‌ ശാക്തീകരണ ജില്ലാ സം‌ഗമങ്ങളുടെ സം‌സ്ഥാന തല ഉദ്‌ഘാടനത്തിനും കോഴിക്കോട്` വെച്ച് നടന്ന ന്യൂന പക്ഷ സമിതി സം‌സ്ഥാന സമ്മേളനത്തിനും പാടൂര്‍ തിരുനെല്ലൂര്‍ മഹല്ല്‌ പ്രതിനിധികള്‍ ഒരുമിച്ചായിരുന്നു യാത്ര.

സ്നേഹാദരണീയനായ തിരുനെല്ലൂര്‍ മഹല്ല്‌ മുന്‍ സാരഥി മര്‍‌ഹൂം കെ.പി അഹമ്മദ് ഹാജിയും ഞാനും സിദ്ദീഖ് ഹാജിയും ഒരുമിച്ചുള്ള യാത്രകള്‍ ഒരു നിമിഷം മനസ്സില്‍ നിറഞ്ഞു നിന്നു. ലോകരക്ഷിതാവായ നാഥന്‍ പ്രിയപ്പെട്ട നിസ്വാര്‍‌ഥരായ സേവകരെ അനുഗ്രഹിക്കുമാറാകട്ടെ.

----------

അസീസ് മഞ്ഞിയില്‍

06.01.2023

Tuesday, April 19, 2022

ഉദയം ഇഫ്‌‌ത്വാര്‍ കുടും‌ബ സം‌ഗമം

ദോഹ:പരിശുദ്ധ റമദാനില്‍ വിശ്വാസി നേടിയെടുക്കേണ്ടത് തഖ്‌വയാണ്‌. പരിശുദ്ധ മാസത്തെ പ്രത്യേക പരിശീലനത്തിലൂടെ വിശ്വാസിയുടെ ജീവിതത്തെ എല്ലാ അര്‍‌ഥത്തിലും മാറ്റിപ്പണിയാന്‍ ഉപകരിക്കുന്ന തഖ്‌വ എന്ന അറിബി പദത്തെ പൂര്‍‌ണ്ണാര്‍‌ഥത്തില്‍ ഉള്‍‌കൊള്ളാന്‍ നമ്മുടെ ഭാഷയില്‍ സാധിക്കുന്നുണ്ടോ എന്നു സം‌ശയമാണ്‌.നല്ല മനുഷ്യനായി ജീവിക്കുക എന്നതാകാം തഖ്‌വയെ കുറച്ചു കൂടെ മലയാള ഭാഷയില്‍ പ്രകാശിപ്പിക്കുന്ന വിവിരണം.കെ.ടി അബ്‌‌ദുല്‍ റഹ്‌‌മാന്‍ പറഞ്ഞു.

ഉദയം പഠനവേദിയുടെ ഇഫ്‌ത്വാര്‍ കുടും‌ബ സം‌ഗമത്തില്‍ റമദാന്‍ സന്ദേശം നല്‍‌കുകയായിരുന്നു കെടി.വിശ്വാസിയോളം സമാശ്വാസിക്കാന്‍ സാധിക്കുന്നവര്‍ മാറ്റാരും ഇല്ല.ജീവിതത്തിലെ ഏതു പ്രതിസന്ധി വന്നാലും തന്റെ നാഥന്‍ വിധിച്ചതിനപ്പുറം ഒന്നും സം‌ഭവിക്കുകയില്ല എന്ന്‌ വിശ്വസിക്കുന്നവനെ തകര്‍‌ക്കാനൊ തളര്‍‌ത്തനൊ ലോകത്ത് ഒരു ശക്തിക്കും കഴിയില്ല.വര്‍‌ത്തമാന രാജ്യ സാഹചര്യങ്ങളെ വിശകലനം ചെയ്‌തു കൊണ്ട്‌ അദ്ദേഹം ഉണര്‍‌ത്തി.പക്ഷെ അല്ലാഹുവിന്റെ സഹായത്തിന്‌ അര്‍‌ഹരാകുക എന്നതാണ്‌ നമ്മുടെ ബാധ്യത.

പുതിയ തലമുറ ജീവിതത്തെ കുറിച്ച് തികച്ചും വികലമായ വിഭാവനകളില്‍ അഭിരമിക്കുകയാണെന്നും മുസ്‌ലിം സമൂഹത്തില്‍ തീരെ ഇല്ലാതിരുന്ന ആത്മഹത്യപോലുള്ള പ്രവണതകള്‍ വലിയ തോതില്‍ വര്‍‌ദ്ദിച്ചു വരുന്നതിനെ കുറിച്ചും കെടി പരാമര്‍‌ശിച്ചു.വിശേഷിച്ചും ചാവക്കാട് മേഖലയില്‍ വര്‍‌ദ്ദിച്ചു വരുന്ന ആത്മഹത്യാ പ്രവണതയെ കുറിച്ച് വ്യക്തമായി പഠനം നടത്താനുള്ള അഹ്വാനത്തോടെയായിരുന്നു പ്രഭാഷണത്തിന്‌ വിരാമമിട്ടത്.

ഉദയം പ്രസിഡണ്ട്‌ അസീസ് മഞ്ഞിയിലിന്റെ അധ്യക്ഷതയില്‍ നടന്ന സം‌ഗമത്തില്‍ പ്രാദേശികമായ പ്രവര്‍‌ത്തനങ്ങള്‍ വൈസ്‌ പ്രസിഡണ്ട്‌ എം.എം ജലീല്‍ ഹ്രസ്വമായി വിവരിച്ചു.ഉദയം ഹൗസിങ്‌ പ്രൊജക്റ്റ് പുനരുദ്ധാരണ ഫണ്ട് സമാഹരണം നിയാസ് അഷ്റഫിൽ നിന്നും സ്വീകരിച്ചു കൊണ്ട് കൾച്ചറൽ ഫോറം മണലൂർ മണ്ഡലം പ്രസിഡണ്ട്‌ നദീം നൂറുദ്ധീൻ നിര്‍‌വഹിച്ചു.

എന്‍.പി അഷ്‌റഫ്, കെ.എച് കുഞ്ഞു മുഹമ്മദ്, വി.വി അബ്‌‌ദുല്‍ ജലീല്‍, എം.എം ഷാജുദ്ദീന്‍, നിയാസ് അഷ്‌റഫ്, എം. എം. മുക്താർ, ഫവാസ് അഷ്‌‌റഫ്, ഫസീൽ ജലീൽ, ഫയാസ് അഷ്‌‌റഫ്, ഫവാസ് മുക്താർ, അനീസ് അഷ്‌‌റഫ്, തുടങ്ങിയവര്‍ നേതൃത്വം നല്‍‌കി.




Monday, March 14, 2022

മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

പൈങ്കണ്ണിയൂർ:വി.പി ഷംസുദ്ധീൻ (61) വിടവാങ്ങി.ദീര്‍‌ഘ കാലമായി രോഗ ശയ്യയിലായിരുന്നു.ഇന്ന്‌ 2022 മാര്‍‌ച്ച്‌ 14 സന്ധ്യയോടെയാണ്‌ അന്ത്യശ്വാസം വലിച്ചത്.

പൈങ്കണ്ണിയൂര്‍ പ്രവാസി മഹല്ല്‌ കൂട്ടായ്‌മയുടെ സാരഥികളില്‍ പ്രമുഖന്‍, ഉദയം പഠനവേദി ഖത്തര്‍ ഘടകം സീനിയര്‍, സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി) അബുഹമൂർ യൂണിറ്റിലെ കഴിഞ്ഞ പ്രവര്‍‌ത്തന വര്‍‌ഷത്തെ സെക്രട്ടറിയും പുതിയ പ്രവര്‍‌ത്തന വര്‍‌ഷത്തെ ജോയിന്റ് സെക്രട്ടറിയുമായി സേവനം ചെയ്‌ത സജീവ പ്രവര്‍‌ത്തകൻ‌,കുറച്ച്‌ കാലമായി ശാരീരികമായ പ്രയാസങ്ങളിലും ചികിത്സയിലും കഴിയുകയായിരുന്നു.

ദോഹ ഹമദ്‌ മെഡിക്കല്‍‌സിന്റെ ലോങ് ടേം കെയറില്‍. ഏകദേശം മൂന്നുമാസത്തെ ശുശ്രൂഷകള്‍‌ക്ക്‌ ശേഷം 2021 നവം‌ബര്‍ 25 നായിരുന്നു നാട്ടിലേക്ക്‌ പോയത്.

നാട്ടിലെത്തിയതിനു ശേഷം തൃശൂര്‍ ദയ ആശുപത്രിയിലെ വിദഗ്‌ദ ഡോക്‌ടര്‍‌മാരുടെ മേല്‍‌നോട്ടത്തില്‍ ചികിത്സയിലും പരിചരണത്തിലും കഴിയുകയായിരുന്നു.

ഖബറടക്കം നാളെരാവിലെ 9 മണിക്ക്‌ പൈങ്കണ്ണിയൂര്‍ മഹല്ല്‌ ഖബര്‍‌സ്ഥാനില്‍ നടക്കും.

ഭാര്യ: ഫസീല.മക്കള്‍ സല്‍‌മാന്‍,അസ്‌‌മ സുബൈര്‍,തസ്‌‌നീം. 

നമസ്‌കാരവും അനുസ്‌‌മരണവും (ചൊവ്വ) ഇശാ നമസ്കാരത്തിന് ശേഷം ഐൻ ഖാലിദിലുള്ള സി.ഐ.സി റയ്യാൻ സെന്ററിൽ വെച്ച് നടക്കും.

------------

ഉദയം പഠനവേദിയുടെ അനുസ്‌‌മരണം...

ഈയിടെ അല്ലാഹുവിലേക്ക് യാത്രയായ പാവറട്ടി - പൈങ്കണ്ണിയൂര്‍ വി.പി ഷംസുദ്ദീന്‍ പ്രവാസി മഹല്ല് കൂട്ടായ്‌‌മയുടെ സാരഥികളില്‍ പ്രമുഖനായിരുന്നു. ഖത്തര്‍ ഉദയം പഠനവേദിയിലും സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി) അബുഹമൂര്‍ യൂനിറ്റിലും അംഗമായിരുന്നു. കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷത്തെ സെക്രട്ടറിയും പുതിയ പ്രവര്‍ത്തന വര്‍ഷത്തെ ജോയിന്റ് സെക്രട്ടറിയുമായി സേവനം ചെയ്‌‌ത സജീവ പ്രവര്‍ത്തകന്‍. കുറച്ച് കാലമായി ശാരീരിക പ്രയാസങ്ങള്‍ അലട്ടിയിരുന്നു. ഉദയം പഠനവേദിയൂടെ വൈജ്ഞാനിക സദസ്സുകളിലൂടെയാണ് പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായത്. മഹല്ലിലും പ്രാദേശിക കൂട്ടായ്‌‌മയിലും പ്രസ്ഥാനത്തിലും ഒരേ സമയം ഊര്‍ജ്ജ്വസ്വലതയോടെ പ്രവര്‍ത്തിച്ചു.

ഏല്‍പിക്കപ്പെടുന്ന ഉത്തരവാദിത്തങ്ങള്‍ കണിശമായും കൃത്യമായും നിര്‍വഹിക്കണമെന്ന ശാഠ്യക്കാരന്‍. അപരന്റെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വിനയാന്വിതന്‍. സ്നേഹ ലാളനയോടെയുള്ള ഇടപഴക്കം. കടുത്ത രോഗപീഡയില്‍ പോലും പ്രതീക്ഷ കൈവിടാത്ത ചാഞ്ചല്യമില്ലാത്ത വിശ്വാസി. എല്ലാവര്‍ക്കും പ്രിയങ്കരനായ വി.പി ഏകദേശം മൂന്നുമാസത്തെ ചികിത്സകള്‍ക്ക് ശേഷം 2021 നവംബര്‍ 25-നാണ് നാട്ടിലേക്ക് പോയത്. 2022 മാര്‍ച്ച് 14-ന് മരണപ്പെട്ടു.

വിടവാങ്ങിയ പ്രിയ സഹ പ്രവര്‍ത്തകന്‍ വി.പി ഷംസുദ്ദീന്‍ സാഹിബിന്റെ പത്‌നിക്കും കുടുംബങ്ങള്‍ക്കും അല്ലാഹു ക്ഷമയും സ്ഥൈര്യവും നല്‍കട്ടെ.

അല്ലാഹു അദ്ദേഹത്തിന്റെ പാരത്രിക ജീവിതം പ്രകാശപൂരിതമാക്കി അനുഗ്രഹിക്കട്ടെ.. 

ഉദയം പഠനവേദി

----------------

ഓര്‍‌മ്മച്ചിത്രം