നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Abdu Rahman Mash

കണ്ണോത്ത് ജി.എം.എല്‍.പി സ്കൂൾ പ്രധാന അധ്യാപകനായി വിരമിച്ച അബ്ദുൽ റഹ്‌മാൻ മാസ്റ്ററെ കുറിച്ച്.

തൃശൂർ ജില്ലയിലെ പടിഞ്ഞാറൻ   മേഖലയിൽ കനോലി കനാലിൻ തീരത്ത് തെങ്ങോലകളുടെ തണലും പൂക്കളുടെയും പൂവാടികളുടെയും സൗരഭ്യങ്ങളുമെല്ലാം വാനോളം ആസ്വദിച്ചു കൊണ്ട് പ്രായാധിക്യത്തിലും കക്ഷത്തിൽ  കറുത്ത ബാഗും മുഖത്ത് കട്ടി കണ്ണടയും വെച്ച് കീർത്തി മുദ്രകളോ സ്ഥാനപ്പേരുകളോ ഇല്ലാതെ  വെറും ഒരു പ്രകൃതി സ്‌നേഹിയായി അതിലേറെ മനുഷ്യ സ്നേഹി കൂടിയായി ഒരാൾ.ഗ്രാമീണനായ പ്രിയ അധ്യാപകൻ. വിരമിച്ച ശേഷവും വിശ്രമമില്ലാതെ ഇന്നും ആ ഗ്രാമത്തിലൂടെ കുട്ടികളെയും പ്രകൃതിയെയും സ്നേഹിച്ചുകൊണ്ട് ജീവിക്കുന്നു. ജന്മ നാടായ പാടൂരിൽ തന്നെ അധ്യാപകനായി സേവനമനുഷ്ഠിച്ച് നാട്ടുകാർക്ക് പ്രിയങ്കരനായി മാറിയ അബ്ദുറഹിമാൻ മാഷ്‌.

കുട്ടികളോടുളള സ്നേഹവും തൊഴിലിനോടുളള ആത്മാര്‍‌ഥതയും കൂടിച്ചേരുമ്പോഴാണ് ഒരുവൻ പൂർണ്ണ അധ്യാപകനാകുന്നത് എന്ന് ടോൾസ്റ്റോയ് പറഞ്ഞത് മാഷുടെ കാര്യത്തിൽ എത്രയോ സത്യം. അവ ഞങ്ങൾ പാടൂർക്കാർ നേരിട്ടനുഭവിച്ചത് തന്നെ.പാട്ടുകൾ പാടിയും, കഥകൾ പറഞ്ഞു ചിരിപ്പിച്ചും മാഷ് ഇന്നും ഞങ്ങളുടെ  ഇടയിൽ ഒരു സാധാരണക്കാരനായി  കുഞ്ഞുണ്ണി മാഷുടെ കവിതകളും മാഷുടെ തന്നെ സ്ഥിരം പാട്ടുകളുമായി ഇന്നും കുട്ടികളിൽ നിറയുന്നു.

ആ പഴയ സ്വഭാവത്തിൽ ഒരു മാറ്റവുമില്ലാതെ തന്നെ ഗ്രാമത്തിൽ മാഷ് നിറഞ്ഞു നിൽക്കുന്നു. ഈ ഗ്രാമത്തെ ഈ നിലയിലേക്ക് കരുപ്പിടിപ്പിക്കുന്നതിൽ മാഷുടെ പങ്ക് അനിഷേദ്ധ്യമാണ്.കഴിഞ്ഞ കാലത്തെ ഗ്രാമത്തെ കുറിച്ച് അറിയണമെങ്കിൽ അവ പകര്‍‌ന്നു നല്‍‌കാന്‍ പറ്റിയ ചുരുക്കം പേരിൽ പാടൂര്‍ ഗ്രാമത്തിലെ ഒരാളാവും മാഷ്.ആ കാലഘട്ടത്തെ നന്നായി അറിയുന്നതിനാലാവും മാഷ് ഇപ്പോഴും ജീവകാരുണ്ണ്യവുമായി നടക്കുന്നത്.

അക്രമണാസക്തി, കലഹപ്രിയം, അപക്വവ്യക്തിത്വം ഇവയുള്ള അദ്ധ്യാപകൻ തന്റെ കീഴിൽ ശിക്ഷണത്തിന് വിധേയരാകുന്നവരുടെ മാനസിക വളർച്ചയെ മുരടിപ്പിക്കുന്നു. ധൈര്യം, ഭാവന,അച്ചടക്കം, സഹിഷ്ണുത, ക്ഷമാശീലം, സമർപ്പണമനോഭാവം, കർത്തവ്യബോധം, സ്വയം ശരിയെന്നു തോന്നുന്ന കാര്യങ്ങളിൽ ഉറച്ച നിലപാട് സ്വീകരിക്കൽ എന്നിവയിൽ നിപുണനായ അദ്ധ്യാപകൻ വിദ്യാർഥികൾക്ക് അനുകരണീയമായ മാതൃകയായിത്തീരുന്നു.

നിലവിലുള്ള കാലഘട്ടത്തിന്റെ സവിശേഷതകളെ കണക്കിലെടുത്തുകൊണ്ട് അധ്യാപകൻ ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടതാണ്. സമൂഹത്തിന്റെ ഉന്നതിക്ക് നിദാനമായ കാര്യങ്ങൾ തന്റെ കഴിവനുസരിച്ച് സമർപ്പണ മനോഭാവത്തോടെ ചെയ്യാനുള്ള സന്നദ്ധത അദ്ദേഹത്തിന് ഉണ്ടായിരിക്കണം. ജനാധിപത്യത്തെ കാത്തു ശക്തിപ്പെടുത്തുകയും പൌരന്മാരെ സ്വാശ്രയശീലമുള്ളവർ ആക്കുകയുമാണ് ആധുനിക ഭരണ സംവിധാനത്തിൽ വിദ്യാഭ്യാസത്തിന്റെ പ്രധാനലക്ഷ്യങ്ങൾ.  ഈ ലക്ഷ്യപ്രാപ്തിക്കു വേണ്ടതായ അറിവും വൈദഗ്ദ്ധ്യവും ജനലക്ഷങ്ങളിൽ വളർത്തിയെടുക്കുന്നതിന് അധ്യാപകൻ മാർഗനിർദ്ദേശം നൽകണം.

വിദ്യാർഥിയെക്കൊണ്ട് ലഹരി വസ്തുക്കൾ വാങ്ങിക്കുക അധ്യാപകരുടെ സ്വകീയാവശ്യങ്ങൾക്കായി വിദ്യാർത്ഥിയെ ഉപയോഗിയ്ക്കുക മുതലായ രീതികൾ ഉണ്ടായപ്പോൾ വിദ്യാർത്ഥി അധ്യാപകന്റെ മേൽ വച്ചിരുന്ന ബഹുമാനം നഷ്ടപ്പെടാൻ ഇടയായി.

വ്യക്തിയെക്കാൾ വരും തലമുറയെ എങ്ങിനെ നല്ല ഒരു സമൂഹമാക്കിമാറ്റാം എന്ന ചിന്തയിലൂടെ മാത്രം ഊന്നികൊണ്ട്  വ്യക്തിയെ രൂപപ്പെടുത്തുമ്പോൾ മാത്രമേ അധ്യാപകന്റെ കടമ സമൂഹത്തിന്റെ മേൽ പൂർണ്ണമാകുന്നുള്ളൂ.

ജീവകാരുണ്ണ്യ  പ്രവർത്തനങ്ങൾ പോലെ തന്നെ സാമൂഹിക സാംസ്ക്കാരിക മേഖലകളിൽ ജാതി മത  വേർത്തിരിവില്ലാതെ കർമ്മധീരനായി തന്നെ മാഷ് ഇപ്പോഴും മുന്നോട്ട് പോകുന്നു.അത് കൊണ്ടു തന്നെ തൃശ്ശൂരിലുള്ള ആർക്കും അബ്ദുറഹിമാൻ മാഷെ പരിചയപ്പെടുത്തേണ്ട ആവശ്യവുമില്ല.പലവിധ സഹായങ്ങൾക്കുമായി ശിപാർശ ചെയ്യുവാനായി തൃശ്ശൂർ ജില്ലയുടെ പല സ്ഥലങ്ങളിൽ നിന്ന് പോലും മാഷെ അന്വേഷിച്ചു വരുന്നവർ അതിന്നുദാഹരണമാണ്.ഞങ്ങൾ ഗ്രാമവാസികൾക്ക് അറിയാത്തതായ എത്രയോ ജീവകാരുണ്യ പ്രവർത്തനങ്ങൾ. മാഷ് പറയുകയാണെങ്കിൽ നടക്കുന്ന അവസ്ഥ.

ആദ്യ കാലങ്ങളിൽ പാടൂർ മഹല്ലിന്റെ ഭാരവാഹിയായും മറ്റും മുൻകാല നാട്ടിലെ മഹാന്മാരോടെപ്പം ( മർഹൂം,ബി.വി.സീതി തങ്ങൾ, എസ്.എം.സൈനുൽ ആബിദീൻ തങ്ങൾ, കാര്യാട്ട് മുഹമ്മദുണ്ണി സാഹിബ്, കെ.കെ.മുഹമ്മദ് സാഹിബ്, കാട്ടേപറമ്പിൽ കാദർ സാഹിബ് ) തുടങ്ങിയവരോടെപ്പം പ്രവർത്തിക്കുവാനും തന്റെ പ്രായക്കാരോടെപ്പം സ്നേഹത്തോടെ സഞ്ചരിക്കുവാനും വളർന്ന് വരുന്ന പുതുതലമുറയെ കൂടെ നടത്താനും മാഷ്‌ക്ക് ആവുന്നുണ്ടെങ്കിൽ അത് തന്നെയാണ് അബ്ദുറഹിമാൻ മാഷെ വ്യത്യസ്തനാക്കുന്നതും.

മാഷുമാരെ കുറിച്ച് എഴുതുകയാണെങ്കിൽ ഒളിമങ്ങാത്ത ഓർമ്മകളിൽ പലതും നമ്മിൽ ഒളിഞ്ഞു കിടക്കുന്നുണ്ടാവാം.ആദരിക്കപ്പെടേണ്ട വ്യക്തിത്വങ്ങൾ ഇനിയും ഉണ്ട് നമ്മുടെ ഗ്രാമ ഗ്രാമാന്തരങ്ങളിൽ. അവർ ജീവിച്ചിരിക്കുമ്പോഴാണ് അവരെ നാം അറിയേണ്ടത്.അവരെ പോലെയാവാൻ നമുക്കാവില്ലൊരിക്കലും.