പ്രൊഫസര്‍ കെ ഗുൽമുഹമ്മദ് ബാവയുടെയും മമ്മസ്രായില്ലത്ത് ബീവിക്കുഞ്ഞിയുടെയും നാലാമത്തെ മകനായി 1928 ആഗസ്റ്റ് 27 ന് തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിലെ തിരുനെല്ലൂർ ഗ്രാമത്തില്‍ ജനനം.
പുവ്വത്തുർ സെന്റ് ആന്റണീസ് സ്‌കൂളിലും, കൊച്ചിയിലെ ഹാജി ഈസ്സാ മെമ്മോറിയൽ സ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസം നേടി.
സംഗീതജ്ഞനായിരുന്ന പിതാവിന്റെ ശിക്ഷണത്തിൽ ചെറുപ്പത്തിൽ തന്നെ ഹാർമോണിയം അഭ്യസിച്ചു.
സത്താറിലെ സംഗീതത്തെ തിരിച്ചറിഞ്ഞ എം.കെ ത്യാഗരാജ ഭാഗവതരുടെ നിര്‍ബന്ധത്താല്‍ മട്ടാഞ്ചരേിയിലെ കൃഷ്‌ണന്‍കുട്ടി ഭാഗവതരില്‍ നിന്നും കര്‍ണാട്ടിക്കും ഹിന്ദുസ്ഥാനിയും പഠിച്ചു.പ്രസിദ്ധനായിരുന്ന ഡേവിഡ് ഭാഗവതരായിരുന്നു മറ്റൊരു ഗുരുനാഥന്‍.
അഞ്ചാമത്തെ വയസ്സില്‍ ബാപ്പ പഠിപ്പിച്ചു കൊടുത്ത ഗാനം ആലപിച്ചു കൊണ്ടായിരുന്നു അരങ്ങേറ്റം
ജോലി സംബന്ധമായി മുബൈയിൽ ആയിരുന്ന കാലത്ത് സാത്തംഗർ സംഗീത വിദ്യാലയത്തിൽ നിന്നും ഹിന്ദുസ്ഥാനി സംഗീതവും മേൻഡൊലിൻ, സിത്താർ, വയലിന്‍,ബുല്‍ബുല്‍ തുടങ്ങിയ സംഗീതോപകരണങ്ങളിലും പ്രാവീണ്യം നേടി.
എം.എസ്. ബാബുരാജ്, രാമുകാര്യാട്ട്, ടി.കെ. പരീക്കുട്ടി, മൊയ്‌തു പടിയത്ത് തുടങ്ങിയവരുമായുള്ള അടുപ്പം മലയാള സംഗീതമേഖലയിലേക്ക് കൂടുതല്‍ അടുപ്പിച്ചു. 1942ല്‍ മദ്രാസിലത്തെി ആദ്യ ഗ്രാമഫോണ്‍ റെക്കൊഡിങ് നടത്തി.
സുപ്രസിദ്ധ സംഗീത സംവിധായകൻ മോഹൻ സിതാര, കേരളത്തിലെ അറിയപ്പെട്ടിരുന്ന സിത്താർ കലാകാരൻ സുബ്രഹ്മണ്യൻ എന്നിവരുടെ ആദ്യകാല ഗുരുവാണ് ഈ അനുഗ്രഹീത കലാകാരന്‍.
1960-70 കളില്‍ ആകാശവാണിയിലും ഗ്രാമഫോണ്‍ റെക്കൊഡുകളിലും നിരവധി മാപ്പിളപാട്ടുകള്‍ ആലപിച്ചു.ആകാശവാണിയില്‍ എ ഗ്രേഡ് ആര്‍ട്ടിസ്റ്റായിരുന്ന കെ.ജി കൗമാരക്കാരനായ അസീസ് മഞ്ഞിയിലിന്റെ രചനകള്‍ക്ക് ആകാശവാണിയിലൂടെ ശബ്‌ദം നല്‍കിയിരുന്നു.
എഴുപതുകളില്‍ നാട്ടു നടപ്പുകള്‍ക്കും വീട്ടു നടപ്പുകള്‍ക്കും സാമൂഹ്യ ജീര്‍ണ്ണതകളുടെ അത്യാചാരങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ ശക്തമായ സംഗീതക്കാറ്റ് അഴിച്ചുവിട്ടവരില്‍ പ്രമുഖ സ്ഥാനമാണ് കെ.ജി സത്താറിനുള്ളത്. കാതുകളനവധി തുള തുളയ്‌ക്കാന്‍ എന്ന ഹാസ്യ ഗാനത്തിന്റെ സംഗീതവും സന്ദേശവും അതീവ ഹൃദ്യമായിരുന്നു. പ്രസിദ്ധങ്ങളായ ഇത്തരം ചാട്ടുളി പ്രയോഗ ഗാനങ്ങളില്‍ അറിയാതെ താളം പിടിക്കുകയും ഒപ്പം ഈണത്തിന്റെ പ്രഹരം സമൂഹത്തിന്റെ സമൂല പരിവര്‍ത്തനത്തിനു തന്നെ ഹേതുവായി മാറിയതും ചരിത്ര സത്യം.
ഹസ്ബീ റബ്ബീ ജല്ലല്ലാഹ് മാഫീ ഖല്‍ബീ ഗയ്‌യ്റുള്ള നൂറുമുഹമ്മദ് സ്വല്ലള്ളാ ലാഇലാഹ ഇല്ലള്ളാ,മക്കത്ത് പോണോരെ ഞങ്ങളെ കൊണ്ടുപോകണേ,ഖുബ്ബക്ക് മേലേ പറക്കും പിറാവേ,നബിയെക്കണ്ടോ നിങ്ങള്‍ നബിയെക്കണ്ടോ,ദീനിനു വേണ്ടി,ഏക ഇലാഹിന്റെ കരുണാ കടാക്ഷത്താല്‍ എഴുതിയ കത്തു കിട്ടി, എന്റെ സഖീ...തുടങ്ങിയ ആസ്വാദക ലോകം ഏറ്റെടുത്ത പാട്ടുകളെ അനശ്വരമാക്കിയ ഗായകനാണ് കെ.ജി.എസ്.
അറുനൂറിലേറെ മാപ്പിളപ്പാട്ടുകളും ലളിതഗാനങ്ങളും നാടകഗാനങ്ങളും എഴുതി, സംഗീതമിട്ട്, പാടിയിട്ടുണ്ട്.ഖിസ്സപാട്ടുകള്‍ എന്ന ശീര്‍ഷകത്തില്‍ വിരചിതമായ ചരിത്ര ഗാനങ്ങളും നശീദകളായി ഖ്യാദിനേടിയ പ്രവാചക കീര്‍ത്തനങ്ങളും നസ്വീഹത്തുകളായി രചിക്കപ്പെട്ട സന്ദേശ ഗാനങ്ങളും ആസ്വാദക ലോകത്തേക്ക് ഏറെ ഹൃദയഹാരിയായി സന്നിവേശിപ്പിച്ചവരില്‍ കെജി സത്താര്‍ എന്നും സ്‌മരിക്കപ്പെടും.
ഹാര്‍മോണിയം സ്വയം അഭ്യസിക്കാവുന്ന ഹാര്‍മോണിയ അധ്യാപകന്‍,എന്റെ ഗാനങ്ങള്‍ എന്നീ കൃതികളും ആത്മ കഥയായ നെല്ലിക്കയും രചിച്ചിട്ടുണ്ട്. വിടരും മുമ്പ് വിടപറഞ്ഞ ബാലപ്രതിഭ അബ്‌സാര്‍ മഞ്ഞിയിലിന്റെ പേരിലാണ് നെല്ലിക്ക സമര്‍പ്പിച്ചിട്ടുള്ളത്.
കലാ സാഹിത്യ സംഗീത മേഖലകളില്‍ നിന്നും നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.2004 ല്‍ സംഗീത നാടക അക്കാദമിയുടെ മാപ്പിളപ്പാട്ടിനുള്ള പുരസ്‌കാരം,കേരള മാപ്പിള കലാ അക്കാദമി പ്രശംസാ പത്രം,ഇശല്‍ ഖദീന്‍ പുരസ്‌കാരം,ചാവക്കാട് സംഗീത മല്‍ഹ ഏര്‍പ്പെടുത്തിയ ഗുല്‍മുഹമ്മദ് സാഹിബ് പുരസ്‌കാരം, ഗുരൂപൂജാ പുരസ്‌കാരം, മൊയീന്‍കുട്ടി വൈദ്യര്‍ അവാര്‍ഡ്, 2009ലെ ‘മാധ്യമം’ കുടുംബമേള പുരസ്‌കാരം, ദൂരദര്‍ശന്‍ പ്രശസ്‌തി പത്രം, 2014ല്‍ ഇശല്‍തേന്‍കണം അവാര്‍ഡ് തുടങ്ങിയവക്ക് അര്‍ഹനായിട്ടുണ്ട്.
ചാവക്കാട് താലൂക്ക് പാടൂർ ദേശത്ത് നിന്നും കാനാപ്പുള്ളി ഇബ്രാഹിം, വലിയകത്ത് ഉമ്മാച്ചു ദമ്പതികളുടെ നാലാമത്തെ മകൾ മറിയമ്മുവാണ് കെ.ജിയുടെ സഹധര്‍മിണി.(1953 ആഗസ്റ്റ് 30)
മൂത്ത മകന്‍ സലീം സത്താര്‍, ദീപസ്‌തംഭം മഹാശ്ചര്യം, ജോക്കര്‍, സ്നേഹിതന്‍ എന്നീ സിനിമകളുടെ നിര്‍മാതാവാണ്.
സലീം സത്താർ, ജമീല, നൗഷാദ്, ഖമറുദ്ധീൻ, നസീമ എന്നിവർ മക്കൾ.ലൈല സലീം, ഹനീഫ, സുമയ്യ നൗഷാദ്, ഫൗസിയ ഖമറുദ്ധീൻ, ഹൈദർ എന്നിവർ മരുമക്കൾ.
2010ല്‍ പക്ഷാഘാതം ബാധിച്ച് കിടപ്പിലായ സത്താർ, 2015 ജൂലായ് 24 വെള്ളിയാഴ്ച്ച മകൻ സലീം സത്താറിന്റെ വസതിയിൽ വെച്ച് ഈ ലോകത്തോട് വിടപറഞ്ഞു.