നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, December 22, 2017

പ്രതിഷേധ റാലിക്ക് ആശംസകള്‍

ജറുസലേമിനെ  അശുദ്ധമാക്കാൻ  അനുവദിക്കാതിരിക്കാം ..
ഗൾഫ് പ്രതിസന്ധിയുടെയും  അറബ് ലോകത്തിൻറെ  നിസ്സംഗതയുടെയും  അവസ്ഥയെ  മറയാക്കി  മുസ്ലിംകളുടെ  മൂന്നാമത്തെ  പുണ്യകേന്ദ്രമായ  ഖുദ്‌സിലേക്ക്  കടന്നു കയറുകയും  അതിക്രമം  പ്രവർത്തിക്കുകയും  ചെയ്തു  കൊണ്ടിരിക്കുന്ന  ജൂദ  തീവ്രവാദികൾക്ക്  വെള്ളവും  വളവും  നൽകി , രാഷ്ട്രീയമായും  സാമ്പത്തികമായും  പിന്തുണ  നൽകി കൊണ്ടിരിക്കുന്ന  തീവ്ര വംശീയവാദിയായ  ട്രംപിന്റെ  കൊള്ളരുതായ്മകൾക്ക്  നേരെ പ്രതിഷേധം പ്രകടിപ്പിക്കൽ  വിശ്വാസികളുടെ കടമയാണ്.

ബൈത്തുൽ   മുഖദസ്  പ്രശ്നം  കേവലം  ഒരു  പലസ്‌തീൻ  പ്രശ്നം  മാത്രമാക്കി ചുരുക്കി കെട്ടാനാണ്  ശതുക്കൾ  ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വിശുദ്ധ  ഖുദ്‌സ്  ലോകത്താകമാനമുള്ള  മുസ്ലിംകളുടെ പൊതു  സ്വത്താണ്.  അതിൻറെ വീണ്ടെടുപ്പിന്  വേണ്ടിയാണ്  ഫലസ്തീനിലുള്ള  ആബാലവൃദ്ധം  ജനങ്ങൾ  രാപ്പകലില്ലാതെ , സർവ്വായുധ സജ്ജരായ  ഇസ്രായേൽ  സൈന്യത്തോട്  വെറും കൽച്ചീളുകളുമായി  പടപൊരുതിക്കൊണ്ടിരിക്കുന്നത്. 15  അംഗങ്ങളിൽ  14 പേരും  ട്രംപിന്റെ  തീരുമാനത്തിനെതിരെ  വോട്ട്  ചെയ്തപ്പോൾ  അമേരിക്ക  മാത്രമാണ്  തങ്ങളുടെ  കയ്യിലുള്ള  ഇരുമ്പുലക്കയായ  വീറ്റോ  അധികാരം ഉപയോഗിച്ച്  ലോക ജനതയെ  വിഡ്ഢികളാക്കിയത്.. 1948 ൽ  മുസ്ലിം ലോകത്തിൻറെ  നെഞ്ചത്ത്  അന്യായമായി  പ്രതിഷ്ഠിച്ച  ഇസ്രായേലെന്ന  ജാരസന്തതിയെപ്രതി സംഘർഷഭരിതമായ  മുസ്ലിം ലോകത്ത്  ഒരിക്കലും അവസാനിക്കാത്ത  സംഘർങ്ങളും  അസമാധാനവും അരക്ഷിതാവസ്ഥയും  നിലനിറുത്തുക  എന്ന  കുടില തന്ത്രം  മാത്രമാണ്  ട്രംപ്  ഈ  തീരുമാനത്തിലൂടെ  ആഗ്രഹിക്കുന്നത്. അത് വഴി  അറബികളുടെ  സമ്പത്ത്  ഊറ്റിയെടുക്കുകയും  തങ്ങളുടെ  ആയുധ  കച്ചവടം  കോട്ടമില്ലാതെ  നിലനിര്ത്തുകയും  ചെയ്യുക  എന്ന  ഇരട്ടി നേട്ടം. പോപ്പിൻറെയും  മറ്റ്  ക്രിസ്ത്യൻ  വിഭാഗങ്ങളുടെയും  പ്രതിഷേധങ്ങൾ  ഇന്നോ നാളെയോ  അവസാനിച്ചേക്കാം. തീർത്ഥാടനോദ്ദേശത്തോടെ  റസൂൽ (സ) അനുവാദം  നൽകിയ  ആദ്യത്തെ  ഖിബ്‌ലയും  മൂന്നാമത്തെ  മസ്ജിദുമായ, റസൂൽ (സ)  ആകാശാരോഹണത്തിന്  ആരംഭം  കുറിച്ച ,ഒട്ടനവധി  പ്രവാചകൻമാരുടെ  പാദസ്പർശമേറ്റ്  അനുഗ്രഹീതമായ  മസ്ജിദുൽ  അഖ്‌സ  മുസ്ലിം ലോകത്തിന്  എന്നെന്നേക്കുമായി  നഷ്ടപ്പെടുക , അത്  മുസ്ലികളുടെ  ശത്രുക്കളുടെ  അന്യായമായ കൈകടത്തലുകൾ  കൊണ്ട്  മലീമസമാകുന്നത്  എന്നെന്നും  നാം  കണ്ടുകൊണ്ടിരിക്കുക  എന്ന  ദുർഗതിയാണ്  നമ്മെ  കാത്തിരിക്കുന്നത്. മതധാര്‍മിക മൂല്യങ്ങള്‍ക്കും  നിയമത്തിനും മനുഷ്യത്വത്തിനും  നിരക്കാത്ത  നടപടികളിലൂടെ  മസ്ജിദുല്‍ അഖ്‌സയെ ജൂതവല്‍കരിക്കാന്‍  അധിനിവേശകര്‍ നടത്തുന്ന  പാഴ്ശ്രമങ്ങള്‍  ഈ സമുദായത്തിന്റെ  നാഡിമിടിപ്പ്  നിലനില്‍ക്കുന്ന  കാലത്തോളം ദൈവാനുഗ്രഹത്താല്‍  പരാജയപ്പെടും. ഖുദ്‌സ് നഗരത്തെ  മറ്റ്  ഫലസ്തീന്‍ പ്രദേശങ്ങളില്‍  നിന്ന്  ഒറ്റപ്പെടുത്താനുള്ള  അവരുടെ  നടപടികള്‍ വിജയിക്കുകയില്ല.

ഖുര്‍ആന്‍ പറയുന്നു: ''ഇക്കൂട്ടര്‍  ഒരിക്കലും  തുറന്ന മൈതാനത്തുവെച്ച്  ഒറ്റക്കെട്ടായി  നിങ്ങളെ  നേരിടുകയില്ല. യുദ്ധം ചെയ്യുകയാണെങ്കില്‍ത്തന്നെ  അത്  സുശക്തമായ  കോട്ടകളാല്‍ സുഭദ്രമായ പട്ടണങ്ങളില്‍ നിലുയറപ്പിച്ചുകൊണ്ടോ  ഭിത്തികള്‍ക്ക്  പിറകില്‍ ഒളിച്ചുനിന്നുകൊണ്ടോ  ആയിരിക്കും.  ഇവര്‍ തങ്ങള്‍ക്കകത്ത്  തമ്മില്‍ത്തമ്മില്‍ എതിര്‍ക്കുന്നതില്‍  ബഹുശൂരന്മാരാകുന്നു.  നീ  ഇവരെ ഒറ്റക്കെട്ടെന്ന് കരുതുന്നു. എന്നാല്‍,  ഇവരുടെ ഹൃദയങ്ങള്‍  ചിതറിക്കിടക്കുകയാണ്.'' (അല്‍ഹശ്ര്‍: 14)

ഇത്തരുണത്തിൽ , സന്ദർഭത്തിനൊത്തുണർന്ന് , ബൈത്തുൽ  മുഖദ്ദിസിനോടുള്ള  ഐക്യദാർഢ്യം  പ്രഖ്യാപിച്ചുകൊണ്ട്   22.12.2017  വെള്ളിയാഴ്ച്ച  വൈകീട്ട്‌ 4 നു  പൂവത്തൂർ  കസ്‌വ  ഹാളിനടുത്ത്  നിന്ന്  തുടങ്ങി,  പാവറട്ടിയിൽ  അവസാനിക്കത്തക്ക  രീതിയിൽ  സംഘടിപ്പിച്ചിട്ടുള്ള  പ്രതിഷേധ  റാലി  എന്തുകൊണ്ടും  സ്വാഗതാർഹമാണ് .അതിൽ  ജാതി - മത - കക്ഷി - രാഷ്ട്രീയ - ഭേദമന്യേ ഭൂമിയിൽ  സത്യവും  സമാധാനവും  ശാന്തിയും  നിലനിൽക്കണമെന്നാഗ്രഹിക്കുന്ന  എല്ലാ  സുമനസ്സുകളും  അണിനിരക്കേണ്ടതാണ്.

പ്രതിഷേധ  റാലിക്ക്  എല്ലാവിധ  ആശംസകളും  നേർന്നുകൊണ്ട്,
അബ്ദുൽകാദര്‍ പുതിയവീട്ടിൽ.