നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, March 5, 2023

ബല്ലിഗ്‌നാ റമദാൻ

വിശുദ്ധ ഖുര്‍‌ആന്‍ അവതീര്‍‌ണ്ണമായ മാസം സമാഗതമാകുകയാണ്‌. വിശ്വാസികള്‍‌ക്ക്‌ ജീവിതത്തെ പുതുക്കിപ്പണിയാന്‍ കഴിയുന്ന സുവര്‍‌ണ്ണാവസരം.വിശ്വാസികളുടെ അനുഷ്‌‌ഠാനങ്ങളും ആഘോഷങ്ങളും ദൈവ സ്‌‌മരണയെ ഹരിതാഭമാക്കും വിധമാണ്‌ ചിട്ടപ്പെടുത്തപ്പെട്ടിട്ടുള്ളത്.

വ്രത വിശുദ്ധിയുടെ രാപകലുകള്‍ ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഏറെ പ്രതീക്ഷയോടെ പ്രാര്‍‌ഥനയോടെ കാത്തിരിക്കുന്ന അനുഷ്‌ഠാനങ്ങളുടെ കാലമാണ്‌.

റമദാന്‍ ആത്മീയമായി ഉണര്‍‌വ്വും ഉന്മേഷവും നല്‍‌കുന്ന പുണ്യങ്ങളുടെ പൂക്കാലവുമാണ്‌.കല്‍‌പിക്കപ്പെട്ട പഞ്ചകര്‍‌മ്മങ്ങളിലെ ഒരു കര്‍‌മ്മം എന്നതിലുപരി മറ്റു അനുഷ്‌‌ഠാനങ്ങളേയും കൂടുതല്‍ കൂടുതല്‍ മികവുറ്റതാക്കി വിളക്കി തിളക്കമാര്‍‌ന്നതാക്കാന്‍ ഉപകരിക്കുന്ന പരിശീലനഘട്ടം കൂടെയാണ്‌ റമദാന്‍.

ഓരോ റമദാന്‍ കാലവും സമൂഹത്തെ എല്ലാ അര്‍‌ഥത്തിലും ഉദ്ദരിക്കാന്‍ പ്രാപ്‌തരായ ഒരു പുതിയ സം‌ഘത്തെയാണ്‌ ലോകത്തിനു സം‌ഭാവന ചെയ്യുന്നത്.നിങ്ങള്‍‌ക്ക് മുമ്പുള്ള സമൂഹത്തിന്‌ നിര്‍‌ബന്ധമാക്കിയതു പോലെ നിങ്ങള്‍‌ക്കും വ്രതം നിര്‍‌ബന്ധമാക്കി എന്ന കല്‍‌പന വര്‍‌ത്തമാന കാലത്ത് ഏറെ പ്രസക്തമാക്കുന്ന ഖുര്‍‌ആനിക പ്രയോഗമത്രെ.അഥവാ എല്ലാ കാര്യങ്ങളും ആരോഗ്യകരമല്ലാത്ത ദര്‍‌പ്പണത്തില്‍ വായിച്ചെടുക്കുന്ന കാലത്ത് മറ്റൊരു സമൂഹത്തെ ഇണക്കി നിര്‍‌ത്തുന്ന പ്രയോഗം ഏറെ ഹൃദ്യമാണ്‌.വിശ്വാസികളുടെ മനസ്സിനേയും മസ്‌തിഷ്‌‌കത്തേയും മാനവികമായ ചിന്തകള്‍ പടര്‍‌ത്തുന്നതില്‍ വ്രതവിശുദ്ധിയുമായി ബന്ധപ്പെട്ട പ്രസ്തുത കല്‍‌പന ഏറെ സര്‍‌ഗാത്മകമത്രെ.

ഖുര്‍‌ആനിന്റെ പ്രകാശത്തെ സാധ്യമാകുന്നത്ര സ്വാം‌ശീകരിച്ച് സമൂഹത്തിലേക്ക്‌ പ്രസരിപ്പിക്കാന്‍ സാധ്യമാകുന്നതിലൂടെയാണ്‌ റമദാന്‍ സാര്‍‌ഥകമാകുന്നത്.പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു.

ജമാഅത്തെ ഇസ്‌‌ലാമി ഗുരുവായൂര്‍ ഏരിയ വൈസ് പ്രസിഡണ്ട് നൗഷാദ് പി.എ യുടെ വസതിയില്‍ വെങ്കിടങ്ങ് ഹൽഖ സംഘടിപ്പിച്ച ബല്ലിഗ്‌നാ റമദാൻ എന്ന പരിപാടി ആഹില്‍ ഷെയ്‌ഖ് സഫറുദ്ദീന്റെ ഖുര്‍‌ആന്‍ പാരായണത്തോടെ പ്രാരം‌ഭം കുറിച്ചു, സുലൈമാൻ അസ്ഹരി, അസീസ് മഞ്ഞിയിൽ എന്നിവർ സംസാരിച്ചു.ഗുരുവായൂര്‍ ഏരിയ സെക്രട്ടറി മുഹമ്മദ് പി.എം സ്വാഗതം പറഞ്ഞു.

===========

04.03.2023

Thursday, March 2, 2023

മജീദ്‌ക്ക യാത്രയായി

വിശ്രമമില്ലാതെ ജീവിച്ച് അനന്തമായ വിശ്രമ ലോകത്തേക്ക് മജീദ്‌ക്ക യാത്രയായി.വിമ‌ന്‍‌സ്‌ ഇസ്‌‌ലാമിയാ കോളേജിലെ എല്ലാവരുടേയും പ്രിയപ്പെട്ട മജീദ്‌‌ക്കയെ ഒരിക്കല്‍ കണ്ടവര്‍‌ക്ക് പോലും മറക്കാന്‍ കഴിയില്ല.ചുണ്ടില്‍ സദാ പുഞ്ചിരി ഒളിപ്പിച്ച്‌ വെച്ച നിഷ്‌‌കളങ്കനായ മനുഷ്യന്‍.

ചാവക്കാട്ടെ പ്രസിദ്ധമായ തത്ത പള്ളിയുമായി ബന്ധപ്പെട്ട സേവനത്തോടൊപ്പം ചാവക്കാട് വിമന്‍‌സ് ഇസ്‌‌ലാമിയ കോളേജിലും രാജാ സ്‌‌ക്കൂളിലും അദ്ദേഹം സേവനം ചെയ്‌തിരുന്നു.കോളേജില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍‌ഥികളുമായും ഏറെ സ്നേഹ സൗഹൃദം പുലര്‍‌ത്തിയിരുന്ന വ്യക്തിത്വം.പഠനം കഴിഞ്ഞു പോയവരുമായിപ്പോലും സൗഹൃദം കഴിയും വിധം സൂക്ഷിച്ചു പോന്നിരുന്ന നിസ്വാര്‍‌ഥനായ സേവകന്‍.

ചാവക്കാട്ടെ പള്ളിയില്‍ വെള്ളിയാഴ്‌ച ദിവസങ്ങളില്‍ പ്രാര്‍‌ഥനക്കെത്തുന്നവര്‍‌ക്ക്‌ പ്രത്യേകമായി പള്ളിയെ സജ്ജീകരിക്കുന്ന ചുമതല മജീദ്‌‌ക്കാക്ക് തന്നെയാണ്‌.എല്ലാവാരങ്ങളിലും വെള്ളിയാഴ്‌‌ച രാവിലെ ചെയ്യാറുള്ള സകല ഒരുക്കങ്ങളും വ്യാഴാഴ്‌ച തന്നെ നിര്‍‌വഹിച്ച്  ദുഹുര്‍ നമസ്‌ക്കാരാനന്തരം പള്ളിയുടെ മുകളിലെ നിലയില്‍ വിശ്രമിക്കുകയായിരുന്നു.

അസ്വര്‍ നമസ്‌‌ക്കാരത്തിന്‌ ഇഖാമത്തിനു ശേഷവും മജീദ്‌ക്ക ഹാജറാകാത്ത വിവരം സുഹൃത്തുക്കള്‍ പരസ്‌പരം പങ്കുവെച്ചു. നമസ്‌‌ക്കാരാനന്തരം മുകളിലെ നിലയില്‍ പങ്ക തിരിയുന്ന ശബ്‌ദം കേട്ട് ചെന്ന്‌ നോക്കിയപ്പോള്‍ അതിസുന്ദരമായി വിശ്രമിക്കുന്ന മജീദ്‌ക്കയെയാണ്‌ അവര്‍‌ക്ക് കാണാന്‍ കഴിഞ്ഞത്.അഥവാ വിശ്രമമില്ലാതെ ജീവിച്ച് അനന്തമായ വിശ്രമ ലോകത്തേക്ക് സുസ്‌മേര വദനനായി മജീദ്‌ക്ക യാത്രയായി.തന്നില്‍ അര്‍‌പ്പിതമായ ഉത്തരവാദിത്തങ്ങള്‍ ഭം‌ഗിയായി നിര്‍വഹിച്ച് സന്തോഷത്തോടെ യാത്രയായ ആത്മാവ്.

അല്ലാഹുവിന്റെ ഭവനത്തിന്റെ പരിപാലകനായി സേവന നിരതനായി വിശ്രമിച്ചു കൊണ്ടിരിക്കേ അന്ത്യ യാത്രക്ക്‌ സുവര്‍‌ണ്ണാവസരം ലഭിച്ച മഹാ സൗഭാഗ്യവാന്‍.അല്ലാഹു അദ്ദേഹത്തിന്റെ പാരത്രിക ജീവിതം സ്വര്‍‌ഗ്ഗീയമാക്കി അനുഗ്രഹിക്കട്ടെ.

==========

2023 മാര്‍‌ച്ച് 2 വ്യാഴം മധ്യാഹ്നത്തിനു ശേഷം മജീദ്‌ക്കയുടെ അന്ത്യം.മാര്‍‌ച്ച് 3 വെള്ളിയാഴ്‌ച കാലത്ത് 9 മണിക്ക് മഹല്ല് ഖബര്‍‌സ്ഥാനില്‍ ഖബറടക്കം നടക്കും.ബന്ധപ്പെട്ടവര്‍ അറിയിച്ചു.

==========

മഞ്ഞിയില്‍

Friday, January 6, 2023

സിദ്ധിഖ് ഹാജി മരണപ്പെട്ട

പാടൂർ കൊട്ടുക്കൽ സിദ്ധിഖ് ഹാജി മരണപ്പെട്ട വിവരം വ്യസനത്തോടെ അറിയിക്കുന്നു.പാടൂര്‍ മഹല്ല്‌ മുന്‍ പ്രസിഡണ്ടായിരുന്നു.അവരുടെ  കുടുംബങ്ങൾക്ക് ക്ഷമയും സമാധാനവും നാഥൻ പ്രധാനം ചെയ്യട്ടെ..

അസീസ് മഞ്ഞിയിലിന്റെ പ്രതികരണം.

2013 ല്‍ തിരുനെല്ലൂര്‍ മഹല്ല്‌ വൈസ്‌ പ്രസിഡണ്ടായി സേവനമനുഷ്‌ടിച്ചു കൊണ്ടിരിക്കുമ്പോള്‍ സിദ്ദീഖ് ഹാജിയുമായി കൂടുതല്‍ ഇടപെടുന്ന അവസരങ്ങളുണ്ടായിരുന്നു.2014 ല്‍ തൃശീര്‍ ടൗണ്‍ ഹാളില്‍ വെച്ച് നടന്ന  മഹല്ല്‌ ശാക്തീകരണ ജില്ലാ സം‌ഗമങ്ങളുടെ സം‌സ്ഥാന തല ഉദ്‌ഘാടനത്തിനും കോഴിക്കോട്` വെച്ച് നടന്ന ന്യൂന പക്ഷ സമിതി സം‌സ്ഥാന സമ്മേളനത്തിനും പാടൂര്‍ തിരുനെല്ലൂര്‍ മഹല്ല്‌ പ്രതിനിധികള്‍ ഒരുമിച്ചായിരുന്നു യാത്ര.

സ്നേഹാദരണീയനായ തിരുനെല്ലൂര്‍ മഹല്ല്‌ മുന്‍ സാരഥി മര്‍‌ഹൂം കെ.പി അഹമ്മദ് ഹാജിയും ഞാനും സിദ്ദീഖ് ഹാജിയും ഒരുമിച്ചുള്ള യാത്രകള്‍ ഒരു നിമിഷം മനസ്സില്‍ നിറഞ്ഞു നിന്നു. ലോകരക്ഷിതാവായ നാഥന്‍ പ്രിയപ്പെട്ട നിസ്വാര്‍‌ഥരായ സേവകരെ അനുഗ്രഹിക്കുമാറാകട്ടെ.

----------

അസീസ് മഞ്ഞിയില്‍

06.01.2023

Tuesday, April 19, 2022

ഉദയം ഇഫ്‌‌ത്വാര്‍ കുടും‌ബ സം‌ഗമം

ദോഹ:പരിശുദ്ധ റമദാനില്‍ വിശ്വാസി നേടിയെടുക്കേണ്ടത് തഖ്‌വയാണ്‌. പരിശുദ്ധ മാസത്തെ പ്രത്യേക പരിശീലനത്തിലൂടെ വിശ്വാസിയുടെ ജീവിതത്തെ എല്ലാ അര്‍‌ഥത്തിലും മാറ്റിപ്പണിയാന്‍ ഉപകരിക്കുന്ന തഖ്‌വ എന്ന അറിബി പദത്തെ പൂര്‍‌ണ്ണാര്‍‌ഥത്തില്‍ ഉള്‍‌കൊള്ളാന്‍ നമ്മുടെ ഭാഷയില്‍ സാധിക്കുന്നുണ്ടോ എന്നു സം‌ശയമാണ്‌.നല്ല മനുഷ്യനായി ജീവിക്കുക എന്നതാകാം തഖ്‌വയെ കുറച്ചു കൂടെ മലയാള ഭാഷയില്‍ പ്രകാശിപ്പിക്കുന്ന വിവിരണം.കെ.ടി അബ്‌‌ദുല്‍ റഹ്‌‌മാന്‍ പറഞ്ഞു.

ഉദയം പഠനവേദിയുടെ ഇഫ്‌ത്വാര്‍ കുടും‌ബ സം‌ഗമത്തില്‍ റമദാന്‍ സന്ദേശം നല്‍‌കുകയായിരുന്നു കെടി.വിശ്വാസിയോളം സമാശ്വാസിക്കാന്‍ സാധിക്കുന്നവര്‍ മാറ്റാരും ഇല്ല.ജീവിതത്തിലെ ഏതു പ്രതിസന്ധി വന്നാലും തന്റെ നാഥന്‍ വിധിച്ചതിനപ്പുറം ഒന്നും സം‌ഭവിക്കുകയില്ല എന്ന്‌ വിശ്വസിക്കുന്നവനെ തകര്‍‌ക്കാനൊ തളര്‍‌ത്തനൊ ലോകത്ത് ഒരു ശക്തിക്കും കഴിയില്ല.വര്‍‌ത്തമാന രാജ്യ സാഹചര്യങ്ങളെ വിശകലനം ചെയ്‌തു കൊണ്ട്‌ അദ്ദേഹം ഉണര്‍‌ത്തി.പക്ഷെ അല്ലാഹുവിന്റെ സഹായത്തിന്‌ അര്‍‌ഹരാകുക എന്നതാണ്‌ നമ്മുടെ ബാധ്യത.

പുതിയ തലമുറ ജീവിതത്തെ കുറിച്ച് തികച്ചും വികലമായ വിഭാവനകളില്‍ അഭിരമിക്കുകയാണെന്നും മുസ്‌ലിം സമൂഹത്തില്‍ തീരെ ഇല്ലാതിരുന്ന ആത്മഹത്യപോലുള്ള പ്രവണതകള്‍ വലിയ തോതില്‍ വര്‍‌ദ്ദിച്ചു വരുന്നതിനെ കുറിച്ചും കെടി പരാമര്‍‌ശിച്ചു.വിശേഷിച്ചും ചാവക്കാട് മേഖലയില്‍ വര്‍‌ദ്ദിച്ചു വരുന്ന ആത്മഹത്യാ പ്രവണതയെ കുറിച്ച് വ്യക്തമായി പഠനം നടത്താനുള്ള അഹ്വാനത്തോടെയായിരുന്നു പ്രഭാഷണത്തിന്‌ വിരാമമിട്ടത്.

ഉദയം പ്രസിഡണ്ട്‌ അസീസ് മഞ്ഞിയിലിന്റെ അധ്യക്ഷതയില്‍ നടന്ന സം‌ഗമത്തില്‍ പ്രാദേശികമായ പ്രവര്‍‌ത്തനങ്ങള്‍ വൈസ്‌ പ്രസിഡണ്ട്‌ എം.എം ജലീല്‍ ഹ്രസ്വമായി വിവരിച്ചു.ഉദയം ഹൗസിങ്‌ പ്രൊജക്റ്റ് പുനരുദ്ധാരണ ഫണ്ട് സമാഹരണം നിയാസ് അഷ്റഫിൽ നിന്നും സ്വീകരിച്ചു കൊണ്ട് കൾച്ചറൽ ഫോറം മണലൂർ മണ്ഡലം പ്രസിഡണ്ട്‌ നദീം നൂറുദ്ധീൻ നിര്‍‌വഹിച്ചു.

എന്‍.പി അഷ്‌റഫ്, കെ.എച് കുഞ്ഞു മുഹമ്മദ്, വി.വി അബ്‌‌ദുല്‍ ജലീല്‍, എം.എം ഷാജുദ്ദീന്‍, നിയാസ് അഷ്‌റഫ്, എം. എം. മുക്താർ, ഫവാസ് അഷ്‌‌റഫ്, ഫസീൽ ജലീൽ, ഫയാസ് അഷ്‌‌റഫ്, ഫവാസ് മുക്താർ, അനീസ് അഷ്‌‌റഫ്, തുടങ്ങിയവര്‍ നേതൃത്വം നല്‍‌കി.




Monday, March 14, 2022

മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

പൈങ്കണ്ണിയൂർ:വി.പി ഷംസുദ്ധീൻ (61) വിടവാങ്ങി.ദീര്‍‌ഘ കാലമായി രോഗ ശയ്യയിലായിരുന്നു.ഇന്ന്‌ 2022 മാര്‍‌ച്ച്‌ 14 സന്ധ്യയോടെയാണ്‌ അന്ത്യശ്വാസം വലിച്ചത്.

പൈങ്കണ്ണിയൂര്‍ പ്രവാസി മഹല്ല്‌ കൂട്ടായ്‌മയുടെ സാരഥികളില്‍ പ്രമുഖന്‍, ഉദയം പഠനവേദി ഖത്തര്‍ ഘടകം സീനിയര്‍, സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി) അബുഹമൂർ യൂണിറ്റിലെ കഴിഞ്ഞ പ്രവര്‍‌ത്തന വര്‍‌ഷത്തെ സെക്രട്ടറിയും പുതിയ പ്രവര്‍‌ത്തന വര്‍‌ഷത്തെ ജോയിന്റ് സെക്രട്ടറിയുമായി സേവനം ചെയ്‌ത സജീവ പ്രവര്‍‌ത്തകൻ‌,കുറച്ച്‌ കാലമായി ശാരീരികമായ പ്രയാസങ്ങളിലും ചികിത്സയിലും കഴിയുകയായിരുന്നു.

ദോഹ ഹമദ്‌ മെഡിക്കല്‍‌സിന്റെ ലോങ് ടേം കെയറില്‍. ഏകദേശം മൂന്നുമാസത്തെ ശുശ്രൂഷകള്‍‌ക്ക്‌ ശേഷം 2021 നവം‌ബര്‍ 25 നായിരുന്നു നാട്ടിലേക്ക്‌ പോയത്.

നാട്ടിലെത്തിയതിനു ശേഷം തൃശൂര്‍ ദയ ആശുപത്രിയിലെ വിദഗ്‌ദ ഡോക്‌ടര്‍‌മാരുടെ മേല്‍‌നോട്ടത്തില്‍ ചികിത്സയിലും പരിചരണത്തിലും കഴിയുകയായിരുന്നു.

ഖബറടക്കം നാളെരാവിലെ 9 മണിക്ക്‌ പൈങ്കണ്ണിയൂര്‍ മഹല്ല്‌ ഖബര്‍‌സ്ഥാനില്‍ നടക്കും.

ഭാര്യ: ഫസീല.മക്കള്‍ സല്‍‌മാന്‍,അസ്‌‌മ സുബൈര്‍,തസ്‌‌നീം. 

നമസ്‌കാരവും അനുസ്‌‌മരണവും (ചൊവ്വ) ഇശാ നമസ്കാരത്തിന് ശേഷം ഐൻ ഖാലിദിലുള്ള സി.ഐ.സി റയ്യാൻ സെന്ററിൽ വെച്ച് നടക്കും.

------------

ഉദയം പഠനവേദിയുടെ അനുസ്‌‌മരണം...

ഈയിടെ അല്ലാഹുവിലേക്ക് യാത്രയായ പാവറട്ടി - പൈങ്കണ്ണിയൂര്‍ വി.പി ഷംസുദ്ദീന്‍ പ്രവാസി മഹല്ല് കൂട്ടായ്‌‌മയുടെ സാരഥികളില്‍ പ്രമുഖനായിരുന്നു. ഖത്തര്‍ ഉദയം പഠനവേദിയിലും സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി) അബുഹമൂര്‍ യൂനിറ്റിലും അംഗമായിരുന്നു. കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷത്തെ സെക്രട്ടറിയും പുതിയ പ്രവര്‍ത്തന വര്‍ഷത്തെ ജോയിന്റ് സെക്രട്ടറിയുമായി സേവനം ചെയ്‌‌ത സജീവ പ്രവര്‍ത്തകന്‍. കുറച്ച് കാലമായി ശാരീരിക പ്രയാസങ്ങള്‍ അലട്ടിയിരുന്നു. ഉദയം പഠനവേദിയൂടെ വൈജ്ഞാനിക സദസ്സുകളിലൂടെയാണ് പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായത്. മഹല്ലിലും പ്രാദേശിക കൂട്ടായ്‌‌മയിലും പ്രസ്ഥാനത്തിലും ഒരേ സമയം ഊര്‍ജ്ജ്വസ്വലതയോടെ പ്രവര്‍ത്തിച്ചു.

ഏല്‍പിക്കപ്പെടുന്ന ഉത്തരവാദിത്തങ്ങള്‍ കണിശമായും കൃത്യമായും നിര്‍വഹിക്കണമെന്ന ശാഠ്യക്കാരന്‍. അപരന്റെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വിനയാന്വിതന്‍. സ്നേഹ ലാളനയോടെയുള്ള ഇടപഴക്കം. കടുത്ത രോഗപീഡയില്‍ പോലും പ്രതീക്ഷ കൈവിടാത്ത ചാഞ്ചല്യമില്ലാത്ത വിശ്വാസി. എല്ലാവര്‍ക്കും പ്രിയങ്കരനായ വി.പി ഏകദേശം മൂന്നുമാസത്തെ ചികിത്സകള്‍ക്ക് ശേഷം 2021 നവംബര്‍ 25-നാണ് നാട്ടിലേക്ക് പോയത്. 2022 മാര്‍ച്ച് 14-ന് മരണപ്പെട്ടു.

വിടവാങ്ങിയ പ്രിയ സഹ പ്രവര്‍ത്തകന്‍ വി.പി ഷംസുദ്ദീന്‍ സാഹിബിന്റെ പത്‌നിക്കും കുടുംബങ്ങള്‍ക്കും അല്ലാഹു ക്ഷമയും സ്ഥൈര്യവും നല്‍കട്ടെ.

അല്ലാഹു അദ്ദേഹത്തിന്റെ പാരത്രിക ജീവിതം പ്രകാശപൂരിതമാക്കി അനുഗ്രഹിക്കട്ടെ.. 

ഉദയം പഠനവേദി

----------------

ഓര്‍‌മ്മച്ചിത്രം



Thursday, November 25, 2021

വി.പി ഷം‌സുദ്ദീന്‍

നാല്‌ പതിറ്റാണ്ടിന്റെ പ്രവാസത്തിന് തിരശ്ശീല. പൈങ്കണ്ണിയൂര്‍ പ്രവാസി മഹല്ല്‌ കൂട്ടായ്‌മയുടെ സാരഥികളില്‍ പ്രമുഖന്‍, ഉദയം പഠനവേദി ഖത്തര്‍ ഘടകം സീനിയര്‍, സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി) അബുഹമൂർ യൂണിറ്റിലെ കഴിഞ്ഞ പ്രവര്‍‌ത്തന വര്‍‌ഷത്തെ സെക്രട്ടറിയും പുതിയ പ്രവര്‍‌ത്തന വര്‍‌ഷത്തെ ജോയിന്റ് സെക്രട്ടറിയുമായി സേവനം ചെയ്‌ത സജീവ പ്രവര്‍‌ത്തകൻ‌,കുറച്ച്‌ കാലമായി ശാരീരികമായ പ്രയാസങ്ങളിലും ചികിത്സയിലും കഴിയുകയായിരുന്നു. ഇനിയും ജോലിയില്‍ തുടരാന്‍ സാധിക്കാത്ത അവസ്ഥയിൽ അടുത്ത ദിവസം നാട്ടിലേക്ക്‌ മടങ്ങാനിരിക്കെ അടിയന്തിരമായി ഹമദ്‌ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ആഴ്‌ചകളോളമുള്ള ചികിത്സക്കും പരിചരണത്തിനും ശേഷം ഹമദ്‌ മെഡിക്കല്‍‌സിന്റെ ലോങ് ടേം കെയറിലേക്ക്‌ മാറ്റിയിരുന്നു. ഏകദേശം എമ്പത് ദിവസത്തെ ശുശ്രൂഷകള്‍‌ക്ക്‌ ശേഷം ഇന്ന്‌ നവം‌ബര്‍ 25 ന്‌ നാട്ടിലേക്ക്‌ യാത്രയാകുന്നു. ശാരീരിക പ്രയാസങ്ങളനുഭവിക്കുന്ന രോഗികള്‍‌ക്കുള്ള യാത്രാ പ്രൊട്ടോകോള്‍ അനുസരിച്ചുള്ള മെഡിക്കല്‍ ടീം കൂടെയുണ്ടാകും. 

സി.ഐ.സി റയാന്‍ സോണ്‍ നേതൃത്വവും ഉദയം പ്രതിനിധികളും യാത്രക്കുള്ള ഒരുക്കത്തില്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. നാട്ടില്‍ എത്തുമ്പോള്‍ അവശ്യമായ മെഡിക്കല്‍ ഒരുക്കങ്ങള്‍ പൂര്‍‌ത്തീകരിച്ചതായി എന്‍.പി അഷ്‌റഫും, വി. എം. റഫീഖും അറിയിച്ചു.എയര്‍‌പോര്‍‌ട്ടിലും ഫ്ലൈറ്റില്‍ കയറും വരെയും മുക്താര്‍ എം.എം കൂടെയുണ്ടായിരുന്നു.

നാട്ടിലെ മെഡിക്കല്‍ ടീമിനെയും തൃശൂര്‍ ദയ ആശുപത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങളും കോഡിനേറ്റ് ചെയ്‌തത്‌ വി.എം റഫീഖ്‌ ആയിരുന്നു.

പ്രതിസന്ധി ഘട്ടത്തില്‍ അവസരത്തിനൊത്ത്‌ ഉണര്‍‌ന്ന്‌ സഹകരിച്ച സഹായിച്ച എല്ലാവര്‍‌ക്കും ഷം‌സുദ്ദീന്‍ നന്ദി പ്രകാശിപ്പിച്ചു.പ്രാര്‍‌ഥിക്കാന്‍ പ്രത്യേകം ഓര്‍‌മ്മപ്പെടുത്തി കൊണ്ടാണ്‌ അദ്ദേഹം ദോഹ വിട്ടത്.

=======

ഉദയം പഠനവേദി



Saturday, November 20, 2021

അസ്‌‌മ ഷറിന്‍

കോവിഡ്‌ പ്രതിസന്ധികാലത്ത് നേര്‍‌ക്ക്‌ നേര്‍ പലതും ഓര്‍‌ക്കാപ്പുറത്ത്‌ അടക്കപ്പെട്ടു എന്നപോലെ പല വാതിലുകളും വാതായനങ്ങളും തുറക്കപ്പെട്ടു എന്നതും വസ്‌‌തുതയാണ്‌ വാസ്‌‌തവമാണ്‌.പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ കൗമരക്കാരും യുവാക്കള്‍ യുവതികള്‍ വയോ വൃദ്ധര്‍‌ പോലും പുതിയ സിദ്ധികള്‍ പുറത്തെടുത്തു എന്നാണ്‌ നാട്ടു വര്‍‌ത്തമാനം.

മുല്ലശ്ശേരി പരിധിയില്‍ തന്നെ എത്രയോ ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും.മുഹമ്മദ് യാസിര്‍ കേലാണ്ടത്തിന്റെ സിനിമാ സം‌രം‌ഭം എന്ന ആശയം ഒരു പക്ഷെ കോവിഡ്‌ കാലം സമ്മാനിച്ചതത്രെ.എന്നല്ല മുടി എന്ന സിനിമയുടെ കഥാ പശ്ചാത്തലം പോലും കോവിഡ്‌ തന്നെ.

തിരുനെല്ലൂരിലെ അസ്‌‌മ ഷറിന്‍ എന്ന പ്രതിഭയുടെ വരകളിലേക്കുള്ള പശ്ചാത്തലം ഇതു പോലെ കോവിഡ്‌ കാലത്തെ വിരസതയില്‍ നിന്നുള്ള മോചനത്തിന്‌ കണ്ടെത്തിയതാണെന്നു പറയാം.

സുറത്ത് ഇഖ്‌‌ലാസ് - ആയത്തുല്‍ കുര്‍‌സി ഒക്കെ പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് ചെയ്‌തിട്ടുണ്ട്‌.അറബി കലിഗ്രാഫി എന്ന വിശാലമായ മേഖലയില്‍ കൂടുതല്‍ ചെലവഴിക്കാന്‍ ഈ പഠനകാലത്ത് കഴിഞ്ഞു കൊള്ളണമെന്നില്ല.എങ്കിലും വലിയ ഒരു സാധ്യതയിലേക്കുള്ള അസ്‌‌മയുടെ ചുവടുവെപ്പുകളെ പ്രോത്സാഹിപ്പിക്കാം.ലിറ്റില്‍ ഫ്ലവര്‍ ഗുരുവായൂരില്‍ ബി.എസ്‌.സി ഒന്നാം വര്‍‌ഷ വിദ്യാര്‍‌ഥിനിയായ വളര്‍‌ന്നു വരുന്ന ഈ വരക്കാരി അര്‍.വി അബ്‌ദുല്‍ കബീര്‍ സാഹിബിന്റെ മകളാണ്‌. 




Saturday, November 13, 2021

നവാഗതന്റെ മുടി

ലോക്‌‌ഡൗണ്‍ കാലത്ത് പുറംലോകവുമായി ബന്ധം വിച്ഛേദിക്കപ്പെട്ട കോങ്ങാട് എന്ന ഗ്രാമത്തില്‍ നടക്കുന്ന സംഭവങ്ങളെയും മണി എന്ന ബാര്‍ബറുടെ ജീവിതത്തെയും ആസ്‌‌പദമാക്കിയുള്ളതാണ്‌ ചിത്രം.

--------

മാതൃഭൂമി

നവാഗതനായ യാസിര്‍ മുഹമ്മദ് സംവിധാനം ചെയ്‌ത സിനിമ നീസ്ട്രീം ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്‌‌തു. ആനന്ദ് ബാല്‍, മഞ്ജു സുനിച്ചന്‍, എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. യാസിര്‍ മുഹമ്മദും കെ. ഹാഷിറും ചേര്‍‌ന്നാണ് തിരക്കഥയൊരുക്കിയത്.       

ലോക്‌‌ഡൗണ്‍ കാലത്ത് പുറംലോകവുമായി ബന്ധം വിച്ഛേദിക്കപ്പെട്ട കോങ്ങാട് എന്ന ഗ്രാമത്തില്‍ നടക്കുന്ന സംഭവങ്ങളെയും മണി എന്ന ബാര്‍ബറുടെ ജീവിതത്തെയും ആസ്‌‌പദമാക്കിയുള്ളതാണ് ചിത്രം. ജാതി വിവേചനവും, പ്രണയവും സൗഹൃദവും ഇഴചേർത്ത് അവതരിപ്പിക്കുന്നതിനൊപ്പം കൊവിഡ് തീവ്ര നാളുകളുടെ ഓർമ്മകളും പ്രേക്ഷകരിലേക്ക് എത്തിക്കുന്നു ഈ ചിത്രം.

സെന്‍‌ടല്‍ ബ്യൂറോ ഗ്രൂപ്പ് ഗ്ലോബലിന്റെ ബാനറില്‍ ഹംസം പാടൂര്‍ നിര്‍മിച്ച ചിത്രത്തില്‍ നാസര്‍ കറുത്തേനി,എം നിവ്യ, അവിസെന്ന എന്നിവരാണ് മറ്റ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത് അഹമ്മദ് നസീബ്.വിമല്‍,റനീഷ് എന്നിവരാണ് സംഗീതം.ഗാന രചന മെഹദ് മഖ്ബൂല്‍.ആലാപനം - ഉണ്ണിമായ നമ്പീശന്‍.പശ്ചാത്തല സംഗീതം - ഇഫ്‌‌തി.

മനോഹരമായ ഒരു ദൃശ്യാനുഭവമാണു നവാഗതനായ യാസിർ മുഹമ്മദിൻ്റെ' മുടി '  എന്ന കൊച്ചു സിനിമ.സിനിമ കഴിഞ്ഞിട്ടും മനസ്സിൽ മായാതെ നിൽക്കുന്ന ചില രംഗങ്ങളും, സംഭാഷണങ്ങളും;വീണ്ടും വീണ്ടും മനസ്സിൽ വിരുന്നെത്തുന്ന പശ്ചാത്തല സംഗീതവും, പാട്ടുകളിലെ വരികളും;മനോഹരമായി ഒപ്പിയെടുത്ത ഗ്രാമീണ ദൃശ്യങ്ങളും - 

സിനിമ പെട്ടെന്ന് തീർന്നു പോയത്‌ പോലെ ഒരു തോന്നൽ.അഭിനേതാക്കളിൽ പ്രധാന വേഷങ്ങൾ ചെയ്‌‌തവർ ഒഴികെ എല്ലാവരും പുതു മുഖങ്ങളാണു.എന്നാൽ  വളരെ സ്വാഭാവികമായി അവരെ പ്ലേസ്‌ ചെയ്യാൻ സംവിധായകനു സാധിച്ചിട്ടുണ്ട്‌. പശ്ചാത്തല സംഗീതവും, ഗാനവും മനോഹരമായി ഇഴുകിച്ചേർന്നിരിക്കുന്നു. 

ചിത്രത്തിലെ എറ്റവും സുപ്രധാന രംഗം എറ്റവും കയ്യടക്കത്തോടെ ചിത്രീകരിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്‌. അദേഹത്തിൻ്റെ പ്രതിഭ മനസ്സിലാക്കാൻ ആ ഒരൊറ്റ രംഗം മതി.ബ്രില്ല്യന്റ്‌ എന്നേ പറയുന്നുള്ളൂ! 

എടുത്തു പറയേണ്ട മറ്റൊരു കാര്യം കീഴാള രാഷ്ട്രീയം കൈകാര്യം ചെയ്‌‌ത രീതിയാണു. സിനിമയുടെ പൊതുവെയുള്ള സൗമ്യമായ ഒഴുക്കിൽ നിന്ന് വ്യത്യസ്തമായി വളരെ തീക്ഷണമായും, ഉച്ചത്തിലും തന്നെ അത്തരം രംഗങ്ങളിൽ ഇടപെടൽ നടത്തിയിട്ടുണ്ട്‌. എന്നാൽ കഥയുടെ താളത്തെ അത്‌ ഒരു തരത്തിലും ബാധിച്ചിട്ടില്ല. 

സ്വാഭാവിക നർമ്മം കൈകാര്യം ചെയ്‌‌ത രീതിയും ആകർഷണീയമായി തോന്നി. പ്രധാന തീമിൽ നിന്ന് വേർപ്പെട്ട പൊലെ ഒരിക്കൽ പോലും അനുഭവപ്പെട്ടില്ല.

മൊത്തത്തിൽ മനോഹരമായ ഒരു ദൃശ്യാനുഭവം.തീർച്ചയായും ഈ ചെറുപ്പകാരൻ ഒരു  പ്രതീക്ഷയാണ്. 

----------

നവാസ്‌ അബ്‌ദുല്‍‌ഖാദര്‍

========

കോങ്ങാടെന്ന ഗ്രാമത്തിന്റെയും അവിടത്തെ മനുഷ്യരുടെയും കോവിഡ് കാലത്തെ കഥ പറയുകയാണ് മുടി. പ്രണയവും രാഷ്ട്രീയവുമെല്ലാം കടന്നുവരുന്നുണ്ട് ഈ ചിത്രത്തില്‍.

മീഡിയാ വണ്‍

കോവിഡ് കാലം ആരും മറന്നു കാണില്ല. ഓരോ വാര്‍ഡും മല്‍സരിച്ച് അടച്ചു പൂട്ടിയിരുന്ന കാലം. ഒരു വാര്‍ഡില്‍ ഒരു കട മാത്രം തുറക്കാന്‍ മാത്രം അനുവാദമുണ്ടായിരുന്ന കാലം. പല ചരക്ക്, പച്ചക്കറിയുടെയും മാത്രം കടകള്‍ തുറന്ന കാലം. അവശ്യ സാധനങ്ങള്‍ വാങ്ങിക്കണമെങ്കില്‍ കാശ് വേണം, അതിന് മററു കടകളും തുറക്കണമെന്നും മറ്റു തൊഴിലുകള്‍ ചെയ്യാനുള്ള അവസരമുണ്ടാകണമെന്നുമുള്ള ലളിതമായ കാര്യം അധികാരികള്‍ക്ക് മാത്രം മനസ്സിലാകാതിരുന്ന കാലം. അസുഖം ബാധിച്ചവരെ, മരണാസന്നരെ കാണുക എന്നത് പോലും അസാധ്യമായി മാറിയ കാലം, വളരെ പേര്‍ വേദനയോടെ കഴിഞ്ഞ കാലം, ഒരു കുറ്റവും ചെയ്യാത്ത പാവം മനുഷ്യര്‍ പോലീസിന്റെ ലാത്തിയടിയേറ്റ് അഭിമാനം വ്രണപ്പെട്ട കാലം.

ആ ഒരു കാലത്തേക്കുള്ള വാതില്‍ തുറന്ന് വെക്കുകയാണ് നവാഗതനായ യാസിര്‍ മുഹമ്മദ് സംവിധാനം ചെയ്ത് നീ സ്ട്രീമില്‍ റിലീസായ മുടി എന്ന സിനിമ. കോങ്ങാടെന്ന ഗ്രാമത്തിന്റെയും അവിടത്തെ മനുഷ്യരുടെയും കോവിഡ് കാലത്തെ കഥ പറയുകയാണ് മുടി. പ്രണയവും രാഷ്ട്രീയവുമെല്ലാം കടന്നുവരുന്നുണ്ട് ഈ ചിത്രത്തില്‍. സംസാരിക്കുന്ന ദൃശ്യങ്ങളാണ് ഈ സിനിമയുടെ പ്രത്യേകത. ക്യാമറാ മികവ് പറയാതിരിക്കാന്‍ കഴിയില്ല. സിനിമയില്‍ നിന്ന് കണ്ണെടുക്കാന്‍ കഴിയാത്ത വിധം സുന്ദരമാണ് ഓരോ ദൃശ്യവും. മണിയെന്ന ബാര്‍ബറുടെ രാഷ്ട്രീയവും പ്രണയവും കോവിഡ് കാല പ്രതിസന്ധിയുമെല്ലാം ഹൃദയസ്പര്‍ശിയായാണ് സിനിമ പറയുന്നത്. കുശുമ്പും അസൂയയും ദേഷ്യവുമെല്ലാം ഉള്ളതോടൊപ്പം തന്നെ എില്ലാ മനുഷ്യരിലും നന്‍മയും സ്‌നേഹവുമുണ്ട് എന്നാണ് സിനിമ പങ്കു വെക്കുന്നത്.

തനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഏറ്റവും അടുത്തയാള്‍ക്ക് നല്‍കി എന്ന് കരുതിയാല്‍ പോരെ അച്ഛാ എന്ന മകളുടെ വാക്കുകള്‍ പ്രണയത്തെ കുറിച്ച പുതിയ കാഴ്ചപ്പാടാണ് മണിക്ക് നല്‍കുന്നത്. മുടി എന്ന പേരു കേള്‍ക്കുമ്പോഴേ എന്തോ പോലെ തോന്നുന്ന പൊതു ബോധത്തെയും സിനിമ ചോദ്യം ചെയ്യുന്നു. മുടിക്ക് പോലും ജാതിയുണ്ട് എന്നും സിനിമ പറഞ്ഞുവെക്കുന്നു. യാസിര്‍ മുഹമ്മദും കെ ഹാഷിറും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

ആനന്ദ് ബാല്‍, മഞ്ജു സുനിച്ചന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സെന്‍ട്രല്‍ ബ്യൂറോ ഗ്രൂപ്പ് ഗ്ലോബലിന്റെ ബാനറില്‍ ഹംസം പാടൂര്‍ നിര്‍മിച്ച ചിത്രത്തില്‍ നാസര്‍ കറുത്തേനി, എം നിവ്യ, അവിസെന്ന എന്നിവരാണ് മറ്റ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത് അഹമ്മദ് നസീബാണ്. ബി.ജി എം ചെയ്‌തിരിക്കുന്നത് ഇഫ്‌‌തിയാണ്. വീണ്ടും കേട്ടിരിക്കാന്‍ തോന്നുന്ന മനോഹരമായൊരു ഗാനവും ഈ സിനിമയിലുണ്ട്. മെഹദ് മഖ്ബൂല്‍ രചിച്ച ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് വിമല്‍, റനീഷ് എന്നിവരാണ്. ആലാപനം ഉണ്ണിമായ നമ്പീശന്‍. സിനിമയുടെ സൗണ്ട് ഡിസൈനും ആര്‍ട്ടും ഏറെ മികവുറ്റതും പ്രത്യേകം പരാമര്‍ശവിധേയമാകേണ്ടതുമാണ്. എം ഷൈജുവാണ് സൗണ്ട് ഡിസൈന്‍ ചെയ്‌തിരിക്കുന്നത്, ആര്‍ട്ട് ശശിമേമുറിയും.

=========
''എങ്കിൽ ഏറ്റവും പ്രിയപ്പെട്ടതിനെ കൂട്ടുകാരന് കൊടുത്തു എന്ന് കരുതിക്കൂടേ?' 

ഒറ്റ ചോദ്യം കൊണ്ട് കാലങ്ങളായിത്തുടർന്ന അച്ഛൻ്റെ വാശിയെ മകൾ അലിയിച്ചു കളയുന്ന ഒരു സീനുണ്ട് യാസിർ പാടൂർ സംവിധാനം ചെയ്‌‌ത 'മുടി' എന്ന ഹൈകു സിനിമയില്‍ . എല്ലാവരാലും കുറ്റപ്പെടുത്തപ്പെട്ടപ്പോഴും അച്ഛൻ്റെ വാശിയായിരുന്നു ശരി എന്ന് ഏറ്റവും മനോഹരമായി ചേർത്തു പിടിച്ച് ആ മനുഷ്യൻ്റെ മുഖത്ത് പുഞ്ചിരി വിരിയിച്ചവൾ...

അംബേദ്‌‌ക‌റെ വരയ്ക്കുന്ന, മുഷിഞ്ഞ തുണിയലക്കാനാണോ മോളെ കെട്ടിച്ചു വിടുന്നത് എന്ന് അമ്മയോട് കാമ്പുള്ള തറുതല പറയുന്ന, മുടിവെട്ടുകാരനായ അച്ഛൻ്റെ ജോലിയിൽ അപകർഷതാബോധം ഒട്ടുമേ ഇല്ലാത്ത ഒരു പെൺകുട്ടി. ആ ഒരൊറ്റ കഥാപാത്രം മതി ഈ കൊച്ചു സിനിമ ഇഷ്ടപ്പെടാൻ ...

റോഡും പാലവും സൗകര്യങ്ങളുമില്ലാതെ പുറം ലോകത്തു നിന്നും ഒറ്റപ്പെട്ട് എന്നും 'കണ്ടെയ്ൻമെൻ്റ് സോണിലായ ' ഒരു നാട്ടിലെ കൊറോണാ കാലമാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്.  അയ്യങ്കാളിക്കും അംബേദ്‌‌ക‌റിനും ദൃശ്യത ലഭിക്കുന്ന സൂക്ഷമ രാഷ്ട്രീയം തനിമ ചോരാതെ ഉടനീളം പറഞ്ഞു വെക്കുന്നുണ്ട് ഇതിൽ.  

വെളുത്തവരല്ലാത്തവരെ പരിഹാസ കഥാപാത്രങ്ങളായോ, ഏറിപ്പോയാൽ ദൈന്യത നിറഞ്ഞ 'റിയൽ ലൈഫ് എ‌ക്‌‌സ്‌‌പീരിയൻസ് കാണിക്കാനോ മാത്രം വെളളിത്തിരയിൽ കണ്ടു ശീലിച്ച നമ്മൾക്ക് ഒരു തിരുത്ത് സമ്മാനിക്കുന്നുണ്ട് മുടി'.

കൊറോണാ കാലത്ത് കാരണങ്ങളില്ലാതെ പൊലീസിൻ്റെ അടി കിട്ടിയവർ 45 മിനിറ്റ് ഉറപ്പായും മാറ്റിവെക്കണം. ഈ സിനിമയിൽ നിങ്ങളുണ്ട്.നാട് കണ്ടെയ്ൻമെൻ്റാകുമെന്ന് മറ്റൊരു സ്ഥലത്തു നിന്ന് അറിയേണ്ടിവന്നവർ, അറിയാതെ സമ്പർക്കം സംഭവിച്ച് ക്വോറന്റൈനിലായവർ,  ഏറ്റവും പ്രിയപ്പെട്ടവരുടെ  അന്ത്യയാത്ര പോലും ജനലഴിക്കുള്ളിലൂടെ മാത്രം നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വന്നവർ..... അങ്ങനെയങ്ങനെ  ലോക് ഡൗൺ കാലത്ത് നാട്ടുമ്പുറത്ത് ജീവിക്കേണ്ടി വന്ന നമ്മളോരോരുത്തരുമുണ്ട്...

അതീവ സുന്ദരമായ ഛായാഗ്രഹണവും അതിലേറെ സുന്ദരമായൊരു പാട്ടും സിനിമക്ക് മിഴിവ് കൂട്ടുന്നു. മറ്റുള്ള ബഹളങ്ങൾക്കിടയിൽ മറന്നു പോവാൻ പാടില്ലാത്ത ഫീൽ ഗുഡ് മൂവി.

-------

സഹ്‌ല പെരുമാള്‍

===========

മുടി

---------

ഹസ സിതാര വാഹിദ്

===========

നമ്മുടെ വിദൂര സ്വപ്‌നങ്ങളില്‍ പോലും ഇടമില്ലാതിരുന്ന കാര്യങ്ങളാണ് കോവിഡ് കാലത്ത് സംഭവിച്ചത്. പഞ്ചായത്ത് റോഡുകളില്‍ പോലും രാജ്യാതിര്‍ത്തികളെ ഓര്‍മിപ്പിക്കുംവിധമുള്ള പോലീസ് സന്നാഹങ്ങളായിരുന്നു. കുടുംബക്കാരും അയല്‍ക്കാരുമെല്ലാം വാര്‍ഡുകളായി വിഭജിക്കപ്പെട്ട ആ കാലം യാഥാര്‍ത്ഥ്യമായിരുന്നോ എന്നാലോചിച്ച് ഇപ്പോഴും നടുക്കം വരുന്നുണ്ട്. ആ നടുക്കത്തിലൂടെ സഞ്ചരിക്കുകയാണ് യാസിര്‍ മുഹമ്മദിന്റെ 'മുടി' എന്ന സിനിമ.ഈ സിനിമയില്‍ നമ്മളുണ്ട്, കാരണമില്ലാതെ പോലീസിന്റ് തല്ല് കിട്ടി അഭിമാനം വ്രണപ്പെട്ട നമ്മള്‍. പ്രിയപ്പെട്ടവരെ കാണാന്‍ സ്ഥിര വഴികള്‍ അടഞ്ഞപ്പോള്‍ ഊടുവഴികള്‍ തേടിയലഞ്ഞ നമ്മള്‍.

കോങ്ങാടെന്ന ഗ്രാമത്തിനും നാട്ടുകാര്‍ക്കും കോവിഡ് സമ്മാനിച്ച പകപ്പാണ് 'മുടി' സിനിമ പങ്കു വെക്കുന്നത്.മണി എന്ന ബാര്‍ബറുടെ ജീവിതത്തിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. 


മണിയുടെ പ്രണയവും പ്രണയ നൈരാശ്യവും വാശിയും ജാതിയുമെല്ലാം സിനിമയില്‍ കടന്നുവരുന്നു. ജാതിബോധങ്ങള്‍ എങ്ങനെയാണ് ഉണങ്ങാത്ത മുറിവുകള്‍ സൃഷ്ടിക്കുന്നതെന്ന് സിനിമ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു.എല്ലാ വാശിയെയും അതിജയിക്കാന്‍ മാത്രമുള്ള നന്‍മയും സ്‌നേഹവും ഏതൊരു മനുഷ്യനിലുമുണ്ട് എന്നും സിനിമ ആണയിടുന്നു. 

-------------

വാരാദ്യമാധ്യമത്തിൽ




Friday, November 12, 2021

നിയാസ്​ ഖത്തറിൽ മരിച്ചു.

ദോഹ: തൃശൂർ വെങ്കിടങ്ങ്​ സ്വദേശിയായ യുവാവ്​ ഹൃദയാഘാതത്തെ തുടർന്ന്​ ഖത്തറിൽ മരിച്ചു. ​തൊയക്കാവ്​ അമ്പലത്ത്​ വീട്ടിൽ നിയാസ്​ (32) ആണ്​ മരണപ്പെട്ടത്​. മകൻെറ പിറന്നാൾ ആഘോഷത്തിനുള്ള ഒരുക്കങ്ങൾക്കിടെ വ്യാഴാഴ്​ച വൈകീട്ടാണ്​ നിയാസിന്​ ദേഹാസ്വാസ്​ഥ്യം അനുഭവപ്പെടുന്നത്​. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ഭാര്യ ഷഫിയും ആറും മൂന്നും വയസ്സുള്ള മക്കളും നിയാസിനൊപ്പം ഖത്തറിലുണ്ട്​. 10 വർഷമായി പ്രവാസിയായ ഇദ്ദേഹം സ്വകാര്യ സ്​ഥാപനത്തിൽ ജോലിചെയ്യുകയായിരുന്നു. തൊയക്കാവ്​ നോർത്ത്​ ജുമാമസ്​ജിദ്​ സെക്രട്ടറി അബ്​ദുൽ അസീസാണ്​ പിതാവ്​. മാതാവ്​ നൂർജഹാൻ. സഹോദരങ്ങൾ: നവാസ്​ (ഖത്തർ), നസീമ. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന്​ സുഹൃത്തുക്കളും ബന്ധുക്കളും അറിയിച്ചു.

Tuesday, November 2, 2021

ഹഫീദിന്‌ ആതുരസേവാ ഭൂഷണ്‍

യു.എ.ഇ.തൊയക്കാവ്‌ പാരമ്പര്യ വൈദ്യ കുടും‌ബത്തിലെ ഡോ.അബ്‌ദുല്‍ ഹഫീദ് അമ്പലത്തിന് ആതുര സേവാ ഭൂഷണ്‍ പുരസ്‌കാരം. ദുബായിലെ 'ദ ഹീലേഴ്‌സ് ക്ലിനിക്കിന്റെ' സ്ഥാപകനും സി.ഇ.ഒ.യുമാണ്. മേഖലയില്‍ 20 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ഹഫീദ് ആറ് വര്‍ഷം മുമ്പ് ഹീലേഴ്‌സ് ക്ലിനിക്കിന് യു.എ.ഇ യില്‍ തുടക്കം കുറിക്കുകയായിരുന്നു.

തൃശൂര്‍ ജില്ലയിലെ തൊയക്കാവിലുള്ള വൈദ്യ കുടുംബത്തില്‍ ജനിച്ച ഹഫീല്‍ തൃശൂര്‍ കേരള വര്‍മ കോളേജ്, കോയമ്പത്തൂര്‍ ആയുര്‍വേദ കോളേജ് എന്നിവിടങ്ങളിലാണ്  പഠനം പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പുരസ്‌കാരം നല്‍കിയത്. വാഗ്ഭടസരണിയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

കേരളത്തിലെ പ്രഗത്ഭരും പ്രശസ്ഥരുമായ പണ്ഡിത വര്യന്മാരുടെ ചികിത്സാലയമായി തൊയക്കാവ്‌ മുട്ടിക്കലിനടുത്തുള്ള മേനോത്തകായില്‍ അറിയപ്പെട്ടിരുന്നു.പരമ്പരാഗത ആയുര്‍വേദ ചികിത്സാ രംഗത്തെ കുലപതികളുടെ പാരമ്പര്യം ശ്രേഷ്‌ഠമായി നില നിര്‍ത്തിപ്പോരുന്നതില്‍ തൊയക്കാവ്‌ മേനോത്തകായില്‍ വൈദ്യ കുടും‌ബത്തിലെ അഞ്ചാം തലമുറക്കാരില്‍ പ്രഗത്ഭനാണ്‌ ഡോ.അബ്‌ദുല്‍ ഹഫീദ് മുഈനുദ്ധീന്‍.

ഹാജി കുഞ്ഞി ബാവു വൈദ്യരുടെ മകന്‍ മുഈനുദ്ധീന്‍ വൈദ്യരുടെ മകനാണ്‌ ഡോ.ഹഫീദ്‌.മധ്യേഷ്യയിലെ എമിറേറ്റ്‌സ് കേന്ദ്രീകരിച്ചുള്ള ആയുര്‍ വേദിക് സെന്ററിലാണ്‌ ഡോ.ഹഫീദ് സേവനമനുഷ്‌ഠി്‌ക്കുന്നത്. പരമ്പരാഗതവും ആധുനികവുമായ ചികിത്സാ സമ്പ്രദായങ്ങളില്‍ ഗവേഷണങ്ങളും പഠനങ്ങളും നടത്തിയ ഡോ.ഹഫീദിന്റെ വിലപ്പെട്ട സം‌ഭാവനകള്‍ ആരോഗ്യലോകം അംഗികരിക്കുകയും ആദരിക്കുകയും ചെയ്‌തിട്ടുണ്ട്‌.


Friday, October 15, 2021

ടി കെ നിര്യാതനായി

അക്ഷര സമ്പത്ത് കൊണ്ടും കാവ്യാത്മകത കൊണ്ടും കുറിക്കു കൊള്ളുന്ന നർമോക്തികൾ കൊണ്ടും ഇഖ്‌ബാലിന്റെ കവിതകൾ കൊണ്ടും  പ്രഭാഷണ വേദികളെ പ്രകമ്പനം കൊള്ളിച്ച മഹാനായ ഇസ്‌ലാമിക പണ്ഡിതൻ ജമാഅത്തെ ഇസ്‌ലാമിയുടെ ദേശീയ സമിതിയംഗം , ടി.കെ അബ്‌‌ദുല്ല സാഹിബ് അല്ലാഹുവിലേക്ക് യാത്രയായിരിക്കുന്നു.

പ്രമുഖ ഇസ്ലാമിക പണ്ഡിതൻ ശ്രീ.ടി കെ അബ്‌‌ദുല്ല സാഹിബ് നിര്യാതനായി. 

ഷീബ രാമചന്ദ്രന്‍ ...

"നടന്നു തീരാത്ത വഴികൾ " എന്ന ജീവചരിത്ര ഗ്രന്ഥം അനുയായികൾക്കായി ബാക്കി വെച്ച് കാലത്തിന് ഒരു കാതം മുന്നേ സഞ്ചരിച്ച ടി.കെ. അബ്‌‌ദുല്ല സാഹിബ് എന്ന സഞ്ചരിക്കുന്ന ഇസ്ലാമിക ഗ്രന്ഥങ്ങളുടെ സർവ്വ വിജ്ഞാനകോശം (എൻസൈക്കളൊപ്പീഡിയ ) ഗുരുസ്ഥാനീയനായിരുന്ന ടി.കെ സാഹിബ് യാത്രയായപ്പോൾ എനിക്ക് എഴുതാൻ കടപ്പാടിന്റെ ഒരു വലിയ കണക്ക് തന്നെ ഉണ്ട്.

സൗദിയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ വൈസ് പ്രിൻസിപ്പൽ ആയി ഞാൻ ജോലി ചെയ്യുന്ന കാലഘട്ടത്തിലാണ് മക്ക മുസ്ലീം വേൾഡ് ലീഗ് (റാബിത്വ ) അന്താരാഷ്ട്ര ഗവേഷണ പ്രബന്ധ രചനാ മത്സരം നടത്തുന്നത് പ്രവാസ ലോകത്തെ പ്രഥമ പത്രമായ മലയാളം ന്യൂസിലൂടെ എന്റെ ശ്രദ്ധയിൽ പെടുന്നത്.

അതിൽ പങ്കെടുക്കുന്നതിനായി അതിന്റെ വിശദ വിവരങ്ങൾ സമാഹരിച്ച് നൽകിയത് റിയാദിലെ സൗദി ഇസ്ലാമിക് റിസേർച്ച് സെന്ററിലെ മലയാളി ഉദ്യോഗസ്ഥനും മലപ്പുറം സ്വദേശിയുമായ ജമാഅത്തെ ഇസ്ലാമി സംഘടനയിലെ പണ്ഡിത ശ്രേഷ്ഠൻ ശ്രീ സെെയ്‌‌ദ്‌ സർ ആയിരുന്നു.

"പ്രവാചകന്റെ (സ) കാലഘട്ടത്തിലെ യുദ്ധത്തിന്റെ ധാർമ്മികത" (The Ethics in War observed during Prophet (PBUH) Sirat-) എന്ന വിഷയത്തിൽ ഇംഗ്ലീഷ് ഭാഷയിൽ എഴുതിയ അന്താരാഷ്ട്ര ഗവേഷണ തീസിസിന് ആവശ്യമായ ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും ഉള്ള നിരവധി നൂറിൽപരം പുസ്തകങ്ങൾ ആവശ്യമായിരുന്നപ്പോൾ സൈയ്‌ദ് സർ ആണ് പണ്ഡിതശ്രേഷ്ഠനായ  ടി.കെ സാഹിബിനെ പരിചയപ്പെടുത്തി തന്നത്. 

അദ്ദേഹമാണ് പിന്നീട് എനിക്ക് ആ റിസേർച്ച് തീസിസിന് ആവശ്യമായ പുസ്തകങ്ങൾ മുഴുവനും തികച്ചും സൗജന്യമായി റിയാദിൽ എത്തിച്ചു തന്നതും 1 വർഷം നീണ്ടു നിന്ന റിസേർച്ച് കാലഘട്ടത്തിൽ  എല്ലാ സംശയങ്ങൾക്കും ഒട്ടും Digest ചെയ്യാൻ പറ്റാതെ കടുകട്ടിയായ ഖുറാനിക് ഇന്റർ പ്രൊട്ടേഷൻ ഉൾപ്പടെ എല്ലാം വളരേ ലഘുവായി സരളമാക്കിത്തന്ന് ഒരു ഡിക്ഷ്ണറി പോലെ എഴുത്തിന്റെ അവസാന വാക്കായി എന്നെ സഹായിച്ചത് - ഇന്നും ഏറെ സ്നേഹാദരങ്ങളോടെ ഞാൻ വിനയപൂർവ്വം ഏറെ നന്ദിയോടെ ഈ വേള  ഇവിടെ അദ്ദേഹത്തെ സ്മരിക്കുന്നു. ടി.കെ. സാഹിബിന് ഏറെ വേദനയോടെ ആദരാഞ്ജലികൾ🙏

അനുഭവങ്ങളുടെ ഒരു വൻകര തന്നെ സ്വജീവിതത്തിൽ അടയാളപ്പെടുത്തിയ അടിയന്തരാവസ്ഥയിലെ ജയില്‍വാസമുൾപ്പെടെ അനുഭവിച്ചിട്ടുള്ള ആദരണീയനായ പണ്ഡിതശ്രേഷ്ഠൻ വിട പറയുമ്പോൾ നഷ്ടമാകുന്നത് -കമ്മ്യൂണിസത്തെ സൈദ്ധാന്തിക തലത്തില്‍ നിരൂപണം ചെയ്യാറുള്ള മികച്ച പ്രഭാഷകനും ദേശീയ തലത്തിൽ ഉറുദു / അറബിക് പ്രഭാഷണങ്ങൾ  നടത്താറുള്ള ഇസ്‌ലാമിക ചിന്തകനും  ജമാഅത്തെ ഇസ്ലാമി മുൻ അമീറും -സംസ്ഥാന കൗണ്‍സില്‍ അംഗവും സ്ഥാപന കാലഘട്ടം മുതൽ അഖിലേന്ത്യ കൂടിയാലോചനാ സമിതിയംഗത്തെയുമാണ്. 

ആള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ സ്ഥാപകാംഗവുമായിരുന്നു അദ്ദേഹം. ഐ.പി.എച്ച് പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാമിക വിജ്ഞാനകോശം ചീഫ് എഡിറ്റര്‍. ഇത്തിഹാദുൽ ഉലമാ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്നീ പദവികളെ കൂടാതെ മൗലാനാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്‍ ഉറുദുവിലേക്കും മലയാളത്തിലേക്കും വിവര്‍ത്തനം ചെയ്തു. പ്രബോധനം വാരികയും മാസികയുമായി പുറത്തിറങ്ങിയപ്പോള്‍ പ്രബോധനം വാരികയുടെ പ്രഥമപത്രാധിപരും പിന്നീട് ചീഫ് എഡിറ്ററായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് ബോധനം ത്രൈമാസികയുടെ മുഖ്യപത്രാധിപസ്ഥാനം ഏറ്റെടുത്തു.കേരള മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമിയുടെ സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്‌‌ഠിച്ചിട്ടുണ്ട്.

കൂടാതെ ഐ.പി.ടി മെമ്പര്‍, അല്‍ മദീന ചാരിറ്റബിള്‍ ട്രസ്റ്റ് മെമ്പര്‍, ദല്‍ഹി ദഅ്‌വ ട്രസ്റ്റ് മെമ്പര്‍, അലിഗഢ് ഇദാറെ തഹ്കീകാതെ ഇസ്ലാമി അംഗം, , ഐ. എസ്. ടി. മെമ്പര്‍, ഐ. എം. ടി. മെമ്പര്‍, വിജ്ഞാന കോശം ചീഫ് എഡിറ്റര്‍, ബോധനം ത്രൈ മാസിക ചീഫ് മുന്‍ എഡിറ്റര്‍, ഐ. പി. എച്ച്. ഉപദേശക സമിതി അംഗം, കുറ്റിയാടി ഇസ്ലാമിയ കോളേജ് ട്രസ്റ്റ് ചെയര്‍മാന്‍ എന്നീ ഉത്തരവാദിത്തങ്ങള്‍ നിലവിൽ വഹിക്കുകയായിരുന്നു. 

അദ്ദേഹത്തിന്റെ ലേഖന സമാഹരാണ് നവോത്ഥാന ധര്‍മ്മങ്ങള്‍ . പ്രസിദ്ധമായ പ്രഭാഷണങ്ങള്‍ ‘നാഴികക്കല്ലുകള്‍’ എന്ന പേരില്‍ സമാഹരിച്ചിട്ടുണ്ട്. ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ് പ്രസിദ്ധീകരിച്ച ഇഖ്ബാലിനെ കണ്ടെത്തല്‍ എന്ന കൃതി കോഴിക്കോട് നടന്ന പ്രഭാഷണങ്ങളുടെ സമാഹാരമാണ്. അലിഗഡ് ഉൾപടെ വിവിധ യൂണിവേഴ്‌‌സിറ്റിയിൽ നടത്താറുള്ള പ്രഭാഷണങ്ങളിൽ അല്ലാമാ ഇഖ്ബാലിന്റെ കവിതകള്‍ ഉൾപ്പെടുത്തിയുള്ള പ്രഭാഷണങ്ങൾ വളരേ ശ്രദ്ധേയമായിരുന്നു. ശരീഅത്ത് വിവാദ കാലത്ത് കേരളത്തില്‍ സജീവമായി ഇസ്‌ലാമികപക്ഷത്ത് നിന്ന് ഇടപെട്ട പ്രഭാഷകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിടവാങ്ങലിൽ  ഇസ്ലാമിക രചനകൾ നടത്തുന്നവർക്ക് നഷ്ടപ്പെട്ടത്ത് ഒരു വലിയ ഗ്രന്ഥപ്പുരയെയാണ്. സഞ്ചരിക്കുന്ന ഗ്രന്ഥപ്പുരയെ -ഏറെ ആദരവോടെ- ഗുരു- പിതൃ സ്ഥാനീയനായിരുന്ന പണ്ഡിത ശ്രേഷ്ഠന് സ്വർഗ്ഗം ലഭ്യമാക്കണമേ എന്ന പ്രാർത്ഥനയോടെ - ശ്രദ്ധാഞ്ജലികൾ.🙏

---------

ഷീബ രാമചന്ദ്രന്‍

എഫ്‌ബി പോസ്റ്റ്

-------------

ടി.കെ എന്ന ടി.കെ അബ്‌‌ദുല്ല സാഹിബിന്റെ വിയോഗാനന്തരം ജീവിതത്തിലെ വിവിധ തുറകളിലുള്ളവരുടെ പ്രതികരണങ്ങള്‍ വായിക്കുകയും കേള്‍‌ക്കുകയും ചെയ്‌തു.എന്നാല്‍ ഫാരിസ്‌ സാഹിബിന്റെ വളരെ ഹ്രസ്വമായ കുറിപ്പ്‌ വിശേഷാല്‍ വിശേഷമായി അനുഭവപ്പെട്ടു.

-------------

ടി.കെ അബ്‌‌ദുല്ല സാഹിബ്

ഫാരിസ് ഒ.കെ

===========

ടി.കെ അബ്‌‌ദുല്ല സാഹിബ് മരണപ്പെടുന്നതിൻറെ രണ്ട് ദിവസം മുമ്പ്‌ രാത്രിയാണ് ഞാൻ അദ്ദേഹത്തെ അവസാനമായി കണ്ടത്.നല്ല രീതിയിൽ അവശത അനുഭവിക്കുമ്പോഴും സംസാരത്തിന് കൃത്യതയുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ ചോദിച്ചു ഫാരിസാണോ, എന്നിട്ടെന്താ ഒന്നും പറയാത്തത്. എനിക്ക് പലതും പറയണമെന്നുണ്ടായിരുന്നു പക്ഷെ ഒന്നും പറയാൻ സാധിച്ചില്ല.

പിന്നെ എന്നോട് പറഞ്ഞു, കുറച്ച് ദിവസം മുമ്പേ നിൻറെ ഉപ്പ ഒരു ഉറുദു വാല ബാർബറെ കൂട്ടി വന്ന് മുടിയും താടിയുമൊക്കെ വെട്ടി തന്നിരുന്നു. അവൻ ഉഷാറാണ് നാളെ അവനെ കൂട്ടി വരാൻ പറ്റുമോ എന്ന് ഉപ്പയോട് ചോദിക്കണം. ഇൻഷാ അല്ലാഹ് എന്നും പറഞ്ഞ് കൂടുതൽ സംസാരിക്കാതെ ഞാൻ പിരിഞ്ഞു.

പിറ്റേന്ന് (മരണപ്പെടുന്നതിന് തലേന്ന്) ഉപ്പ ബാർബറെയും കൂട്ടി ചെന്നു. ഇരിക്കാൻ പ്രയാസമായിരുന്നതിനാൽ കിടന്നിടത്ത് നിന്ന് തന്നെ മുടിയും താടിയും ഒപ്പിച്ചു. കയ്യിൽ കണ്ണാടി വാങ്ങിയിട്ട് മുഖം ഒന്ന് നോക്കി എന്നിട്ട് കുറച്ചുകൂടി നന്നാക്കാനുള്ള ഭാഗങ്ങൾ ശ്രദ്ധയിൽ പെടുത്തി. ബാർബർ ഒന്നു കൂടെ പൂർണ്ണത വരുത്തി. അതെ, കല്യാണ തലേന്ന് പുതുമാരൻ ഒരുങ്ങുന്ന ഒരുക്കമുണ്ടല്ലോ അത് പോലെ.

ഉപ്പ ചോദിച്ചു. ബാർബർക്ക് 300 രൂപ കൊടുത്താൽ പോരെ... ടി കെ പറഞ്ഞു പോര 500 തന്നെ കൊടുക്കണം. സ്വന്തം കൈകൊണ്ട് 500 രൂപ അവന് നൽകി. കല്യാണത്തലേന്ന് പുതുമാരൻ മാർക്കറ്റ് റേറ്റ് നോക്കിയല്ലല്ലോ മുടിവെട്ടിയ ബാർബർക്ക് കാശ് കൊടുക്കാറുള്ളത്.അതെ, അതൊരു ഒരുക്കമായിരുന്നു. ഏതൊരു കാര്യത്തിനും ടി.കെ ഒരുങ്ങാറുള്ള പോലെ ഒരു ഒരുക്കം.പിറ്റേന്ന് കാണാൻ വരുന്ന ആയിരങ്ങളുടെ മുന്നിൽ സുന്ദരനാകാനുള്ള ഒരുക്കം. റൂഹിനെ സ്വീകരിക്കാൻ വരുന്ന മലക്കുകളുടെ മുന്നിൽ മൊഞ്ചുള്ള പുതുമാരനാകാനുള്ള ഒരുക്കം. ഖബറിനകത്ത് പുതുമാരനെ പോലെ ഉറങ്ങുന്ന നല്ലവരായ ആളുകളെപറ്റി പ്രവാചകൻ പറയുന്നുണ്ടല്ലോ അതിനുള്ള ഒരുക്കം. ഒടുവിൽ അല്ലാഹുവിനെയും റസൂലിനെയും കാണാൻ വേണ്ടിയുള്ള ഒരുക്കം. 

അല്ലാഹുവേ... 

അദ്ദേഹത്തിൻറെ നൻമകൾ നീ സ്വീകരിക്കണേ....

പാപങ്ങൾ പൊറുത്ത് കൊടുക്കണേ....... അല്ലാഹ്.....

അദ്ദേഹത്തോടൊപ്പം ഞങ്ങളെയും സ്വർഗത്തിൽ പ്രവേശിപ്പിക്കണേ.... ആമീൻ

===========

ഫാരിസ് ഒ.കെ

Wednesday, September 29, 2021

റഹ്‌‌മാന്‌ അഭിനന്ദന പ്രവാഹം

ഗുരുവായൂര്‍:ഗുരുവായൂർ മർച്ചന്റ്‌‌സ്‌ അസോസിയേഷൻ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്‌ റഹ്‌‌മാന്‍ (പൂത്തോക്കില്‍) തിരുനെല്ലൂര്‍ തുടര്‍‌ച്ചയായി പത്താം തവണയും തെരഞ്ഞെടുക്കപ്പെട്ടു.

അസോസിയേഷന്റെ സെക്രട്ടറി പദം തുടര്‍‌ച്ചയായി അലങ്കരിക്കുന്ന ചരിത്ര നേട്ടത്തിന്റെ നിറവിലാണ്‌ ഈ സാഹിത്യകാരന്റെ സൗഹൃദലോകം.

നന്മ തിരുനെല്ലൂരിന്റെ സാരഥി കൂടിയായ റഹ്‌മാന്‍ തിരുനെല്ലൂരിന്‌ തന്റെ നാട്ടുകാരില്‍ നിന്നും ഇതര കൂട്ടായ്‌മകളില്‍ നിന്നും അഭിനന്ദന പ്രവാഹമാണ്‌.

ഉദയം പഠനവേദി പ്രാദേശികമായ വിവിധ കലാ സാഹിത്യ സാം‌സ്‌ക്കാരിക സം‌ഘങ്ങളും സം‌ഘടനകളും റഹ്‌‌മാന്‍ തിരുനെല്ലൂരിന്‌ ആശം‌സാ സന്ദേശങ്ങള്‍ അറിയിച്ചു. 

Monday, September 20, 2021

തനിമ ചാവക്കാട്‌

തനിമ കലാസാഹിത്യവേദി ചാവക്കാട് ചാപ്റ്റര്‍ രൂപീകരണം ഓണ്‍ ലൈനില്‍ സം‌ഘടിപ്പിക്കപ്പെട്ടു. വേദിയുടെ പ്രസിഡണ്ട് പദവിയിലേക്ക്‌ സുലൈമാന്‍ അസ്‌ഹരിയും സെക്രട്ടറിയായി അബ്‌‌ദുസ്സമദ്  അണ്ടത്തോടിനെയും തിരഞ്ഞെടുത്തു.പി.പി മുഹമ്മദ് പാവറട്ടിയെ വൈസ്‌ പ്രസിഡണ്ടായും ആര്‍.പി സിദ്ദീഖ് സാഹിബിനെ ജോ.സെക്രട്ടറിയായും തിരഞ്ഞെടുത്തു.

തനിമ ജില്ലാ വൈസ്‌ പ്രസിഡണ്ട് ഫൈസല്‍ വലിയാറയുടെ അധ്യക്ഷതയില്‍ സപ്‌തം‌ബര്‍ 20 ന്‌ നടന്ന യോഗത്തിലായിരുന്നു പുതിയ ചാപ്‌റ്റര്‍ രൂപീകരണവും 2021-23 കാലയളവിലേക്കുള്ള തിരഞ്ഞെടുപ്പും നടന്നത്.തനിമ കലാ സാഹിത്യവേദി സം‌ഘാടന ചുമതലയുള്ള ജില്ലാസെക്രട്ടറി  ജലീല്‍ എ.എസ് തെരഞ്ഞെടുപ്പ് പ്രക്രിയക്ക് നേതൃത്വം നല്‍കി.

സാഹിത്യം,സിനിമ,ചിത്രകല,നാടകം,സം‌ഗീതം തുടങ്ങിയ തനിമ കലാ സാഹിത്യവേദിയുടെ വിവിധങ്ങളായ വിഭാവനകളുടെ സുഖമമായ സം‌ഘാടനത്തിന്‌ യഥാക്രമം ആത്വിഖ ടീച്ചര്‍ ഗുരുവായൂര്‍,ഖാലിദ് സാഹിബ്‌ വടക്കെക്കാട്‌, യാസിര്‍ പാടൂര്‍,ശുഹൈബ് എം.കെ ചാവക്കാട്‌, ഹുസൈന്‍ വി.എം ഗുരുവായൂര്‍,നിസാര്‍ വടക്കെക്കാട്‌,മുഹമ്മദ്‌ കുട്ടി വടക്കെക്കാട്‌,സലീം കെ.വി എടക്കഴിയൂര്‍,ഷിം‌ന ഷം‌സുദ്ദീന്‍ എന്നിവരും ചാവക്കാട്‌ ചാപ്‌‌റ്റര്‍ പ്രവര്‍‌ത്തക സമിതിയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. 

ത്വാഹിര്‍ മന്ദലാം‌കുന്ന്‌, ഹനീഫ എടക്കഴിയൂർ,സ്വാബിഹ മന്ദലാംകുന്ന് തുടങ്ങിയവര്‍‌ക്കാണ്‌ സം‌ഘാടന ചുമതല.

യോഗത്തില്‍ അതിഥിയായെത്തിയ  സംസ്ഥാനസമിതി അംഗം ബഹിയ വി.എം, കുഞ്ഞിമുഹമ്മദ് എടക്കഴിയൂര്‍,സിദ്ധീഖ് പാടൂര്‍ എന്നിവര്‍  ആശംസകളര്‍പ്പിച്ചു.മുഹമ്മദ് ആദില്‍ നൗഷാദ് ഗാനമാലപിച്ചു.നിയുക്ത പ്രസിഡണ്ട് സുലൈമാന്‍ അസ്ഹരി സമാപന ഭാഷണം നടത്തി.













Saturday, September 18, 2021

ഹുസൈന്‍ അനുസ്‌മരണം

ദോഹ:ഒരു മടക്ക യാത്രയെ എന്നത്തെക്കാള്‍ കൂടുതല്‍ ഓ‌ര്‍‌മ്മിക്കപ്പെടുന്ന വിശേഷങ്ങളുടെ കാലം.പരസ്‌‌പരം ഒരുമിച്ചിരിക്കാനും സ്‌നേഹാന്വേഷണങ്ങള്‍‌ക്കു പോലും ഒത്തു ചേരാനാകാത്ത കാലം.


എല്ലാ അര്‍‌ഥത്തിലും സ്വന്തത്തിലേക്ക്‌ ഉള്‍‌വലിഞ്ഞ വല്ലാത്ത കാലം. മനുഷ്യര്‍ ഇങ്ങനെയൊന്നും ആകരുതെന്ന്‌ ചിന്തിക്കുന്നവര്‍‌ക്ക്‌ പോലും കരുതല്‍ വാസത്തിന്റെയും മുന്‍ കരുതലിന്റെയും മഹാമാരിയുടെ പശ്ചാത്തല മുന്നറിയിപ്പുകളുടെ പാഠം പഠിപ്പിക്കുന്ന അതിനൂതന കാലം.

എല്ലാം ഔദ്യോഗികവും സാങ്കേതികവുമാകുന്ന ഈ കാലത്ത് പ്രതീക്ഷയുടെ തുരുത്തായി മാറിയ ആധുനിക വിദ്യയുടെ പ്രതലങ്ങളിലും ജാലകങ്ങളിലും തിരക്കേറുന്ന വിവര സാങ്കേതിക കാലം. എണ്ണിതിട്ടപ്പെടുത്തനാകാത്ത അനുഗ്രഹങ്ങള്‍ എന്ന ദിവ്യാക്ഷരങ്ങള്‍‌ക്ക്‌ തിളക്കം കൂടുന്ന സം‌ഭവ ബഹുലമായ കാലം.ഈയൊരു കോലം കെട്ട കാലത്തും നമുക്ക്‌ ഒരുമിച്ചിരിക്കാനായതില്‍ ദൈവത്തെ സ്‌തുതിക്കാം.

വിടപറഞ്ഞ കെ.കെ ഹുസൈന്‍ സാഹിബിനെ അനുസ്‌മരിക്കാനായി സൂം ജാലകം വഴി ഖത്തര്‍ മാധ്യമം ക്ലബ്ബ്‌ ഒരുക്കിയ സദസ്സ് അക്ഷരാര്‍‌ഥത്തില്‍ ദുഃഖസാന്ദ്രമായിരുന്നു.

ബഹളങ്ങളില്ലാതെ തന്റെ ഉത്തരവാദിത്തങ്ങള്‍ നിഷ്‌‌കളങ്കമായി നിര്‍‌വഹിച്ചു പോന്ന സൗമ്യ ശീലന്‍.സമയ നിഷ്‌‌ഠ ജീവിതത്തിന്റെ എല്ലാതലങ്ങളിലും കര്‍‌ശനമായി പാലിക്കുകയും അതിനെ പ്രചോദിപ്പിക്കുകയും ചെയ്‌തിരുന്ന കാര്‍‌ക്കശ്യക്കാരന്‍.വിശ്വാസി എന്ന നിലക്ക്‌ നിര്‍‌ബന്ധമായി അനുശാസിപ്പിക്കപ്പെട്ട എല്ലാ കാര്യങ്ങളിലും കൃത്യതയും സൂക്ഷ്‌‌മതയും പുലര്‍‌ത്തിയ വ്യക്തിത്വം.പ്രാദേശിക സം‌വിധാനം വഴി തന്റെ നിര്‍‌ബന്ധ ദാനത്തിലെ വിഹിതം മുറതെറ്റാതെ ബന്ധപ്പെട്ടവരെ ഏല്‍‌പിക്കുന്നതില്‍ അതി ജാഗ്രത പുലര്‍‌ത്തിയിരുന്ന നിഷ്‌കളങ്കനായ വ്യക്തിത്വം.അനുസ്‌‌മരണ സദസ്സില്‍ ഓര്‍‌മ്മിക്കപ്പെട്ടു.

ഹുസൈന്‍ സാഹിബിന്റെ വിയോഗത്തില്‍ കുടും‌ബത്തിന്റെ വേദനയില്‍ പങ്കുചേരുന്നതോടൊപ്പം,അനാഥമായ കുടും‌ബത്തിന്‌ എല്ലാ അര്‍‌ഥത്തിലും സാന്ത്വനമാകാന്‍,അദ്ദേഹം പ്രതിനിധാനം ചെയ്‌ത കൂട്ടായ്‌മകള്‍‌ക്ക്‌ ധാര്‍‌മ്മികമായ ഉത്തരവാദിത്തം ഉണ്ടെന്നും സദസ്സില്‍ സൂചിപ്പിക്കപ്പെട്ടു.

ശ്രീ ആവണി വിജയകുമാറിന്റെ അധ്യക്ഷതിയില്‍ ചേര്‍‌ന്ന യോഗത്തില്‍ പഴയ കാല പ്രവര്‍‌ത്തകരും ഉദയം പഠനവേദി സാരഥികളും സംബന്ധിച്ചു.അറക്കല്‍ ഖാലിദ്,എ.വി.എം ഉണ്ണി,നജീബ്‌ മാടായി,റഷീദ്‌ അഹമ്മദ്,ഫരീദ്‌ തിക്കൊടി,അബ്‌ദുല്‍ ജലീല്‍ കുറ്റ്യാടി,റഫീഖ്‌ മേച്ചേരി,ബഷീര്‍ ചാവക്കാട്‌,ശോഭ നായര്‍,മോളി അബ്രഹാം,അസീസ് മഞ്ഞിയില്‍,എം.എം അബ്‌‌ദുല്‍ ജലീല്‍,വി.വി അബ്‌ദുല്‍ ജലീല്‍,കെ.എച് കുഞ്ഞു മുഹമ്മദ്,എം.എം ഷാജുദ്ദീന്‍,ആര്‍.വി അബ്‌ദു,പി.എ ഷം‌സുദ്ദീന്‍ തുടങ്ങിയ സഹൃദയരുടെ സാന്നിധ്യം കൊണ്ട്‌ സദസ്സ്‌ ധന്യമായി.

സങ്കേതിക കാരണങ്ങളാൽ കൃത്യസമയത്ത് എത്തി ചേരാൻ സാധിക്കാതിരുന്ന മുൻ പ്രസിഡണ്ട് ശ്രീ ഗോപിനാഥ് കൈന്താർ ശബ്‌‌ദ സന്ദേശമയച്ചു.സുഹൈല്‍ ശാന്തപുരം സ്വാഗതവും നന്ദിയും പ്രകാശിപ്പിച്ചു.

Wednesday, September 15, 2021

കെ.അബ്‌‌ദുല്ല ഹസൻ ഓര്‍‌മ്മയായി

മഞ്ചേരി കെ.അബ്‌‌ദുല്ല ഹസൻ സാഹിബ് അല്ലാഹുവിലേക്ക് യാത്രയായി.അബ്‌‌ദുല്ല ഹസന്‍ സാഹിബ്‌ രോഗ ബാധിതനായി കുറച്ച്‌ ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഖത്തര്‍ മലയാളികളില്‍ ഇസ്‌ലാമികമായ സംസ്‌ക്കാരം യഥാവിധി ബോധപൂര്‍‌വ്വം സന്നിവേശിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിതിനും പരിശുദ്ധ ഇസ്‌ലാമിന്റെ തനതായ ധര്‍‌മ്മബോധത്തിന്റെ യഥാര്‍‌ഥ പതിപ്പുകളാക്കുന്നതിനും അശ്രാന്തം പരിശ്രമിച്ച പണ്ഡിത ശ്രേഷ്‌ഠരായ നേതാക്കളില്‍ പ്രമുഖനാണ്‌.

പണ്ഡിതനും ഗ്രന്ഥകാരനുമായ അബ്‌‌ദുല്ല ഹസന്‍ 1943-ല്‍ മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ ജനിച്ചു. പിതാവ് അഹ്‌‌മദ് കൊടക്കാടന്‍. മാതാവ് തലാപ്പില്‍ ഫാത്വിമ.

കുറ്റ്യാടി  ഇസ്‌‌ലാമിയ കോളേജിലെ വിദ്യാഭ്യാസത്തിനുശേഷം 1959-1967-ൽ ശാന്തപുരം ഇസ്‌‌ലാമിയാ കോളേജിൽ പഠിച്ച് എഫ്.ഡി, ബി.എസ്.എസ്.സി. ബിരുദങ്ങൾ നേടി. തുടർന്ന് ആലപ്പുഴ ഭാഗത്ത് അധ്യാപകനും പ്രസ്ഥാനത്തിൻ്റെ മുഴുസമയ പ്രവർത്തകനുമായി. സകരിയ്യാ ബസാറിൽ മർകസുൽ ഉലൂം മദ്റസ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി. പിന്നീട് പ്രബോധനം മാസികയുടെ ചുമതല വഹിച്ചതോടൊപ്പം ജമാഅത്തെ ഇസ്‌‌ലാമി കേന്ദ്ര പ്രതിനിധി സഭാംഗമായും കേരള കൂടിയാലോചനാ സമിതിയംഗമായും പ്രവർത്തിച്ചു.

ഖത്തര്‍ ഇന്ത്യൻ ഇസ്‌‌ലാമിക് അസോസിയേഷൻ സ്ഥാപകാംഗമാണ്. മൂന്ന് തവണ അസോസിയേഷൻ പ്രസിഡന്റായിട്ടുണ്ട്. 2001-ൽ നാട്ടിൽ തിരിച്ചെത്തിയ ശേഷം വീണ്ടും ജമാഅത് ശൂറയിലും നുമാഇൻദഗാനിലും അംഗമായി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച് ഇസ്‌‌ലാമിക ദർശനം എന്ന ഗ്രന്ഥത്തിന്റെ അസിസ്റ്റന്റ് എഡിറ്റർ, ശാന്തപുരം ദഅവാ കോളേജ് പ്രിൻസിപ്പൽ, റിസർച്ച് സെന്റർ ഡയറക്‌‌ടര്‍, ഐ.പി.എച്ച്. ഡയറക്‌‌ടര്‍ ബോർഡ് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഇസ്‌‌ലാമിക വിജ്ഞാനകോശം നിർമാണ സമിതി, ശാന്തപുരം അൽജാമിഅ അലുംനി അസോസിയേഷൻ നിർവാഹക സമിതി, ഇത്തിഹാദുൽ ഉലമാ കേരള പ്രവർത്തക സമിതി എന്നിവയിൽ അംഗമായിരുന്നു.

ഇബാദത്ത് ഒരു ലഘുപരിചയം, റമദാൻ ആചാരങ്ങളും അനുഷ്ഠാനങ്ങളും, സച്ചരിതരായ ഖലീഫമാർ (രണ്ട് ഭാഗം), സകാത്ത്: തത്ത്വവും പ്രയോഗവും, ബഹുസ്വര സമൂഹത്തിലെ മുസ്‌ലിംകൾ, മുസ്‌‌ലിം സ്ത്രീ: പ്രമാണങ്ങളിലും സമ്പ്രദായങ്ങളിലും, മുത്തുമാല (രണ്ടുഭാഗം), കർമശാസ്ത്രത്തിന്റെ കവാടം എന്നിവയാണ് പ്രധാന കൃതികൾ.

ഇസ്‌‌ലാമിക വിജ്ഞാനകോശത്തിലും ആനുകാലികങ്ങളിലും ധാരാളമായി എഴുതിയിരുന്നു. സുഊദി അറേബ്യ, ഒമാൻ, കുവൈത്ത്,മലേഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിച്ചു. 

ഭാര്യ: എ.സാബിറ.മക്കൾ: അഹ്‌‌മദ്‌ ഫൈസൽ (കുവൈത് കെ.ഐ.ജി പ്രസിഡൻ്റ്),അബ്‌‌ദു‌സ്സലാം(ഖത്വർ),അൻവർ സഈദ്(കുവൈത്), അലി മൻസൂർ, ഹസീന,ഡോ.അനീസ് റഹ്‌‌മാൻ, ആബിദ് റഹ്‌‌മാന്‍, അൽത്വാഫ് ഹുസൈൻ. 
 

 
 
 
 
 
 
 
 
 
 
 
അബ്‌ദുല്ല ഹസൻ സാഹിബ് ഉദയം ഇഫ്‌‌താര്‍ സംഗമത്തിൽ,1999 ലെ ചിത്രം. വേദിയില്‍: അബൂബക്കര്‍ അല്‍ മുഫ്‌‌ത,അബ്‌ദു‌ല്‍ മജീദ്‌ ആര്‍.വി,ഡോ.സമീര്‍ കലന്തന്‍ എന്നിവര്‍. 
========
 
 അബ്‌ദു ശുകൂര്‍ സാഹിബ്‌ കുറിച്ചിട്ട ഒരു അനുസ്‌മരണ കുറിപ്പ്‌..

===================
 
പ്രിയപ്പെട്ട കൂട്ടുകാരാ, നിനക്കെന്‍റെ സര്‍വ്വ ഭാവുകങ്ങളും!

എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരന്‍ അബ്‌‌ദുല്ല ഹസന്‍ സാഹിബ് (ഹസനിക്ക) അല്ലാഹുവിങ്കലേക്ക് യാത്ര പോയിരിക്കുന്നു. “നാമെല്ലാം അല്ലാഹുവിന്‍റേതാണ്. അവനിലേക്ക് തന്നെ മടങ്ങേണ്ടവരുമാണ്”. ആരുടേയും മരണമെന്നെ ദുഃഖിപ്പിക്കാറില്ല. അല്ലാഹുവിന്‍റെ സാമീപ്യത്തിന്‍റെ തണലിലേക്ക് വിളിക്കപ്പെട്ടവരുടെ സൌഭാഗ്യമോര്‍ത്ത് ആനന്ദിക്കാറാണ് പതിവ്. തികച്ചും സഫലമായ ഒരു ജീവിതത്തിന്‍റെ നിറഞ്ഞ സംതൃപ്തിയുടെ തൂമന്ദഹാസം ചൂണ്ടിലൊളിപ്പിച്ച്, കടന്ന് പോയ കൂട്ടുകാരാ.. താങ്കളെയോര്‍ത്ത് ഞാനിപ്പോള്‍ ആനന്ദാശ്രുക്കളാണ് പൊഴിക്കുന്നത്. താങ്കള്‍ അല്ലാഹുവുമായി ചെയ്ത കരാര്‍ സത്യസന്ധമായി പൂര്‍ത്തീകരിച്ചാണല്ലോ വിട പറഞ്ഞ് പോയത്. ‘സത്യവിശ്വാസികളില്‍ അല്ലാഹുവോട് ചെയ്ത കരാര്‍ സത്യസന്ധമായി പാലിച്ച ഒരു പാട് മനുഷ്യരുണ്ട്. അവരില്‍ ചിലര്‍ തങ്ങളുടെ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിച്ചു (മടങ്ങി). ചിലര്‍ കാത്തിരിക്കുകയാണ്. അവരാരും തങ്ങളുടെ ഉടമ്പടിയില്‍ നീക്ക് പോക്കുകള്‍ വരുത്തിയിട്ടില്ല’.
 
എങ്കിലും ചില നഷ്ട‌ബോധങ്ങള്‍ ഇപ്പോഴെന്നെ പിടി കൂടുന്നു സഹോദരാ. എനിക്ക് ആരെല്ലാമോ ആയിരുന്നുവല്ലോ താങ്കള്‍. ഒരു ജേഷ്ഠ സഹോദരനെപ്പോലെ  എന്നെ സ്നേഹിച്ച എന്‍റെ ആത്മമിത്രം. പതിറ്റാണ്ടുകള്‍ നീണ്ട എന്‍റെ ഖത്തര്‍ ജീവിതത്തില്‍ സ്നേഹവും സൌഹൃദവും ആത്മ വിശ്വാസവും പകര്‍ന്ന് തന്ന്‌ എന്നെ പ്രചോദിപ്പിച്ച എന്‍റെ പ്രിയ കൂട്ടുകാരന്‍.

ഞാനദ്ദേഹത്തെ ആദ്യമായി കാണുന്നത് എഴുപതുകളുടെ മധ്യത്തില്‍ (അടിയന്തരാവസ്ഥ കാലത്താണെന്ന് തോന്നുന്നു) കുറ്റ്യാടി ഇസ്ലാമിയ കോളേജില്‍ വിദ്യര്‍ത്ഥിയായിരിക്കെയാണ്. അന്നൊരിക്കല്‍ ഉച്ച ഭക്ഷണം കഴിച്ച് വരവേ, പ്രിന്‍സിപ്പല്‍ വി.അബ്ദുല്ല മൌലവി അദ്ദേഹത്തിന്‍റെ റൂമിലേക്ക് എന്നെ വിളിപ്പിച്ചു. ചെന്നപ്പോള്‍ ശുഭ്രവസ്ത്ര ധാരിയും കൃശഗാത്രനുമായ ഒരതിഥി അവിടെ അദ്ദേഹത്തിന് മുന്നില്‍ കസേരയില്‍ ഇരിക്കുന്നുണ്ടായിരുന്നു. ആളെ ചൂണ്ടി പ്രിന്‍സിപ്ള്‍ എന്നോട് ചോദിച്ചു: ഇദ്ദേഹത്തെ അറിയുമോ? ഇവരെ പരിചയപ്പെടുത്താനാണ് ഞാന്‍ നിന്നെ വിളിപ്പിച്ചത്.

ഇല്ല എന്ന അര്‍ത്ഥത്തില്‍ ഞാന്‍ തലയാട്ടി. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘ഇത് അബ്ദുല്ലാ ഹസന്‍. ശാന്തപുരം കഴിഞ്ഞതാണ്.പണ്ഡിതനാണ്. നന്നായി പ്രസംഗിക്കും, എഴുതും. ഇവിടെ നമ്മുടെ ലൈബ്രറിയില്‍ ചില റഫറന്‍സ് തേടി വന്നതാണ്. കുറച്ച് നാളുകള്‍ ഇവിടെ കണ്ടേക്കും’. എന്നെ തിരിച്ചും അദ്ദേഹത്തിന് പരിചയപ്പെടുത്തി. എന്നിട്ട് കണ്ണിറുക്കി ചിരിച്ച് കൊണ്ട് അദ്ദേഹം അതിഥിയോടായി പറഞ്ഞു: നിങ്ങളെപ്പോലെ എഴുത്തിന്‍റെ ചില അസ്കിതകളൊക്കെ ഇവനും ഉണ്ട്. (അന്ന് എന്‍റേതായി ഒന്ന് രണ്ട് ലേഖനങ്ങള്‍ ചന്ദ്രിക ആഴ്ചപ്പതിപ്പിലും വാരാന്ത്യപ്പതിപ്പിലുമായി പ്രസിദ്ധീകരിച്ച് വന്നിരുന്നു).

പരസ്പരം പരിചയപ്പെട്ടതിലുള്ള മന്ദസ്മിതം കൈമാറി ഞാന്‍ പുറത്ത് വന്നു. കുറച്ച് നാളുകള്‍ അദ്ദേഹം ഇവിടെ കാണുമല്ലോ. വിശദമായ പരിചയപ്പെടല്‍ പിന്നീടാകാം എന്ന് ഞാന്‍ മനസ്സിലോര്‍ത്തു. പക്ഷേ പിന്നീട് അദ്ദേഹത്തെ ലൈബ്രറിയില്‍ കാണാതിരുന്നപ്പോള്‍ അന്വേഷിച്ചു. എന്തോ അടിയന്തിര ആവശ്യം നേരിട്ടതിനാല്‍ അന്ന് വൈകുന്നേരം തന്നെ അദ്ദേഹം പോയിരുന്നു.

പിന്നീട് ഞാന്‍ അദ്ദേഹത്തെക്കുറിച്ച് അധികം വൈകാതെ തന്നെ കേള്‍ക്കുന്നത്, കൂറ്റ്യാടി കോളേജില്‍ നിന്ന് ഖത്തറിലെ റിലിജിയസ് ഇന്‍സ്റ്റിറ്യൂട്ടില്‍ പഠിക്കാന്‍ എനിക്ക് അവസരം കിട്ടിയത് അറിഞ്ഞപ്പോഴാണ്. ശാന്തപുരത്ത് നിന്ന് അവസരം കിട്ടിയവരില്‍ അബ്‌‌ദുല്ലാ ഹസന്‍ സാഹിബുമുണ്ട് എന്ന സന്തോഷം എന്‍റെ പിതാവ് തന്നെയാണ് എന്നോട് പങ്ക് വെച്ചത്. ഉപ്പാക്ക് യുവ പണ്ഡിതനും പ്രഭാഷകനുമായ അബ്‌‌ദുല്ലാ ഹസനെ പെരുത്ത് ഇഷ്ടമായിരുന്നു. അത് കൊണ്ടാകാം, വല്ലാത്തൊരു ആവേശത്തോടെയാണ്, ഉപ്പ പറഞ്ഞത്: ‘നിനക്ക് ഖത്തറിലേക്കുള്ള യാത്രയില്‍ പക്വമതിയായ ഒരു കൂട്ടുകാരന്‍ ഉണ്ട്. അബ്‌‌ദുല്ലാ ഹസനും ഇത്തവണ സെലക്ഷന്‍ കിട്ടിയിരിക്കുന്നു എന്നാണറിഞ്ഞത്. ഉത്തമനായൊരു ഗുണകാംക്ഷിയായി നിനക്കദ്ദേഹത്തെ കരുതാം. നാളെ പുളിക്കല്‍ അദ്ദേഹത്തിന്‍റെ ഒരു പ്രഭാഷണമുണ്ട്. അവിടെ പോയി അദ്ദേഹത്തെ കണ്ട് പരിചയപ്പെടണം’.

ഞാന്‍ പോയി. ഒരു കെട്ടിടത്തിന്‍റെ ഒന്നാം നിലയിലുള്ള കോലായിയില്‍ നിന്ന് കൊണ്ടുള്ള വലിയ കുപ്പായത്തിനുള്ളിലെ ആ മെലിഞ്ഞ മനുഷ്യന്‍റെ ചടുലമായ പ്രഭാഷണം, റോട്ടില്‍ നിന്ന് കേള്‍ക്കുന്ന കേള്‍വിക്കാരില്‍ ഒരുവനായി ഞാനും നിന്നു എന്നതൊഴിച്ചാല്‍, അന്നും അദ്ദേഹത്തെ അടുത്ത് പരിചയപ്പെടാന്‍ എനിക്ക് കഴിഞ്ഞില്ല.

ദൌര്‍ഭാഗ്യ വശാല്‍ ഖത്തറിലെ അക്കൊല്ലത്തെ അഡ്മിഷന്‍ മുഴുവനായി നിര്‍ത്തിവെച്ചതായാണ് പിന്നീട് അറിഞ്ഞത്. ആര്‍ക്കും പോകാന്‍ സാധിക്കുമായിരുന്നില്ല. പക്ഷേ അബ്ദുല്ല ഹസന്‍ സാഹിബിന് മാത്രം അദ്ദേഹത്തിന്‍റെ ചില സുഹൃര്‍ത്തുക്കളുടെ പ്രത്യേക ശ്രമഫലമായി ആ വര്‍ഷം തന്നെ ഖത്തറില്‍ എത്താന്‍ സാധിച്ചു. ഞങ്ങള്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള കുറച്ച് പേര്‍ നിരാശരായി നാട്ടില്‍ തന്നെ തുടരേണ്ടി വന്നു.

പിന്നീട് 1977ല്‍ ആണ് ആ അപേക്ഷകളൊക്കെ പൊടി തട്ടിയെടുത്ത് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയാധികൃതരുടെ മുന്നിലെത്തിച്ച് അംഗീകരിപ്പിക്കാന്‍ പ്രസ്ഥാന ബന്ധുക്കളായ ചില സഹോദരങ്ങള്‍ ശ്രമിച്ച് വിജയിച്ചത്. അങ്ങിനെയാണ് എനിക്ക് ’77 സെപ്റ്റമ്പറോട് കൂടി ഖത്തറില്‍ എത്താനായത്. അവിടം മുതലാണ് ഞാനും അബ്‌‌ദുല്ലാ ഹസന്‍ സാഹിബുമായുള്ള ആത്മ ബന്ധത്തിന്‍റെ തുടക്കം.

ആ ബന്ധം ഇന്നോളം നിര്‍വിഘ്നം ഊഷ്മളമായി തുടരുകയാണ്. ഏതാണ്ട് നാലര പതിറ്റാണ്ടോളം നീണ്ട് നിന്ന സാഹോദര്യ ബന്ധം. പറയത്തക്ക കാലുഷ്യങ്ങളൊന്നും ഇന്ന് വരെ ഞങ്ങള്‍ക്കിടയില്‍ ഉണ്ടാകാതെ. രണ്ട് സ്വതന്ത്ര വ്യക്തികളെന്ന നിലയില്‍ പോരായ്മകളോ ദൗര്‍ബല്യങ്ങളോ തീര്‍ത്തും ഇല്ലാഞ്ഞത് കൊണ്ടല്ല. പക്ഷേ ഊഷ്മളമായ സ്നേഹ സൗഹാര്‍ദ്ധങ്ങള്‍ അവയെയൊക്കെ അതിജയിച്ച് നിന്നതിനാല്‍, അവക്ക് തീരെ പരിഗണന കൊടുക്കാന്‍ ഞങ്ങള്‍ രണ്ട് പേര്‍ക്കും തീരെ കഴിയുമായിരുന്നില്ല. താല്‍പര്യങ്ങളില്ലാതെ സത്യസന്ധമായി സ്നേഹിച്ചാല്‍ എല്ലാ പോരായ്മകളെയും പരിഭവങ്ങളെയും മറികടക്കാന്‍ നമുക്ക് കഴിയും.

ആയിരത്തി തൊള്ളായിരത്തി എണ്‍പതില്‍ ഞാന്‍ പഠനം കഴിഞ്ഞ് ഹോസ്റ്റല്‍ വിട്ടിറങ്ങിയപ്പോള്‍ എനിക്കഭയമായത് അദ്ദേഹത്തിന്‍റെ സ്നേഹാര്‍ദ്രമായ മനസ്സാണ്. അപ്പോഴദ്ദേഹം ദോഹ മുനിസിപ്പാലിറ്റിയില്‍ ജോലിയില്‍ പ്രവേശിച്ച്, മറ്റു നാലഞ്ച് കൂട്ടുകാരോടൊപ്പം ഒരു റൂമില്‍ താമസമാണ്. അന്ന് അനാഥത്വത്തിലേക്ക് എന്ന് തന്നെ പറയാം, പടിയിറങ്ങി വന്ന എന്നെ കരുതലോടെ ചേര്‍ത്ത് നിര്‍ത്താന്‍ ദോഹയിലെനിക്ക് മറ്റാരുമുണ്ടായിരുന്നില്ല. പട്ടിണി കിടക്കണമെങ്കില്‍ പോലും മാസാന്തം നൂറ്റി അന്‍പത് രിയാലെങ്കിലും കൈവശം വേണ്ടിയിരുന്ന കാലമാണ് അന്നത്തെ ദോഹ. അന്ന്‌ ആ റൂമിലെ പരിമിതികളിലേക്കാണ്, എന്നെയും ചേര്‍ത്തു പിടിച്ച് അദ്ദേഹം സനാഥനാക്കിയത്. മാത്രമല്ല അദ്ദേഹം ജോലി ചെയ്‌‌തിടത്ത് തന്നെ എനിക്കുമൊരു ജോലി തരപ്പെടുത്തി തന്നതും അദ്ദേഹം തന്നെ.

ഖത്തറിലെ ജീവിത വീഥികളിലുടനീളം ഗുണകാംക്ഷാ പൂര്‍ണ്ണമായ പാരസ്പര്യത്തിന്‍റെ ഊഷ്മളത പുലര്‍ത്താന്‍ ഞങ്ങള്‍ രണ്ട് പേര്‍ക്കും ആത്മ ഹര്‍ഷത്തോടെ കഴിഞ്ഞിരുന്നു. ഞങ്ങള്‍ രണ്ട് വ്യക്തികളില്‍ മാത്രമൊതുങ്ങിയിരുന്നില്ല ആ ബന്ധം. രണ്ട് കുടുംബങ്ങളുടെ ആഴമുള്ള ഇഴുകിച്ചേരലായി അത് പരിണമിച്ചു. ഖത്തറിലും നാട്ടിലും.

പ്രസ്ഥാന പാതയിലും എനിക്ക് ഗുരുവും മാര്‍ഗ്ഗ ദര്‍ശിയുമായിരുന്നു അദ്ദേഹം. എന്‍റെ വൈജ്ഞാനികവും ചിന്താപരവുമായ വികാസത്തിലും അദ്ദേഹവുമായുള്ള സഹവാസത്തിന്‍റെ സ്വാധീനം ചെറുതല്ല. തന്നോട് സഹവസിക്കുന്നവരുടെ കഴിവുകള്‍ മനസ്സിലാക്കി അവ വളര്‍ത്തിക്കൊണ്ട് വരുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. അങ്ങിനെയാണ്, എണ്‍പത്തി ഒന്നിലോ മറ്റോ ആണെന്നാണ് ഓര്‍മ്മ, പ്രബോധനത്തില്‍ ആദ്യമായി എന്‍റെയൊരു ലേഖനം വെളിച്ചം കണ്ടത്. ഞാന്‍ ഒരു യൂണിറ്റ് യോഗത്തില്‍ അവതരിപ്പിക്കാന്‍ എഴുതി തയ്യാറാക്കിയ ഒരു വാര്‍ത്താ കുറിപ്പ്, ചില ടിപ്സ് പറഞ്ഞ് തന്ന് എന്നെക്കൊണ്ട് തന്നെ മാറ്റിയെഴുതിച്ച്, പ്രബോധനത്തിലേക്ക് അയപ്പിക്കുകയായിരുന്നു.

ഒത്ത് കൂടുമ്പോഴധികവും പ്രാസ്ഥാനികമോ വൈജ്ഞാനികമോ ആയ ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയാണ് ഞങ്ങളുടെ ഇമ്പമാര്‍ന്ന വിനോദം.ചിലപ്പോള്‍ വായിച്ച പുസ്തകങ്ങളെ വിലയിരുത്തിയാകും സംസാരം. വീക്ഷണങ്ങളിലും നിലപാടുകളിലും കാര്‍ക്കശ്യം വെച്ച് പുലര്‍ത്തുന്നതോടൊപ്പം തന്നെ, മറ്റു വീക്ഷണങ്ങളെ സഹിഷ്ണുതയോടെ കേള്‍ക്കാനുള്ള നിഷ്കളങ്കമായ താല്‍പര്യം എപ്പോഴും കാണിക്കുമായിരുന്നു.

വളരെ നേരത്തെ മുതല്‍ തന്നെ സ്ത്രീ പക്ഷ വായന നടത്തിയിരുന്ന ആളായിരുന്നു അബ്‌‌ദുല്ലാ ഹസന്‍ സാഹിബ്. സ്ത്രീ വിമോചനം അദ്ദേഹത്തിന്‍റെ ഇഷ്ട വിഷയങ്ങളില്‍ പെടുമായിരുന്നു. സ്ത്രീ വിമോചനത്തിന്‍റെ ഇസ്ലാമിക മാതൃകയെക്കുറിച്ച് ഈയുള്ളവനൊക്കെ ചിന്തിച്ച് തുടങ്ങുന്നത് തന്നെ, അദ്ദേഹത്തിന്‍റെ ക്ലാസ്സുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ്. മുസ്ഥ‌ഫസ്സുബാഇ യുടെ ‘അല്‍ മര്‍അത്തു ബൈനല്‍ ഫിഖ്ഹി വല്‍ ഖാനൂന്‍’ പോലുള്ള പുസ്തകങ്ങള്‍ അക്കാലത്ത് തന്നെ അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിരുന്നു.

ഇസ്ലാമിന്‍റെ സ്ത്രീ വിമോചന സമീപനത്തെ പ്രകീര്‍ത്തിച്ചും ശ്ലാഘിച്ചും പറഞ്ഞും പഠിപ്പിച്ചും ശീലിച്ചു പോന്ന അദ്ദേഹം, അവസാന ഘട്ടത്തില്‍ സ്ത്രീയുടെ ആത്യന്തികമായ വിമോചനം വീടും വീട്ടകവും, കുടുംബത്തെ വളര്‍ത്തിയെടുക്കലുമാണെന്ന വിധി തീര്‍പ്പിലേക്ക് എത്തിയത് അത്തരം പുസ്തകങ്ങളുടെ സ്വാധീനമാകാം.

അവസാന വര്‍ഷങ്ങളില്‍ ഞങ്ങള്‍ കണ്ട് മുട്ടിയപ്പോഴൊക്കെ പ്രാമാണികമായി തന്‍റെ വീക്ഷണം തന്നെയാണ് ശരിയെന്നദ്ദേഹം ഉറപ്പിച്ച് പറയാന്‍ ശ്രമിച്ചിരുന്നു. ഞാന്‍ എന്‍റെ വിയോജനവും പ്രകടിപ്പിക്കും.

കണ്ട് മുട്ടുമ്പോഴൊക്കെ അല്‍പ സമയമാണെങ്കിലും എന്തെങ്കിലും വൈജ്ഞാനികമോ പ്രാസ്ഥാനികമോ ആയ ചര്‍ച്ചകളില്‍ ഏര്‍പ്പെടുക ഞങ്ങളുടെ ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്‍റെ വീക്ഷണങ്ങളോട് വിയോജിക്കുമ്പോഴും, വിയോജിപ്പിന്‍റെ മറു വീക്ഷണങ്ങള്‍ക്ക് പോലും പ്രാമാണികത കണ്ടെത്താന്‍ അദ്ദേഹവുമായുള്ള സംവാദങ്ങളിലൂടെ കഴിഞ്ഞിരുന്നു എന്നതാണ് വസ്തുത. പ്രാമാണികതയുടെ വ്യക്തത അദ്ദേഹത്തിന്‍റെ പ്രഭാഷണങ്ങളുടെയും സവിശേഷതയായിരുന്നു. അതിന്‍റെ മാധുര്യവും വശ്യതയുമായിരുന്നു.

2019 രണ്ടാം പാതിയില്‍ അവധിക്ക് നാട്ടില്‍ വന്നപ്പോഴാണ്, സാധാരണ പോലെ അദ്ദേഹത്തെ വീട്ടില്‍ ചെന്ന് കണ്ട് അവസാനത്തെ സംവാദം നടന്നത്. അന്നും സ്ത്രീ തന്നെയായിരുന്നു തുടക്കം. അന്ന് ഞാനാ വിഷയം മനുഷ്യന്‍റെ ജനാധിപത്യാവകാശങ്ങളുടെ തലത്തില്‍ നോക്കി കാണാനാണ് ശ്രമിച്ചത്. ജനാധിപത്യം പ്രമാണ വിരുദ്ധമാണ് എന്ന വീക്ഷണത്തില്‍ നിന്ന് കൊണ്ടാണ് അദ്ദേഹമതിന് മറുപടി  പറയാന്‍ ശ്രമിച്ചത്.

അതോടെ ‘ജനാധിപത്യ’വും ‘ദൈവാധിപത്യ’വും തമ്മിലുള്ള താദാത്മ്യങ്ങളുടെയും വിയോജിപ്പുകളുടെയും ഒരു സ്നേഹ സംവാദമായി മാറി ഞങ്ങളുടേത്.

(ജനാധിപത്യമൂല്യങ്ങളെ പുനഃസ്ഥാപിച്ച് മാനവികത സംരക്ഷിക്കാന്‍ ഖുര്‍ആന്‍ എങ്ങിനെയാണ് ശ്രമിക്കുന്നത് എന്ന വിഷയത്തില്‍ എന്‍റെ പരിമിതികള്‍ക്കുള്ളില്‍ ഒരു പഠനം നടത്തി വരുന്നുണ്ടായിരുന്നു ഞാനപ്പോള്‍). ഞങ്ങളുടെ ചര്‍ച്ച തല്‍ക്കാലം വിരാമമിട്ടു കൊണ്ട് അദ്ദേഹം പറഞ്ഞു: എന്നാല്‍ നീ അതൊക്കെ ഒന്ന് എഴുതി താ. എന്നിട്ട് ഞാന്‍ അതിന് പ്രാമാണികമായി തന്നെ മറുപടി നല്‍കാം.

അക്കൊല്ലം ഖത്തറിലേക്ക് തിരികെ വന്നത് മുതല്‍ അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശം കൂടി പരിഗണിച്ച് ഞാനാ പഠനം എഴുതി തയ്യാറാക്കാന്‍ തുടങ്ങി. അതിനിടക്ക് കോവിഡും മറ്റുമൊക്കെയായി ഏതാണ്ട് ഒരു വര്‍ഷത്തിന് ശേഷം 2020 ഡിസംബറില്‍ ഞാന്‍ നാട്ടില്‍ തിരികെ വന്നപ്പോള്‍, അദ്ദേഹത്തിന്‍റെ ആരോഗ്യ സ്ഥിതി മോശമായതറിഞ്ഞാണ് കാണാന്‍ പോയത്. ഡയബറ്റിക് ആയിരുന്ന അദ്ദേഹത്തിന്‍റെ കിഡ്നി മിക്കവാറും പ്രവര്‍ത്തന രഹിതമായിക്കൊണ്ടിരുന്ന അവസ്ഥയിലായിരുന്നു അദ്ദേഹമപ്പോള്‍. കാണുമ്പോള്‍ ശരീരമൊട്ടാകെ നീരുണ്ടായിരുന്നു. പറ്റാവുന്ന വിധം സമാശ്വാസം നല്‍കാന്‍ ശ്രമിച്ച് തിരിച്ചു പോരുകയായിരുന്നു. പിന്നീടും ഒന്ന് രണ്ട് തവണ കൂടി അന്ന് കണ്ടിരുന്നു. പിന്നെ കഴിഞ്ഞ ഏപ്രിലില്‍ ഞങ്ങള്‍ തിരികെ ഖത്തറിലേക്ക് തന്നെ പോയി.

ഇപ്പോള്‍ ഭാര്യാ മാതാവിന് വാര്‍ദ്ധക്യ സഹജമായ പ്രയാസങ്ങള്‍ കൂടുതലാണെന്നറിഞ്ഞു സെപ്റ്റംബര്‍ 3നു ഞാനും ഭാര്യയും നാട്ടിലെത്തി, വിവരങ്ങളറിയാനും അറിയിക്കാനുമായി ഭാര്യ, അബ്‌‌ദുല്ലാ ഹസന്‍ സാഹിബിന്‍റെ സഹധര്‍മ്മിണിയുമായി ബന്ധപ്പെട്ടപ്പോഴാണ് അദ്ദേഹം അവശ നിലയില്‍ ഹോസ്പിറ്റലൈസ് ചെയ്യപ്പെട്ട ഷോകിങ് ന്യൂസ് അറിയുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് കാര്യങ്ങള്‍ നടക്കുന്നതെന്നതിനാല്‍ ഒന്ന് പോയി കാണാന്‍ പോലും സാധിച്ചില്ല.

എന്നാലും ഒരു പാട് പ്രതീക്ഷ വെച്ചു പുലര്‍ത്തിയിരുന്നു ഞങ്ങള്‍. മനസ്സ് നിറച്ചും പ്രാര്‍ഥനയും. അദ്ദേഹം ആരോഗ്യം മെച്ചപ്പെട്ട് തിരികെ വീട്ടിലെത്തുമെന്നും ഞങ്ങള്‍ക്ക് വീണ്ടും കണ്ടു മുട്ടാമെന്നും. അപ്പോള്‍ അദ്ദേഹത്തോട് പറയണം: ‘ഞാനാ വിഷയം ഏറെക്കുറെ എഴുതി പൂര്‍ത്തീകരിച്ചിരിക്കുന്നു. നമുക്കൊരിക്കല്‍ ഒന്നിച്ചിരുന്ന് അതൊന്ന് ചര്‍ച്ച ചെയ്യണമെന്ന്’.

പക്ഷേ, അദ്ദേഹത്തെ ഞങ്ങള്‍ക്ക് തിരികെ തരേണമേ എന്ന എന്‍റെയും അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെയും പ്രാര്‍ഥന സ്വീകരിക്കുന്നതിനെക്കാള്‍, ജീവിത സാഫല്യമറിഞ്ഞ അദ്ദേഹത്തെ സ്വന്തം സവിതത്തിലേക്ക് ആനയിക്കലാണെന്ന്, അദ്ദേഹത്തെ ഇഷ്ടപ്പെട്ട കരുണാ വാരിധിയായ ദൈവം തമ്പുരാന്‍ കരുതിയിരിക്കും.

പ്രിയപ്പെട്ട കൂട്ടുകാരാ! സര്‍വ്വ ഭാവുകങ്ങളും!. അല്ലാഹുവിന്‍റെ ചാരെ സമാധാന ചിത്തനായി സന്തോഷത്തോടെ വാണരുളുക!. നമുക്കൊത്തൊരുമിക്കാനും നമ്മുടെ സ്നേഹ സംവാദങ്ങള്‍ നിതാന്തമായി തുടരാനും സര്‍വ്വ ശക്തന്‍ നമുക്കിനിയും തുണയേകട്ടെ.

“സായൂജ്യമടഞ്ഞ ആത്മാവേ, സന്തോഷത്തോടെയും സംതൃപ്തിയോടെ സ്വീകരിക്കപ്പെടും നീ നിന്‍റെ നാഥനിലേക്ക് മടങ്ങുക. എന്‍റെ ഇഷ്ടദാസരുടെ കൂട്ടത്തിലേക്ക് ഉള്‍ച്ചേര്‍‌ന്ന് കൊള്‍ക. എന്‍റെ സ്വര്‍ഗ്ഗീയാരാമത്തില്‍ പ്രവേശിച്ച് കൊള്‍ക”.

അബ്‌‌ദു ശൂകൂര്‍