നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, March 24, 2016

സ്നേഹവും സഹിഷ്‌ണുതയുമാണ് കല

സ്നേഹവും സഹിഷ്‌ണുതയുമാണ് കല.പുതിയവീട്ടിൽ.
ജീവിതം ഒരു കലയാണ്‌.ജീവിക്കാൻ അനുവദിക്കുക എന്നത് ജീവനകലയും ഈ ജീവിത കല ഭീഷണി നേരിടുമ്പോൾ അതിനെ അതിജീവിക്കാൻ ശ്രമിക്കുനതാണ് അതിവീവനകല.ഇതൊക്കെ ഈ വിനീതന്റെ തോന്നലുകളായി കരുതിയാൽ മതി.എന്തായാലും പ്രപഞ്ച നാഥൻ  വിശാലമായ ഈ പ്രപഞ്ചത്തെ അതിമനോഹരമായി അണിയിച്ചൊരുക്കിയത് അതിൽ വസിക്കുന്നവർ കഴിയുന്നത്ര മനോഹാരിതയോടെ തന്നെ വസിക്കണം എന്ന് കരുതിതന്നെയാവണം."അല്ലാഹു ഭംഗിയുള്ളവനാണ്.ഭംഗി അല്ലാഹു ഇഷ്ടപ്പെടുന്നു " എന്ന് വിശുദ്ധ ഖുർആൻ പറഞ്ഞല്ലോ.ഭംഗിയും മനോഹാരിതയുമെല്ലാം എന്നും മനുഷ്യൻ ആകര്‍ഷിക്കപ്പെടുന്നതും ഇഷ്ടപ്പെടുന്നതുമാണ്."ഭൂമിയിൽ സൃഷ്ടിക്കപ്പെട്ടതെല്ലാം മനുഷ്യന്ന് വേണ്ടി "യാണെന്നും അല്ലാഹു പറയുന്നു.അതിന്റെ ആവാസവ്യവസ്ഥയെ തകിടം മറിക്കാത്ത രീതിയിലെല്ലാം വേണ്ടുവോളം ആസ്വദിക്കാൻ അനുവാദം നൽകുന്നുണ്ട്.മനുഷ്യനെ ഏറ്റവും നല്ല ഘടനയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന് പറയുമ്പോൾ തന്നെ ,അവനിൽ ആർത്തിയും ധൂർത്തും മൃഗീയതയും കൂടി കുടികൊള്ളുന്നു എന്ന് അല്ലാഹുവിന്നറിയാമല്ലോ അത് കൊണ്ട് ഇത്രയും കൂടി പറയേണ്ടി വന്നു ,"ഭൂമിയിൽ അതിന്റെ ആവാസ വ്യവസ്ഥ പരിപൂർണ്ണമായിരിക്കെ അതിൽ കുഴപ്പങ്ങളുണ്ടാക്കരുത്." കുഴപ്പം കൊണ്ടുദ്ദേശിച്ചത് അനാവശ്യമായ രക്തം ചിന്തലാകാം,വനനശീകരണമാകാം ,കുന്നുകൾ ഇടിച്ചു നിരത്തലാകാം.കായലുകളും കൃഷിയിടങ്ങളും മണ്ണിട്ട്‌ നികത്തലാകാം.അങ്ങനെ അങ്ങനെ .... പക്ഷി മൃഗാതികളുടെ ആവാസ കേന്ദ്രങ്ങളും കണ്ടൽ കാടുകളും,സർപ്പ കേന്ദ്രങ്ങൾ തീയിടുന്നത് പോലും ഈ കുഴപ്പങ്ങളിൽ ഉൾപ്പെടുന്നു.ബേപ്പൂർ സുൽത്താന്റെ ഭാഷയിൽ പറഞ്ഞാൽ ,ഉറുമ്പ് ,പഴുതാര, അണ്ണാൻ,മൂർഖൻ പാമ്പ്‌ എല്ലാം ഭൂമിയുടെ അവകാശികളാണല്ലോ ? 

ഇപ്പോൾ ഇങ്ങനെ ചിന്തിക്കാൻ തോന്നിയത് ,ഇക്കഴിഞ്ഞ ദിവസം തലസ്ഥാന നഗരിയിൽ സമാപിച്ച  ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച  ത്രിദിന വേള്‍ഡ് കള്‍ച്ചറല്‍ കോണ്‍ഫറന്‍സ് അതിന്റെ കോലാഹലങ്ങളുമാണ്.ഒരു സ്വകാര്യ ചടങ്ങിനു വേണ്ടി പട്ടാളത്തെ ഉപയോഗിച്ച് യമുനാ നദിക്ക് കുറുകെ സംഘാടകരില്‍ നിന്നും ഒരു ചില്ലി കാശ് പോലും വാങ്ങാതെ പാലം പണിതു നല്‍കിയ സംഭവം. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യത്തേതായിരിക്കാം ഏക്കറുകളോളം വയലുകളിലെ കൃഷി കര്‍ഷകരുടെ എതിര്‍പ്പിനെ തെല്ലും വകവെക്കാതെ പ്രസ്തുത പരിപാടിയുടെ ആവശ്യാര്‍ത്ഥം നശിപ്പിക്കപ്പെട്ടിരിക്കുന്നു. തണ്ണീര്‍തടങ്ങള്‍ മണ്ണിട്ടു നശിപ്പിക്കുകയും മരങ്ങളും പക്ഷികളുടെ വാസസ്ഥലങ്ങളും  എല്ലാ നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തി ആവാസ വ്യവസ്ഥക്കും പാരിസ്ഥിതിക സംതുലനത്തിനും കടുത്ത ഭീഷണി സൃഷ്ടിച്ചു കൊണ്ടാണ് പരിപാടി നടത്തപ്പെട്ടത് .

ഫാഷിസത്തിന്റെ രൗദ്ര ഭാവം മനോഹരമായി മറച്ചു വെച്ച് ഇന്ത്യന്‍ മധ്യ വര്‍ഗ യുവതയെ  സംഘ പരിവാര്‍ ക്യാമ്പുകളിലെത്തിച്ച് മോഡിയെയും കൂട്ടരെയും അധികാരത്തിലേറ്റന്‍ സഹായിച്ചതിനു ആര്‍ട്ട് ഓഫ് ലിവിംഗ് അഥവാ ജീവന കലയുടെ ആചാര്യന് അര്‍ഹമായ പ്രത്യുപകാരങ്ങള്‍ കിട്ടിത്തുടങ്ങിയെന്നു വേണം മനസ്സിലാക്കാന്‍.ഈയിടെ കേരളത്തിലെ ഒരു മഹാനും കിട്ടയല്ലോ പ്രത്യുപകാരം.ഒരു കൂലിയെഴുത്തുകാരനെ കൊണ്ട് ഒരു കിടിലൻ ബ്ലോഗ്‌ എഴുതിച്ചു.അത്ര മാത്രമേ അദ്ദേഹത്തിനു സഹസപ്പെടെണ്ടി വന്നുള്ളൂ.കിട്ടിയതോ,ലക്ഷങ്ങൾ വിലമതിക്കുന്ന അനധികൃതമായി സൂക്ഷിച്ച ആനക്കൊമ്പുകൾ നിയമപരമായി കൈവശം വെക്കാനുള്ള അനുമതിയും. 

എന്ത് പറഞ്ഞാലും എന്ത് എഴുതിയാലും അതിൽ അൽപ്പം ദേശസ്നേഹത്തിന്റെ കുങ്കുമ വർണ്ണം പൂശിയാൽ മതി എന്തും ഏമാന്റെ കയ്യിൽ നിന്നും നേടിയെടുക്കാമെന്ന അവസ്ഥ. അടുത്ത കാലത്തായി ആള്‍ദൈവങ്ങളും ഗുരുക്കന്മാരും സമൂഹത്തില്‍ വര്‍ധിച്ചു വന്നുകൊണ്ടിരിക്കുകയാണ്.    മോഡി ഭരണത്തിൽ ഇവർക്കെല്ലാം സുഖവാസമാണ്. അഥവാ ഭരണത്തിന്റെ കൊള്ളരുതായ്മകൾ മറച്ചുവെക്കാൻ ഇവർ ജനങ്ങളെ ആനന്ദത്തിന്റെ മാസ്മരിക ലോകത്തേക്ക് ഉയരത്തി കൊണ്ട് പോകും.ജനങ്ങള്‍ക്ക് മുന്നില്‍ അവര്‍ പാടുകയും ആടുകയും ചെയ്യും. എങ്ങനെ ചിരിക്കണമെന്നും എങ്ങനെ ശ്വസിക്കണമെന്നും വരെ അവര്‍ പഠിപ്പിച്ചു തരും. 

എന്നാല്‍ മനുഷ്യന്റെ ആത്മീയ-മാനസിക തലങ്ങളെ ചൂഷണം ചെയ്യുന്ന കച്ചവടമാണിതെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നില്ല. എന്തും വിറ്റഴിക്കപ്പെടുന്ന ഉപഭോക്തൃ സംസ്‌കാരത്തിന്റെ ഈ കാലത്ത് ആത്മീയ വിപണിയും അരങ്ങു വാഴുന്നു.എന്നാൽ മനുഷ്യരെയും മൃഗങ്ങളെയും എങ്ങനെ വേർതിരിച്ചു കാണണമെന്ന് ഒന്നും ഇവരുടെ നിഘണ്ടുവിൽ ഇല്ലെന്നു തോന്നുന്നു.അതല്ലെങ്കിൽ മനുഷ്യനെക്കാൾ പരിഗണന മൃഗങ്ങൾക്ക് കൊടുത്തു കൊണ്ട് മനുഷ്യൻ തൊഴുത്തിലും മൃഗങ്ങൾ മണിമേടയിലും കഴിയുന്ന അവസ്ഥ വരില്ലല്ലോ? ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യനും സിഖും ഒരുമിച്ച് ജീവിക്കുന്ന ഈ ഇന്ത്യാ മഹാരാജ്യത്ത് പരസ്പരം ഇല്ലായ്മയും വല്ലായ്മയും പങ്കിട്ട് പരസ്പരം സ്‌നേഹിക്കാനും സഹായിക്കാനും സാധിക്കുന്നില്ലെങ്കില്‍ പിന്നെ ജീവിക്കാന്‍ എന്ത് കല അഭ്യസിക്കുന്നതും അര്‍ത്ഥശൂന്യമാണ്.ഒരു ഗുരുവിനും ബാബക്കും പിന്നാലെ പോകാത്ത സാധാരണ ഇന്ത്യക്കാരന് മനസ്സിലാവും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഈ കല. ആള്‍ദൈവങ്ങളിലല്ല മനുഷ്യത്വത്തിലാണ് നാം വിശ്വസിക്കേണ്ടത്. സ്‌നേഹമാണ്‌ നമ്മെ ഒന്നിപ്പിക്കേണ്ടത് സഹിഷ്ണുതയോടെയായിരിക്കണം നാം പെരുമാറേണ്ടത്. 

ഇവിടെയൊക്കെയാണ് പ്രവാചകന്റെ അധ്യപനങ്ങളും നിർദ്ദേശങ്ങളും നാം സ്മരിക്കേണ്ടതും പ്രാവർത്തികമാക്കേണ്ടതും." പുഞ്ചിരിയോടെ നിന്റെ സഹോദരനെ സമീപിക്കുന്നത് പോലും ധർമ്മമാണെന്ന്‌ പ്രവാചകൻ പഠിപ്പിച്ചു. മനുഷ്യനോടു മാത്രം പോരാ ,മൃഗങ്ങളോടും, പക്ഷികളോടും,സസ്യ ലതാതികളോടും,പ്രകൃതിയോടും എല്ലാം കാരുണ്യത്തോടെ വർത്തിക്കണമെന്ന് പ്രവാചകൻ ഓതിത്തന്നു. "അയൽക്കാരൻ പട്ടിണി കിടക്കുമ്പോൾ മൃഷ്ടാന്ന ഭോജനം നടത്തുന്നവൻ നമ്മിൽ പെട്ടവനല്ലെന്ന്‌ പ്രവാചകൻ പറഞ്ഞപ്പോൾ അതിൽ ജാതിയും മതവും തെരയാൻ നിർദ്ദേശിച്ചില്ല.ഇതൊക്കെയാണ് യഥാർത്ഥ കല.മനുഷ്യത്വത്തിന്റെ കല,സഹജീവികളോടുള്ള സഹവർത്തിത്വത്തിന്റെ കല. വിശന്നു ക്ഷീണിച്ച ഒട്ടകത്തിന്റെ സങ്കടം മനസ്സിലാക്കി അതിന്റെ ഉടമയെ ശാസിച്ച പ്രവാചകൻ. ഈ പ്രവാചകനെ നിന്ദിക്കുന്നത് പോകട്ടെ, .ഈ പ്രവാചകന്റെ പേർ ഉച്ചരിക്കാൻ പോലും അര്‍ഹതയുണ്ടോ കുറുവടിയുമായി നാൽക്കാലിയായ കുതിരയുടെ കാൽ അടിച്ചു നുറുക്കാൻ പുറപ്പെട്ട എം എൽ എ വിശ്വസിക്കുന്ന ആദർശത്തിനും പ്രതിനിധാനം ചെയ്യുന്ന പാര്‍‌ട്ടിക്കും.
ഇസ്‌ലാം ഓണ്‍‌ലൈവില്‍ പ്രസിദ്ധീകരിച്ചത്‌ .