നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, February 5, 2016

ഒഴുകാന്‍ ഒരുക്കമുണ്ടോ

ദോഹ: രണ്ട്‌ സാഗരങ്ങളെ സമന്വയിപ്പിച്ചവനായ തമ്പുരാന്‍ ഒന്നില്‍ മധുരമുള്ളതും മറ്റൊന്നില്‍ ചവര്‍‌പ്പുള്ളതും ഒഴുക്കിക്കൊണ്ടിരിക്കുന്നു.രണ്ട്‌ നീരൊഴുക്കിനും ഇടയില്‍ സുശക്തമായ ഭിത്തിയും തീര്‍‌ത്തിരിക്കുന്നു.ഫുര്‍‌ഖാനിലെ സൂക്തം ഉദ്ധരിച്ചു കൊണ്ട്‌ അസീസ്‌ മഞ്ഞിയില്‍ പറഞ്ഞു.ഉദയം പഠനവേദിയുടെ പ്രത്യേക യോഗത്തില്‍ ഖുര്‍‌ആന്‍ പഠനം നടത്തുകയായിരുന്നു വൈസ്‌ പ്രസിഡണ്ട്‌.ഒഴുകാന്‍ ഒരുക്കമുണ്ടോ എന്നതത്രെ പ്രസക്തമായ ചോദ്യം.എങ്കില്‍ ഏതു പ്രതിസന്ധിയിലും സുരക്ഷിതമായ പാതയൊരുക്കാന്‍ മതിയായവനത്രെ പടച്ച തമ്പുരാന്‍.മഞ്ഞിയില്‍ വിശദീകരിച്ചു.

ഒരു പ്രത്യേക ദശാ സന്ധിയില്‍ ഉദയം എത്തി നില്‍‌ക്കുന്നു.നീണ്ട വര്‍‌ഷങ്ങളുടെ പ്രവര്‍‌ത്തന പാരമ്പര്യമുള്ള ഈ സം‌വിധാനം ഒരു പ്രദേശത്തിന്റെ പെരുമയും പ്രതീക്ഷയുമാണ്‌.ഈ പ്രതീക്ഷയെ ഉണര്‍ത്താനെത്തിയവരേയും വിശിഷ്യ നവാഗതരെ ജനറല്‍ സെക്രട്ടറി ജാസ്സിം എന്‍.പി സ്വാഗതം ചെയ്‌തു.

ഉദയം പഠനവേദി നമ്മുടെ ഭൂമികയുടെ വിളക്കും വെളിച്ചവുമാണ്‌.ഈ നെയ്‌തിരി പുതിയതലമുറയിലേയ്‌ക്ക്‌ കെടാതെ കൈമാറാന്‍ സമയമായിരിക്കുന്നു. ഈ ഉദ്ധേശ ശുദ്ധിയെ എല്ലാ അര്‍‌ഥത്തിലും സ്വാം‌ശീകരിച്ച്‌ എത്തിയവരെ അധ്യക്ഷന്‍ അബ്‌ദുള്‍ ജലീല്‍ എം.എം അഭിനന്ദിച്ചു.

സെക്രട്ടറി അബ്‌ദുള്‍ അസീസ്‌ എ.പി യുടെ റിപ്പോര്‍‌ട്ടവതരണത്തിനു ശേഷം എല്ലാവരും പരസ്‌പരം പരിചയം പുതുക്കി.തുടര്‍‌ന്നു പ്രവര്‍‌ത്തക സമിതി വിപുലീകരണത്തിന്റെ ഭാഗമായി 10 അം‌ഗങ്ങളെ കൂടെ ഉള്‍‌പെടുത്തിയ തിരുമാനം സദസ്സ്‌ അം‌ഗീകരിച്ചു.

റബീഹ്‌ ഇബ്രാഹീം കുട്ടിയെ വൈസ്‌ പ്രസിഡണ്ട്‌ പദവിയോടെ സമിതിയില്‍ ചേര്‍‌ത്തു. ജീവന്‍ മുഹമ്മദുണ്ണിയെ അസി.സെക്രട്ടറി സ്ഥാനത്തോടെ ഉദയം പ്രവര്‍‌ത്തക സമിതിയില്‍ ഉള്‍‌പെടുത്തി.

ബാസിത്ത്‌ എ.വി, ഫയാസ്‌ ഇബ്രാഹീം കുട്ടി, അഫ്‌സല്‍ ളിലാര്‍, നിയാസ്‌ അഷറഫ്‌, ഫര്‍‌ഹാന്‍ മുഹമ്മദ്‌, ഷൈബു ഖാദര്‍ മോന്‍, ഫൈസല്‍ പാവറട്ടി, മര്‍സൂഖ്‌ സെയ്‌തു മുഹമ്മദ്‌ എന്നിവരെ പുതിയ പ്രവര്‍‌ത്തക സമിതി അം‌ഗങ്ങളായി ഉള്‍‌പെടുത്താനുള്ള തിരുമാനം സമിതി അം‌ഗീകരിച്ചു പാസ്സാക്കി.

എത്ര തിരക്കുകളുണ്ടെങ്കിലും കൂടുതല്‍ വിടവുകളില്ലാത്ത വിധം വിജ്ഞാന സമ്പന്നമായ സമിതികളും ജനറല്‍ ബോഡികളും ചേരാതിരിക്കാന്‍ നിര്‍‌വാഹമില്ല.എങ്കില്‍ മാത്രമേ പരസ്‌പര ബന്ധങ്ങളും ഒപ്പം നമ്മുടെ ആസൂത്രണങ്ങളും ഭം‌ഗിയായി കൊണ്ടു പോകാന്‍ സാധിക്കുകയുള്ളൂ.അധ്യക്ഷന്‍ ഓര്‍‌മ്മപ്പെടുത്തി.

പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ തങ്ങളുടെ സഹകരണവും സന്നദ്ധതയും സദസ്സില്‍ പ്രഖ്യാപിച്ചു.

നാളെയ്‌ക്ക്‌ വേണ്ടിയുള്ള കരുതലില്‍ ഇത്തരം സല്‍‌കര്‍‌മ്മങ്ങളായിരിക്കും നമുക്ക് തണലും തുണയും.ഈ കര്‍‌മ്മ നൈരന്തര്യത്തെ നെഞ്ചേറ്റുക എന്ന ആര്‍.വി അബ്‌ദുള്‍ മജീദ്‌ സാഹിബിന്റെ ഉദ്‌ബോധനത്തോടെ 09.15 ന്‌ യോഗം അവസാനിച്ചു.