നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, May 7, 2026

ഓര്‍‌മകളെ ഹരിതാഭമാക്കിയ സായാഹ്നം

ദോഹ:2026,മെയ് ആദ്യ വാരാന്ത്യം.

ഇപ്പോള്‍  ഖത്തറിലുള്ള ഉദയം പഠനവേദിയുടെ മുന്‍ നിരക്കാര്‍ ഈയിടെ മധുര മനോഹരമായ ഒരു സായാഹ്നത്തിന്‌ സാക്ഷികളായി.

ഈ ഒത്തുകൂടലിനെ അനര്‍‌ഘ നിമിഷങ്ങളാക്കി മാറ്റിയത് എന്‍.പി അഷ്‌റഫ്, കെ.എച് കുഞ്ഞു മുഹമ്മദ്,എം.എം അബ്‌ദുല്‍ ജലീല്‍,വിവി അബ്‌ദുല്‍ ജലീല്‍ അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടില്‍,യൂസുഫ് ഹമീദ്, ഒപ്പം ഈകുറിപ്പുകാരനു (മഞ്ഞിയില്‍) മായിരുന്നു.

ബാല്യവും കൗമാരവും യൗവ്വനവും പ്രവാസവും ഉദയം പഠനവേദിയും അതിന്റെ കാലപ്പകര്‍‌ച്ചയിലെ ഭൂതവും വര്‍‌ത്തമാനവും ഒക്കെ പരസ്‌പരം തുന്നിച്ചേര്‍‌ത്ത് വര്‍‌ണ്ണാഭമായ ഒരു പട്ടുറുമാലുണ്ടാക്കിയ പ്രതീതിയിലാണ്‌ 2026,മെയ് ആദ്യ വാരാന്ത്യത്തിലെ അസ്‌തമയം അനുഭവപ്പെട്ടത് എന്ന് പറയാം.

പ്രദേശത്തെ കായലോര ഗ്രാമങ്ങളുടെ വിശിഷ്യാ തൊയക്കാവ് കോടമുക്ക് കടവ്  മുതല്‍ വെന്മേനാട് കുണ്ടുവക്കടവ്  വരെയുള്ള പ്രദേശത്തെ സാമൂഹ്യ സാം‌സ്‌കാരിക അന്തരീക്ഷം ഗൃഹാതുരതയോടെ വൈവിധ്യമാര്‍‌ന്ന ഓര്‍‌മകളുടെ പച്ചപ്പില്‍ നിന്നുകൊണ്ട് പുനരാവിഷ്‌കരിക്കപ്പെട്ടപ്പോള്‍ ഒരുപക്ഷെ പ്രായം മറന്ന ആവേശം പ്രകടമായി.

പഠിച്ചു വളർന്ന വിദ്യാലയത്തില്‍ വര്‍‌ഷങ്ങള്‍‌ക്ക് ശേഷം പി.ടി.എ പ്രതിനിധിയായതും വിദ്യാലയത്തിലെ സീനിയറുകള്‍‌ക്ക് വിശേഷാല്‍ പാഠമെടുക്കാന്‍ വിവിധ സന്ദര്‍‌ഭങ്ങളില്‍ നിയോഗിക്കപ്പെട്ടതും ഈ കുറിപ്പുകാരന്‍ ആത്മാഭിമാനത്തോടെ പങ്കുവെച്ചു.

എഴുപതുകളിലെ ആവേശക്കഥകള്‍‌ക്കിടയില്‍ പൈങ്കണ്ണീയൂര്‍‌ക്കാരന്‍ എന്‍.കെ മുഹ്‌‌യിദ്ദീനും പാടൂരിലെ റഹ്‌മാന്‍ കേലാണ്ടത്തും കടന്നുവന്നു.

വെന്മെനാട് എം.എ.എസ്.എം വിദ്യാലയത്തിലെ വിദ്യാര്‍‌ഥികളായിരുന്നു അധികപേരും.എഴുപതുകളിലെ കുസൃതിക്കഥകള്‍‌ക്ക് എന്‍.പി തുടക്കമിട്ടപ്പോള്‍ യൂസുഫും വിവിയും പുതിയവീട്ടിലും അനുബന്ധ കഥകളുടെ പൂത്തിരി കത്തിച്ചു.

പാടൂരിന്റെ വിശേഷപ്പെട്ട  ചില കഥകള്‍ അല്‍‌പം സങ്കോചത്തോടെയാണെങ്കിലും കെ.എച് ഓര്‍‌ത്തെടുത്ത് അവതരിപ്പിച്ചു. കണ്ണോത്തിന്റെയും  ഏനാമാവ് പഠനകാല വിശേഷവും അല്‍‌പം പോലും മേമ്പോടിയില്ലാതെ എം.എം ചിരിമായ്‌ക്കാതെ പറഞ്ഞു തീര്‍‌ത്തു.പെരിങ്ങാടന്‍ കഥകള്‍ പറയാനായിരുന്നു കൂടുതല്‍ പേര്‍.ഈ കുറിപ്പുകാരന്‍ പറഞ്ഞു തുടങ്ങും മുമ്പ് യൂസുഫ് ഹമീദ് കഥകളുടെ പരമ്പര തീര്‍‌ത്തു.വിട്ടത് പൂരിപ്പിക്കാന്‍ പുതിയവിട്ടിലും രംഗത്തുണ്ടായിരുന്നു.

എഴുപതുകളില്‍ പാടൂരിലെ കാരക്കോസ് പള്ളി കേന്ദ്രീകരിച്ചു നടന്നിരുന്ന പഠനക്ലാസ്സും,മഞ്ഞിയില്‍ പള്ളി കേന്ദ്രീകരിച്ചുള്ള കാസറ്റ് ആസ്വാദന സദസ്സും ഓര്‍‌മിക്കപ്പെട്ടു.അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത വിധം കെട്ടുപിണഞ്ഞ്‌ കിടന്നിരുന്ന അക്കാലത്ത് മുനിഞ്ഞ് എരിഞ്ഞു കൊണ്ടിരുന്ന ഇത്തരം തീപൊരികളിലൂടെ ഒക്കെയായിരിക്കണം പ്രദേശത്ത് പിന്നീട് ഉദയം ചെയ്‌ത വിവിധ വിജ്ഞാന വേദികളും ധിഷണാപരമായ മുന്നേറ്റങ്ങളും.

========

തൃശൂര്‍ ജില്ലയില്‍ മുല്ലശ്ശേരി മേഖലയിലെ മഹല്ലുകള്‍ കേന്ദ്രീകരിച്ച്‌ പാവറട്ടി ആസ്ഥാനമാക്കി  (1992) ലായിരുന്നു ഉദയം അതിന്റെ കൈതിരി തെളിയിച്ചത്. 

പ്രദേശത്തെ മഹല്ല് വാസികളില്‍ യഥാര്‍ത്ഥ ഇസ്ലാമിക ചിന്തയും, സംസ്‌കാരവും വളര്‍ത്തിയെടുക്കാനും, സാമൂഹിക സാംസ്കാരിക വൈജ്ഞാനിക മേഖലകളില്‍ ശുദ്ധമായ അടിത്തറ കെട്ടിപ്പടുക്കാനും ഉതകും വിധമുള്ള അജണ്ടകള്‍‌ക്കും ആസൂത്രണങ്ങള്‍‌ക്കും പ്രാമുഖ്യം നല്‍‌കുന്നതായിരുന്നു ഉദയം പഠനവേദിയുടെ കര്‍‌മസരണി.ഇതിന്റെ പ്രതിഫലനങ്ങളും പ്രതികരണങ്ങളും നമ്മുടെ പ്രദേശത്ത് ഒരു പരിധിവരെ ദൃശ്യമാണ്.

--------

ഉദയം പഠനവേദിയുടെ ദോഹയിലെ ആസ്ഥാനം സ്ഥിതി ചെയ്‌തിരുന്ന മുശേരിബ് ഖത്തറിന്റെ ഹൃദയമായി പരിണമിച്ചു കഴിഞ്ഞിരിക്കുന്നു. പഴങ്കഥകള്‍ ഓര്‍‌മിച്ചെടുക്കുന്നതില്‍ ഒട്ടും പിശുക്ക് കാണിക്കാത്ത പുതിയവീട്ടില്‍ പ്രസ്‌തുത ഓര്‍‌മകള്‍ അയവിറക്കി.

ഉദയത്തിൻറെ  ആതിഥ്യം  സ്വീകരിക്കാത്ത,   വിജ്ഞാനത്തിന്റെ  സൗരഭ്യം  അൽപ്പമെങ്കിലും ആസ്വദിക്കാത്ത , ഉദയം അന്തിച്ചർച്ചകളിൽ  എന്തെങ്കിലും  അഭിപ്രായം  പ്രകടിപ്പിക്കാത്ത  പ്രദേശത്തുകാരും  അല്ലാത്തവരുമായ  പഴയ ഖത്തർ  പ്രവാസികളിൽ ഉദയത്തെ  അറിയാത്തവരായി ആരെങ്കിലും ഉണ്ടാകുമോ ?

നട്ടുച്ചക്കും  നട്ടപ്പാതിരാക്കും  നനുത്ത  പ്രഭാതത്തിലും  എന്നുവേണ്ട  24  മണിക്കൂറും  സജീവമാകുന്ന  ഉദയം  മജ്‌ലിസ്. കിടപ്പ് മുറികളില്‍ വിശ്രമിക്കുന്നവർക്ക്  യാതൊരു  അലോസരവുമുണ്ടാക്കാതെ  പ്രാദേശിക  തലം  മുതൽ  അന്താരാഷ്‌ട്ര  വിഷയങ്ങൾ വരെ  ചർച്ചകളാൽ  മുഖരിതമാകാറുണ്ട്. അതിൻറെ  നടുത്തളത്തിൽ  അരങ്ങേറുന്ന  ഖുർആൻ  ക്ളാസുകൾ, പ്രാദേശിക  കൂട്ടായ്‌മകൾ , കാര്യ നിർവ്വഹണ  സമിതികൾ, രാഷ്ട്രീയ  ചർച്ചകൾ , രാഷ്ട്രാന്തരീയ  നിരൂപണങ്ങൾ , ജനസേവന  സമിതികൾ , ബഹുഭാഷാ  പഠന കളരികൾ ,കമ്പ്യൂട്ടര്‍  പഠനം, സിമ്പോസിയങ്ങൾ, ക്യാമ്പുകൾ ,നോമ്പ് തുറ  തുടങ്ങി  നിരവധി  മാനവിക മൂല്യങ്ങളെ  പരിപോഷിപ്പിക്കുന്ന  കാര്യ പരിപാടികൾ കൊണ്ട് ധന്യമായിരുന്നു.

കേരളത്തിൻറെ  അങ്ങോളമിങ്ങോളമുള്ള  മഹദ് വ്യക്തിത്വങ്ങളായിരുന്നു  ഇതിലെ പങ്കാളികള്‍. അവരെല്ലാം  ആ  കോണിപ്പടികൾ  ഇറങ്ങുന്നത്  മനസ്സ്  നിറയെ  വിജ്ഞാനവും  തങ്ങൾ  കൂടെ ഭാഗഭാക്കായ  സാന്ത്വന സേവന  പ്രവർത്തനങ്ങളുടെ  ആത്മ  സംതൃപ്തിയാലും രൂചി കൂട്ടിൻ്റെ മാന്ത്രികൻ സാക്ഷാൽ വി.എം റഫീഖിൻ്റെ കൈപുണ്യമുള്ള ഒരു കപ്പ്  പാൽപായസമെങ്കിലും  നുണഞ്ഞ  മാധുര്യം  ആസ്വദിച്ചും  കൊണ്ടുമായിരിക്കും.

----------

ഉദയം പഠനവേദിയുടെ ആദ്യകാലാനുഭവങ്ങള്‍ ഓര്‍‌മിക്കപ്പെട്ടതില്‍ ചിലത് സംക്ഷിപ്‌മായി ഇങ്ങനെ സം‌ഗ്രഹിക്കാം.

തൊണ്ണൂറുകളില്‍ മുല്ലശ്ശേരി ബ്ലോക്ക് മേഖലയില്‍ വിപുലമായ രീതിയില്‍ ഒരു മെഡിക്കല്‍ ക്യാമ്പ് പൊതുജനങ്ങള്‍ക്കായി നടത്തിയത് ഉദയം പഠന വേദിയായിരുന്നു.ദശാബ്‌ദങ്ങള്‍‌ക്ക് മുമ്പ്‌ കണ്ണോത്ത് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ വെച്ചായിരുന്നു അത്.അഞ്ച് പഞ്ചായത്തുകളില്‍ നിന്ന് തെരഞ്ഞെടുത്ത പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള റേഷന്‍ സംവിധാനം ആദ്യമായി പരിചയപ്പെടുത്തിയതും ഉദയം തന്നെയായിരുന്നു.വിദ്യാഭ്യാസ - തൊഴില്‍ സഹായങ്ങള്‍,ചികിത്സാ സഹായങ്ങള്‍,തുടങ്ങി വിദേശത്ത് ജോലി തേടി പോകുന്നവര്‍ക്ക് വരെയുള്ള സഹായങ്ങള്‍ ഉദയം റെക്കാര്‍‌ഡുകളില്‍ രേഖപ്പെട്ടു കിടക്കുന്നുണ്ട്. ഇതില്‍ എടുത്തു പറയേണ്ട ഒരു കാര്യം ജാതി-മത ഭേദമന്യേ ബഹുജനങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടിരുന്ന പലിശരഹിത വായ്‌‌പാ നിധിയാണ്‌.

ഉദയം സംഘടിപ്പിച്ചിട്ടുള്ള സെമിനാറുകള്‍,സിമ്പോസിയങ്ങള്‍, ബോധവല്‍ക്കരണ പരിപാടികള്‍,വെക്കേഷന്‍ ക്യാമ്പുകള്‍,സമൂഹ നോമ്പ് തുറ,ഈദ് ഗാഹുകള്‍ എല്ലാം തന്നെ കേരളത്തില്‍ അങ്ങോളമിങ്ങോളം അറിയപ്പെടുന്ന മത - സാംസ്കാരിക - രാഷ്ട്രീയ - വിദ്യാഭ്യാസ - ആരോഗ്യ രംഗങ്ങളില്‍ പ്രശോഭിതരായിട്ടുള്ളവര്‍ ഉള്‍പ്പെട്ടിട്ടുള്ളതായിരുന്നു.

ഇന്ന് നമ്മുടെ പ്രദേശത്തെ മഹല്ലുകളിലെല്ലാം സക്കാത്ത് കമ്മറ്റികളും സാന്ത്വന സേവന സമിതികളുമെല്ലാം പ്രവര്‍‌ത്തന നൈരന്തര്യത്തോടെ നടന്നു കൊണ്ടിരിക്കുന്നു. പരിശുദ്ധമായ ഒരു പ്രവാചക സുന്നത്ത് പുനരുജ്ജീവിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഉദയം തുടങ്ങിവെച്ച ഈദ് ഗാഹ് സംവിധാനം ഇന്ന് മേഖലയിൽ ഒരുവിധം ഇടങ്ങളിലൊക്കെ കാണാന്‍ കഴിയും. പ്രദേശത്ത് ഇന്ന് കാണുന്ന ഇസ്ലാമിക നവജാഗരണ പ്രബോധന പ്രവർത്തനങ്ങളുടെയെല്ലാം പിന്നില്‍ ഉദയത്തിന്റെ ചെറുതല്ലാത്ത സ്വാധീനം കാണാന്‍ കഴിയും.

ഉദയം ഒറ്റനോട്ടത്തില്‍

......................

ദോഹയില്‍ 1992 ല്‍ തുടക്കം.ആദ്യകാല മുന്‍ നിരക്കാര്‍ എവി ഹം‌സ,എന്‍.കെ മുഹ്‌യിദ്ദീന്‍,ആര്‍.വി അബ്‌ദുല്‍ മജിദ് തുടങ്ങി നീണ്ട പട്ടികയാണ്‌.

--------------

നാട്ടില്‍ ആദ്യത്തെ ചെയര്‍‌മാന്‍ അബ്‌ദുല്‍ വാഹിദ്‌ സാഹിബും പിന്നീടാണ്‌ ഡോ.സെയ്യിദ്‌ മുഹമ്മദ്‌ പ്രസ്‌തുത സ്ഥാനത്ത് അവരോധിതനായത്.ആദരണീയരായ രണ്ട് ഗുരുനാഥന്മാർ ഷംസുദ്ദീൻ മാഷും അബ്ദുറഹ് മാൻ മാഷും പഠന വേദിയുടെ ആദ്യ കാല പടവുകളിലെ വഴി വിളക്കുകളാണ്.കര്‍‌മസരണിയില്‍ കിതപ്പില്ലാതെ കുതിക്കാന്‍ ആര്‍.വി.എസ്സ് സേവന സന്നദ്ധനായി മൈതാനത്തുണ്ടായിരുന്നു.

പ്രാരം‌ഭത്തിലുണ്ടായിരുന്ന ആസ്ഥാനം പുവ്വത്തുരിലും പില്‍കാലത്ത് പാവറട്ടിയിലേക്ക് മാറുകയായിരുന്നു.

പുവ്വത്തൂരിലെ ആസ്ഥാനത്ത് സജീവമായി സേവന രംഗത്ത് നിറഞ്ഞ് നിന്ന പ്രിയങ്കരരായ വ്യക്തിത്വങ്ങളാണ് പരേതരായ  ജഅ്ഫർ തങ്ങളും,പി.എ അബ്‌ദുല്‍ കബീറും. 

-------------

ഉദയം തുടക്കമിട്ടതും പ്രാബല്യത്തില്‍ വരുത്തിയതുമായ സേവന ദൗത്യങ്ങളുടെ കരട് രേഖ 👇🏻.

--------------

ബോധവത്കരണം 

ധാര്‍‌മിക വിദ്യാഭ്യാസം 

സ്‌ത്രീകള്‍‌ക്ക് വേണ്ടിയുള്ള പഠന പരമ്പര

വായനശാല

മാതൃകാപരമായ പ്രബോധനം

ലഹരിവിരുദ്ധ പ്രചരണങ്ങള്‍

പലിശ രഹിത സം‌വിധാനം

സം‌ഘടിത സകാത്ത്

ശുദ്ധജല വിതരണം

ഭവന പദ്ധതി

ഭവന നിര്‍‌മ്മാണം

റേഷന്‍ വിതരണം

ആതുര സേവനം

സ്വയം തൊഴില്‍

സാന്ത്വന സേവനം 

ഈദ്‌ഗാഹ്‌

ഉദുഹിയ്യത്ത്

ഖുബ അനുബന്ധ സം‌വിധാനം

നിശബ്‌ദ സേവനങ്ങള്‍

=============

ദശാബ്‌ദങ്ങള്‍ പിന്നിട്ട ഉദയം പഠനവേദിയുടെ കര്‍‌മസരണി ഏറെ സര്‍‌ഗാത്മകവും ധന്യവുമായിരുന്നു.

ഇവിടെ നൽകപ്പെട്ട തലക്കെട്ടുകളിലൂടെ തന്നെ സാമൂഹിക സേവന പ്രവർത്തനങ്ങൾ വായിച്ചെടുക്കാനായേക്കും.

കർമഭൂമിയിലൂടെ ബഹുദൂരം സഞ്ചരിച്ച പാദമുദ്രകൾ ഓരോന്നും ഓർത്തെടുത്ത് പരസ്പരം പങ്കുവെക്കാൻ സാധിച്ചതിൻ്റെ അനിർവചനീയമായ നിർവൃതിയോടെയാണ് സഹോദരങ്ങൾ പിരിഞ്ഞത്.

പഴങ്കഥകൾ പങ്കിട്ടത് ദോഹയിൽ നിന്നും അകലെ ഒരിടത്തിലായിരുന്നുവെങ്കിലും

ദോഹയിലായിരുന്നു രാത്രി ഭക്ഷണം. യൂസഫ് ഹമീദിന്റെ ആതിഥ്യത്തിലെ സ്വാദറിയാനായതും ഈ സായാഹ്ന വിശേഷത്തിന് നല്ല രുചിക്കുട്ടായി.

----------

മഞ്ഞിയിൽ

Saturday, May 2, 2026

മറക്കില്ലൊരിക്കലും ഈ സായാഹ്നം

🥀മറക്കാനാകാത്ത. മനോഹരമായ ഒരു സായാഹ്നം ആസ്വദിച്ച സന്തോഷത്തിലാണ് മനസ്സും ശരീരവും. രണ്ട് മണിക്കാണ് ഞങ്ങൾ  ഉദയം സാരഥികൾ ഏഴംഗ സംഘം "മജ്‌റ അൽ സെയിൽ" പാർക്കിലേക്ക് പുറപ്പെട്ടത്. മസ്‌ജിദ്‌ 27 പാർക്കിങ്ങിൽ ലാൻഡ് ചെയ്തു. അസ്വർ നമസ്കാരം നിർവ്വഹിച്ചു. മനോഹരമായ കൊത്ത് പണികളാലും കരവിരുതുകളാലും ഖുർആൻ ആലേഖനം ചെയ്യപ്പെട്ടതുമായ വിശാലമായ പള്ളിയാണ് മസ്ജിദ് 27 നമസ്ക്കാര ശേഷം ഞങ്ങൾ പാർക്കിലേക്കിറങ്ങി. 

ഏറെ നേരം നടന്നു കണ്ടാസ്വദിക്കാനുള്ള ധാരാളം കൺകുളിർക്കുന്ന  കാഴ്ചകളുള്ള കടൽ തീരങ്ങളും, ചെറു ദ്വീപുകളും ദ്വീപുകളെ തമ്മിൽ യോചിപ്പിക്കുന്ന പാലങ്ങളും വാട്ടർ പാർക്കും കനാലുകളും കനാൽപാലങ്ങളും ഫിഷിങ് പോയിന്റുകളും പൂന്തോട്ടങ്ങളും കൊണ്ട് സമൃദ്ധമായ, ഖത്തറിലെ അനുഗൃഹീതമായ ഭൂപ്രദേശം. ഐലൻ്റിൻ്റെ ഓരത്ത് നിന്ന് നോക്കിയാൽ ലുസൈൽ സിറ്റിയിലെ മറീന ബീച്ചിലെ "കൊമ്പ് ടവർ", ലുസൈൽ ബൊളിവാർഡിൻറെ അഭിമാനസ്തംഭമായ "ചതുർ ടവർ" എന്നിവ കാണാം. 

പറഞ്ഞും പാടിയും അനുഭവങ്ങൾ പങ്ക് വെച്ചും മണിക്കൂറുകൾ കഴിഞ്ഞു പോയതറിഞ്ഞില്ല. നിരന്തരമായ ജോലിയിലെ വിരസതയാലും, യാന്ത്രികമായ ജീവിത നൈരന്തര്യത്തിൽ നിന്നും മുക്തമാകാൻ വീണുകിട്ടിയ സുവർണ്ണാവസരം ആരും പാഴാക്കിയില്ല. മനസ്സ് തുറന്നു ശൈശവം കടന്നു കൗമാരത്തിലൂടെ യുവത്വവും പിന്നിട്ടിട്ടും തങ്ങളിലെ നൈസർഗ്ഗിക കഴിവുകളും, കലാഭിരുചികളും, ഹാസ്യഭാവനകളും, ആസ്വാദകമനസ്സും ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഓരോരുത്തരുടെയും പ്രകടനങ്ങൾ. 

ചായയും സ്‌നാക്‌സും പഴങ്ങളും പഴജ്യുസുകളും യഥാസമയം അതിൻറെ ദൗത്യം നിർവ്വഹിച്ചു കൊണ്ടിരുന്നു. ഗ്രാമീണതയുടെ നിഷ്കളങ്കതയിൽ നിന്ന് തുടങ്ങി കലാലയാനുഭവങ്ങളിലൂടെ പ്രവാസത്തിൻറെ വിവിധ ദശകളിലൂടെ സഞ്ചരിച്ചു തീർത്ത നാൾവഴികളിലൂടെ കയറിയിറങ്ങി ഇന്നെത്തിനിൽക്കുന്ന ഭൂമികയിൽ പറഞ്ഞുനിര്ത്തുമ്പോൾ, എല്ലാവര്ക്കും സംതൃപ്തി മാത്രം. 

മനുഷ്യായുസ്സിൻറെ മുക്കാൽ ഭാഗവും ആടിത്തളർന്ന അവസ്ഥയിൽ, പരമാവുധി ആത്മാർത്ഥമായി തന്നെ നടന്നു തീർത്തെന്ന ആത്മവിശ്വാസം.

ഇശാ നമസ്കാരം കഴിഞ്ഞു ഞങ്ങൾ രണ്ട് വണ്ടികളിലായി ദോഹയിലേക്ക് തിരിച്ചു. പ്രശസ്തമായ റസ്റ്റോറന്റിൽ നിന്നുള്ള രുചികരമായ അത്താഴവും കഴിഞ്ഞു 10 മണിക്ക് ഞങ്ങൾ പിരിഞ്ഞു.

ഓർമ്മിക്കാനും ഒമാനിക്കാനും ഒരുപിടി മധുരസ്മരണകളുമായാണ് എല്ലാവരും താന്താങ്ങളുടെ താവളങ്ങളിലേക്ക് മടങ്ങിയത്. 💫

▪️▪️▪️▪️▪️▪️

അബ്‌ദുല്‍ ഖാദർ പുതിയ വീട്ടിൽ 🔸

Sunday, September 21, 2025

മുഹമ്മദലി സാഹിബ് വിടപറഞ്ഞു

 

എ.മുഹമ്മദലി സാഹിബ് അല്ലാഹുവിലേക്ക് യാത്രയായി.രോഗ ബാധിതനായി ചികിത്സയിലായിരുന്നു.ഇന്ത്യൻ ഇസ്‌ലാമിക് അസോസിയേഷന്റെ ആദ്യകാല പ്രസിഡണ്ടുമാരിൽ ഒരാളും, ഏറെക്കാലം ഐഡിയൽ ഇന്ത്യന്‍ സ്കൂൾ പ്രസിഡണ്ടുമായി സേവനം ചെയ്‌തിരുന്നു.നാട്ടിൽ കേരള ജമാഅത്തിന്റെ ജനറൽ  സെക്രട്ടറി ചുമതല, മജ്‌ലിസുത്തഅലീമിൽ ഇസ്ലാമി, എഐസിഎൽ, മാധ്യമം തുടങ്ങിയവയുടെ ഉയർന്ന ഉത്തരവാദിത്തങ്ങൾ എന്നിവ നിർവഹിച്ചിട്ടുണ്ട്.


കണ്ണീർ മഴയത്ത്

തൊണ്ണൂറുകളില്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍  മുശേരിബ് യൂണിറ്റില്‍ മുപ്പതില്‍ കുറയാത്ത അം‌ഗങ്ങള്‍ ഉണ്ടായിരുന്നതായി ഓര്‍‌ക്കുന്നു.

അതില്‍ പലരും ഖത്തര്‍ വിട്ടു പോയവരും ഈ ലോകത്തോട്‌ വിടപറഞ്ഞവരും ഉണ്ട്.പി അബ്‌‌ദുല്ല കുട്ടി മൗലവി,എ.വി അബ്‌‌ദുല്‍ മജീദ് സാഹിബ്,ഷാഹുല്‍ ഹമീദ് സാഹിബ്,ജുനൈദ് മാള,എം.ടി കുഞ്ഞലവി,എം.ടി ഇസ്‌‌മാഈല്‍,എ.സൈനുദ്ദീന്‍,ടി.കെ അബ്‌ദു റഹ്‌‌മാന്‍,അബ്‌ദുല്‍ ശുകൂര്‍ കണ്ണൂര്‍,അബ്‌ദുല്‍ ശുകൂര്‍ തൃശൂര്‍,ഷരീഫ് ടൈലര്‍,കുഞ്ഞു മുഹമ്മദ് കോഡൂര്‍,അഷ്‌‌റഫ് നന്മണ്ട,റഷീദ് വടകര,കെ.കെ ഇബ്രാഹീം,സി.വി ഇസ്‌‌മാഈല്‍,ഗള്‍‌ഫ് എയര്‍ മൂസ സാഹിബ്,കെ.കെ അലി മാഹി,യൂനുസ് സലീം,എം അബ്‌ദുല്‍സലാം,എ.മുഹമ്മദലി സാഹിബ് ആലത്തൂര്‍, നാസിമുദ്ദീന്‍ കുന്ദമം‌ഗലം,ഒ.പി അബ്‌‌ദു റഹ്‌‌മാന്‍,എ.ടി ഉമ്മർ,പി.വി ഷരീഫ്,വി.ടി ഫൈസല്‍,അബ്‌‌ദു സലാം  കോട്ടയം,മുഹമ്മദ് സുലൈമാൻ കൂർക്കഞ്ചേരി,മുഹമ്മദ് അൻവർ തിരൂർക്കാട്,അബ്‌‌ദു റഹീം, തുടങ്ങി വലിയ ഒരു നിര മുശേരിബില്‍ ഉണ്ടായിരുന്നു.ഈ കുറിപ്പുകാരനും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

ഈ സം‌ഘത്തിലുണ്ടായിരുന്ന എ മുഹമ്മദലി സാഹിബ് ഇതാ അല്ലാഹുവിലേക്ക് യാത്രയായിരിക്കുന്നു.

അക്കാലത്ത് സ്റ്റഡിസര്‍‌ക്കിളുകള്‍ എറെ സജീവമായി നടന്നിരുന്ന കാലമായിരുന്നു.മുന്‍ കൂട്ടി നിശ്ചയിക്കപ്പെട്ട ഒരാള്‍ പ്രബന്ധം അവതരിപ്പിക്കും.ശേഷം ചര്‍‌ച്ചകളും ഉണ്ടാകും.കൂടാതെ ഗാനങ്ങളും കവിതകളും വാര്‍‌ത്താവലോകനവും ഒക്കെ അജണ്ടയിലുണ്ടാകും.

പ്രബന്ധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സവിസ്‌തരം ചര്‍‌ചെയ്യും എന്നതിലുപരി.ഭാഷാ പ്രയോഗങ്ങളുടെ സൂക്ഷ്‌മമായ പ്രയോഗവും വ്യാകരണ രീതിവരെ ഒന്നൊന്നായി സാവകാശം പറഞ്ഞു തരുന്നതുപോലെ - പഠിപ്പിച്ചു തരും പോലെയായിരുന്നു മുഹമ്മദലി സാഹിബ് തന്റെ ഊഴം സമ്പന്നമാക്കിയിരുന്നത്.ഭാഷാപഠന ശിബിരമാണോ എന്നൊക്കെ സം‌ശയിച്ചു പോകും വിധം സ്റ്റഡിസര്‍‌ക്കിളുകള്‍ ഉന്നത നിലവാരം പുലര്‍‌ത്തിയിരുന്നു.അറബി ഭാഷയുടെ ഉച്ചാരണ ശുദ്ധിപോലെ മലയാള ഭാഷയുടെ മഖ്‌റജുകള്‍ ആദരണീയനായ സാഹിബിന്‌ പഥ്യമായിരുന്നു എന്ന് പറയാം.

ഒരിക്കല്‍ സ്റ്റഡി സര്‍‌ക്കിള്‍ യോഗത്തില്‍ അവതാരകനും മറ്റു പ്രഭാഷകരുടെയും അവസരങ്ങള്‍‌ക്ക് ശേഷം മുഹമ്മദലി സാഹിബ് തന്റെ അധ്യക്ഷ പ്രഭാഷണത്തില്‍ ഭാഷാപരമായ ന്യൂനതകളെയും പ്രയോഗങ്ങളിലെ താളപ്പിഴകളെയും കുറിച്ചായിരുന്നു ആദ്യം സം‌സാരിച്ചത്.ഇതര ഭാഷകളില്‍ കര്‍‌മണി പ്രയോഗവും കര്‍‌ത്തരി പ്രയോഗവും ഭം‌ഗിയായി കൈകാര്യം ചെയ്യുന്നവര്‍ പോലും മലയാളത്തില്‍ ഈ സൂക്ഷ്‌മത പുലര്‍‌ത്താറില്ല എന്ന് അദ്ദേഹം പരിതപിച്ചു.അവസരത്തിലും അനവസരത്തിലും കര്‍‌മണി പ്രയോഗങ്ങള്‍ നടത്തി ആശയം തന്നെ തലതിരിക്കപ്പെടുന്ന കാര്യവും അദ്ദേഹം സദസ്സിനെ ഉണര്‍‌ത്തി.

ഒരിക്കൽ മലയാള ഭാഷയിലെ ഏകവചന ബഹുവചന പ്രയോഗങ്ങളിൽ പൊതുവേ ആളുകൾ കാണിക്കുന്ന അനാസ്ഥ അതല്ലെങ്കിൽ ഗൗരവം ഇല്ലായ്മ അദ്ദേഹം പ്രതിപാദിച്ചത് ഓർമ്മയുണ്ട്.

ഇംഗ്ലീഷ് ഭാഷയിൽ ഏകവചനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കാണിക്കുന്ന സൂക്ഷ്മത മലയാളത്തിൽ ആവുമ്പോൾ അധികപേരും കാണിക്കാറില്ലത്രെ.

 ഒരു ഉദാഹരണം പറയാം. ഓരോ എന്ന ഏകവചന പ്രയോഗാനന്തരം ഏകവചനം വാമൊഴിയിലും വരമൊഴിയിലും പാലിക്കപ്പെടാറില്ല.

ഓരോ മനുഷ്യനും എന്നതിനു പകരം ഓരോ മനുഷ്യരും എന്ന തെറ്റായ പ്രയോഗമാണ് നമുക്ക് പഥ്യം.

എന്നാൽ മലയാളേതര ഭാഷയിൽ ഇത്തരം ഭാഷാപരമായ പിഴവ് സാധാരണ ഗതിയിൽ ഉണ്ടാകാറുമില്ല.അദ്ദേഹം പറഞ്ഞു.

മറ്റൊരിക്കല്‍ ഒരു മാധ്യമ പ്രവര്‍‌ത്തകന്‍,അക്കാലത്ത് കത്തിനിന്നിരുന്ന ഒരു സം‌ഘടനയുടെ വളര്‍‌ച്ചയും അതിന്റെ നേതാവിന്റെ പ്രഭാഷണ മികവും ആഗോള മാധ്യമങ്ങള്‍ പ്രസ്‌തുത സം‌ഘത്തെയും അതിന്റെ സാരഥിയേയും കൊണ്ടാടുന്നതിനെ കുറിച്ചുമൊക്കെ അതിശയോക്തിയോടെ സം‌സാരിക്കുകയും പ്രസ്ഥാനത്തിന്റെ മെല്ലെപോക്കിനെ പരോക്ഷമായി വിമര്‍‌ശനവിധേയമാക്കുകയും ചെയ്‌തു.ആദരണീയരായ വ്യക്തിത്വങ്ങള്‍ അന്ന് പ്രകടിപിച്ച മറുപടി ശ്രദ്ദേയമത്രെ.

ആഗോള മീഡിയകള്‍ ആഘോഷിക്കുന്നതില്‍ വലിയ ആവേശമൊന്നും വേണ്ടതില്ല.ഈ വ്യക്തിയെ പിടിച്ചു കെട്ടാനുള്ള മറ്റൊര്‍‌ഥത്തിലുള്ള ആഹ്വാനമായി മാത്രം ഇതിനെ കണ്ടാല്‍ മതിയെന്നായിരുന്നു മുഹമ്മദലി സാഹിബിന്റെ പ്രതികരണം.

കടലാസ് കത്തി തീരും പോലെ കത്തി തീരാനുള്ളതല്ല ഈ പ്രസ്ഥാനം,മറിച്ച് ഉമിക്ക് തീ പിടിച്ചതു പോലെയാണ്‌.അത് സാവകാശമെടുത്ത് കത്തി പടരാനുള്ളതാണ്‌ എന്നായിരുന്നു മൗലവിയുടെ വിശദീകരണം.

വര്‍‌ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇതാ നാമതിനു സാക്ഷികളാണ്‌. എത്ര സൂക്ഷ്‌മമായിരുന്നു നേതാക്കളുടെ  നിരീക്ഷണം.

വളരെ കുറഞ്ഞകാലം മാത്രം കണ്ടും കേട്ടും പരിചയിച്ച ബഹുമാന്യനായ എ മുഹമ്മദലി സാഹിബിന്റെ വിയോഗം കണ്ണുകള്‍ ഈറനണിയിക്കുന്നു.

പരേതന്റെ പാരത്രിക ജീവിതം പ്രകാശ പൂരിതമാക്കി അനുഗഹിക്കട്ടെ എന്ന പ്രാര്‍‌ഥനയോടെ.

അബ്‌ദുല്‍ അസീസ് മഞ്ഞിയില്‍
===========

Monday, July 21, 2025

ഹഫ്‌സത്ത ഇനി ഓര്‍‌മകളില്‍

സാഹിബ ഹഫ്‌സത്ത് (63) വിടപറഞ്ഞിരിക്കുന്നു. കൊടുങ്ങല്ലൂർ മാടവന വലിയ വീട്ടിൽ സൈദുമുഹമ്മദ്‌ മൗലവിയുടെ നാലാമത്തെ മകൾ.പാടൂര്‍ അബ്‌ദുറഹ്‌മാന്‍ കേലാണ്ടത്തിന്റെ പ്രിയതമ.

ദീർഘകാലം ജമാഅത്തെ ഇസ്ലാമി പാടൂർ പ്രദേശിക വനിതാ ഘടകത്തിൻ്റെ നാസിമത്തായിരുന്നു. ഏരിയാ സമിതി, ജില്ലാ സമിതി എന്നിവയിലും പ്രവര്‍‌ത്തിച്ചിരുന്നു.

വലിയ ജനാവലിയെ സാക്ഷിയാക്കി പാടൂര്‍ മഹല്ല് ഖബര്‍‌സ്ഥനില്‍  ഖബറടക്കി.മക്കൾ: മിഖ്‌ദാദ്, യാസർ, ഡോക്ടർ സബീഹ.മരുമക്കൾ: ശബീർ, ഡോക്ടർ നസ്വീഹ.

ശാരീരികമായി ഏറെ പ്രയാസപ്പെടുമ്പോഴും മാനസികമായി ഈമാനികമായി ഉള്‍കരുത്ത് ഹഫ്‌സത്തയുടെ സവിശേഷതയാണ്‌. മാസങ്ങള്‍‌ക്ക് മുമ്പ് വീടിനകത്ത് ചെറുതായൊന്നു വീണതിനു ശേഷം പറയത്തക്ക ആശ്വാസം തിരിച്ചു കിട്ടിയിട്ടില്ല എന്ന് അനുമാനിക്കുന്നു.ഞങ്ങള്‍ വിദേശത്തേക്ക് പുറപ്പെടും മുമ്പ് കാണാന്‍ ചെല്ലുമ്പോള്‍ എഴുന്നേല്‍‌ക്കാന്‍ പോലും പ്രയാസപ്പെട്ട അവസ്ഥയിലായിരുന്നു.വാരികയും മാസികയും പുസ്‌തകവും തലയിണക്കരികെ തന്നെ കണ്ടു.വെറുതെ ഒന്ന് കയ്യിലെടുത്തപ്പോള്‍ 'മോനേ വായിക്കാന്‍ കിട്ടിയ അസുലഭാവസരം' എന്നായിരുന്നു അവരുടെ നര്‍‌മം കലര്‍‌ന്ന വര്‍‌ത്തമാനം.

ജീവിതത്തിലെ ഏതു പ്രതിസന്ധിയും പ്രതിബദ്ധങ്ങളും അനുകൂലമാക്കി ചിന്തിക്കുകയും ദൃഡ ചിത്തതയോടെ ജീവിതത്തെ അഭിമുഖീകരിക്കുകയും ചെയ്യുക എന്ന അതി മനോഹരമായ പാഠം തനിക്ക് ചുറ്റുമുള്ളവര്‍‌ക്ക് അനുഭവേദ്യമാക്കി കൊടുക്കുന്നതില്‍ വിജയിച്ച മഹതിയായിരുന്നു സ്‌നേഹ നിധിയായ ഹഫ്‌സത്ത.

പാടൂരും പരിസര പ്രദേശങ്ങളിലും വിശിഷ്യാ സ്‌ത്രീകള്‍‌ക്കിടയില്‍ പ്രാസ്ഥാനിക ചലനങ്ങളെ സജീവമാക്കുന്നതില്‍ ഹഫ്‌സത്താടെ ഭാഗധേയത്വം അവിസ്‌മരണിയമാണ്‌. സാന്ത്വന സേവന പാതയില്‍ വിശ്രമമില്ലാതെ ഓടിനടക്കുന്നതില്‍ ഒരു പരിഭവവും ഇല്ലാത്ത നിഷ്‌കളങ്കയായ ഇത്തയുടെ വേര്‍‌പാട് നികത്താനാകാത്ത വിധം എന്നതില്‍ അതിശയോക്‌തിക്ക് ഇടമില്ല.

എത്ര കടുത്ത ജീവിത പരീക്ഷണങ്ങള്‍‌ക്കിടയിലും ഇസ്‌ലാമിക പ്രസ്ഥാനത്തിനു വേണ്ടിയുള്ള പ്രവർത്തനത്തിന്‌ പ്രഥമ പ്രാധാന്യം കല്‍‌പിക്കുന്ന പാറിപ്പറന്നു നടക്കുന്ന ചിറകുള്ള മാലാഖ.

അം‌ഗപരിമിതനായി ജനിച്ച ആദ്യത്തെ കണ്‍‌മണി മിഖ്‌ദാദിന്‌ വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഈ മഹതി മറ്റുമക്കളുടെ വിദ്യാഭ്യാസത്തിലും  തുടര്‍ പഠനങ്ങളില്‍ ശ്രദ്ദകേന്ദ്രീകരിക്കുന്നതിലും അതീവ ജാഗ്രത പുലര്‍‌ത്തി എന്നതും എടുത്തു പറയേണ്ടത് തന്നെ.

ബുദ്ധിമാന്ദ്യം എന്ന പ്രയോഗത്തെ തന്നെ പൂര്‍‌ണ്ണമായും അപ്രസക്തമാക്കി മിഖ്‌ദാദ് ഉമ്മയെ കുറിച്ച് ഓര്‍‌ക്കുന്നതും പറയുന്നതും ഹൃദയഭേദകമാണ്‌.ഉമ്മയുടെ വേര്‍‌പാടിന്‌ ശേഷം അവനില്‍ ക്ഷിപ്രവേഗത്തിലെന്ന പോലെ വന്ന മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നു.. 

തൻ്റെ പ്രിയപ്പെട്ട ഉമ്മയുടെ അഭാവത്തിൽ ഈ നാൽപതാം വയസ്സിലാണ് തൻ്റെ അനാഥത്വം തിരിച്ചറിയാൻ പോകുന്നത്.എവിടെ പോകുമ്പോഴും കൂടെ കൊണ്ടുപോകുന്ന, പത്തുമാസം പോലെ പത്തുവയസ്സുവരെയും  ചുമന്നു നടന്നിരുന്ന ആ സ്‌നേഹനിധിയായ ഉമ്മ ഇനിയില്ല....

പാടൂര്‍ ഗ്രാമത്തില്‍ പലര്‍‌ക്കും ഹഫ്‌സത്ത്  ഒരു ഉമ്മയെ പോലെ ആയിരുന്നപ്പോൾ മറ്റുചിലർക്ക് സഹോദരി അതുമല്ലെങ്കിൽ സ്വന്തം കൂടെപിറപ്പ്.പരീക്ഷണങ്ങൾ ഒന്നിനു പുറകെ ഒന്നായി ഏറെ അഭിമുഖീകരിക്കേണ്ടി വന്നു എങ്കിലും അവരുടെ വിശ്വാസം ദൃഡ നിശ്ചയം കർമ മണ്ഡലത്തിൽ നൈരന്തര്യം കാത്ത് സൂക്ഷിക്കാനായ മഹതി.ഒരുഗാമം മുഴുവന്‍ ഉണര്‍‌ന്നിരുന്ന്‌ യാത്രയാക്കിയ പ്രിയപ്പെട്ട ഹഫ്‌സത്ത ഇനി ഓര്‍‌മകളില്‍.

പ്രാര്‍‌ഥനകളോടെ

അസീസ് മഞ്ഞിയില്‍

Sunday, July 20, 2025

നിര്യാതയായി

സാഹിബ ഹഫ്‌സത്ത് (63) വിടപറഞ്ഞിരിക്കുന്നു. കൊടുങ്ങല്ലൂർ മാടവന വലിയ വീട്ടിൽ സൈദുമുഹമ്മദ്‌ മൗലവിയുടെ നാലാമത്തെ മകൾ.പാടൂര്‍ അബ്‌ദുറഹ്‌മാന്‍ കേലാണ്ടത്തിന്റെ പ്രിയതമ.

മത സാമൂഹ്യ സാം‌സ്‌ക്കാരിക  സേവനം രം‌ഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു. 

ദീർഘകാലം ജമാഅത്തെ ഇസ്ലാമി പാടൂർ പ്രദേശിക വനിതാ ഘടകത്തിൻ്റെ നാസിമത്തായിരുന്നു. ഏരിയാ സമിതി, ജില്ലാ സമിതി എന്നിവയിലും ഉണ്ടായിരുന്നു.

വലിയ ജനാവലിയെ സാക്ഷിയാക്കി പാടൂര്‍ മഹല്ല് ഖബര്‍‌സ്ഥനില്‍ ഹഫ്‌‌സത്തയെ ഖബറടക്കി.

മക്കൾ: മിഖ്‌ദാദ്, യാസർ, ഡോക്ടർ സബീഹ.മരുമക്കൾ: ശബീർ, ഡോക്ടർ നസ്വീഹ.

-----------


Tuesday, July 8, 2025

ഉദയം സീനിയേര്‍‌സ് സം‌ഗമം

ഉദയം പഠനവേദിയുടെ ഇപ്പോള്‍ ദോഹയിലുള്ള സീനിയറുകള്‍ കുടും‌ബ സമേതം ഒത്തുകൂടി. തൊണ്ണൂറുകളിലായിരുന്നു ഈ മത സാമൂഹ്യ സാം‌സ്‌ക്കാരിക പഠനവേദി ഉദയം കൊണ്ടത്. 

പ്രദേശത്തെ മഹല്ല് വാസികളില്‍ യഥാര്‍ത്ഥ ഇസ്ലാമിക ചിന്തയും, സംസ്‌കാരവും വളര്‍ത്തിയെടുക്കാനും, സാമൂഹിക സാംസ്കാരിക വൈജ്ഞാനിക മേഖലകളില്‍ ശുദ്ധമായ അടിത്തറ കെട്ടിപ്പടുക്കാനും ഉതകും വിധമുള്ള അജണ്ടകള്‍‌ക്കും ആസൂത്രണങ്ങള്‍‌ക്കും പ്രാമുഖ്യം നല്‍‌കുന്നതാണ്‌ ഉദയം പഠനവേദിയുടെ കര്‍‌മസരണി. 

ഇതിന്റെ പ്രതിഫലനങ്ങളും പ്രതികരണങ്ങളും നമ്മുടെ പ്രദേശത്ത് ഒരു പരിധിവരെ ദൃശ്യമാണ്.ദാനധര്‍‌മങ്ങളുടെ യഥവിധിയുള്ള സമാഹരണവും വിതരണവും,ഫിത്വര്‍ സകാത്ത് സംഭരണവും വിതരണവും മഹല്ല്‌ കേന്ദ്രീകത ഉദുഹിയത്ത്,വെള്ളിയാഴ്ചകളിലെ മാതൃഭാഷയിലെ ഉദ്‌ബോധനം,വിശുദ്ധ ഖുര്‍ആന്‍ പഠിക്കാനുള്ള താല്‍പര്യം,മാന്യമായ വേഷവിധാനങ്ങളോടുള്ള ആഭിമുഖ്യം സാമുദായികതയുടെ കുടുസ്സില്‍ നിന്നും വിശുദ്ധ ഖുര്‍ആന്‍ ഉദ്‌ഘോഷിക്കുന്ന മാനവിക വീക്ഷണത്തിലേയ്‌ക്കുള്ള വളര്‍ച്ച തുടങ്ങിയവ എടുത്ത് പറയാവുന്ന മാറ്റങ്ങളില്‍ ഉദയം പഠനവേദിയുടെ സ്വാധീനവും പ്രസ്താവ്യമാണ്‌.

പുതിയ കാലത്തിന്റെ തേട്ടമനുസരിച്ചുള്ള പുതുപുത്തന്‍ വിഭാവനകളുമായി ഭാവിതലമുറയെ ഈ ദൗത്യത്തിന്റെ പിന്‍‌മുറക്കാരാക്കാനുള്ള ബോധപൂര്‍‌വമായ ശ്രമങ്ങള്‍ അനിവാര്യമാണെന്ന്‌ അടിവരയിട്ട് കൊണ്ട് സം‌ഗമം സമാപിച്ചു.

അസീസ് മഞ്ഞിയില്‍.എന്‍.പി അഷ്‌റഫ്,കെ.എച് കുഞ്ഞു മുഹമ്മദ്,എം.എം അബ്‌ദുല്‍ ജലീല്‍,അബുദുല്‍ ഖാദര്‍ പുതിയവീട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.






Saturday, June 28, 2025

പ്രവാസി വെല്‍‌ഫെയര്‍ സാഹോദര്യയാത്ര

പ്രവാസി വെല്‍‌ഫെയര്‍ കള്‍‌ച്ചറല്‍ ഫോറം സം‌സ്ഥാന പ്രസിഡണ്ട് ശ്രീ.ചന്ദ്രമോഹന്‍ നയിക്കുന്ന സാഹോദര്യ യാത്രയ്‌ക്ക് മണലൂര്‍ മണ്ഡലം ഒരുക്കിയ സ്വീകരണപരിപാടി എഫ്.സി.സി ഹാളില്‍ സം‌ഘടിപ്പിച്ചു.ഉച്ച ഭക്ഷണത്തിനു ശേഷം പ്രാരം‌ഭം കുറിച്ച സം‌ഗമം  സഹൃദയരുടെ പങ്കാളത്തം കൊണ്ട്  ധന്യമായി.

ജനാധിപത്യ സം‌വിധാനത്തിലും മതനിരപേക്ഷതയിലും ചരിത്ര പ്രസിദ്ധമായ നമ്മുടെ രാജ്യം ഇപ്പോള്‍ എത്തി നില്‍‌ക്കുന്ന അതി സങ്കിര്‍‌ണ്ണവും ശോചനീയവുമായ അവസ്ഥയും വ്യവസ്ഥയും ഭാവി രാഷ്‌ട്രത്തെ കുറിച്ച് ചിന്തിക്കുന്ന ആരെയും വ്യാകുലപ്പെടുത്തും.ഈ ജീര്‍‌ണ്ണാവസ്ഥയെ കുറിച്ച് അതി സൂക്ഷ്‌മമായി വിലയിരുത്താനും വ്യാകുലപ്പെടാനും സമര നൈരന്തര്യത്തോടെ പ്രവര്‍‌ത്തിക്കാനും അധികമാരും ഇല്ല എന്നതാണ്‌ വസ്‌തുത.ഈ സാഹചര്യത്തില്‍ സമൂഹത്തോട് പ്രതിബദ്ധതയുള്ളവര്‍‌ക്ക് തങ്ങളുടെ ഉത്തരദാദിത്തങ്ങളില്‍ നിന്നും മാറി നില്‍‌ക്കാന്‍ സാധിക്കുകയില്ല.നേതാക്കള്‍ ഓര്‍മപ്പെടുത്തി.

സം‌സ്ഥാന പ്രസിഡന്റെ ശ്രീ.ചന്ദ്രമോഹനനെ അണികളുടെ അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ച് ഹാരാര്‍‌പ്പണം നടത്തി സ്വീകരിച്ചു കൊണ്ടായിരുന്നു പരിപാടിയുടെ ആരം‌ഭം.തുടര്‍‌ന്ന്‌ പ്രാദേശിക സം‌സ്ഥാന നേതാക്കള്‍‌ക്കും സ്വീകരണം നല്‍‌കി.

മണലൂര്‍ മണ്ഡലം പ്രസിഡന്റ് അലി ഹസൻ അധ്യക്ഷതവഹിച്ചു.സം‌സ്ഥാന സെക്രട്ടറിയേറ്റ് അം‌ഗം മുനീഷ് എസി, നടുമുറ്റം പ്രസിഡന്റ് സന നസീം,തൃശൂര്‍ ജില്ലാ വൈസ്‌ പ്രസിഡന്റ് കജന്‍ ജോണ്‍‌സണ്‍,നദീം നൂറുദ്ദീന്‍,ഇബ്രാഹീം, നിയാസ്,മുഫീദ നദീം തുടങ്ങിയ മണ്ഡലം ജില്ലാ സം‌സ്ഥാന നേതാക്കള്‍ വേദിയെ സമ്പന്നമാക്കി.

കവിതാവതരണവും കുട്ടികളുടെ ഗാനാലാപനവും ആസ്വാദ്യകരമായിരുന്നു. 

മണ്ഡലത്തിലെ സാഹിത്യ സാംസ്‌ക്കാരിക മേഖലയില്‍ നിറഞ്ഞു നില്‍‌ക്കുന്ന കവി അസീസ് മഞ്ഞിയിലിനേയും ഉന്നത വിജയം കരസ്ഥമാക്കിയ വിവിധ മേഖലയിലുള്ള പഠിതാക്കളേയും ഉപഹാരങ്ങളും പാരിതോഷികങ്ങളും നല്‍‌കി പ്രത്യേകം ആദരിച്ചു.മുന്‍ സം‌സ്ഥാന സെക്രട്ടറി ഷം‌സീര്‍ കേച്ചേരി പരിപാടികള്‍ നിയന്ത്രിച്ചു.

മണ്ഡലത്തിലെ സീനിയര്‍ അം‌ഗം എന്‍.പി അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള ഒരു ടീം സം‌ഗമത്തിന്റെ സം‌ഘാടനത്തിന്‌ നേതൃത്വം നല്‍‌കി.
============

============



















Friday, June 20, 2025

മഹല്ല് കോഡിനേഷന്‍

 2025 മെയ്‌ 16 ന്‌ വിളിച്ചു ചേര്‍‌ത്ത പ്രാഥമിക കൂടിയാലോചനാ യോഗത്തില്‍ ചര്‍‌ച്ച ചെയ്‌തതിന്റെ സം‌ക്ഷിപ്‌തം.

--------------

തൃശൂര്‍ ജില്ലാ ഇസ്‌ലാമിക് അസ്സോസിയേഷന്‍,ജില്ലയിലെ പ്രമുഖ പ്രാദേശിക കൂട്ടായ്‌മകളുടെ നേതൃ സം‌ഗമം സം‌ഘടിപ്പിച്ചു.

രാജ്യത്തെ സാമൂഹ്യ സാം‌സ്‌ക്കാരിക അപജയങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും സങ്കല്‍‌പാതീതമായി ഒരു രാജ്യത്തിന്റെ സാമൂഹ്യാവസ്ഥയെ തന്നെ തകിടം മറിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അതിനെ ക്രിയാത്മകമായി നേരിടുന്നതിനെ കുറിച്ചുള്ള പ്രാഥമികമായ ആലോചനകളായിരുന്നു യോഗ അജണ്ട.സാഹചര്യങ്ങളുടെ സമ്മര്‍‌ദ്ധത്തില്‍ താല്‍‌ക്കാലികമായുണ്ടാകുന്ന ആവേശത്തിലൊതുങ്ങാത്ത ജാഗ്രതയോടെയുള്ള പരിഹാരം എന്നതാണ്‌ ഇതിന്‌ മുന്നിട്ടിറങ്ങിയവരുടെ വിഭാവന.

ലഹരി മാരകമായ വിധം സമൂഹത്തെ ഗ്രസിച്ചു കഴിഞ്ഞിരിക്കുന്നു. അതിന്നെതിരെ പ്രത്യക്ഷത്തിലുള്ള പോരാട്ടമെന്നതിലുപരി മറ്റു കര്‍‌മപരിപാടികളിലൂടെ സമൂഹത്തെ സം‌സ്‌കരിക്കുന്ന സമഗ്രമായ പരിഹാരം എന്നതായിരിക്കും ആരോഗ്യകരം.

പ്രാദേശികമായി പ്രവാസികള്‍‌ക്കിടയില്‍ പ്രവര്‍‌ത്തിക്കുന്ന കൂട്ടായ്‌മകളിലൂടെ ഓരോ മഹല്ല്‌ സം‌വിധാനങ്ങളുടേയും പ്രാതിനിധ്യത്തോടെ സം‌സ്‌കരണ പദ്ധതികളും, ദീര്‍‌ഘവീക്ഷണത്തോടെയുള്ള അജണ്ടകളും,കൃത്യമായ മാര്‍‌ഗ നിര്‍‌ദേശങ്ങളും ക്രമപ്പെടുത്താന്‍ സാധിക്കും എന്നാണ്‌ പ്രതീക്ഷ.അതു വഴി ക്രമപ്രവൃദ്ധമായി സമൂഹത്തെ ഉണര്‍‌ത്താനും ഉയര്‍‌ത്താനും ഉതകുന്ന വിവിധ തലത്തിലും തരത്തിലുമുള്ള കര്‍‌മ സരണികള്‍ ഒരുക്കിയെടുക്കാനും കഴിഞ്ഞേക്കും.

--------------

ചര്‍‌ച്ചക്ക് തുടക്കം കുറിച്ച ചില തലക്കെട്ടുകള്‍

==========

01.മഹല്ല് സര്‍‌വേ

02.സര്‍‌ക്കാര്‍ ജോലി

03.ആരോഗ്യ ബോധവത്കരണം

04.ക്ലബ്ബുകള്‍/ കളിക്കളങ്ങള്‍

05.സാമ്പത്തിക ബോധവത്കരണം

06.പ്രാദേശികാടിസ്ഥാനത്തില്‍ ധനശേഖരണം

07.കേന്ദ്ര സം‌സ്ഥാന സേവനങ്ങള്‍/സഹായങ്ങള്‍

08.കാര്‍‌ഷിക സഹായങ്ങള്‍

09.തൊഴില്‍ സം‌രം‌ഭങ്ങള്‍‌ക്ക് കൈതാങ്ങ്

10.പ്രി.പോസ്റ്റ് മെറിറ്റല്‍ കൗന്‍‌സിലിങ്

============

തൃശൂര്‍ ജില്ലാ ഇസ്‌ലാമിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഒരുക്കിയ തൃശൂര്‍ ജില്ലാ മഹല്ല് കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ പ്രാഥമിക കൂടിയിരുത്തം വി.എ അബ്‌ദുല്‍ റഷീദിന്റെ അധ്യക്ഷതയില്‍ ചേര്‍‌ന്നു.പ്രാര്‍‌ഥനക്കും ആമുഖത്തിനും ശേഷം ചര്‍‌ച്ചയില്‍ ഉരുത്തിരിഞ്ഞ കാര്യങ്ങള്‍:-

➡️ജില്ലയിലെ പ്രവാസി പ്രാദേശിക കൂട്ടായ്‌മകള്‍/പ്രവാസി മഹല്ല് കൂട്ടായ്‌മകള്‍ തുടങ്ങിയവയുടെ കഴിയാവുന്നത്ര പ്രാതിനിധ്യത്തോടെ വികസിപ്പിക്കാനുദ്ദേശിക്കുന്ന ഈ പൊതു വേദിയുടെ ആദ്യ ഒത്തുകൂടലില്‍ നല്‍‌കിയ ടിഡിസിസി എന്ന പേര്‌ താല്‍‌ക്കാലികം മാത്രമാണ്‌.

➡️ഈ സംവിധാനത്തിന്‌ ഉചിതമായ ഒരു പേര്‌ കണ്ടെത്തണം.

➡️ആമുഖം രേഖപ്പെടുത്തിയ പോലെ വിഷനും മിഷനും കൃത്യമായി രേഖപ്പെടുത്തപ്പെടണം.

➡️പ്രാദേശിക കൂട്ടായ്‌മകളുടെ പ്രതിനിധികള്‍/മഹല്ല്‌ കൂട്ടായ്‌മകളുടെ പ്രതിനിധികള്‍ എന്നിവരെ പ്രസ്‌തുത സമിതികളുടെ അം‌ഗീകാരത്തോടെ ഇനിയും ഉള്‍‌പ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടാകണം.

➡️ഈ സം‌വിധാനത്തിന്റെ പ്രാഥമികകാല പ്രവര്‍‌ത്തനങ്ങളില്‍ നാട്ടിലെ സാമൂഹ്യ സാംസ്‌ക്കാരികാന്തരീക്ഷത്തെ കൃത്യമായി അഡ്രസ്സ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പൊതു താല്‍‌പര്യ അജണ്ടകള്‍ക്ക്‌ പ്രാധാന്യം നല്‍‌കണം.

➡️വിശ്വാസികള്‍‌ക്കിടയിലെ വിവിധ ധാരകൾക്കതീതമായി സമൂഹ നന്മയിലധിഷ്‌ടിതമായിരിയ്ക്കും ഇതിൻ്റെ പ്രവർത്തനങ്ങൾ.

➡️വേനലവധിക്ക് ശേഷം കുറച്ചു കൂടെ വിശാലാര്‍‌ഥത്തില്‍ ഒത്തു കൂടണം.

-------------

ജൂണ്‍ 20 വെള്ളിയാഴ്‌ച ഉച്ച ഭക്ഷണത്തിനു ശേഷം ചേര്‍‌ന്ന യോഗം രണ്ട് മണിക്കൂറോളം നീണ്ടു നിന്നു.വിവിധ പ്രാദേശിക കൂട്ടായ്‌മകളില്‍ നിന്നായി പതിനൊന്നു പേര്‍ പങ്കെടുത്തു.

===========

20.06.2025


Sunday, June 1, 2025

അം‌ഗീകാരങ്ങളുടെ നിര്‍‌വൃതിയില്‍

സിഐസി റയ്യാൻ സോണിലെ ഖുര്‍‌ആന്‍ പഠിതാക്കളുടെ സം‌ഗമവും വിജയികള്‍‌ക്കുള്ള അം‌ഗീകാര സമര്‍‌പ്പണവും സഹൃദയരുടെ പങ്കളിത്തം കൊണ്ടും വിജയികളുടെയും വിശിഷ്‌ടാതിഥികളുടെയും നേതൃത്വത്തിന്റെയും സാന്നിധ്യം കൊണ്ടും ധന്യമായി. 

ആദരിക്കപ്പെട്ടവരില്‍ ഉദയം കുടുംബാംഗങ്ങളുടെ തിളങ്ങുന്ന നേട്ടം ശ്രദ്ദേയമായിരുന്നു.

പുതിയ വിദ്യാഭ്യാസ അധ്യയന വര്‍‌ഷത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഫവാസ് അഷ്‌റഫ്,ഖത്തര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഹെല്‍‌ത്ത് സയന്‍‌സില്‍ മികച്ച വിജയം നേടിയ ഫിദ മുക്താര്‍ എം.എം,ഖുര്‍‌ആന്‍ പരീക്ഷയില്‍ ഉന്നത സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ സൈനബ അഷ്‌റഫ്,സൈനബ അബ്‌ദുല്‍ ജലീല്‍,പ്രോത്സാഹന സമ്മാനത്തിന്‌ അര്‍‌ഹനായ അഷ്‌റഫ് എന്‍.പി തുടങ്ങിയവരെ സിഐസി റയ്യാൻ സോണ്‍ ആദരിച്ചു.

സിഐസി റയ്യാൻ സോണ്‍,വിമൺ ഇന്ത്യ നേതൃനിരയിലുള്ളവരും സോണൽ ഭാരവാഹികളും,വിശിഷ്‌ടാതിഥികളും വേദിയില്‍ സന്നിഹിതരായിരുന്നു.







Wednesday, May 14, 2025

വിജയത്തിളക്കത്തില്‍ ഫിദയും ഫവാസും

പുതിയ വിദ്യാഭ്യാസ അധ്യയന വര്‍‌ഷത്തില്‍ ഉന്നത വിജയം വരിച്ച എല്ലാ വിദ്യാര്‍‌ഥികള്‍‌ക്കും ഉദയം പഠനവേദി ആശം‌സകള്‍ നേര്‍‌ന്നു.

ഉദയം പഠനവേദി കുടുബാം‌ഗങ്ങളായ എന്‍.പി അഷ്‌റഫ്,എം.എം മുഖ്‌താര്‍ എന്നിവരുടെ മക്കള്‍ ഉന്നത വിജയ ശതമാനം കരസ്ഥമാക്കിയതിന്റെ സന്തോഷം പങ്കുവെക്കപ്പെട്ടു.ഫവാസ് അഷ്‌റഫ്‌ CBSE പത്താം തരം ഉയര്‍‌ന്ന ശതമാനം വിജയം നേടിയപ്പോള്‍ ഫിദ മുക്താര്‍ എം.എം ഖത്തര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഹെല്‍‌ത്ത് സയന്‍‌സില്‍ ഉന്നത വിജയം സ്വന്തമാക്കി.

ഖത്തറിലെ വളരെ പ്രശസ്‌തമായ വിദ്യാലയങ്ങളിലും കലാലയങ്ങളിലും മുന്‍ നിരക്കാരായ ഫവാസ് അഷ്‌റഫ്‌, ഫിദ മുക്താര്‍ എന്നീ പ്രതിഭകള്‍‌ക്ക് ഇനിയും കൂടുതല്‍ ഉയരങ്ങളില്‍ എത്തിച്ചേരാന്‍ കഴിയട്ടെ എന്ന് ഉദയം പഠനവേദി അഭിനന്ദന സന്ദേശത്തില്‍ അറിയിച്ചു.  






Saturday, May 3, 2025

സ്‌നേഹാദരം

നാല് പതിറ്റാണ്ട് പ്രവാസം പിന്നിട്ടവരെ ആദരിച്ചു.
ദോഹ : ഉപജീവനാവശ്യാർത്ഥം തൊഴിൽ തേടി പ്രവാസഭൂമികയിൽ എത്തുകയും പ്രവാസത്തിൽ നാല് പതിറ്റാണ്ട് പൂർത്തിയാക്കുകയും ചെയ്‌ത സി.ഐ.സി. റയ്യാൻ സോണൽ പ്രവർത്തകരെ അന്തർദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി ഖത്തർ - റയ്യാൻ സോൺ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ വെച്ച് ആദരിച്ചു.

ഉദയം പഠനവേദി സ്‌ഥാപകാം‌ഗങ്ങളായ എം.എം അബ്‌ദുൽ ജലീൽ (കണ്ണോത്ത് വെങ്കിടങ്ങ്),കെ.എച്.കുഞ്ഞിമുഹമ്മദ്‌ (പാടൂര്‍),എൻ.പി. അഷ്‌റഫ്‌ (പാവറട്ടി പുതുമനശ്ശേരി) കൂടാതെ എറണാങ്കുളം  പെരുമ്പാവൂർ സ്വദേശി പി.കെ. മുഹമ്മദ്‌, കൂരിക്കളകത്ത ഹാരിസ് (കണ്ണൂർ പാപിനിശ്ശേരി), അബ്‌ദുൽ സത്താർ (തൃശൂർ കരുവന്നൂർ), എ.ടി. അബ്‌ദു സലാം (മലപ്പുറം പെരുമ്പടപ്പ്), റസാഖ് കാരാട്ട് (കോഴിക്കോട്  കൊടുവള്ളി), പി.വി. അബ്‌ദുൽ സലാം (കോഴിക്കോട്, രാമനാട്ടുകര),ടി.കെ അമീർ  (തൃശൂർ എറിയാട്), വിമൺ ഇന്ത്യ പ്രവർത്തകയായ ബി.എം.ലൈല,എന്നിവരാണ് നാല് പതീറ്റാണ്ട് പ്രവാസം പൂർത്തിയാക്കി ആദരം ഏറ്റുവാങ്ങിയത്.

സി.ഐ.സി. റയ്യാൻ സോണൽ പ്രസിഡന്റ്‌ സുബുൽ അബ്‌ദുൽ അസീസ് അധ്യക്ഷത വഹിച്ചു.സോണൽ ഭാരവാഹികളായ അബ്‌ദുൽ ബാസിത്, റഫീഖ് തങ്ങൾ, സിദ്ദിഖ് വേങ്ങര, വിമൺ ഇന്ത്യ റയ്യാൻ സോണൽ സെക്രട്ടറി സൈനബ അബ്‌ദുൽ  ജലീൽ എന്നിവർ നേതൃത്വം നൽകി.












Saturday, November 2, 2024

മു‌ഐമിന്‍ മാഷ് യാത്രയായി

തൊയക്കാവ് മു‌ഐമിന്‍ മാഷ് അല്ലാഹുവിലേക്ക് യാത്രയായി.ഉദയം പഠനവേദിയുടെയും അനുബന്ധ സം‌വിധാങ്ങളുടെയും സജീവ പ്രവര്‍‌ത്തകനായ അബ്‌ദുല്‍ അസീസ് (മുത്തു) സാഹിബിന്റെ ജേഷ്‌ഠ സഹോദരനാണ്‌.

എം.എ.എസ്.എം വെന്മെനാട്  തീരദേശ വിദ്യാലയത്തില്‍ ദീര്‍‌ഘകാലം അധ്യാപകനായിരിക്കെ മുല്ലശ്ശേരി - പാടൂര്‍ പെരിങ്ങാട്‌ പാവറട്ടി പ്രദേശത്തുകാരായ പലരുടെയും ഗുരുനാഥനാണ്‌ പരേതന്‍.

ഖബറടക്കം തൊയക്കാവ് വടക്കെ ജുമാ‌അത്ത് പള്ളി ഖബര്‍‌സ്ഥാനില്‍ 03.11.24 ഞായര്‍ 10.30 ന്‌ വലിയ ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്നു. 

അല്ലാഹു അദ്ദേഹത്തിന്റെ പാരത്രിക ജീവിതം പ്രകാശപൂരിതമാക്കി അനുഗ്രഹിക്കട്ടെ.

===========

അബ്‌ദു റഹ്‌മാന്‍ കേലാണ്ടത്ത് എഴുതുന്നു ....

എനിക്കൊരിക്കലും മറക്കാനാവാത്ത പ്രിയപ്പെട്ട അദ്ധ്യാപകനാണ് മർഹൂം മുഐമിൻ മാഷ്. രണ്ടാഴ്ച മുമ്പ് ഞാൻ ചേറ്റുവ ഹോസ്പിറ്റലിൽ മകന്റെ ചികിത്സാർത്ഥം നിൽക്കവേ  അദ്ദേഹത്തെ അവിടെക്ക് കൊണ്ട് വരികയുണ്ടായി. സോഡിയം കുറഞ്ഞ അവശതയിലാണ് അദ്ദേഹത്തെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഡ്രിപ്സ് കയറ്റികൊണ്ടിരിക്കെ തന്നെ അദ്ദേഹം സുഖം പ്രാപിച്ചു കണ്ടു. തൊട്ടടുത്ത ബെഡിൽ എന്റെ മകനും കിടപ്പുണ്ടായിരുന്നു. ഇരുവരും കമ്പനിയായി. അകത്തേക്ക് കടന്ന എന്നെ സമീപത്തേക്ക് വിളിച്ചു മകനെ എന്തെ പരിചയപ്പെടുത്താഞ്ഞത് എന്ന് എന്നോട് പരിഭവം പറഞ്ഞു.വിവരങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു.പിന്നെ മനോഹരമായി ചിരിച്ചു കൊണ്ട് എന്നെ കുറെ നോക്കികിടന്നു. ആ ചിരി എന്റെ മനസ്സിൽ തങ്ങി നിന്നത് അത് എനിക്ക് കിട്ടിയ അവസാനത്തെ നോട്ടവും ചിരിയുമായിരുന്നത് കൊണ്ടാവാം എന്ന് ഇപ്പോൾ ഞാൻ വിചാരിക്കുന്നു.

ക്‌ളാസ്‌മുറിയിൽ കുറുമ്പ് കാണിക്കുമ്പോഴും അദ്ദേഹത്തിന് ഇത് പോലെ നിശബ്ദമായ ഒരു നോട്ടവും ചിരിയുമുണ്ടായിരുന്നു. അപ്പോളൊക്കെ വിയർത്തിട്ടുണ്ട് ഞാൻ. അത് ചൂരൽവരവിന്റെ മുന്നോടിയായുള്ള ചിരിയായിരുന്നു. അദ്ദേഹത്തിന്റെ ചൂരൽ പ്രയോഗം  അത്യാവശ്യം ചൂടൊക്കെ ഉള്ളതായിരുന്നു.

വെന്മേനാട് സ്‌കൂളില്‍ 8'9'10 ക്ലാസ്സുകളിൽ ഇംഗ്ലീഷും ബയോളജിയും അദ്ദേഹമാണ് പഠിപ്പിച്ചിരുന്നത്. നൂറു മേനി ഹൃദ്യമായിരുന്നു ക്ലാസ്. അത് കൊണ്ട് തന്നെ ഞാനാ വിഷയങ്ങളിൽ ലീഡിങ് നിലനിർത്തി. പാഠ പു‌സ്‌തകങ്ങള്‍‌ക്കപ്പുറത്ത്  ഒരു പാട് ചിന്തനീയമായ പൊതു വീജ്ഞാനങ്ങൾ അദ്ദേഹം പകർന്നു തന്നിരുന്നു. അധികവും ശാസ്ത്ര വിഷയങ്ങൾ.അവയുടെ വിസ്മയലോകങ്ങളിലേക്ക് ചിന്തയെ തട്ടിയുണർത്തുന്ന ഭാഷ്യത്തോടെ, അതെല്ലാം മനസ്സിൽ വെച്ച് ശാസ്ത്രവിചാരം മാസികയിലും മറ്റും പല ലേഖനങ്ങളും പിൽകാലത്ത് ഞാൻ എഴുതിയിട്ടുണ്ട്. അവകൾ പലതും അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ട് പോയി സമർപ്പിച്ചിട്ടുണ്ട്.ഇതെല്ലാം മാഷ് ക്ലാസ് എടുക്കുമ്പോൾ നൽകിയ സൂചനകളുടെ എലാബൊറേഷൻ ആണ് എന്ന് പറഞ്ഞു കൊണ്ട്.എന്തൊരു സന്തോഷമായിരുന്നുവെന്നോ അപ്പോഴൊക്കെ അദ്ദേഹത്തിന്റെ മുഖത്ത്.ഞാൻ ഇടക്കെല്ലാം അദ്ദേഹത്തെ വീട്ടിൽ ചെന്ന് സന്ദർശിക്കുന്നവനായിരുന്നു. അതിന് വേറെയും കാരണമുണ്ട്.

അദ്ദേഹത്തിന്റെ പിതാവ് എന്റെ ബാപ്പാന്റെ  ആത്‌മ മിത്രമായിരുന്നു.ബാപ്പ തൊയക്കാവ് മഹല്ലിലെ ദീർഘകാല ഖത്തീബ് ആയിരുന്നുവല്ലോ. ബാപ്പയോടൊപ്പം ആ തറവാട്ടിൽ ഞാൻ ഒട്ടേറെ തവണ കയറിയിറങ്ങിയിട്ടുണ്ട്. ബാപ്പാന്റെ കാലാശേഷവും ഞാനാ ബന്ധം നിലനിർത്തി പോന്നിരുന്നു.ഇനിയുമുണ്ട് കഥ. തൊയക്കാവ് പള്ളിയിൽ ബാപ്പ നടത്തിയിരുന്ന ദർസിൽ കിതാബ് ഓതി പഠിച്ചിരുന്ന ഒരു വ്യക്തി കൂടിയായിരുന്നു മുഹൈമിൻ മാഷ്. അതെ ബാപ്പാന്റെ ശിഷ്യൻ എന്റെ ഗുരു!എന്നാൽ താനൊരു ഗുരുവാണ് എന്ന നിലയിലല്ല അദ്ദേഹം പിൽകാലങ്ങളിൽ എന്നെ കണ്ടിരുന്നത്. അടുത്ത ചങ്ങാതിയെ പോലെയാണ് എന്നോട് എവിടെവെച്ചും പെരുമാറിയിരുന്നത്.വിനയം മഹത്വത്തിന്റെ ദർപ്പണമാണല്ലോ.ഗുരു ഭക്തിയും. അത് കൊണ്ട് തന്നെയായിരിക്കണം എല്ലാ റമളാനിലും അദ്ദേഹം ബാപ്പാന്റെ ഖബർ സിയാറത്ത് ചെയ്യാൻ മുടക്കമില്ലാതെ വന്നിരുന്നത്. ഇനി അദേഹത്തിന്റെ ഖബറിടവും നമുക്ക് സിയാറത്ത് ചെയ്യാം...

ഞാനാ നല്ല മനുഷ്യനെ, നല്ല അദ്ധ്യാപകനെ എന്നും ഓർക്കും. അദ്ദേഹം അതിനർഹനാണ്. എന്റെ പ്രാർത്ഥനകളിൽ അദ്ദേഹം ഉണ്ടാവും. ഇൻശാ അല്ലാഹ്.

അല്ലാഹുമ്മ അദ്ഖിൽനാ വ അദ്ഖിൽഹുൽ ജന്ന:

=========

എഴുപതുകളില്‍ വെന്മെനാട് എം.എ.എസ്.എം വിദ്യാലയത്തില്‍ പഠിച്ചു കൊണ്ടിരുന്നപ്പോള്‍,വിവിധ തരങ്ങളിലും വിഷയങ്ങളിലും പഠിപ്പിച്ചു കൊണ്ടിരുന്ന സ്‌നേഹ സമ്പന്നരായ ഗുരുനാഥന്മാരെയും ഗുരുനാഥകളെയും ഓര്‍‌ത്തു പോകുന്നു.ആദരണീയരായ ഉട്ടൂപ്പുണ്ണി ,ജോര്‍‌ജ്‌, വിജയന്‍ ,മുഐമിന്‍ തുടങ്ങിയ അധ്യാപകരും ശാരദ,ഫാത്തിമ,ഐഷ,ജമീല തുടങ്ങിയ അധ്യാപികമാരും ഓര്‍‌മയിലെ താരങ്ങളാണ്‌. 

ഇതില്‍ പലരും മണ്‍‌മറഞ്ഞിരിക്കുന്നു.കഴിഞ്ഞ ദിവസം മുഐമിന്‍ സാറും വിടപറഞ്ഞു.സ്വര്‍‌ണ നിറമുള്ള കണ്ണടവെച്ച് സുസ്‌മേരവദനനായ മുഐമിന്‍ സാറിന്റെ വാര്‍‌ദ്ധക്യ സഹജമായ മാറ്റങ്ങളുള്ള മുഖം കാണുമ്പോഴും പഴയകാല ചിത്രമാണ്‌ തെളിഞ്ഞു നില്‍‌ക്കുന്നത്.

അദ്ദേഹം ക്ലാസ് തുടങ്ങുന്നതിന്റെ ഭാഗമായി എന്തെങ്കിലും ഒരു പൊതു വിവരം വിദ്യാര്‍‌ഥികളുമായി പങ്കുവെക്കുമായിരുന്നു.ഒരു പത്ര വാര്‍‌ത്തയായിരിക്കാം അതുമല്ലെങ്കില്‍ വായനാനുഭവത്തില്‍ നിന്ന്‌.ക്ലാസ് മുറി തികച്ചും പാകപ്പെട്ടെന്ന് ഉറപ്പ് വരുത്തിയതിനു ശേഷമാണ്‌ തന്റെ പാഠഭാഗത്തിലേക്ക് കടക്കുമായിരുന്നുള്ളൂ.മാത്രമല്ല കഴിഞ്ഞ പാഠഭാഗങ്ങളില്‍ അടിവരയിട്ട കാര്യങ്ങള്‍ ഒരിക്കല്‍ കൂടെ ആവര്‍‌ത്തിക്കുകയും കൃത്യതയും വ്യക്തതയും വരുത്തുമായിരുന്നു.കുട്ടികള്‍ ശ്രദ്ദിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി പാഠമെടുത്തു കൊണ്ടിരിക്കുമ്പോള്‍ തന്നെ ചോദ്യങ്ങള്‍ ചോദിക്കുന്ന പതിവും ഉണ്ടായിരുന്നു.

ചോദ്യങ്ങളുടെ കാര്യം കുറിച്ചപ്പോള്‍ രസകരമായ ഒരു അനുഭവം ഓര്‍‌മയിലെത്തുന്നു.

എല്ലാ പദാർഥങ്ങളും നിർമിക്കപ്പെട്ടിരിക്കുന്ന സൂക്ഷ്‌മകണങ്ങളാണ്‌ ആറ്റങ്ങൾ. ആറ്റങ്ങളെ വിഭജിക്കാൻ കഴിയില്ല.ജോൺ ഡാൾട്ടന്റെ അറ്റോമിക സിദ്ധാന്തത്തിലെ പ്രധാന സങ്കൽപങ്ങളിൽ ഒന്നായിരുന്നു ഇത്. വാതകങ്ങളിലൂടെയുള്ള വൈദ്യുത ചാലകതയെക്കുറിച്ചുള്ള പഠനത്തിനായി പരീക്ഷണങ്ങൾ ആദ്യമായി ആരംഭിച്ച വര്‍‌ഷവും ശാസ്‌ത്രജ്ഞന്റെ പേരും അദ്ദേഹം ഓര്‍‌മിപ്പിച്ചിരുന്നു.പദാർഥങ്ങളിൽ പോസിറ്റീവ് ചാർജ് , നെഗറ്റീവ് ചാർജ് എന്നിങ്ങനെ രണ്ട് തരത്തിലുള്ള ചാർജുകൾ ഉണ്ടെന്നും ഈ ചാർജുകളാണ് ഒരു പദാർഥത്തിന് മറ്റൊരു പദാർഥവുമായി പ്രവർത്തിക്കാനുള്ള കഴിവുണ്ടാക്കുന്നത്,തുടങ്ങിയ കാര്യങ്ങളും വിവരിച്ചു.തുടര്‍‌ന്ന് ഈ ശാസ്‌ത്രജ്ഞന്റെ പേരും വര്‍‌ഷവും അദ്ദേഹം അന്വേഷിച്ചു.

ആരും ഒന്നും പറഞ്ഞില്ല.ഹൃദയതാളം വേഗത്തിലാകുന്ന പോലെ.ഒരുവിധം ഉത്തരമൊക്കെ പറയുന്നയാള്‍ എന്ന പരിഗണനയില്‍ പലപ്പോഴും രക്ഷപ്പെട്ട് പോകാറുണ്ട്.ഇത്തവണ ശരിക്കും കുടുങ്ങി.സത്യത്തില്‍ എനിക്ക് ഓര്‍മ്മയില്ലായിരുന്നു.അറിയില്ലായിരുന്നു.

ഒടുവില്‍ ചോദ്യം എന്റെ നേര്‍‌ക്ക്.

അതൊന്ന്‌ പറഞ്ഞു കൊടുത്തേക്ക് അസീസേ...

ഉത്തരം പറയാനാകാതെ എഴുന്നേറ്റ് നിന്ന രീതി ഇപ്പോഴും ഒരു ചിത്രീകരണത്തിലെന്ന പോലെ മനസ്സിലുണ്ട്.അതിലുപരി അദ്ദേഹം സരസമായി പ്രതികരിച്ച ശൈലിയും.

പിന്നെന്തിനാ മോനേ എല്ലാം അറിയുന്നമട്ടിലിരുന്നത് ...!

ഒരു നിശബ്‌ദ മുഹൂര്‍‌ത്തതിനു ശേഷം അദ്ദേഹം വീണ്ടും പാഠം തുടര്‍‌ന്നു.

(അറ്റോമിക് സിദ്ധാന്തത്തിലെ പ്രധാന സങ്കല്‍‌പങ്ങള്‍ 1859 ല്‍ ജൂലിയസ് പ്ലക്കര്‍.വൈദ്യുതി ചാലകതയെ കുറിച്ചുള്ള പഠനങ്ങള്‍ സര്‍ ഹം‌ഫ്രി ഡേവി ) ഇതായിരുന്നു ഉത്തരം.

ഈ ഓര്‍‌മകളിലൂടെ ഊളയിട്ടിറങ്ങിയപ്പോള്‍ പത്താം തരത്തില്‍ ഒരിക്കല്‍ കൂടെ മുന്‍നിര ബഞ്ചില്‍ ഇരിക്കാനായ പ്രതീതി.

-----------

മറ്റൊരു അനുഭവം

ഭൂമിയില്‍ നിന്നും ഒന്നും നിശേഷം നശിപ്പിക്കാന്‍ മനുഷ്യന്‌ സാധ്യമല്ല എന്ന് അദ്ദേഹം പറഞ്ഞു.എന്തുകൊണ്ട് കഴിയില്ല എന്ന് കുട്ടികളും.

തുടര്‍‌ന്ന് അദ്ദേഹം വിശദീകരിച്ചു.ഒരു വസ്‌തുവിനെ രൂപാന്തരങ്ങള്‍ സം‌ഭവിപ്പിക്കാന്‍ മനുഷ്യന്‌ കഴിയും.തീര്‍‌ത്തും ഇല്ലാതാക്കാന്‍ സാധ്യമല്ല.ഒരു വസ്‌തു കത്തിച്ചു കഴിഞ്ഞാല്‍ അത് അത് കനലാകും കരിക്കട്ടയാകും.പിന്നീട് ധൂളികളായേക്കും ശേഷം മണ്ണില്‍ ചേരുമായിരിക്കും.ഒരര്‍‌ഥത്തില്‍ എല്ലാം മണ്ണിന്റെ ഭാഗമാണ്‌.നിര്‍‌മിക്കാനും സം‌ഹരിക്കാനും കഴിവുള്ളവന്‍ ജഗന്നിയന്താവ്‌ മാത്രമാണ്‌.

---------

ആദരണീയനായ ഗുരുനാഥന്റെ സ്‌മരണകളെ ഓര്‍‌ത്തെടുത്തും യശശ്ശാരീരനായ അദ്ദേഹം പൊഴിച്ചിട്ട തൂവലുകളില്‍ തൊട്ടും തലോടിയും പ്രാര്‍‌ഥനയോടെ ....

===========

അസീസ് മഞ്ഞിയില്‍