Wednesday, May 27, 2026
പുളിക്കൽ ആമിനു നിര്യാതയായി
Sunday, May 3, 2026
ഓര്‍മകളെ ഹരിതാഭമാക്കിയ സായാഹ്നം
ഇപ്പോള്‍ ഖത്തറിലുള്ള ഉദയം പഠനവേദിയുടെ മുന്‍ നിരക്കാര്‍ ഈയിടെ മധുര മനോഹരമായ ഒരു സായാഹ്നത്തിന് സാക്ഷികളായി.
ഈ ഒത്തുകൂടലിനെ അനര്‍ഘ നിമിഷങ്ങളാക്കി മാറ്റിയത് എന്‍.പി അഷ്‌റഫ്, കെ.എച് കുഞ്ഞു മുഹമ്മദ്,എം.എം അബ്‌ദുല്‍ ജലീല്‍,വിവി അബ്‌ദുല്‍ ജലീല്‍ അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടില്‍,യൂസുഫ് ഹമീദ്, ഒപ്പം ഈകുറിപ്പുകാരനു (മഞ്ഞിയില്‍) മായിരുന്നു.
ബാല്യവും കൗമാരവും യൗവ്വനവും പ്രവാസവും ഉദയം പഠനവേദിയും അതിന്റെ കാലപ്പകര്‍ച്ചയിലെ ഭൂതവും വര്‍ത്തമാനവും ഒക്കെ പരസ്‌പരം തുന്നിച്ചേര്‍ത്ത് വര്‍ണ്ണാഭമായ ഒരു പട്ടുറുമാലുണ്ടാക്കിയ പ്രതീതിയിലാണ് 2026,മെയ് ആദ്യ വാരാന്ത്യത്തിലെ അസ്‌തമയം അനുഭവപ്പെട്ടത് എന്ന് പറയാം.
പ്രദേശത്തെ കായലോര ഗ്രാമങ്ങളുടെ വിശിഷ്യാ തൊയക്കാവ് കോടമുക്ക് കടവ് മുതല്‍ വെന്മേനാട് കുണ്ടുവക്കടവ് വരെയുള്ള പ്രദേശത്തെ സാമൂഹ്യ സാംസ്‌കാരിക അന്തരീക്ഷം ഗൃഹാതുരതയോടെ വൈവിധ്യമാര്‍ന്ന ഓര്‍മകളുടെ പച്ചപ്പില്‍ നിന്നുകൊണ്ട് പുനരാവിഷ്‌കരിക്കപ്പെട്ടപ്പോള്‍ ഒരുപക്ഷെ പ്രായം മറന്ന ആവേശം പ്രകടമായി.
പഠിച്ചു വളർന്ന വിദ്യാലയത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പി.ടി.എ പ്രതിനിധിയായതും വിദ്യാലയത്തിലെ സീനിയറുകള്‍ക്ക് വിശേഷാല്‍ പാഠമെടുക്കാന്‍ വിവിധ സന്ദര്‍ഭങ്ങളില്‍ നിയോഗിക്കപ്പെട്ടതും ഈ കുറിപ്പുകാരന്‍ ആത്മാഭിമാനത്തോടെ പങ്കുവെച്ചു.
എഴുപതുകളിലെ ആവേശക്കഥകള്‍ക്കിടയില്‍ പൈങ്കണ്ണീയൂര്‍ക്കാരന്‍ എന്‍.കെ മുഹ്‌യിദ്ദീനും പാടൂരിലെ റഹ്‌മാന്‍ കേലാണ്ടത്തും കടന്നുവന്നു.
വെന്മെനാട് എം.എ.എസ്.എം വിദ്യാലയത്തിലെ വിദ്യാര്‍ഥികളായിരുന്നു അധികപേരും.എഴുപതുകളിലെ കുസൃതിക്കഥകള്‍ക്ക് എന്‍.പി തുടക്കമിട്ടപ്പോള്‍ യൂസുഫും വിവിയും പുതിയവീട്ടിലും അനുബന്ധ കഥകളുടെ പൂത്തിരി കത്തിച്ചു.
പാടൂരിന്റെ വിശേഷപ്പെട്ട ചില കഥകള്‍ അല്‍പം സങ്കോചത്തോടെയാണെങ്കിലും കെ.എച് ഓര്‍ത്തെടുത്ത് അവതരിപ്പിച്ചു. കണ്ണോത്തിന്റെയും ഏനാമാവ് പഠനകാല വിശേഷവും അല്‍പം പോലും മേമ്പോടിയില്ലാതെ എം.എം ചിരിമായ്‌ക്കാതെ പറഞ്ഞു തീര്‍ത്തു.പെരിങ്ങാടന്‍ കഥകള്‍ പറയാനായിരുന്നു കൂടുതല്‍ പേര്‍.ഈ കുറിപ്പുകാരന്‍ പറഞ്ഞു തുടങ്ങും മുമ്പ് യൂസുഫ് ഹമീദ് കഥകളുടെ പരമ്പര തീര്‍ത്തു.വിട്ടത് പൂരിപ്പിക്കാന്‍ പുതിയവിട്ടിലും രംഗത്തുണ്ടായിരുന്നു.
എഴുപതുകളില്‍ പാടൂരിലെ കാരക്കോസ് പള്ളി കേന്ദ്രീകരിച്ചു നടന്നിരുന്ന പഠനക്ലാസ്സും,മഞ്ഞിയില്‍ പള്ളി കേന്ദ്രീകരിച്ചുള്ള കാസറ്റ് ആസ്വാദന സദസ്സും ഓര്‍മിക്കപ്പെട്ടു.അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത വിധം കെട്ടുപിണഞ്ഞ് കിടന്നിരുന്ന അക്കാലത്ത് മുനിഞ്ഞ് എരിഞ്ഞു കൊണ്ടിരുന്ന ഇത്തരം തീപൊരികളിലൂടെ ഒക്കെയായിരിക്കണം പ്രദേശത്ത് പിന്നീട് ഉദയം ചെയ്‌ത വിവിധ വിജ്ഞാന വേദികളും ധിഷണാപരമായ മുന്നേറ്റങ്ങളും.
========
തൃശൂര്‍ ജില്ലയില്‍ മുല്ലശ്ശേരി മേഖലയിലെ മഹല്ലുകള്‍ കേന്ദ്രീകരിച്ച് പാവറട്ടി ആസ്ഥാനമാക്കി (1992) ലായിരുന്നു ഉദയം അതിന്റെ കൈതിരി തെളിയിച്ചത്.
പ്രദേശത്തെ മഹല്ല് വാസികളില്‍ യഥാര്‍ത്ഥ ഇസ്ലാമിക ചിന്തയും, സംസ്‌കാരവും വളര്‍ത്തിയെടുക്കാനും, സാമൂഹിക സാംസ്കാരിക വൈജ്ഞാനിക മേഖലകളില്‍ ശുദ്ധമായ അടിത്തറ കെട്ടിപ്പടുക്കാനും ഉതകും വിധമുള്ള അജണ്ടകള്‍ക്കും ആസൂത്രണങ്ങള്‍ക്കും പ്രാമുഖ്യം നല്‍കുന്നതായിരുന്നു ഉദയം പഠനവേദിയുടെ കര്‍മസരണി.ഇതിന്റെ പ്രതിഫലനങ്ങളും പ്രതികരണങ്ങളും നമ്മുടെ പ്രദേശത്ത് ഒരു പരിധിവരെ ദൃശ്യമാണ്.
--------
ഉദയം പഠനവേദിയുടെ ദോഹയിലെ ആസ്ഥാനം സ്ഥിതി ചെയ്‌തിരുന്ന മുശേരിബ് ഖത്തറിന്റെ ഹൃദയമായി പരിണമിച്ചു കഴിഞ്ഞിരിക്കുന്നു. പഴങ്കഥകള്‍ ഓര്‍മിച്ചെടുക്കുന്നതില്‍ ഒട്ടും പിശുക്ക് കാണിക്കാത്ത പുതിയവീട്ടില്‍ പ്രസ്‌തുത ഓര്‍മകള്‍ അയവിറക്കി.
ഉദയത്തിൻറെ ആതിഥ്യം സ്വീകരിക്കാത്ത, വിജ്ഞാനത്തിന്റെ സൗരഭ്യം അൽപ്പമെങ്കിലും ആസ്വദിക്കാത്ത , ഉദയം അന്തിച്ചർച്ചകളിൽ എന്തെങ്കിലും അഭിപ്രായം പ്രകടിപ്പിക്കാത്ത പ്രദേശത്തുകാരും അല്ലാത്തവരുമായ പഴയ ഖത്തർ പ്രവാസികളിൽ ഉദയത്തെ അറിയാത്തവരായി ആരെങ്കിലും ഉണ്ടാകുമോ ?
നട്ടുച്ചക്കും നട്ടപ്പാതിരാക്കും നനുത്ത പ്രഭാതത്തിലും എന്നുവേണ്ട 24 മണിക്കൂറും സജീവമാകുന്ന ഉദയം മജ്‌ലിസ്. കിടപ്പ് മുറികളില്‍ വിശ്രമിക്കുന്നവർക്ക് യാതൊരു അലോസരവുമുണ്ടാക്കാതെ പ്രാദേശിക തലം മുതൽ അന്താരാഷ്‌ട്ര വിഷയങ്ങൾ വരെ ചർച്ചകളാൽ മുഖരിതമാകാറുണ്ട്. അതിൻറെ നടുത്തളത്തിൽ അരങ്ങേറുന്ന ഖുർആൻ ക്ളാസുകൾ, പ്രാദേശിക കൂട്ടായ്‌മകൾ , കാര്യ നിർവ്വഹണ സമിതികൾ, രാഷ്ട്രീയ ചർച്ചകൾ , രാഷ്ട്രാന്തരീയ നിരൂപണങ്ങൾ , ജനസേവന സമിതികൾ , ബഹുഭാഷാ പഠന കളരികൾ ,കമ്പ്യൂട്ടര്‍ പഠനം, സിമ്പോസിയങ്ങൾ, ക്യാമ്പുകൾ ,നോമ്പ് തുറ തുടങ്ങി നിരവധി മാനവിക മൂല്യങ്ങളെ പരിപോഷിപ്പിക്കുന്ന കാര്യ പരിപാടികൾ കൊണ്ട് ധന്യമായിരുന്നു.
കേരളത്തിൻറെ അങ്ങോളമിങ്ങോളമുള്ള മഹദ് വ്യക്തിത്വങ്ങളായിരുന്നു ഇതിലെ പങ്കാളികള്‍. അവരെല്ലാം ആ കോണിപ്പടികൾ ഇറങ്ങുന്നത് മനസ്സ് നിറയെ വിജ്ഞാനവും തങ്ങൾ കൂടെ ഭാഗഭാക്കായ സാന്ത്വന സേവന പ്രവർത്തനങ്ങളുടെ ആത്മ സംതൃപ്തിയാലും രൂചി കൂട്ടിൻ്റെ മാന്ത്രികൻ സാക്ഷാൽ വി.എം റഫീഖിൻ്റെ കൈപുണ്യമുള്ള ഒരു കപ്പ് പാൽപായസമെങ്കിലും നുണഞ്ഞ മാധുര്യം ആസ്വദിച്ചും കൊണ്ടുമായിരിക്കും.
----------
ഉദയം പഠനവേദിയുടെ ആദ്യകാലാനുഭവങ്ങള്‍ ഓര്‍മിക്കപ്പെട്ടതില്‍ ചിലത് സംക്ഷിപ്‌മായി ഇങ്ങനെ സംഗ്രഹിക്കാം.
തൊണ്ണൂറുകളില്‍ മുല്ലശ്ശേരി ബ്ലോക്ക് മേഖലയില്‍ വിപുലമായ രീതിയില്‍ ഒരു മെഡിക്കല്‍ ക്യാമ്പ് പൊതുജനങ്ങള്‍ക്കായി നടത്തിയത് ഉദയം പഠന വേദിയായിരുന്നു.ദശാബ്‌ദങ്ങള്‍ക്ക് മുമ്പ് കണ്ണോത്ത് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ വെച്ചായിരുന്നു അത്.അഞ്ച് പഞ്ചായത്തുകളില്‍ നിന്ന് തെരഞ്ഞെടുത്ത പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള റേഷന്‍ സംവിധാനം ആദ്യമായി പരിചയപ്പെടുത്തിയതും ഉദയം തന്നെയായിരുന്നു.വിദ്യാഭ്യാസ - തൊഴില്‍ സഹായങ്ങള്‍,ചികിത്സാ സഹായങ്ങള്‍,തുടങ്ങി വിദേശത്ത് ജോലി തേടി പോകുന്നവര്‍ക്ക് വരെയുള്ള സഹായങ്ങള്‍ ഉദയം റെക്കാര്‍ഡുകളില്‍ രേഖപ്പെട്ടു കിടക്കുന്നുണ്ട്. ഇതില്‍ എടുത്തു പറയേണ്ട ഒരു കാര്യം ജാതി-മത ഭേദമന്യേ ബഹുജനങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടിരുന്ന പലിശരഹിത വായ്‌പാ നിധിയാണ്.
ഉദയം സംഘടിപ്പിച്ചിട്ടുള്ള സെമിനാറുകള്‍,സിമ്പോസിയങ്ങള്‍, ബോധവല്‍ക്കരണ പരിപാടികള്‍,വെക്കേഷന്‍ ക്യാമ്പുകള്‍,സമൂഹ നോമ്പ് തുറ,ഈദ് ഗാഹുകള്‍ എല്ലാം തന്നെ കേരളത്തില്‍ അങ്ങോളമിങ്ങോളം അറിയപ്പെടുന്ന മത - സാംസ്കാരിക - രാഷ്ട്രീയ - വിദ്യാഭ്യാസ - ആരോഗ്യ രംഗങ്ങളില്‍ പ്രശോഭിതരായിട്ടുള്ളവര്‍ ഉള്‍പ്പെട്ടിട്ടുള്ളതായിരുന്നു.
ഇന്ന് നമ്മുടെ പ്രദേശത്തെ മഹല്ലുകളിലെല്ലാം സക്കാത്ത് കമ്മറ്റികളും സാന്ത്വന സേവന സമിതികളുമെല്ലാം പ്രവര്‍ത്തന നൈരന്തര്യത്തോടെ നടന്നു കൊണ്ടിരിക്കുന്നു. പരിശുദ്ധമായ ഒരു പ്രവാചക സുന്നത്ത് പുനരുജ്ജീവിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഉദയം തുടങ്ങിവെച്ച ഈദ് ഗാഹ് സംവിധാനം ഇന്ന് മേഖലയിൽ ഒരുവിധം ഇടങ്ങളിലൊക്കെ കാണാന്‍ കഴിയും. പ്രദേശത്ത് ഇന്ന് കാണുന്ന ഇസ്ലാമിക നവജാഗരണ പ്രബോധന പ്രവർത്തനങ്ങളുടെയെല്ലാം പിന്നില്‍ ഉദയത്തിന്റെ ചെറുതല്ലാത്ത സ്വാധീനം കാണാന്‍ കഴിയും.
ഉദയം ഒറ്റനോട്ടത്തില്‍
......................
ദോഹയില്‍ 1992 ല്‍ തുടക്കം.ആദ്യകാല മുന്‍ നിരക്കാര്‍ എവി ഹംസ,എന്‍.കെ മുഹ്‌യിദ്ദീന്‍,ആര്‍.വി അബ്‌ദുല്‍ മജിദ് തുടങ്ങി നീണ്ട പട്ടികയാണ്.
--------------
നാട്ടില്‍ ആദ്യത്തെ ചെയര്‍മാന്‍ അബ്‌ദുല്‍ വാഹിദ് സാഹിബും പിന്നീടാണ് ഡോ.സെയ്യിദ് മുഹമ്മദ് പ്രസ്‌തുത സ്ഥാനത്ത് അവരോധിതനായത്.ആദരണീയരായ രണ്ട് ഗുരുനാഥന്മാർ ഷംസുദ്ദീൻ മാഷും അബ്ദുറഹ് മാൻ മാഷും പഠന വേദിയുടെ ആദ്യ കാല പടവുകളിലെ വഴി വിളക്കുകളാണ്.കര്‍മസരണിയില്‍ കിതപ്പില്ലാതെ കുതിക്കാന്‍ ആര്‍.വി.എസ്സ് സേവന സന്നദ്ധനായി മൈതാനത്തുണ്ടായിരുന്നു.
പ്രാരംഭത്തിലുണ്ടായിരുന്ന ആസ്ഥാനം പുവ്വത്തുരിലും പില്‍കാലത്ത് പാവറട്ടിയിലേക്ക് മാറുകയായിരുന്നു.
പുവ്വത്തൂരിലെ ആസ്ഥാനത്ത് സജീവമായി സേവന രംഗത്ത് നിറഞ്ഞ് നിന്ന പ്രിയങ്കരരായ വ്യക്തിത്വങ്ങളാണ് പരേതരായ ജഅ്ഫർ തങ്ങളും,പി.എ അബ്‌ദുല്‍ കബീറും.
-------------
ഉദയം തുടക്കമിട്ടതും പ്രാബല്യത്തില്‍ വരുത്തിയതുമായ സേവന ദൗത്യങ്ങളുടെ കരട് രേഖ 👇🏻.
--------------
ബോധവത്കരണം
ധാര്‍മിക വിദ്യാഭ്യാസം
സ്‌ത്രീകള്‍ക്ക് വേണ്ടിയുള്ള പഠന പരമ്പര
വായനശാല
മാതൃകാപരമായ പ്രബോധനം
ലഹരിവിരുദ്ധ പ്രചരണങ്ങള്‍
പലിശ രഹിത സംവിധാനം
സംഘടിത സകാത്ത്
ശുദ്ധജല വിതരണം
ഭവന പദ്ധതി
ഭവന നിര്‍മ്മാണം
റേഷന്‍ വിതരണം
ആതുര സേവനം
സ്വയം തൊഴില്‍
സാന്ത്വന സേവനം
ഈദ്‌ഗാഹ്
ഉദുഹിയ്യത്ത്
ഖുബ അനുബന്ധ സംവിധാനം
നിശബ്‌ദ സേവനങ്ങള്‍
=============
ദശാബ്‌ദങ്ങള്‍ പിന്നിട്ട ഉദയം പഠനവേദിയുടെ കര്‍മസരണി ഏറെ സര്‍ഗാത്മകവും ധന്യവുമായിരുന്നു.
ഇവിടെ നൽകപ്പെട്ട തലക്കെട്ടുകളിലൂടെ തന്നെ സാമൂഹിക സേവന പ്രവർത്തനങ്ങൾ വായിച്ചെടുക്കാനായേക്കും.
കർമഭൂമിയിലൂടെ ബഹുദൂരം സഞ്ചരിച്ച പാദമുദ്രകൾ ഓരോന്നും ഓർത്തെടുത്ത് പരസ്പരം പങ്കുവെക്കാൻ സാധിച്ചതിൻ്റെ അനിർവചനീയമായ നിർവൃതിയോടെയാണ് സഹോദരങ്ങൾ പിരിഞ്ഞത്.
പഴങ്കഥകൾ പങ്കിട്ടത് ദോഹയിൽ നിന്നും അകലെ ഒരിടത്തിലായിരുന്നുവെങ്കിലും; ദോഹയിലായിരുന്നു രാത്രി ഭക്ഷണം. യൂസഫ് ഹമീദിന്റെ ആതിഥ്യത്തിലെ സ്വാദറിയാനായതും ഈ സായാഹ്ന വിശേഷത്തിന് നല്ല രുചിക്കുട്ടായി.
----------
മഞ്ഞിയിൽ
Saturday, May 2, 2026
മറക്കില്ലൊരിക്കലും ഈ സായാഹ്നം
ഏറെ നേരം നടന്നു കണ്ടാസ്വദിക്കാനുള്ള ധാരാളം കൺകുളിർക്കുന്ന കാഴ്ചകളുള്ള കടൽ തീരങ്ങളും, ചെറു ദ്വീപുകളും ദ്വീപുകളെ തമ്മിൽ യോചിപ്പിക്കുന്ന പാലങ്ങളും വാട്ടർ പാർക്കും കനാലുകളും കനാൽപാലങ്ങളും ഫിഷിങ് പോയിന്റുകളും പൂന്തോട്ടങ്ങളും കൊണ്ട് സമൃദ്ധമായ, ഖത്തറിലെ അനുഗൃഹീതമായ ഭൂപ്രദേശം. ഐലൻ്റിൻ്റെ ഓരത്ത് നിന്ന് നോക്കിയാൽ ലുസൈൽ സിറ്റിയിലെ മറീന ബീച്ചിലെ "കൊമ്പ് ടവർ", ലുസൈൽ ബൊളിവാർഡിൻറെ അഭിമാനസ്തംഭമായ "ചതുർ ടവർ" എന്നിവ കാണാം.
പറഞ്ഞും പാടിയും അനുഭവങ്ങൾ പങ്ക് വെച്ചും മണിക്കൂറുകൾ കഴിഞ്ഞു പോയതറിഞ്ഞില്ല. നിരന്തരമായ ജോലിയിലെ വിരസതയാലും, യാന്ത്രികമായ ജീവിത നൈരന്തര്യത്തിൽ നിന്നും മുക്തമാകാൻ വീണുകിട്ടിയ സുവർണ്ണാവസരം ആരും പാഴാക്കിയില്ല. മനസ്സ് തുറന്നു ശൈശവം കടന്നു കൗമാരത്തിലൂടെ യുവത്വവും പിന്നിട്ടിട്ടും തങ്ങളിലെ നൈസർഗ്ഗിക കഴിവുകളും, കലാഭിരുചികളും, ഹാസ്യഭാവനകളും, ആസ്വാദകമനസ്സും ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഓരോരുത്തരുടെയും പ്രകടനങ്ങൾ.
ചായയും സ്‌നാക്‌സും പഴങ്ങളും പഴജ്യുസുകളും യഥാസമയം അതിൻറെ ദൗത്യം നിർവ്വഹിച്ചു കൊണ്ടിരുന്നു. ഗ്രാമീണതയുടെ നിഷ്കളങ്കതയിൽ നിന്ന് തുടങ്ങി കലാലയാനുഭവങ്ങളിലൂടെ പ്രവാസത്തിൻറെ വിവിധ ദശകളിലൂടെ സഞ്ചരിച്ചു തീർത്ത നാൾവഴികളിലൂടെ കയറിയിറങ്ങി ഇന്നെത്തിനിൽക്കുന്ന ഭൂമികയിൽ പറഞ്ഞുനിര്ത്തുമ്പോൾ, എല്ലാവര്ക്കും സംതൃപ്തി മാത്രം.
മനുഷ്യായുസ്സിൻറെ മുക്കാൽ ഭാഗവും ആടിത്തളർന്ന അവസ്ഥയിൽ, പരമാവുധി ആത്മാർത്ഥമായി തന്നെ നടന്നു തീർത്തെന്ന ആത്മവിശ്വാസം.
ഇശാ നമസ്കാരം കഴിഞ്ഞു ഞങ്ങൾ രണ്ട് വണ്ടികളിലായി ദോഹയിലേക്ക് തിരിച്ചു. പ്രശസ്തമായ റസ്റ്റോറന്റിൽ നിന്നുള്ള രുചികരമായ അത്താഴവും കഴിഞ്ഞു 10 മണിക്ക് ഞങ്ങൾ പിരിഞ്ഞു.
ഓർമ്മിക്കാനും ഒമാനിക്കാനും ഒരുപിടി മധുരസ്മരണകളുമായാണ് എല്ലാവരും താന്താങ്ങളുടെ താവളങ്ങളിലേക്ക് മടങ്ങിയത്. 💫
▪️▪️▪️▪️▪️▪️
അബ്‌ദുല്‍ ഖാദർ പുതിയ വീട്ടിൽ 🔸
Sunday, September 21, 2025
മുഹമ്മദലി സാഹിബ് വിടപറഞ്ഞു
Monday, July 21, 2025
ഹഫ്‌സത്ത ഇനി ഓര്‍മകളില്‍
ദീർഘകാലം ജമാഅത്തെ ഇസ്ലാമി പാടൂർ പ്രദേശിക വനിതാ ഘടകത്തിൻ്റെ നാസിമത്തായിരുന്നു. ഏരിയാ സമിതി, ജില്ലാ സമിതി എന്നിവയിലും പ്രവര്‍ത്തിച്ചിരുന്നു.
വലിയ ജനാവലിയെ സാക്ഷിയാക്കി പാടൂര്‍ മഹല്ല് ഖബര്‍സ്ഥനില്‍ ഖബറടക്കി.മക്കൾ: മിഖ്‌ദാദ്, യാസർ, ഡോക്ടർ സബീഹ.മരുമക്കൾ: ശബീർ, ഡോക്ടർ നസ്വീഹ.
ശാരീരികമായി ഏറെ പ്രയാസപ്പെടുമ്പോഴും മാനസികമായി ഈമാനികമായി ഉള്‍കരുത്ത് ഹഫ്‌സത്തയുടെ സവിശേഷതയാണ്. മാസങ്ങള്‍ക്ക് മുമ്പ് വീടിനകത്ത് ചെറുതായൊന്നു വീണതിനു ശേഷം പറയത്തക്ക ആശ്വാസം തിരിച്ചു കിട്ടിയിട്ടില്ല എന്ന് അനുമാനിക്കുന്നു.ഞങ്ങള്‍ വിദേശത്തേക്ക് പുറപ്പെടും മുമ്പ് കാണാന്‍ ചെല്ലുമ്പോള്‍ എഴുന്നേല്‍ക്കാന്‍ പോലും പ്രയാസപ്പെട്ട അവസ്ഥയിലായിരുന്നു.വാരികയും മാസികയും പുസ്‌തകവും തലയിണക്കരികെ തന്നെ കണ്ടു.വെറുതെ ഒന്ന് കയ്യിലെടുത്തപ്പോള്‍ 'മോനേ വായിക്കാന്‍ കിട്ടിയ അസുലഭാവസരം' എന്നായിരുന്നു അവരുടെ നര്‍മം കലര്‍ന്ന വര്‍ത്തമാനം.
ജീവിതത്തിലെ ഏതു പ്രതിസന്ധിയും പ്രതിബദ്ധങ്ങളും അനുകൂലമാക്കി ചിന്തിക്കുകയും ദൃഡ ചിത്തതയോടെ ജീവിതത്തെ അഭിമുഖീകരിക്കുകയും ചെയ്യുക എന്ന അതി മനോഹരമായ പാഠം തനിക്ക് ചുറ്റുമുള്ളവര്‍ക്ക് അനുഭവേദ്യമാക്കി കൊടുക്കുന്നതില്‍ വിജയിച്ച മഹതിയായിരുന്നു സ്‌നേഹ നിധിയായ ഹഫ്‌സത്ത.
പാടൂരും പരിസര പ്രദേശങ്ങളിലും വിശിഷ്യാ സ്‌ത്രീകള്‍ക്കിടയില്‍ പ്രാസ്ഥാനിക ചലനങ്ങളെ സജീവമാക്കുന്നതില്‍ ഹഫ്‌സത്താടെ ഭാഗധേയത്വം അവിസ്‌മരണിയമാണ്. സാന്ത്വന സേവന പാതയില്‍ വിശ്രമമില്ലാതെ ഓടിനടക്കുന്നതില്‍ ഒരു പരിഭവവും ഇല്ലാത്ത നിഷ്‌കളങ്കയായ ഇത്തയുടെ വേര്‍പാട് നികത്താനാകാത്ത വിധം എന്നതില്‍ അതിശയോക്‌തിക്ക് ഇടമില്ല.
എത്ര കടുത്ത ജീവിത പരീക്ഷണങ്ങള്‍ക്കിടയിലും ഇസ്‌ലാമിക പ്രസ്ഥാനത്തിനു വേണ്ടിയുള്ള പ്രവർത്തനത്തിന് പ്രഥമ പ്രാധാന്യം കല്‍പിക്കുന്ന പാറിപ്പറന്നു നടക്കുന്ന ചിറകുള്ള മാലാഖ.
അംഗപരിമിതനായി ജനിച്ച ആദ്യത്തെ കണ്‍മണി മിഖ്‌ദാദിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഈ മഹതി മറ്റുമക്കളുടെ വിദ്യാഭ്യാസത്തിലും തുടര്‍ പഠനങ്ങളില്‍ ശ്രദ്ദകേന്ദ്രീകരിക്കുന്നതിലും അതീവ ജാഗ്രത പുലര്‍ത്തി എന്നതും എടുത്തു പറയേണ്ടത് തന്നെ.
ബുദ്ധിമാന്ദ്യം എന്ന പ്രയോഗത്തെ തന്നെ പൂര്‍ണ്ണമായും അപ്രസക്തമാക്കി മിഖ്‌ദാദ് ഉമ്മയെ കുറിച്ച് ഓര്‍ക്കുന്നതും പറയുന്നതും ഹൃദയഭേദകമാണ്.ഉമ്മയുടെ വേര്‍പാടിന് ശേഷം അവനില്‍ ക്ഷിപ്രവേഗത്തിലെന്ന പോലെ വന്ന മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നു..
തൻ്റെ പ്രിയപ്പെട്ട ഉമ്മയുടെ അഭാവത്തിൽ ഈ നാൽപതാം വയസ്സിലാണ് തൻ്റെ അനാഥത്വം തിരിച്ചറിയാൻ പോകുന്നത്.എവിടെ പോകുമ്പോഴും കൂടെ കൊണ്ടുപോകുന്ന, പത്തുമാസം പോലെ പത്തുവയസ്സുവരെയും ചുമന്നു നടന്നിരുന്ന ആ സ്‌നേഹനിധിയായ ഉമ്മ ഇനിയില്ല....
പാടൂര്‍ ഗ്രാമത്തില്‍ പലര്‍ക്കും ഹഫ്‌സത്ത് ഒരു ഉമ്മയെ പോലെ ആയിരുന്നപ്പോൾ മറ്റുചിലർക്ക് സഹോദരി അതുമല്ലെങ്കിൽ സ്വന്തം കൂടെപിറപ്പ്.പരീക്ഷണങ്ങൾ ഒന്നിനു പുറകെ ഒന്നായി ഏറെ അഭിമുഖീകരിക്കേണ്ടി വന്നു എങ്കിലും അവരുടെ വിശ്വാസം ദൃഡ നിശ്ചയം കർമ മണ്ഡലത്തിൽ നൈരന്തര്യം കാത്ത് സൂക്ഷിക്കാനായ മഹതി.ഒരുഗാമം മുഴുവന്‍ ഉണര്‍ന്നിരുന്ന് യാത്രയാക്കിയ പ്രിയപ്പെട്ട ഹഫ്‌സത്ത ഇനി ഓര്‍മകളില്‍.
പ്രാര്‍ഥനകളോടെ
അസീസ് മഞ്ഞിയില്‍
Sunday, July 20, 2025
നിര്യാതയായി
മക്കൾ: മിഖ്‌ദാദ്, യാസർ, ഡോക്ടർ സബീഹ.മരുമക്കൾ: ശബീർ, ഡോക്ടർ നസ്വീഹ.
-----------
Tuesday, July 8, 2025
ഉദയം സീനിയേര്‍സ് സംഗമം
ഇതിന്റെ പ്രതിഫലനങ്ങളും പ്രതികരണങ്ങളും നമ്മുടെ പ്രദേശത്ത് ഒരു പരിധിവരെ ദൃശ്യമാണ്.ദാനധര്‍മങ്ങളുടെ യഥവിധിയുള്ള സമാഹരണവും വിതരണവും,ഫിത്വര്‍ സകാത്ത് സംഭരണവും വിതരണവും മഹല്ല് കേന്ദ്രീകത ഉദുഹിയത്ത്,വെള്ളിയാഴ്ചകളിലെ മാതൃഭാഷയിലെ ഉദ്‌ബോധനം,വിശുദ്ധ ഖുര്‍ആന്‍ പഠിക്കാനുള്ള താല്‍പര്യം,മാന്യമായ വേഷവിധാനങ്ങളോടുള്ള ആഭിമുഖ്യം സാമുദായികതയുടെ കുടുസ്സില്‍ നിന്നും വിശുദ്ധ ഖുര്‍ആന്‍ ഉദ്‌ഘോഷിക്കുന്ന മാനവിക വീക്ഷണത്തിലേയ്‌ക്കുള്ള വളര്‍ച്ച തുടങ്ങിയവ എടുത്ത് പറയാവുന്ന മാറ്റങ്ങളില്‍ ഉദയം പഠനവേദിയുടെ സ്വാധീനവും പ്രസ്താവ്യമാണ്.
പുതിയ കാലത്തിന്റെ തേട്ടമനുസരിച്ചുള്ള പുതുപുത്തന്‍ വിഭാവനകളുമായി ഭാവിതലമുറയെ ഈ ദൗത്യത്തിന്റെ പിന്‍മുറക്കാരാക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ അനിവാര്യമാണെന്ന് അടിവരയിട്ട് കൊണ്ട് സംഗമം സമാപിച്ചു.
അസീസ് മഞ്ഞിയില്‍.എന്‍.പി അഷ്‌റഫ്,കെ.എച് കുഞ്ഞു മുഹമ്മദ്,എം.എം അബ്‌ദുല്‍ ജലീല്‍,അബുദുല്‍ ഖാദര്‍ പുതിയവീട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Saturday, June 28, 2025
പ്രവാസി വെല്‍ഫെയര്‍ സാഹോദര്യയാത്ര
Friday, June 20, 2025
മഹല്ല് കോഡിനേഷന്‍
2025 മെയ് 16 ന് വിളിച്ചു ചേര്‍ത്ത പ്രാഥമിക കൂടിയാലോചനാ യോഗത്തില്‍ ചര്‍ച്ച ചെയ്‌തതിന്റെ സംക്ഷിപ്‌തം.
--------------
തൃശൂര്‍ ജില്ലാ ഇസ്‌ലാമിക് അസ്സോസിയേഷന്‍,ജില്ലയിലെ പ്രമുഖ പ്രാദേശിക കൂട്ടായ്‌മകളുടെ നേതൃ സംഗമം സംഘടിപ്പിച്ചു.
രാജ്യത്തെ സാമൂഹ്യ സാംസ്‌ക്കാരിക അപജയങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും സങ്കല്‍പാതീതമായി ഒരു രാജ്യത്തിന്റെ സാമൂഹ്യാവസ്ഥയെ തന്നെ തകിടം മറിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അതിനെ ക്രിയാത്മകമായി നേരിടുന്നതിനെ കുറിച്ചുള്ള പ്രാഥമികമായ ആലോചനകളായിരുന്നു യോഗ അജണ്ട.സാഹചര്യങ്ങളുടെ സമ്മര്‍ദ്ധത്തില്‍ താല്‍ക്കാലികമായുണ്ടാകുന്ന ആവേശത്തിലൊതുങ്ങാത്ത ജാഗ്രതയോടെയുള്ള പരിഹാരം എന്നതാണ് ഇതിന് മുന്നിട്ടിറങ്ങിയവരുടെ വിഭാവന.
ലഹരി മാരകമായ വിധം സമൂഹത്തെ ഗ്രസിച്ചു കഴിഞ്ഞിരിക്കുന്നു. അതിന്നെതിരെ പ്രത്യക്ഷത്തിലുള്ള പോരാട്ടമെന്നതിലുപരി മറ്റു കര്‍മപരിപാടികളിലൂടെ സമൂഹത്തെ സംസ്‌കരിക്കുന്ന സമഗ്രമായ പരിഹാരം എന്നതായിരിക്കും ആരോഗ്യകരം.
പ്രാദേശികമായി പ്രവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്‌മകളിലൂടെ ഓരോ മഹല്ല് സംവിധാനങ്ങളുടേയും പ്രാതിനിധ്യത്തോടെ സംസ്‌കരണ പദ്ധതികളും, ദീര്‍ഘവീക്ഷണത്തോടെയുള്ള അജണ്ടകളും,കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങളും ക്രമപ്പെടുത്താന്‍ സാധിക്കും എന്നാണ് പ്രതീക്ഷ.അതു വഴി ക്രമപ്രവൃദ്ധമായി സമൂഹത്തെ ഉണര്‍ത്താനും ഉയര്‍ത്താനും ഉതകുന്ന വിവിധ തലത്തിലും തരത്തിലുമുള്ള കര്‍മ സരണികള്‍ ഒരുക്കിയെടുക്കാനും കഴിഞ്ഞേക്കും.
--------------
ചര്‍ച്ചക്ക് തുടക്കം കുറിച്ച ചില തലക്കെട്ടുകള്‍
==========
01.മഹല്ല് സര്‍വേ
02.സര്‍ക്കാര്‍ ജോലി
03.ആരോഗ്യ ബോധവത്കരണം
04.ക്ലബ്ബുകള്‍/ കളിക്കളങ്ങള്‍
05.സാമ്പത്തിക ബോധവത്കരണം
06.പ്രാദേശികാടിസ്ഥാനത്തില്‍ ധനശേഖരണം
07.കേന്ദ്ര സംസ്ഥാന സേവനങ്ങള്‍/സഹായങ്ങള്‍
08.കാര്‍ഷിക സഹായങ്ങള്‍
09.തൊഴില്‍ സംരംഭങ്ങള്‍ക്ക് കൈതാങ്ങ്
10.പ്രി.പോസ്റ്റ് മെറിറ്റല്‍ കൗന്‍സിലിങ്
============
തൃശൂര്‍ ജില്ലാ ഇസ്‌ലാമിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഒരുക്കിയ തൃശൂര്‍ ജില്ലാ മഹല്ല് കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ പ്രാഥമിക കൂടിയിരുത്തം വി.എ അബ്‌ദുല്‍ റഷീദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.പ്രാര്‍ഥനക്കും ആമുഖത്തിനും ശേഷം ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ കാര്യങ്ങള്‍:-
➡️ജില്ലയിലെ പ്രവാസി പ്രാദേശിക കൂട്ടായ്‌മകള്‍/പ്രവാസി മഹല്ല് കൂട്ടായ്‌മകള്‍ തുടങ്ങിയവയുടെ കഴിയാവുന്നത്ര പ്രാതിനിധ്യത്തോടെ വികസിപ്പിക്കാനുദ്ദേശിക്കുന്ന ഈ പൊതു വേദിയുടെ ആദ്യ ഒത്തുകൂടലില്‍ നല്‍കിയ ടിഡിസിസി എന്ന പേര് താല്‍ക്കാലികം മാത്രമാണ്.
➡️ഈ സംവിധാനത്തിന് ഉചിതമായ ഒരു പേര് കണ്ടെത്തണം.
➡️ആമുഖം രേഖപ്പെടുത്തിയ പോലെ വിഷനും മിഷനും കൃത്യമായി രേഖപ്പെടുത്തപ്പെടണം.
➡️പ്രാദേശിക കൂട്ടായ്‌മകളുടെ പ്രതിനിധികള്‍/മഹല്ല് കൂട്ടായ്‌മകളുടെ പ്രതിനിധികള്‍ എന്നിവരെ പ്രസ്‌തുത സമിതികളുടെ അംഗീകാരത്തോടെ ഇനിയും ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടാകണം.
➡️ഈ സംവിധാനത്തിന്റെ പ്രാഥമികകാല പ്രവര്‍ത്തനങ്ങളില്‍ നാട്ടിലെ സാമൂഹ്യ സാംസ്‌ക്കാരികാന്തരീക്ഷത്തെ കൃത്യമായി അഡ്രസ്സ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പൊതു താല്‍പര്യ അജണ്ടകള്‍ക്ക് പ്രാധാന്യം നല്‍കണം.
➡️വിശ്വാസികള്‍ക്കിടയിലെ വിവിധ ധാരകൾക്കതീതമായി സമൂഹ നന്മയിലധിഷ്‌ടിതമായിരിയ്ക്കും ഇതിൻ്റെ പ്രവർത്തനങ്ങൾ.
➡️വേനലവധിക്ക് ശേഷം കുറച്ചു കൂടെ വിശാലാര്‍ഥത്തില്‍ ഒത്തു കൂടണം.
-------------
ജൂണ്‍ 20 വെള്ളിയാഴ്‌ച ഉച്ച ഭക്ഷണത്തിനു ശേഷം ചേര്‍ന്ന യോഗം രണ്ട് മണിക്കൂറോളം നീണ്ടു നിന്നു.വിവിധ പ്രാദേശിക കൂട്ടായ്‌മകളില്‍ നിന്നായി പതിനൊന്നു പേര്‍ പങ്കെടുത്തു.
===========
20.06.2025




















































