നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, February 3, 2016

പവിത്രമായ സമ്പാദ്യം അനുഗ്രഹപൂർണ്ണം

പവിത്രമായ സമ്പാദ്യം അനുഗ്രഹപൂർണ്ണം: പുതിയ വീട്ടിൽ
അധ്വാനിക്കാനും സമ്പത്ത് വർദ്ധിപ്പിക്കാനും വളരെയേറെ പ്രോത്സാഹനം നൽകുന്നുണ്ട് ഇസ്ലാം. മനുഷ്യന്റെ നിലനിൽപ്പിനു സമ്പത്ത് അത്യാവശ്യമാണെന്ന് ഖുർആൻ തന്നെ പറയുന്നുണ്ടല്ലോ? പക്ഷേ,സമ്പത്ത് വിഡ്ഢികളുടെ കൈകളിൽ കളിപ്പാട്ടമാക്കാനും അനുവദിക്കരുതെന്നും ഖുർആൻ പറയുന്നുണ്ട്.അപ്പോൾ സമ്പത്തിനെ കുറിച്ചുള്ള ഇസ്ലാമിന്റെ കാഴ്ചപ്പാട് വളരെ ഗൗരവമാർന്നതും യുക്തിഭദ്രവുമാണ്. ഹിതമോ,അവിഹിതമോ എന്ന് നോക്കാതെ കാണുന്നതെല്ലാം വാരിക്കൂട്ടാൻ ഇസ്ലാം അനുവദിക്കുന്നില്ല.സ്വപ്രയത്നം കൊണ്ട് പണിയെടുത്ത് തന്റെ കുടുംബത്തെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കുകയും  അവർക്ക് നല്ല ശിക്ഷണം കൊടുത്ത് വളർത്തുകയും ചെയ്യുന്നവന്നു ദൈവമാർഗ്ഗത്തിൽ സമരം ചെയ്യുന്നവന്റെ പുണ്യമുണ്ടെന്നു പ്രവാചകൻ പഠിപ്പിക്കുന്നു.

സമ്പാദന മാർഗ്ഗങ്ങൾ പവിത്രമാകുമ്പോഴാണ് സമ്പാദ്യം അനുഗ്രഹവും പുണ്യകരവുമാകുന്നത്.സമ്പാദ്യം സംശുദ്ധമായിരിക്കുന്നത് പോലെതന്നെ അത് ചിലവഴിക്കുന്ന രീതിയിലും സൂക്ഷ്മത പാലിക്കേണ്ടതുണ്ട്.എങ്കിൽ മാത്രമേ നാളെ നാല് ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ടാല്ലാതെ പാദങ്ങൾ ഒരടി പോലും മുന്നോട്ടു ചലിക്കുകയില്ലെന്നു പറഞ്ഞ നാലിൽ ഒരു ചോദ്യത്തിനു മറുപടി കണ്ടെത്താനാകുകയുള്ളൂ.നാഥൻ കനിഞ്ഞരുളിയ സമ്പത്തിൽ നിന്നും ചെറിയൊരു വിഹിതം, അത് അഗതികളുടെയും അനാഥരുടെയും അവകാശമാണ്.അത് അഹതപ്പെട്ടവർക്ക് നൽകാതെ നാം തന്നെ അനുഭവിക്കുകയാണെങ്കിൽ മേൽപറഞ്ഞ ചോദ്യത്തിന്റെ ഉത്തരം അസാദുവായി പോകുന്നു.മറ്റൊരു വിധത്തിൽ പറഞ്ഞാൽ സന്താനങ്ങളെ പോലെ സമ്പത്തും നമുക്ക് പരീക്ഷണമാണ്. അധ്വാനത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം യാചനയെ നിരുൽസാഹപ്പെടുത്തുകയും നിശിതമായി വിമർശിക്കുകയും ചെയ്യുന്നുണ്ട് ഇസ്ലാം.

പ്രാവചകൻ ഒരിക്കൽ പറഞ്ഞു; "നിങ്ങളിലൊരാൾ തന്റെ മുതുകത്ത് വിറകുകെട്ട് ചുമന്നു കൊണ്ട് വരുന്നതാണ് ,മറ്റാരോടെങ്കിലും യാചിക്കുന്നതിനേക്കാൾ നല്ലത്, യാചിച്ചത് അവന് കിട്ടിയാലും ഇല്ലെങ്കിലും." ഓരോ തൊഴിലിനും അതിന്റേതായ മാന്യതയും മഹത്വവുമുണ്ട്. മെച്ചമായ ജോലി,മ്ലേചമായ ജോലി എന്ന ഒരു തരം തിരിവും അഭിലഷണീയമല്ല. ഒരിക്കൽ പ്രവാചകനും സഖാക്കളും കൂടിയിരിക്കുന്ന സദസ്സിനരികിലൂടെ ഒരാൾ പണി ആയുധങ്ങളുമായി ധൃതിയിൽ നടന്നു പോകുകയായിരുന്നു.സദസ്സിൽ നിന്നും ഒരാൾ പറഞ്ഞു,അയാളും ഈ സദസ്സിൽ ഇരിക്കുകയായിരുന്നെങ്കിൽ എത്ര പുണ്യകരമാകുമായിരുന്നു.പ്രവാചകൻ എഴുന്നേറ്റു ചെന്ന് അദ്ദേഹത്തിന്റെ കൈ പിടിച്ച് ചുംബിച്ചു കൊണ്ട് പറഞ്ഞു: സ്വർഗ്ഗത്തിൽ പ്രവേശിക്കാനിരിക്കുന്ന രണ്ട് കൈകളിതാ " വർഷങ്ങളോളം കുടുംബത്തിൽ നിന്നും നാട്ടിൽ നിന്നും അകന്നു നിന്നുകൊണ്ട് വീടിന്റെയും നാടിന്റെയും അഭിവൃദ്ധിക്ക് വേണ്ടി കഷ്ടപ്പെടുന്ന പ്രവാസികൾക്ക് ഉൾപ്പുളകമുണ്ടാക്കുന്ന തിരുവചനമാണിത്. ഭൂമിയിൽ ആഗതരായ അധിക പ്രവാചകന്മാരും ആടിനെ മേയ്ച്ചുകൊണ്ടും സ്വന്തം കരങ്ങളാൽ അധ്വാനിച്ചുമാണ് ഉപജീവനം നടത്തിയിരുന്നത്.ഹസ്രത് നൂഹ് (അ ) മികച്ച ഒരു മരപ്പണിക്കാരനായി ഖുർആൻ പരിചയപ്പെടുത്തുന്നുണ്ട്.ദാവൂദ് (അ ) ഇരുമ്പ് പണിയിൽ വൈദഗ്ദ്യം ഉള്ള ആളായിരുന്നു.പ്രവാചകന്മാരേക്കാൾ ഉയർന്നവരായി ആരും തന്നെയില്ല.അല്ലാഹു നോക്കുന്നത് ഒരാളുടെ ജോലിയിലേക്കോ പദവിയിലേക്കോ അല്ല,ചെയ്യുന്ന തൊഴിലിൽ ആത്മാർത്തതയും സത്യസന്തതയും ഉണ്ടോ എന്നാണ്.അവിഹിതമായി സമ്പാദിച്ച ലക്ഷങ്ങളിൽ നിന്നും ഏതാനും ആയിരം ദൈവത്തിനോ,നേർച്ച പെട്ടിയിലോ നിക്ഷേപിച്ചു സായൂജ്യം അടയുന്നവരാണ് സമൂഹത്തിൽ കൂടുതലായി കാണുന്നത്.അതുപോലെ തലമുറകളോളം അല്ലലെന്താണെന്നറിയാതെ സുഭിക്ഷമായി വാഴാനുള്ള അനേകായിരം കോടികൾ പൊതു ഖജനാവുകളിൽ നിന്നും രാഷ്ട്ര സമ്പത്തിൽ നിന്നും കൊള്ളയടിച്ചു വിദേശ രാജ്യങ്ങളിൽ നിക്ഷേപിക്കുന്നവരും താണ്ഡവമാടുന്ന രാജ്യത്താണ് നാം നിവസിക്കുന്നത്. ഇവർ  വളർത്തിക്കൊണ്ടുവരുന്ന തലമുറകൾക്ക് എങ്ങനെയാണ് മണ്ണിനോട് മല്ലടിക്കുന്ന ,ജീവിത യാഥാർത്യങ്ങളോട് പൊരുതുന്ന പച്ച മനുഷ്യന്റെ യാതനകളും വേദനകളും മനസ്സിലാക്കാൻ കഴിയുക ?.

ചരിത്രം കണ്ടതില്‍ വെച്ചേറ്റവും വലിയ സമ്പന്നനായിരുന്നു ഖാറൂൻ .അയാളുടെ ഖജനാവുകളുടെ താക്കോൽ കൂട്ടം വഹിക്കാൻ തന്നെ ഒരു ഒട്ടകക്കൂട്ടം ഉണ്ടായിരുന്നത്രേ.സമൂഹത്തിന്റെ ഇടത്താവളങ്ങളിൽ ഇടം കണ്ടെത്തിയവർ അയാളെ സമീപിച്ചു പറഞ്ഞു"അല്ലാഹു താങ്കൾക്കു നന്മ ചെയ്ത പോലെ ഞങ്ങളോടും അൽപം കരുണ കാണിച്ചാലും "അയാൾ പറഞ്ഞു"ഈ സമ്പത്തെല്ലാം ഞാൻ നേടിയത് വെറുതെ വന്നതല്ല.എന്റെ ബുദ്ധി ശക്തിയും കഴിവും സാമർത്ഥ്യവും ഉപയോഗിച്ച് ഞാൻ നേടിയതാണ്.എന്റെ സ്വാഭീഷ്ടം പോലെ ഞാനതിനെ കൈകാര്യം ചെയ്തുകൊള്ളാം "അയാൾ അഹങ്കരിച്ചു കളഞ്ഞു.അല്ലാഹു അവന്റെ വിധി നടപ്പാക്കുക തന്നെ ചെയ്തു.ഖാരൂനും സമ്പത്തും പരിവാരങ്ങളും ഒന്നടങ്കം ഭൂമി വിഴുങ്ങിക്കളഞ്ഞു. ഹറാം ഹലാൽ പരിധികൾ പാലിച്ചുകൊണ്ട്‌ അനുവദനീയമായ ജീവിതോപാധികൾ കൊണ്ട് അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ,ആമീൻ !
അബ്ദുൾഖാദർ  പുതിയ വീട്ടിൽ