നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, June 28, 2025

പ്രവാസി വെല്‍‌ഫെയര്‍ സാഹോദര്യയാത്ര

പ്രവാസി വെല്‍‌ഫെയര്‍ കള്‍‌ച്ചറല്‍ ഫോറം സം‌സ്ഥാന പ്രസിഡണ്ട് ശ്രീ.ചന്ദ്രമോഹന്‍ നയിക്കുന്ന സാഹോദര്യ യാത്രയ്‌ക്ക് മണലൂര്‍ മണ്ഡലം ഒരുക്കിയ സ്വീകരണപരിപാടി എഫ്.സി.സി ഹാളില്‍ സം‌ഘടിപ്പിച്ചു.ഉച്ച ഭക്ഷണത്തിനു ശേഷം പ്രാരം‌ഭം കുറിച്ച സം‌ഗമം  സഹൃദയരുടെ പങ്കാളത്തം കൊണ്ട്  ധന്യമായി.

ജനാധിപത്യ സം‌വിധാനത്തിലും മതനിരപേക്ഷതയിലും ചരിത്ര പ്രസിദ്ധമായ നമ്മുടെ രാജ്യം ഇപ്പോള്‍ എത്തി നില്‍‌ക്കുന്ന അതി സങ്കിര്‍‌ണ്ണവും ശോചനീയവുമായ അവസ്ഥയും വ്യവസ്ഥയും ഭാവി രാഷ്‌ട്രത്തെ കുറിച്ച് ചിന്തിക്കുന്ന ആരെയും വ്യാകുലപ്പെടുത്തും.ഈ ജീര്‍‌ണ്ണാവസ്ഥയെ കുറിച്ച് അതി സൂക്ഷ്‌മമായി വിലയിരുത്താനും വ്യാകുലപ്പെടാനും സമര നൈരന്തര്യത്തോടെ പ്രവര്‍‌ത്തിക്കാനും അധികമാരും ഇല്ല എന്നതാണ്‌ വസ്‌തുത.ഈ സാഹചര്യത്തില്‍ സമൂഹത്തോട് പ്രതിബദ്ധതയുള്ളവര്‍‌ക്ക് തങ്ങളുടെ ഉത്തരദാദിത്തങ്ങളില്‍ നിന്നും മാറി നില്‍‌ക്കാന്‍ സാധിക്കുകയില്ല.നേതാക്കള്‍ ഓര്‍മപ്പെടുത്തി.

സം‌സ്ഥാന പ്രസിഡന്റെ ശ്രീ.ചന്ദ്രമോഹനനെ അണികളുടെ അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ച് ഹാരാര്‍‌പ്പണം നടത്തി സ്വീകരിച്ചു കൊണ്ടായിരുന്നു പരിപാടിയുടെ ആരം‌ഭം.തുടര്‍‌ന്ന്‌ പ്രാദേശിക സം‌സ്ഥാന നേതാക്കള്‍‌ക്കും സ്വീകരണം നല്‍‌കി.

മണലൂര്‍ മണ്ഡലം പ്രസിഡന്റ് അലി ഹസൻ അധ്യക്ഷതവഹിച്ചു.സം‌സ്ഥാന സെക്രട്ടറിയേറ്റ് അം‌ഗം മുനീഷ് എസി, നടുമുറ്റം പ്രസിഡന്റ് സന നസീം,തൃശൂര്‍ ജില്ലാ വൈസ്‌ പ്രസിഡന്റ് കജന്‍ ജോണ്‍‌സണ്‍,നദീം നൂറുദ്ദീന്‍,ഇബ്രാഹീം, നിയാസ്,മുഫീദ നദീം തുടങ്ങിയ മണ്ഡലം ജില്ലാ സം‌സ്ഥാന നേതാക്കള്‍ വേദിയെ സമ്പന്നമാക്കി.

കവിതാവതരണവും കുട്ടികളുടെ ഗാനാലാപനവും ആസ്വാദ്യകരമായിരുന്നു. 

മണ്ഡലത്തിലെ സാഹിത്യ സാംസ്‌ക്കാരിക മേഖലയില്‍ നിറഞ്ഞു നില്‍‌ക്കുന്ന കവി അസീസ് മഞ്ഞിയിലിനേയും ഉന്നത വിജയം കരസ്ഥമാക്കിയ വിവിധ മേഖലയിലുള്ള പഠിതാക്കളേയും ഉപഹാരങ്ങളും പാരിതോഷികങ്ങളും നല്‍‌കി പ്രത്യേകം ആദരിച്ചു.മുന്‍ സം‌സ്ഥാന സെക്രട്ടറി ഷം‌സീര്‍ കേച്ചേരി പരിപാടികള്‍ നിയന്ത്രിച്ചു.

മണ്ഡലത്തിലെ സീനിയര്‍ അം‌ഗം എന്‍.പി അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള ഒരു ടീം സം‌ഗമത്തിന്റെ സം‌ഘാടനത്തിന്‌ നേതൃത്വം നല്‍‌കി.
============

============



















Friday, June 20, 2025

മഹല്ല് കോഡിനേഷന്‍

 2025 മെയ്‌ 16 ന്‌ വിളിച്ചു ചേര്‍‌ത്ത പ്രാഥമിക കൂടിയാലോചനാ യോഗത്തില്‍ ചര്‍‌ച്ച ചെയ്‌തതിന്റെ സം‌ക്ഷിപ്‌തം.

--------------

തൃശൂര്‍ ജില്ലാ ഇസ്‌ലാമിക് അസ്സോസിയേഷന്‍,ജില്ലയിലെ പ്രമുഖ പ്രാദേശിക കൂട്ടായ്‌മകളുടെ നേതൃ സം‌ഗമം സം‌ഘടിപ്പിച്ചു.

രാജ്യത്തെ സാമൂഹ്യ സാം‌സ്‌ക്കാരിക അപജയങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും സങ്കല്‍‌പാതീതമായി ഒരു രാജ്യത്തിന്റെ സാമൂഹ്യാവസ്ഥയെ തന്നെ തകിടം മറിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അതിനെ ക്രിയാത്മകമായി നേരിടുന്നതിനെ കുറിച്ചുള്ള പ്രാഥമികമായ ആലോചനകളായിരുന്നു യോഗ അജണ്ട.സാഹചര്യങ്ങളുടെ സമ്മര്‍‌ദ്ധത്തില്‍ താല്‍‌ക്കാലികമായുണ്ടാകുന്ന ആവേശത്തിലൊതുങ്ങാത്ത ജാഗ്രതയോടെയുള്ള പരിഹാരം എന്നതാണ്‌ ഇതിന്‌ മുന്നിട്ടിറങ്ങിയവരുടെ വിഭാവന.

ലഹരി മാരകമായ വിധം സമൂഹത്തെ ഗ്രസിച്ചു കഴിഞ്ഞിരിക്കുന്നു. അതിന്നെതിരെ പ്രത്യക്ഷത്തിലുള്ള പോരാട്ടമെന്നതിലുപരി മറ്റു കര്‍‌മപരിപാടികളിലൂടെ സമൂഹത്തെ സം‌സ്‌കരിക്കുന്ന സമഗ്രമായ പരിഹാരം എന്നതായിരിക്കും ആരോഗ്യകരം.

പ്രാദേശികമായി പ്രവാസികള്‍‌ക്കിടയില്‍ പ്രവര്‍‌ത്തിക്കുന്ന കൂട്ടായ്‌മകളിലൂടെ ഓരോ മഹല്ല്‌ സം‌വിധാനങ്ങളുടേയും പ്രാതിനിധ്യത്തോടെ സം‌സ്‌കരണ പദ്ധതികളും, ദീര്‍‌ഘവീക്ഷണത്തോടെയുള്ള അജണ്ടകളും,കൃത്യമായ മാര്‍‌ഗ നിര്‍‌ദേശങ്ങളും ക്രമപ്പെടുത്താന്‍ സാധിക്കും എന്നാണ്‌ പ്രതീക്ഷ.അതു വഴി ക്രമപ്രവൃദ്ധമായി സമൂഹത്തെ ഉണര്‍‌ത്താനും ഉയര്‍‌ത്താനും ഉതകുന്ന വിവിധ തലത്തിലും തരത്തിലുമുള്ള കര്‍‌മ സരണികള്‍ ഒരുക്കിയെടുക്കാനും കഴിഞ്ഞേക്കും.

--------------

ചര്‍‌ച്ചക്ക് തുടക്കം കുറിച്ച ചില തലക്കെട്ടുകള്‍

==========

01.മഹല്ല് സര്‍‌വേ

02.സര്‍‌ക്കാര്‍ ജോലി

03.ആരോഗ്യ ബോധവത്കരണം

04.ക്ലബ്ബുകള്‍/ കളിക്കളങ്ങള്‍

05.സാമ്പത്തിക ബോധവത്കരണം

06.പ്രാദേശികാടിസ്ഥാനത്തില്‍ ധനശേഖരണം

07.കേന്ദ്ര സം‌സ്ഥാന സേവനങ്ങള്‍/സഹായങ്ങള്‍

08.കാര്‍‌ഷിക സഹായങ്ങള്‍

09.തൊഴില്‍ സം‌രം‌ഭങ്ങള്‍‌ക്ക് കൈതാങ്ങ്

10.പ്രി.പോസ്റ്റ് മെറിറ്റല്‍ കൗന്‍‌സിലിങ്

============

തൃശൂര്‍ ജില്ലാ ഇസ്‌ലാമിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഒരുക്കിയ തൃശൂര്‍ ജില്ലാ മഹല്ല് കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ പ്രാഥമിക കൂടിയിരുത്തം വി.എ അബ്‌ദുല്‍ റഷീദിന്റെ അധ്യക്ഷതയില്‍ ചേര്‍‌ന്നു.പ്രാര്‍‌ഥനക്കും ആമുഖത്തിനും ശേഷം ചര്‍‌ച്ചയില്‍ ഉരുത്തിരിഞ്ഞ കാര്യങ്ങള്‍:-

➡️ജില്ലയിലെ പ്രവാസി പ്രാദേശിക കൂട്ടായ്‌മകള്‍/പ്രവാസി മഹല്ല് കൂട്ടായ്‌മകള്‍ തുടങ്ങിയവയുടെ കഴിയാവുന്നത്ര പ്രാതിനിധ്യത്തോടെ വികസിപ്പിക്കാനുദ്ദേശിക്കുന്ന ഈ പൊതു വേദിയുടെ ആദ്യ ഒത്തുകൂടലില്‍ നല്‍‌കിയ ടിഡിസിസി എന്ന പേര്‌ താല്‍‌ക്കാലികം മാത്രമാണ്‌.

➡️ഈ സംവിധാനത്തിന്‌ ഉചിതമായ ഒരു പേര്‌ കണ്ടെത്തണം.

➡️ആമുഖം രേഖപ്പെടുത്തിയ പോലെ വിഷനും മിഷനും കൃത്യമായി രേഖപ്പെടുത്തപ്പെടണം.

➡️പ്രാദേശിക കൂട്ടായ്‌മകളുടെ പ്രതിനിധികള്‍/മഹല്ല്‌ കൂട്ടായ്‌മകളുടെ പ്രതിനിധികള്‍ എന്നിവരെ പ്രസ്‌തുത സമിതികളുടെ അം‌ഗീകാരത്തോടെ ഇനിയും ഉള്‍‌പ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടാകണം.

➡️ഈ സം‌വിധാനത്തിന്റെ പ്രാഥമികകാല പ്രവര്‍‌ത്തനങ്ങളില്‍ നാട്ടിലെ സാമൂഹ്യ സാംസ്‌ക്കാരികാന്തരീക്ഷത്തെ കൃത്യമായി അഡ്രസ്സ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പൊതു താല്‍‌പര്യ അജണ്ടകള്‍ക്ക്‌ പ്രാധാന്യം നല്‍‌കണം.

➡️വിശ്വാസികള്‍‌ക്കിടയിലെ വിവിധ ധാരകൾക്കതീതമായി സമൂഹ നന്മയിലധിഷ്‌ടിതമായിരിയ്ക്കും ഇതിൻ്റെ പ്രവർത്തനങ്ങൾ.

➡️വേനലവധിക്ക് ശേഷം കുറച്ചു കൂടെ വിശാലാര്‍‌ഥത്തില്‍ ഒത്തു കൂടണം.

-------------

ജൂണ്‍ 20 വെള്ളിയാഴ്‌ച ഉച്ച ഭക്ഷണത്തിനു ശേഷം ചേര്‍‌ന്ന യോഗം രണ്ട് മണിക്കൂറോളം നീണ്ടു നിന്നു.വിവിധ പ്രാദേശിക കൂട്ടായ്‌മകളില്‍ നിന്നായി പതിനൊന്നു പേര്‍ പങ്കെടുത്തു.

===========

20.06.2025


Sunday, June 1, 2025

അം‌ഗീകാരങ്ങളുടെ നിര്‍‌വൃതിയില്‍

സിഐസി റയ്യാൻ സോണിലെ ഖുര്‍‌ആന്‍ പഠിതാക്കളുടെ സം‌ഗമവും വിജയികള്‍‌ക്കുള്ള അം‌ഗീകാര സമര്‍‌പ്പണവും സഹൃദയരുടെ പങ്കളിത്തം കൊണ്ടും വിജയികളുടെയും വിശിഷ്‌ടാതിഥികളുടെയും നേതൃത്വത്തിന്റെയും സാന്നിധ്യം കൊണ്ടും ധന്യമായി. 

ആദരിക്കപ്പെട്ടവരില്‍ ഉദയം കുടുംബാംഗങ്ങളുടെ തിളങ്ങുന്ന നേട്ടം ശ്രദ്ദേയമായിരുന്നു.

പുതിയ വിദ്യാഭ്യാസ അധ്യയന വര്‍‌ഷത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഫവാസ് അഷ്‌റഫ്,ഖത്തര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഹെല്‍‌ത്ത് സയന്‍‌സില്‍ മികച്ച വിജയം നേടിയ ഫിദ മുക്താര്‍ എം.എം,ഖുര്‍‌ആന്‍ പരീക്ഷയില്‍ ഉന്നത സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ സൈനബ അഷ്‌റഫ്,സൈനബ അബ്‌ദുല്‍ ജലീല്‍,പ്രോത്സാഹന സമ്മാനത്തിന്‌ അര്‍‌ഹനായ അഷ്‌റഫ് എന്‍.പി തുടങ്ങിയവരെ സിഐസി റയ്യാൻ സോണ്‍ ആദരിച്ചു.

സിഐസി റയ്യാൻ സോണ്‍,വിമൺ ഇന്ത്യ നേതൃനിരയിലുള്ളവരും സോണൽ ഭാരവാഹികളും,വിശിഷ്‌ടാതിഥികളും വേദിയില്‍ സന്നിഹിതരായിരുന്നു.







Wednesday, May 14, 2025

വിജയത്തിളക്കത്തില്‍ ഫിദയും ഫവാസും

പുതിയ വിദ്യാഭ്യാസ അധ്യയന വര്‍‌ഷത്തില്‍ ഉന്നത വിജയം വരിച്ച എല്ലാ വിദ്യാര്‍‌ഥികള്‍‌ക്കും ഉദയം പഠനവേദി ആശം‌സകള്‍ നേര്‍‌ന്നു.

ഉദയം പഠനവേദി കുടുബാം‌ഗങ്ങളായ എന്‍.പി അഷ്‌റഫ്,എം.എം മുഖ്‌താര്‍ എന്നിവരുടെ മക്കള്‍ ഉന്നത വിജയ ശതമാനം കരസ്ഥമാക്കിയതിന്റെ സന്തോഷം പങ്കുവെക്കപ്പെട്ടു.ഫവാസ് അഷ്‌റഫ്‌ CBSE പത്താം തരം ഉയര്‍‌ന്ന ശതമാനം വിജയം നേടിയപ്പോള്‍ ഫിദ മുക്താര്‍ എം.എം ഖത്തര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഹെല്‍‌ത്ത് സയന്‍‌സില്‍ ഉന്നത വിജയം സ്വന്തമാക്കി.

ഖത്തറിലെ വളരെ പ്രശസ്‌തമായ വിദ്യാലയങ്ങളിലും കലാലയങ്ങളിലും മുന്‍ നിരക്കാരായ ഫവാസ് അഷ്‌റഫ്‌, ഫിദ മുക്താര്‍ എന്നീ പ്രതിഭകള്‍‌ക്ക് ഇനിയും കൂടുതല്‍ ഉയരങ്ങളില്‍ എത്തിച്ചേരാന്‍ കഴിയട്ടെ എന്ന് ഉദയം പഠനവേദി അഭിനന്ദന സന്ദേശത്തില്‍ അറിയിച്ചു.  






Saturday, May 3, 2025

സ്‌നേഹാദരം

നാല് പതിറ്റാണ്ട് പ്രവാസം പിന്നിട്ടവരെ ആദരിച്ചു.
ദോഹ : ഉപജീവനാവശ്യാർത്ഥം തൊഴിൽ തേടി പ്രവാസഭൂമികയിൽ എത്തുകയും പ്രവാസത്തിൽ നാല് പതിറ്റാണ്ട് പൂർത്തിയാക്കുകയും ചെയ്‌ത സി.ഐ.സി. റയ്യാൻ സോണൽ പ്രവർത്തകരെ അന്തർദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി ഖത്തർ - റയ്യാൻ സോൺ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ വെച്ച് ആദരിച്ചു.

ഉദയം പഠനവേദി സ്‌ഥാപകാം‌ഗങ്ങളായ എം.എം അബ്‌ദുൽ ജലീൽ (കണ്ണോത്ത് വെങ്കിടങ്ങ്),കെ.എച്.കുഞ്ഞിമുഹമ്മദ്‌ (പാടൂര്‍),എൻ.പി. അഷ്‌റഫ്‌ (പാവറട്ടി പുതുമനശ്ശേരി) കൂടാതെ എറണാങ്കുളം  പെരുമ്പാവൂർ സ്വദേശി പി.കെ. മുഹമ്മദ്‌, കൂരിക്കളകത്ത ഹാരിസ് (കണ്ണൂർ പാപിനിശ്ശേരി), അബ്‌ദുൽ സത്താർ (തൃശൂർ കരുവന്നൂർ), എ.ടി. അബ്‌ദു സലാം (മലപ്പുറം പെരുമ്പടപ്പ്), റസാഖ് കാരാട്ട് (കോഴിക്കോട്  കൊടുവള്ളി), പി.വി. അബ്‌ദുൽ സലാം (കോഴിക്കോട്, രാമനാട്ടുകര),ടി.കെ അമീർ  (തൃശൂർ എറിയാട്), വിമൺ ഇന്ത്യ പ്രവർത്തകയായ ബി.എം.ലൈല,എന്നിവരാണ് നാല് പതീറ്റാണ്ട് പ്രവാസം പൂർത്തിയാക്കി ആദരം ഏറ്റുവാങ്ങിയത്.

സി.ഐ.സി. റയ്യാൻ സോണൽ പ്രസിഡന്റ്‌ സുബുൽ അബ്‌ദുൽ അസീസ് അധ്യക്ഷത വഹിച്ചു.സോണൽ ഭാരവാഹികളായ അബ്‌ദുൽ ബാസിത്, റഫീഖ് തങ്ങൾ, സിദ്ദിഖ് വേങ്ങര, വിമൺ ഇന്ത്യ റയ്യാൻ സോണൽ സെക്രട്ടറി സൈനബ അബ്‌ദുൽ  ജലീൽ എന്നിവർ നേതൃത്വം നൽകി.












Saturday, November 2, 2024

മു‌ഐമിന്‍ മാഷ് യാത്രയായി

തൊയക്കാവ് മു‌ഐമിന്‍ മാഷ് അല്ലാഹുവിലേക്ക് യാത്രയായി.ഉദയം പഠനവേദിയുടെയും അനുബന്ധ സം‌വിധാങ്ങളുടെയും സജീവ പ്രവര്‍‌ത്തകനായ അബ്‌ദുല്‍ അസീസ് (മുത്തു) സാഹിബിന്റെ ജേഷ്‌ഠ സഹോദരനാണ്‌.

എം.എ.എസ്.എം വെന്മെനാട്  തീരദേശ വിദ്യാലയത്തില്‍ ദീര്‍‌ഘകാലം അധ്യാപകനായിരിക്കെ മുല്ലശ്ശേരി - പാടൂര്‍ പെരിങ്ങാട്‌ പാവറട്ടി പ്രദേശത്തുകാരായ പലരുടെയും ഗുരുനാഥനാണ്‌ പരേതന്‍.

ഖബറടക്കം തൊയക്കാവ് വടക്കെ ജുമാ‌അത്ത് പള്ളി ഖബര്‍‌സ്ഥാനില്‍ 03.11.24 ഞായര്‍ 10.30 ന്‌ വലിയ ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്നു. 

അല്ലാഹു അദ്ദേഹത്തിന്റെ പാരത്രിക ജീവിതം പ്രകാശപൂരിതമാക്കി അനുഗ്രഹിക്കട്ടെ.

===========

അബ്‌ദു റഹ്‌മാന്‍ കേലാണ്ടത്ത് എഴുതുന്നു ....

എനിക്കൊരിക്കലും മറക്കാനാവാത്ത പ്രിയപ്പെട്ട അദ്ധ്യാപകനാണ് മർഹൂം മുഐമിൻ മാഷ്. രണ്ടാഴ്ച മുമ്പ് ഞാൻ ചേറ്റുവ ഹോസ്പിറ്റലിൽ മകന്റെ ചികിത്സാർത്ഥം നിൽക്കവേ  അദ്ദേഹത്തെ അവിടെക്ക് കൊണ്ട് വരികയുണ്ടായി. സോഡിയം കുറഞ്ഞ അവശതയിലാണ് അദ്ദേഹത്തെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഡ്രിപ്സ് കയറ്റികൊണ്ടിരിക്കെ തന്നെ അദ്ദേഹം സുഖം പ്രാപിച്ചു കണ്ടു. തൊട്ടടുത്ത ബെഡിൽ എന്റെ മകനും കിടപ്പുണ്ടായിരുന്നു. ഇരുവരും കമ്പനിയായി. അകത്തേക്ക് കടന്ന എന്നെ സമീപത്തേക്ക് വിളിച്ചു മകനെ എന്തെ പരിചയപ്പെടുത്താഞ്ഞത് എന്ന് എന്നോട് പരിഭവം പറഞ്ഞു.വിവരങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു.പിന്നെ മനോഹരമായി ചിരിച്ചു കൊണ്ട് എന്നെ കുറെ നോക്കികിടന്നു. ആ ചിരി എന്റെ മനസ്സിൽ തങ്ങി നിന്നത് അത് എനിക്ക് കിട്ടിയ അവസാനത്തെ നോട്ടവും ചിരിയുമായിരുന്നത് കൊണ്ടാവാം എന്ന് ഇപ്പോൾ ഞാൻ വിചാരിക്കുന്നു.

ക്‌ളാസ്‌മുറിയിൽ കുറുമ്പ് കാണിക്കുമ്പോഴും അദ്ദേഹത്തിന് ഇത് പോലെ നിശബ്ദമായ ഒരു നോട്ടവും ചിരിയുമുണ്ടായിരുന്നു. അപ്പോളൊക്കെ വിയർത്തിട്ടുണ്ട് ഞാൻ. അത് ചൂരൽവരവിന്റെ മുന്നോടിയായുള്ള ചിരിയായിരുന്നു. അദ്ദേഹത്തിന്റെ ചൂരൽ പ്രയോഗം  അത്യാവശ്യം ചൂടൊക്കെ ഉള്ളതായിരുന്നു.

വെന്മേനാട് സ്‌കൂളില്‍ 8'9'10 ക്ലാസ്സുകളിൽ ഇംഗ്ലീഷും ബയോളജിയും അദ്ദേഹമാണ് പഠിപ്പിച്ചിരുന്നത്. നൂറു മേനി ഹൃദ്യമായിരുന്നു ക്ലാസ്. അത് കൊണ്ട് തന്നെ ഞാനാ വിഷയങ്ങളിൽ ലീഡിങ് നിലനിർത്തി. പാഠ പു‌സ്‌തകങ്ങള്‍‌ക്കപ്പുറത്ത്  ഒരു പാട് ചിന്തനീയമായ പൊതു വീജ്ഞാനങ്ങൾ അദ്ദേഹം പകർന്നു തന്നിരുന്നു. അധികവും ശാസ്ത്ര വിഷയങ്ങൾ.അവയുടെ വിസ്മയലോകങ്ങളിലേക്ക് ചിന്തയെ തട്ടിയുണർത്തുന്ന ഭാഷ്യത്തോടെ, അതെല്ലാം മനസ്സിൽ വെച്ച് ശാസ്ത്രവിചാരം മാസികയിലും മറ്റും പല ലേഖനങ്ങളും പിൽകാലത്ത് ഞാൻ എഴുതിയിട്ടുണ്ട്. അവകൾ പലതും അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ട് പോയി സമർപ്പിച്ചിട്ടുണ്ട്.ഇതെല്ലാം മാഷ് ക്ലാസ് എടുക്കുമ്പോൾ നൽകിയ സൂചനകളുടെ എലാബൊറേഷൻ ആണ് എന്ന് പറഞ്ഞു കൊണ്ട്.എന്തൊരു സന്തോഷമായിരുന്നുവെന്നോ അപ്പോഴൊക്കെ അദ്ദേഹത്തിന്റെ മുഖത്ത്.ഞാൻ ഇടക്കെല്ലാം അദ്ദേഹത്തെ വീട്ടിൽ ചെന്ന് സന്ദർശിക്കുന്നവനായിരുന്നു. അതിന് വേറെയും കാരണമുണ്ട്.

അദ്ദേഹത്തിന്റെ പിതാവ് എന്റെ ബാപ്പാന്റെ  ആത്‌മ മിത്രമായിരുന്നു.ബാപ്പ തൊയക്കാവ് മഹല്ലിലെ ദീർഘകാല ഖത്തീബ് ആയിരുന്നുവല്ലോ. ബാപ്പയോടൊപ്പം ആ തറവാട്ടിൽ ഞാൻ ഒട്ടേറെ തവണ കയറിയിറങ്ങിയിട്ടുണ്ട്. ബാപ്പാന്റെ കാലാശേഷവും ഞാനാ ബന്ധം നിലനിർത്തി പോന്നിരുന്നു.ഇനിയുമുണ്ട് കഥ. തൊയക്കാവ് പള്ളിയിൽ ബാപ്പ നടത്തിയിരുന്ന ദർസിൽ കിതാബ് ഓതി പഠിച്ചിരുന്ന ഒരു വ്യക്തി കൂടിയായിരുന്നു മുഹൈമിൻ മാഷ്. അതെ ബാപ്പാന്റെ ശിഷ്യൻ എന്റെ ഗുരു!എന്നാൽ താനൊരു ഗുരുവാണ് എന്ന നിലയിലല്ല അദ്ദേഹം പിൽകാലങ്ങളിൽ എന്നെ കണ്ടിരുന്നത്. അടുത്ത ചങ്ങാതിയെ പോലെയാണ് എന്നോട് എവിടെവെച്ചും പെരുമാറിയിരുന്നത്.വിനയം മഹത്വത്തിന്റെ ദർപ്പണമാണല്ലോ.ഗുരു ഭക്തിയും. അത് കൊണ്ട് തന്നെയായിരിക്കണം എല്ലാ റമളാനിലും അദ്ദേഹം ബാപ്പാന്റെ ഖബർ സിയാറത്ത് ചെയ്യാൻ മുടക്കമില്ലാതെ വന്നിരുന്നത്. ഇനി അദേഹത്തിന്റെ ഖബറിടവും നമുക്ക് സിയാറത്ത് ചെയ്യാം...

ഞാനാ നല്ല മനുഷ്യനെ, നല്ല അദ്ധ്യാപകനെ എന്നും ഓർക്കും. അദ്ദേഹം അതിനർഹനാണ്. എന്റെ പ്രാർത്ഥനകളിൽ അദ്ദേഹം ഉണ്ടാവും. ഇൻശാ അല്ലാഹ്.

അല്ലാഹുമ്മ അദ്ഖിൽനാ വ അദ്ഖിൽഹുൽ ജന്ന:

=========

എഴുപതുകളില്‍ വെന്മെനാട് എം.എ.എസ്.എം വിദ്യാലയത്തില്‍ പഠിച്ചു കൊണ്ടിരുന്നപ്പോള്‍,വിവിധ തരങ്ങളിലും വിഷയങ്ങളിലും പഠിപ്പിച്ചു കൊണ്ടിരുന്ന സ്‌നേഹ സമ്പന്നരായ ഗുരുനാഥന്മാരെയും ഗുരുനാഥകളെയും ഓര്‍‌ത്തു പോകുന്നു.ആദരണീയരായ ഉട്ടൂപ്പുണ്ണി ,ജോര്‍‌ജ്‌, വിജയന്‍ ,മുഐമിന്‍ തുടങ്ങിയ അധ്യാപകരും ശാരദ,ഫാത്തിമ,ഐഷ,ജമീല തുടങ്ങിയ അധ്യാപികമാരും ഓര്‍‌മയിലെ താരങ്ങളാണ്‌. 

ഇതില്‍ പലരും മണ്‍‌മറഞ്ഞിരിക്കുന്നു.കഴിഞ്ഞ ദിവസം മുഐമിന്‍ സാറും വിടപറഞ്ഞു.സ്വര്‍‌ണ നിറമുള്ള കണ്ണടവെച്ച് സുസ്‌മേരവദനനായ മുഐമിന്‍ സാറിന്റെ വാര്‍‌ദ്ധക്യ സഹജമായ മാറ്റങ്ങളുള്ള മുഖം കാണുമ്പോഴും പഴയകാല ചിത്രമാണ്‌ തെളിഞ്ഞു നില്‍‌ക്കുന്നത്.

അദ്ദേഹം ക്ലാസ് തുടങ്ങുന്നതിന്റെ ഭാഗമായി എന്തെങ്കിലും ഒരു പൊതു വിവരം വിദ്യാര്‍‌ഥികളുമായി പങ്കുവെക്കുമായിരുന്നു.ഒരു പത്ര വാര്‍‌ത്തയായിരിക്കാം അതുമല്ലെങ്കില്‍ വായനാനുഭവത്തില്‍ നിന്ന്‌.ക്ലാസ് മുറി തികച്ചും പാകപ്പെട്ടെന്ന് ഉറപ്പ് വരുത്തിയതിനു ശേഷമാണ്‌ തന്റെ പാഠഭാഗത്തിലേക്ക് കടക്കുമായിരുന്നുള്ളൂ.മാത്രമല്ല കഴിഞ്ഞ പാഠഭാഗങ്ങളില്‍ അടിവരയിട്ട കാര്യങ്ങള്‍ ഒരിക്കല്‍ കൂടെ ആവര്‍‌ത്തിക്കുകയും കൃത്യതയും വ്യക്തതയും വരുത്തുമായിരുന്നു.കുട്ടികള്‍ ശ്രദ്ദിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി പാഠമെടുത്തു കൊണ്ടിരിക്കുമ്പോള്‍ തന്നെ ചോദ്യങ്ങള്‍ ചോദിക്കുന്ന പതിവും ഉണ്ടായിരുന്നു.

ചോദ്യങ്ങളുടെ കാര്യം കുറിച്ചപ്പോള്‍ രസകരമായ ഒരു അനുഭവം ഓര്‍‌മയിലെത്തുന്നു.

എല്ലാ പദാർഥങ്ങളും നിർമിക്കപ്പെട്ടിരിക്കുന്ന സൂക്ഷ്‌മകണങ്ങളാണ്‌ ആറ്റങ്ങൾ. ആറ്റങ്ങളെ വിഭജിക്കാൻ കഴിയില്ല.ജോൺ ഡാൾട്ടന്റെ അറ്റോമിക സിദ്ധാന്തത്തിലെ പ്രധാന സങ്കൽപങ്ങളിൽ ഒന്നായിരുന്നു ഇത്. വാതകങ്ങളിലൂടെയുള്ള വൈദ്യുത ചാലകതയെക്കുറിച്ചുള്ള പഠനത്തിനായി പരീക്ഷണങ്ങൾ ആദ്യമായി ആരംഭിച്ച വര്‍‌ഷവും ശാസ്‌ത്രജ്ഞന്റെ പേരും അദ്ദേഹം ഓര്‍‌മിപ്പിച്ചിരുന്നു.പദാർഥങ്ങളിൽ പോസിറ്റീവ് ചാർജ് , നെഗറ്റീവ് ചാർജ് എന്നിങ്ങനെ രണ്ട് തരത്തിലുള്ള ചാർജുകൾ ഉണ്ടെന്നും ഈ ചാർജുകളാണ് ഒരു പദാർഥത്തിന് മറ്റൊരു പദാർഥവുമായി പ്രവർത്തിക്കാനുള്ള കഴിവുണ്ടാക്കുന്നത്,തുടങ്ങിയ കാര്യങ്ങളും വിവരിച്ചു.തുടര്‍‌ന്ന് ഈ ശാസ്‌ത്രജ്ഞന്റെ പേരും വര്‍‌ഷവും അദ്ദേഹം അന്വേഷിച്ചു.

ആരും ഒന്നും പറഞ്ഞില്ല.ഹൃദയതാളം വേഗത്തിലാകുന്ന പോലെ.ഒരുവിധം ഉത്തരമൊക്കെ പറയുന്നയാള്‍ എന്ന പരിഗണനയില്‍ പലപ്പോഴും രക്ഷപ്പെട്ട് പോകാറുണ്ട്.ഇത്തവണ ശരിക്കും കുടുങ്ങി.സത്യത്തില്‍ എനിക്ക് ഓര്‍മ്മയില്ലായിരുന്നു.അറിയില്ലായിരുന്നു.

ഒടുവില്‍ ചോദ്യം എന്റെ നേര്‍‌ക്ക്.

അതൊന്ന്‌ പറഞ്ഞു കൊടുത്തേക്ക് അസീസേ...

ഉത്തരം പറയാനാകാതെ എഴുന്നേറ്റ് നിന്ന രീതി ഇപ്പോഴും ഒരു ചിത്രീകരണത്തിലെന്ന പോലെ മനസ്സിലുണ്ട്.അതിലുപരി അദ്ദേഹം സരസമായി പ്രതികരിച്ച ശൈലിയും.

പിന്നെന്തിനാ മോനേ എല്ലാം അറിയുന്നമട്ടിലിരുന്നത് ...!

ഒരു നിശബ്‌ദ മുഹൂര്‍‌ത്തതിനു ശേഷം അദ്ദേഹം വീണ്ടും പാഠം തുടര്‍‌ന്നു.

(അറ്റോമിക് സിദ്ധാന്തത്തിലെ പ്രധാന സങ്കല്‍‌പങ്ങള്‍ 1859 ല്‍ ജൂലിയസ് പ്ലക്കര്‍.വൈദ്യുതി ചാലകതയെ കുറിച്ചുള്ള പഠനങ്ങള്‍ സര്‍ ഹം‌ഫ്രി ഡേവി ) ഇതായിരുന്നു ഉത്തരം.

ഈ ഓര്‍‌മകളിലൂടെ ഊളയിട്ടിറങ്ങിയപ്പോള്‍ പത്താം തരത്തില്‍ ഒരിക്കല്‍ കൂടെ മുന്‍നിര ബഞ്ചില്‍ ഇരിക്കാനായ പ്രതീതി.

-----------

മറ്റൊരു അനുഭവം

ഭൂമിയില്‍ നിന്നും ഒന്നും നിശേഷം നശിപ്പിക്കാന്‍ മനുഷ്യന്‌ സാധ്യമല്ല എന്ന് അദ്ദേഹം പറഞ്ഞു.എന്തുകൊണ്ട് കഴിയില്ല എന്ന് കുട്ടികളും.

തുടര്‍‌ന്ന് അദ്ദേഹം വിശദീകരിച്ചു.ഒരു വസ്‌തുവിനെ രൂപാന്തരങ്ങള്‍ സം‌ഭവിപ്പിക്കാന്‍ മനുഷ്യന്‌ കഴിയും.തീര്‍‌ത്തും ഇല്ലാതാക്കാന്‍ സാധ്യമല്ല.ഒരു വസ്‌തു കത്തിച്ചു കഴിഞ്ഞാല്‍ അത് അത് കനലാകും കരിക്കട്ടയാകും.പിന്നീട് ധൂളികളായേക്കും ശേഷം മണ്ണില്‍ ചേരുമായിരിക്കും.ഒരര്‍‌ഥത്തില്‍ എല്ലാം മണ്ണിന്റെ ഭാഗമാണ്‌.നിര്‍‌മിക്കാനും സം‌ഹരിക്കാനും കഴിവുള്ളവന്‍ ജഗന്നിയന്താവ്‌ മാത്രമാണ്‌.

---------

ആദരണീയനായ ഗുരുനാഥന്റെ സ്‌മരണകളെ ഓര്‍‌ത്തെടുത്തും യശശ്ശാരീരനായ അദ്ദേഹം പൊഴിച്ചിട്ട തൂവലുകളില്‍ തൊട്ടും തലോടിയും പ്രാര്‍‌ഥനയോടെ ....

===========

അസീസ് മഞ്ഞിയില്‍

Saturday, March 23, 2024

സലാഹുദ്ധീന്‍ തങ്ങള്‍ നിര്യാതനായി

എടക്കഴിയൂര്‍ സ്വദേശി സയ്യിദ് സലാഹുദ്ധീന്‍ തങ്ങള്‍ യുഎഇയില്‍ നിര്യാതനായി. വെള്ളിയാഴ്ച അബുദാബിയില്‍ വച്ചാണ് മരണം സംഭവിച്ചത്. സയ്യിദ് ഫസല്‍ തങ്ങളുടെ മകനും സയ്യിദ് ഫക്രുദ്ദീന്‍ തങ്ങളുടെ സഹോദരനുമാണ്.ഉദയം പഠനവേദിയുടെ മുന്‍ നിര പ്രവര്‍‌ത്തകന്‍ ആര്‍.വി.എസ് തങ്ങളുടെ സഹോദരിയുടെ മകനാണ്‌ സയ്യിദ് സലാഹുദ്ദീന്‍.
 
പരേതന്റെ പാരത്രിക ജീവിതം പ്രകാശ പുരിതമാക്കി അനുഗ്രഹിക്കുമാറാകട്ടെ.


Tuesday, February 20, 2024

അന്‍‌സാര്‍ എരവളപ്പില്‍ മരണപ്പെട്ടു

പാവറട്ടി:എരവളപ്പിൽ അൻസാർ (41) വാഹനാപകടത്തിൽ മരണപ്പെട്ടു.തളിക്കുളം പുത്തൻതോട് അഷ്‌റഫിന്റെയും  പാവറട്ടി എരവളപ്പിൽ ഫാത്തിമ്മയുടെയും മകനാണ് അൻസാർ.

കാലത്ത് തൃശൂർ പടിഞ്ഞാറെ കോട്ടയിൽ വെച്ചുണ്ടായ അപകടത്തിലാണ് മരണം.

പുതുമനശ്ശേരി  എരവളപ്പിൽ നാസർ, അസീസ്, അൻവർ, അക്ബർ എന്നിവരുടെ സഹോദരിയുടെ മകനാണ്.

പാവറട്ടി ഖുബ ട്രസ്റ്റ് അനുബന്ധ സം‌വിധാനങ്ങളും പ്രവാസ ലോകത്തും നാട്ടിലുമുള്ള ഉദയം പഠനവേദിയും അന്‍‌സാറിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി.സര്‍‌വ്വ ശക്തനായ നാഥന്‍ പരേതന്റെ പാരത്രിക ജീവിതം പ്രകാശ പൂര്‍‌ണ്ണമാക്കി അനുഗഹിക്കട്ടെ.

Thursday, December 21, 2023

നാലകത്ത് പള്ളത്ത് ഐഷമരണപ്പെട്ടു

പാവറട്ടി:പുതുമനശ്ശേരി, തത്തോത്ത് പരേതനായ വൈശ്യം വീട്ടിൽ മുഹമ്മദ് ഭാര്യ നാലകത്ത് പള്ളത്ത് ഐഷ (86) മരണപ്പെട്ടു.ഖത്തര്‍ സി.ഐ.സിയുടെ സജീവ പ്രവര്‍‌ത്തകനും ഉദയം പഠനവേദിയുടെ നേതൃ നിരയിലുമുള്ള എന്‍.പി അഷ്‌റഫിന്റെ മാതാവാണ്‌. ഖബറടക്കം (വ്യാഴാഴ്ച) രാവിലെ പുതുമനശ്ശേരി മഹല്ല്  ഖബർസ്ഥാനിൽ.

സി.ഐ.സി ഖത്തര്‍,എന്‍.പിയുടെ ഉമ്മയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. പരേതക്ക് വേണ്ടിയുള്ള ജനാസ നമസ്‌കാരം വെള്ളിയാഴ്ച്ച ജുമുഅക്ക് ശേഷം ഐൻ ഖാലിദിലുള്ള അൽ‌മാന പള്ളിയിൽ നടക്കുമെന്ന് സി.ഐ.സി സെക്രട്ടറി അറിയിച്ചു. 

മക്കൾ:അഷ്റഫ്, ബഷീർ,ഷെരീഫ്, സലാഹുദ്ദീൻ,റുഖിയ, റസിയ. മരുമക്കൾ:പരേതനായ കുഞ്ഞിമുഹമ്മദ് ഹാജി ഒരുമനയൂർ,അബ്ദുൽ അസീസ് വെന്മേനാട്,സൈനബ,ഷാജി, ഷമീന, റജീന.


Saturday, December 16, 2023

സാന്ത്വന സ്‌പ‌ർശം

സാന്ത്വന സ്‌പ‌ർശം  പാലിയേറ്റീവ് കെയർ പാവറട്ടി - ഖത്തർ ചാപ്റ്റർ രൂപീകരിച്ചു.

ദോഹ: സാന്ത്വന സ്‌പ‌ർശം  പാലിയേറ്റീവ് കെയർ പാവറട്ടിയുടെ ഖത്തർ ചാപ്റ്റർ രൂപികരിച്ചു.മുഖ്യ രക്ഷാധികാരി എ.കെ ഉസ്‌മാൻ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം, രക്ഷാധികാരി എ.കെ മുഹമ്മദ് അഷ്‌‌റഫ് ഉദ്‌ഘാടനം ചെയ്‌തു. 

പാവറട്ടി മേഖല കേന്ദ്രീകരിച്ച് പ്രവര്‍‌ത്തിച്ചു വരുന്ന സാന്ത്വന സ്‌പ‌ർശം  പാലിയേറ്റീവ് കെയറിന്റെ സേവന നൈരന്തര്യവും,ഭാവി ആസൂത്രണങ്ങളും സാന്ത്വന സ്‌പ‌ർശം പാലിയേറ്റീവ് കെയർ പാവറട്ടിയുടെ പ്രസിഡന്റ് എന്‍.പി അബൂബക്കർ വിശദീകരിച്ചു. പാലിയേറ്റിവ് പ്രവർത്തനങ്ങളോടൊപ്പം തന്നെ നടത്തിവരുന്ന വിത്യസ്തമായ പദ്ധതികളുടെ ഹ്രസ്വമായ രൂപവും അവതരിപ്പിക്കപ്പെട്ടു.ഹോം കെയർ, ഫിസിയോ തെറാപ്പി, സാന്ത്വനം ഫാർമസി, സാന്ത്വനം ഡ്രസ്സ് ബാങ്ക്, സാന്ത്വനം എല്‍‌ഡേ‌ഴ്‌സ് ഫോറം, സ്റ്റുഡ‌ന്റസ് ഇനീഷിയേറ്റീവ് ഇൻ പാലിയേറ്റീവ് (SIP), സാന്ത്വനം വായന ശാല, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, സൈക്കോളജിക്കൽ കൗൺസിലിംഗ് , സാന്ത്വനം റെസ്ക്യൂ ടീം, തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു.

വിവിധ മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തിൽ സം‌ബന്ധിക്കുകയും,സാന്ത്വന സ്‌പ‌ർശം  പാലിയേറ്റിവിന്റെ ഭാവി പ്രവർത്തനങ്ങൾക്ക്  പിന്തുണ അറിയിക്കുകയും ചെയ്‌തു.                      

ഖത്തർ ചാപ്റ്റർ അഡ്വൈസറി ബോഡ് അംഗങ്ങളായി ഡോ.ഫുആദ് ഉസ്‌മാന്‍, സിയാദ് ഉസ്‌മാന്‍,ഹാഷിം എം.സി,അബ്‌ദുല്‍ ഖാദർ ആര്‍.സി എന്നിവരെ തിരഞ്ഞെടുത്തു. എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി, മുഈനുദ്ധീൻ  പോവിൽ , നവാസ് കടവിൽ, ഷാജഹാൻ കെ.വി, റഷീദ് കെ.ജി, യൂസുഫ് ആര്‍.എം, ഇബ്രാഹിം കുട്ടി എ.വി, ഷക്കീർ എന്‍.കെ, അഡ്വക്കേറ്റ് മൊയ്‌‌നുദ്ധീൻ , ജാസിം എന്‍.പി, ഷഹീർ കുട്ടോത്ത്, ശംസി ബക്കർ, മുഹമ്മദ് റാഫി കണ്ണോത്ത്, മൊയ്‌നുദ്ദീൻ പി.എസ്, സിറാജുദ്ദീൻ, ഫായിസ് കൊറിയത്ത് എന്നിവരെ തിരഞ്ഞെടുത്തു.മുഈനുദ്ദീൻ പോവിൽ സ്വാഗതവും  ജാസിം പാടൂർ നന്ദിയും പറഞ്ഞു.

---------------

Saturday, September 23, 2023

അവാര്‍‌ഡില്‍ തിളങ്ങി ഷാമിന

കലാ-സാം‌സ്‌‌കാരിക മേഖലയിലെ പ്രതിഭക്കുള്ള അവാർഡായ ഫൈൻ ക്യൂ എഴുത്തുകാരി ഷാമിന ഹിഷാം സ്വന്തമാക്കി.

ഊദിന്റെ ഗന്ധത്തിലൂടെ ആസ്വാദക ലോകം സൃഷ്‌ടിച്ച ഷാമിന ഹിഷാം,അക്ഷരാര്‍‌ഥത്തില്‍ സഹൃദയരുടെ ഹൃദയങ്ങളില്‍ ഇടം നേടിയിരിക്കുന്നു.അഭിനന്ദനങ്ങള്‍ പ്രാര്‍‌ഥനകള്‍..

ഒരു ജിന്ന്‌ ഗന്ധം പകരുന്ന ഊദ് എന്ന ഷാമിന ഹിഷാമിന്റെ നോവല്‍ ഏറെ പ്രകീര്‍‌ത്തിക്കപ്പെട്ടിരുന്നു. പ്രണയവും ഏകാന്തതയും ഒരു പെൺജീവിതത്തിലെ ഭാവനയും മിത്തുമാണ് നോവലിന്റെ ഇതിവൃത്തം. യാഥാർഥ്യവും കാല്പനികതയും ഇഴുകിച്ചേർന്ന് സത്യവും മിഥ്യയും വേർതിരിച്ചറിയാൻ പ്രയാസപ്പെടുന്നുവെന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്‌. ആത്തിയുടെ സ്വപ്‌‌നങ്ങളിലൂടെയും സ്വാതന്ത്ര്യത്തിന്റെ വഴികളിലൂടെയുമുള്ള സഞ്ചാരത്തിലൂടെയാണ്‌ ഊദ് പ്രസരിക്കുന്നത്.

പ്രതിഭയും കർമവുംകൊണ്ട് ഹൃദയങ്ങൾ കീഴടക്കിയ പെൺതാരകങ്ങളെ ഖത്തറിലെ പ്രവാസ മണ്ണ് ഹൃദയത്തോട് ചേർത്ത് ആദരിച്ചു. താരങ്ങളും വിശിഷ്ട വ്യക്തികളും സംഗമിച്ച രാവിൽ അവർക്കുള്ള ആദരമായി ‘ഗൾഫ് മാധ്യമം-ഷി ക്യൂ എക്സലൻസ് പുരസ്കാരം’ സമ്മാനിച്ചു. ഖത്തർ ഇന്ത്യൻ അംബാസഡർ വിപുലും മലയാള ചലച്ചിത്രതാരം പാർവതി തിരുവോത്തും മുഖ്യാതിഥികളായ പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷിയാക്കിയായിരുന്നു ‘ഷി ക്യൂ എക്സലൻസ്’ രണ്ടാം സീസണിലെ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്.പത്തു കാറ്റഗറികളിലായി 30 പ്രതിഭകൾ മാറ്റുരച്ച ഫൈനൽ റൗണ്ടിൽ ഓരോ വിഭാഗത്തിലെയും വിജയികളെയും നാടകീയ മുഹൂർത്തങ്ങൾക്കൊടുവിൽ പ്രഖ്യാപിച്ചപ്പോൾ ദോഹ ഹോളിഡേ ഇൻ ഹോട്ടലിലെ നിറഞ്ഞ സദസ്സ് കൈയടികളോടെ വരവേറ്റു.

കലാ-സാം‌സ്‌‌കാരിക മേഖലയിലെ പ്രതിഭക്കുള്ള അവാർഡായ ഫൈൻ ക്യൂ എഴുത്തുകാരി ഷാമിന ഹിഷാം സ്വന്തമാക്കി. പ്രവാസി സംരംഭകക്കുള്ള ‘ബിസ് ക്യൂ’ അവാർഡിന് റസിയ അനീസ്, നഴ്സിങ് സാന്ത്വന പരിചരണ പ്രവർത്തനരംഗത്തെ സേവനത്തിനുള്ള ​‘കെയർ ക്യൂ’ അവാർഡിന് ലില്ലിക്കുട്ടി ജോസഫ്, വിദ്യാഭ്യാസ മേഖലയിലെ മികവിനുള്ള ‘എജ്യൂ ക്യൂ’ അവാർഡിന് ഷെർമി ഷാജഹാൻ, പ്രവാസി സാമൂഹിക സേവനത്തിനുള്ള ‘കൈൻഡ് ക്യൂ’ അവാർഡിന് കുൽദീപ് കൗർ, ആതുര സേവന രംഗത്തെ മികവിനുള്ള ‘ഹീൽ ക്യൂ’ അവാർഡിന് ഡോ. ഖുദ്സിയ ബീഗം, പരിസ്ഥിതി പ്രവർത്തന മികവിനുള്ള ‘നാച്വർ ക്യൂ’ അവാർഡിന് ലക്ഷ്മി സൂര്യൻ, ഫാർമസി മേഖലയിലെ മികവിനുള്ള ‘ഫാർമ ക്യൂ’ അവാർഡിന് ലീന മഞ്ജലി ജോണി, കായിക-സാഹസിക മേഖലയിലെ മികവിനുള്ള ‘സ്​പോർട്സ് ആൻഡ് അഡ്വഞ്ചർ ക്യു’ അവാർഡിന് അൻവി അമിത് ജോഷി എന്നിവരെയും തിരഞ്ഞെുടത്തു. പ്രവാസി വനിത കൂട്ടായ്മക്കുള്ള ‘ഷി ഇംപാക്ട്’ അവാർഡ് നടുമുറ്റം ഖത്തർ സ്വന്തമാക്കി. പ്രത്യേക പുരസ്കാരങ്ങളായ ‘ഷി ക്യൂ എംപ്രസ്’ ബഹുമതി ആരോഗ്യ മേഖലയിലെ സമഗ്ര സംഭാനക്കുള്ള ആദരവായി ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ ഫാ​ർ​മ​സി എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ഡോ. ​മോ​സ അ​ൽ ഹൈ​ലി​നും, ‘ഷി പ്രിൻസസ് അവാർഡിന്’ ഖത്തറിന്റെ ലോക അത്‍ലറ്റിക്സ് താരം മരിയം ഫരിദിനും അംബാസർ വിപുൽ സമ്മാനിച്ചു.

നാമനിർദേശ പ്രക്രിയകളും, ഓൺലൈൻ വോട്ടെടുപ്പും വിദ‌ഗ്‌ധ ജഡ്‌‌ജി‌ങ്  പാനലിന്റെ സൂക്ഷ്മ പരിശോധനയും ഉൾപ്പെടുന്ന മാസങ്ങൾ നീണ്ട നടപടിക്രമങ്ങൾക്കൊടുവിലാണ് ഷി ക്യൂ എക്സലൻസ് പുരസ്കാര വിജയികളെ ​തിരഞ്ഞെടുത്തത്. 1000ത്തോളം നാമനിർദേശങ്ങളിൽ നിന്നായിരുന്നു 30 പേരെ ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്.  ഷി ക്യു പുരസ്​കാര ചടങ്ങ്​ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്​ഘാടനം ചെയ്​തു.

ഗൾഫ്​ മാധ്യമം മിഡിൽ ഈസ്​റ്റ്​ ഓപറേഷൻസ്​ ഡയറക്​ടർ സലിം അംബലൻ ആമുഖപ്രഭാഷണം നടത്തി. എച്ച്​.എം.സി ഡയറക്​ടർ ഓഫ്​ ക്ലിനിക്കൽ ഓപറേഷൻസ്​ ഡോ. മർയം അൽ ഇമാദ്​, എഴുത്തുകാരി ആയിഷ അൽ അബ്​ദുല്ല, ചലച്ചിത്ര നിർമാതാവ്​ ആയിഷ അൽ ജെയ്​ദ, വെൽകെയർ ഗ്രൂപ്പ്​ ചെയർമാൻ മുഹമ്മദ്​ മുക്​താർ, ഹോംസ്​ ആർ അസ്​ ആൻഡ്​ ഡൈസോ ജനറൽ മാനേജർ രമേശ്​ ബുൽചന്ദനി, ഗ്രാൻഡ്​മാൾ റീജനൽ ഡയറക്​ടർ അഷ്​റഫ്​ ചിറക്കൽ, ഫെഡറൽ ബാങ്ക്​ ചീഫ്​ റെപ്​. ഓഫീസർ അരവിന്ദ്​ കാർത്തികേയൻ, ഹോട്​പാക്ക്​ മാനേജിങ്​ പാട്​ണർ പി. മുഹമ്മദ്​ ഹുസൈൻ, ഗൾഫ്​ മാധ്യമം -മീഡിയവൺ എക്​സിക്യൂട്ടിവ്​ കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി, ഗൾഫ്​ മാധ്യമം റീജനൽ മാനേജർ ടി.എസ്​ സാജിദ്​, ഗൾഫ് മാധ്യമം ഗ്ലോബൽ ഓപ്പറേഷൻസ് ഹെഡ് മുഹമ്മദ് റഫീഖ് എന്നിവർ പ​ങ്കെടുത്തു. അവാർഡുദാന ചടങ്ങുകളിൽ മൈക്രോ ലബോറട്ടറീസ്​ ആൻറ്​ ഡയഗ്​നോസിസ്​ സി.ഇ.ഒ ഡോ. സി.കെ നൗഷാദ്​, വെൽകെയർ ഫാർമസി ഗ്രൂപ്​ മാനേജിങ്​ ഡയറക്​ടർ അഷ്​റഫ്​ കെ.പി, അൽ സമാൻ എക്​സ്​ചേഞ്ച്​ ബി.ഡി.ഒ അഞ്​ജല സാദത്ത്​, സീഷോർ കാബ്​ൾസ്​ മാനേജിങ്​ ഡയറക്​ടർ നിസാം മുഹമ്മദ്​ അലി, അഹമ്മദ്​ അൽ മഗ്​രിബി ജനറൽ മാനേജർ തൻസീർ, റെയ്​ഗേറ്റ്​ ഓവർസീസ്​ മാർക്കറ്റിങ്​ ഡയറക്​ടർ ഹക്​സർ എന്നിവരും പ​ങ്കെടുത്തു.

-------------

മാധ്യമം വാര്‍‌ത്ത

Friday, September 8, 2023

രോഗീ പരിചരണത്തിന്‌ ജീവിതം മാറ്റിവെച്ച അബൂബക്കര്‍

പാവറട്ടി: രോഗാവസ്ഥയിൽ പ്രയാസപ്പെടുന്നവർക്കും ആലംബഹീനർക്കും താങ്ങും തണലുമായി 24 മണിക്കൂറും വിശ്രമമില്ലാതെ ഓടിനടക്കുകയാണ് വെൺമേനാട് കവലയിൽ എൻ.പി. അബൂബക്കർ. സൗദിയിലും ഖത്തറിലുമായി 33 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലെത്തിയതാണ് അബൂബക്കർ. 2010ൽ ഒരുമനയൂരിലുള്ള പാലിയേറ്റീവ് കെയറിൽ വളണ്ടിയറായ ശേഷം ഗുരുവായൂരിലുള്ള പാലിയേറ്റീവ് കെയറിലേക്ക് മാറി. ഇവിടെ ആംബുലൻസ് ഡ്രൈവറുടെ ഉത്തരവാദിത്വം കൂടി ഏറ്റെടുത്തു.

മൂന്ന് വർഷമായി ഇവിടെ പ്രവർത്തിക്കുമ്പോഴാണ് കൂട്ടുകാരായ ആർ.കെ ഹംസ, എ.വി. മുഹമ്മദുണ്ണി, മുഹമ്മദ് ഗായിൻ എന്നിവരുടെ സഹകരണത്തോടെ വീടിന്റെ കാർ ഷെഡിനോട് ചേർന്ന് സാന്ത്വനം സ്പർശം പാലിയേറ്റീവ് കെയറിന് തുടക്കമിടുന്നത്. 2018 ഒക്ടോബറോടെ എ.പി പടുവിങ്കൽ കൂട്ടായ്മ നൽകിയ വാഹനം ഉപയോഗപ്പെടുത്തി ഹോം കെയറിന് തുടക്കമിട്ടു.

തുടർന്ന് പ്രവർത്തന മേഖല കോന്നൻ ബസാറിലേക്ക് മാറ്റി. പീഡിയാട്രിക് സർജൻ, ഗൈനക്കോളജിസ്റ്റ്, ജനറൽ ഫിസിഷ്യൻ, ആയുർവേദം തുടങ്ങിയ ഡോക്ടർമാരുടെ ഒ.പി സൗജന്യമായി ആരംഭിച്ചു. 2021ൽ ചേന്നാട് പള്ളിയുടെ അടുത്തുള്ള വാടക കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റിയതോടെ ഫിസിയോതെറാപ്പി ഡോക്ടറുടെ സേവനം ആരംഭിച്ചു.

ആഴ്ചയിൽ അഞ്ച് ദിവസം സൗജന്യമായാണ് ഫിസിയോതെറാപ്പി നൽകുന്നത്. ദിവസവും കിടപ്പുരോഗികളെ വീടുകളിലെത്തി പരിചരിക്കാനായി മെഡിക്കൽ പാരാമെഡിക്കൽ വളണ്ടിയർ ടീം പ്രവർത്തിക്കുന്നുണ്ട്. 150 ഓളം കിടപ്പ് രോഗികളെയാണ് വീടുകളിലെത്തി പരിചരിക്കുന്നത്. സാന്ത്വന സ്പർശം രക്ഷാധികാരിയും ഖത്തറിലെ അൽ മുഫ്ത റെൻഡ് എ കാർ ഉടമയുമായ എ.കെ. ഉസ്മാൻ ഹാജി സൗജന്യമായി നൽകിയ 14 സെന്റ് സ്ഥലത്ത് അദ്ദേഹം സൗജന്യമായി നിർമ്മിച്ചുനൽകുന്ന അയ്യായിരം സ്‌ക്വയർ ഫീറ്റിലെ സാന്ത്വന ഭവനത്തിന്റെ പണി പൂർത്തിയായി വരുന്നു. അടുത്ത പാലിയേറ്റീവ് ദിനത്തിൽ ഇത് പ്രവർത്തനമാരംഭിക്കും. പുതിയ സാന്ത്വനം ഭവനത്തിലേക്ക് മാറുന്നതോടെ വരാൻ കഴിയാത്ത രോഗികൾക്ക് ഫിസിയോതെറാപ്പി സൗജന്യമായി വീടുകളിലെത്തിച്ച് നൽകാനുള്ള പദ്ധതിയും തയ്യാറാക്കുന്നുണ്ട്. എ.കെ. ഉസ്മാൻ ഹാജി നൽകിയ വാഹനമടക്കം രണ്ട് വാഹനങ്ങളും ഇവിടെയുണ്ട്. സ്‌കൂൾ വിദ്യാർത്ഥികളുടെ സഹകരണത്തോടെ സ്റ്റുഡൻസ് ഇനിഷ്യേറ്റീവ്, സീനിയർ സിറ്റിസൺ ഫോറം, കിടപ്പുരോഗികൾക്കായി സാന്ത്വന സംഗമം, സാന്ത്വന സ്പർശം വായനശാല, ലഹരി വിരുദ്ധ കർമ്മ സമിതി, 24 മണിക്കൂറും സജ്ജമായി റെസ്‌ക്യൂ ടീം, ഡ്രസ് ബാങ്ക്, ഭക്ഷണ കിറ്റ് നൽകൽ, നഴ്‌സിംഗ് സേവനം, ഒ.പി ക്ലിനിക്, ഹെൽപ് ഡെസ്‌ക് തുടങ്ങിയവയുമുണ്ട്. 24 മണിക്കൂറും സൗജന്യ സേവനം ചെയ്യുന്ന വളണ്ടിയർ ടീമാണ് ശക്തിയെന്ന് അബൂബക്കർ പറഞ്ഞു.




Saturday, April 22, 2023

ഭൗതികാസക്തിയെ തിരിച്ചറിയുക

ഭൗതീകതയുടെ വര്‍‌ണ്ണാഭമായ വര്‍‌ത്തമാന ലോകത്ത് ജാഗ്രത കൈവരിക്കാനുള്ള ശിക്ഷണകാലം യഥാവിധി ഉപയോഗപ്പെടുത്തിയവര്‍‌ക്കാണ്‌ അക്ഷരാര്‍‌ഥത്തില്‍ പെരുന്നാള്‍. അനുഗ്രഹീതനായ നാഥന്‍ അനുവദിച്ചരുളിയ ദര്‍‌ശനത്തെ മനസാ വാചാ കര്‍‌മ്മണാ ഉള്‍‌കൊണ്ടവര്‍‌ക്ക്‌ സന്തോഷിക്കാനുള്ള അവസരമാണിത്.പെരുന്നാള്‍ ഖുത്വുബയില്‍ ആഹ്വാനം ചെയ്‌തു.


ദൈവ ദാസന്മാര്‍‌ക്ക് വിളക്കും വെളിച്ചവുമായി അവതരിച്ച ഖുര്‍‌ആന്‍ എന്ന ദര്‍‌ശനം ലഭിച്ചുവെന്നതില്‍ അഘോഷിക്കാനുള്ള ആഹ്വാനം ഖുര്‍‌ആനിലുണ്ട്.പക്ഷെ ഈ വചന സുധയെ സ്വാം‌ശീകരിച്ച് പകര്‍‌ത്തുകയു പടര്‍‌ത്തുകയും ചെയ്‌തതിന്റെ രചനാത്മകതയില്‍ മാത്രമേ ഈ ആഘോഷം സാധ്യമാകുകയുള്ളൂ.

നിര്‍‌മ്മിത ദര്‍‌ശനങ്ങളുടെ വഞ്ചനാത്മകമായ കാഴ്‌ചയും കാഴ്‌ചപ്പാടും പുതു തലമുറയെ വഴിപിഴപ്പിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.ഈ ഘട്ടത്തില്‍ മക്കളെ തിരുത്താന്‍ രക്ഷിതാക്കള്‍ ബോധപൂര്‍‌വ്വം ശ്രമിക്കണം.നമ്മുടെ ശരികളുടെ ശാഠ്യങ്ങളില്‍ നിന്നു കൊണ്ടല്ല,മറിച്ച്  പുതു തലമുറയുടെ നിഷ്‌കളങ്കതയെ വ്രണപ്പെടുത്താതെയുള്ള സമീപനങ്ങള്‍ സ്വീകരിച്ചു കൊണ്ടായിരിക്കണം. ഇത്തരം ഇടപെടലുകളുടെ സര്‍‌ഗാത്മക ഭാവവും രൂപവും ഖുര്‍‌ആന്‍ തന്നെ വിളിച്ചോതുന്നുണ്ട്.

നിരീശ്വര പ്രത്യയ ശാസ്‌ത്രങ്ങളുടെ വക്താക്കളെയും ബഹുദൈവാരാധകരുടെ ഗണത്തില്‍ തന്നെയാണ്‌ കണക്കാക്കേണ്ടത്. നിരീശ്വര വാദികള്‍ എന്നു പറയുന്നവര്‍ ചില്ലിട്ട കൂട്ടിലുള്ള ദൈവങ്ങളെ ആരാധിക്കുന്നില്ലായിരിക്കും.ബഹുദൈവാരാധകരായി അറിയപ്പെടുന്നവരെക്കാള്‍ ഇലാഹുകള്‍ ഈ നിര്‍‌മ്മിത വാദികള്‍‌‌ക്കാണെന്നതത്രെ യാഥാര്‍‌ഥ്യം.

ഈ സാഹചര്യത്തില്‍ വിശുദ്ധ ഖുര്‍‌ആന്‍ ആഹ്വാനം ചെയ്യുന്ന ദൈവ വിശ്വാസവും അതിന്റെ യുക്തിയും ഭക്തിയും സമര്‍‌ഥമായി പഠിപ്പിച്ചു കൊടുക്കാന്‍ രക്ഷിതാക്കള്‍‌ക്ക്‌ സാധിക്കണം.

മസ്‌ജിദ് ഖുബയില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തിന്‌ എ.വി ഹം‌സ സാഹിബ് നേതൃത്വം നല്‍‌കി.അസീസ് മഞ്ഞിയില്‍ ഖുത്വുബ നിര്‍‌വഹിച്ചു.



Thursday, April 13, 2023

ഭാരത് സേവക് എം.എം ജലീലിന്‌

ഭാരത സർക്കാരിൻ്റെ കേന്ദ്ര പ്ലാനിംഗ് കമ്മീഷനു കീഴിലുള്ള ദേശീയ വികസന ഏജൻസിയുടെ സാമൂഹിക പ്രതിബന്ധതക്കുള്ള ഭാരത് സേവക് സമാജ് പുരസ്‌കാരം ഖത്തർ പ്രവാസിയായ അബ്‌‌ദുല്‍ ജലീൽ എം.എം ന് ലഭിച്ചു. 

കഴിഞ്ഞ 39 വർഷമായി പ്രവാസിയായ തൃശൂർ വെങ്കിടങ്ങ് സ്വദേശി അബ്‌‌ദുല്‍  ജലീൽ ഖത്തറിലെ ആരോഗ്യ രംഗത്തെ സർക്കാർ സ്ഥാപനമായ ഹമദ് മെഡിക്കൽ കോർപറേഷനിലെ ഉദ്യോഗസ്ഥനാണ്.തിരുവനന്തപുരത്ത് കവടിയാറിൽ ഭാരത് സേവക് സമാജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ബി.എസ്.എസ്. ദേശീയ  അധ്യക്ഷൻ ഡോക്ടർ ബി.എസ്. ബാലചന്ദ്രനിൽ നിന്നാണ്  പുരസ്‌കാരം ഏറ്റുവാങ്ങിയത്.

മുല്ലശ്ശേരി മേഖലയിലെ മഹല്ലുകള്‍ കേന്ദ്രീകരിച്ച്‌ പാവറട്ടി ആസ്ഥാനമാക്കി മൂന്നു പതിറ്റാണ്ടുകളായി പ്രവര്‍‌ത്തിച്ചു വരുന്ന (1992) ഉദയം പഠനവേദിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്‌ എം.എം അബ്‌‌ദുല്‍ ജലീല്‍.