നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, January 17, 2016

ഒരു ഗുമസ്തന്റെ മരണം

ഒരു ഗുമസ്തന്റെ മരണം:സൈനുദ്ധീന്‍ ഖുറൈശി..
ചിന്തകള്‍ പലതാണ്. ചിന്താധാരകളും പലതാണ്. ചിന്തകളുടെ പ്രഭവങ്ങളും പലതാണ്.ഓരോരുത്തരുടെയും ചിന്തകള്‍ ശരിയാണ് എന്ന സമര്‍ത്ഥനമാണ് വൈജാത്യങ്ങളുടെ ഉത്ഭവം. വ്യക്തികളുടെ കേവലമായ യുക്തി ബോധത്തില്‍ മാത്രം അധിഷ്ടിതമായ ചിന്തകളും അവയുടെ സ്ഥാപനവും നടക്കുമ്പോള്‍ അല്ലെങ്കില്‍ അത്തരം ചിന്തകളെ സംസ്ഥാപിക്കുവാനുള്ള അനല്പമായ ശ്രമങ്ങളും ഉണ്ടാകുമ്പോള്‍ വൈരുദ്ധ്യങ്ങളുടെ കൂട്ടങ്ങള്‍ രൂപപ്പെടുന്നു. ഇത് കുടുംബജീവിതത്തിലായാലും സാമൂഹിക ജീവിതത്തിലായാലും തികച്ചും വൈയക്തികമായാലും ഒരു പോലെ പ്രതിഫലിക്കുന്നു.

ഒരു പ്രത്യയ ശാസ്ത്രത്തിന്‍റെ പിന്‍ബലത്തിലായാല്‍ ചിന്തകള്‍ക്ക് ഏറെക്കുറെ ഒരു സമന്വയവും ഏകീകരണവും സാധ്യമാകുന്നുണ്ട്. ലോകത്താകമാനം അനുവര്‍ത്തിച്ച് പോരുന്ന പല ഇസങ്ങളും ഈ ഒരു പ്രക്രിയയെ അടിസ്ഥാനമായി ഭവിക്കുന്നതാണ് താനും. അപ്പോഴും വേറിട്ട ചില സഞ്ചാരങ്ങള്‍ സംഭവിക്കുന്നു. ഗതി മാറി ചിലര്‍ സഞ്ചരിക്കുന്നു. ഇവിടെയൊക്കെ സ്വാധീനം മനുഷ്യന്‍റെ ചിന്തകള്‍ക്ക് തന്നെ. വിശ്വോത്തരമായ ഏത് പ്രത്യയശാസ്ത്രവും അത് മാത്രമാണ് ശരി എന്ന് മര്‍ക്കടമുഷ്ടി പിടിക്കുമ്പോള്‍ പരിശുദ്ധ ഖുര്‍ആന്‍ ഒരു വെല്ലു വിളിയെന്നോണം മനുഷ്യരോട് ആവര്‍ത്തിച്ച് പറയുന്നു “ചിന്തിക്കുവാന്‍.”എത്ര കിണഞ്ഞു ചിന്തിച്ചാലും ആ പരിശുദ്ധ ഗ്രന്ഥത്തിലെ അധ്യയനങ്ങളെ നിരാകരിക്കാന്‍ മനുഷ്യ ചിന്തകള്‍ക്ക് ആവുന്നുമില്ല. “ സുബ് ഹാനല്ലാഹ്...”

പ്രത്യയശാസ്ത്രങ്ങളില്‍ നിന്ന്‍ ഇറങ്ങി മനുഷ്യരുടെ വ്യക്തിപരമായ ചിന്തകളുടെ ആഴങ്ങളിലേക്ക് വരുമ്പോള്‍ വ്യതിരിക്തമായ പല കണ്ടെത്തലുകളും ഉണ്ടാകും. നാം ഓരോരുത്തരും അതി വിശിഷ്ടവും ഉത്തമമെന്നും കരുതുന്ന പലതും മറ്റുള്ളവരുടെ വീക്ഷണത്തില്‍ ഏറെ പോരായ്മകള്‍ ഉള്ളതോ ഏറെ മികവുള്ളതോ ആകുന്നു. അതി പ്രശസ്തനായ റഷ്യന്‍ എഴുത്തുകാരന്‍ ആന്റോണ്‍ ചെക്കോവ് അദ്ദേഹത്തിന്‍റെ “ ഒരു ഗുമസ്തന്റെ മരണം “ എന്ന തന്‍റെ ചെറുകഥയില്‍ വളരെ സരസമായി മനുഷ്യന്‍റെ സ്വാഭാവികമായ ചിന്താ വൈകല്യങ്ങളെ അതി സമര്‍ത്ഥമായി വരച്ചു കാട്ടിയിരിക്കുന്നു.ഒരു നല്ല സായാഹ്നത്തില്‍, അത്രയും തന്നെ നല്ല ഒരു ഓഫീസ് മാനേജരായ ഐവാന്‍ ദിമിത്രിച്ച് ഷെല്‍വിയാക്കൊവ്  ആ പ്രദര്‍ശനശാലയിലെ രണ്ടാമത്തെ വരിയില്‍ ഇരുന്ന് ഓപ്പറ ഗ്ലാസ്സ് വഴി 'കോണെവില്ലിലെ മണികള്‍” കണ്ടുകൊണ്ടിരിക്കുകയായിരുന്നു. പക്ഷെ പെട്ടെന്ന് അയാളുടെ മുഖം ചുളിഞ്ഞു, കണ്ണുകള്‍വട്ടം കറങ്ങി...അയാളുടെ ശ്വാസം നിലച്ചു...അയാള്‍ ആ ഓപ്പറ ഗ്ലാസ് താഴെ വച്ചു , മുമ്പോട്ടൊന്നാഞ്ഞു , പിന്നെ...ആഹ് -ച്ചൂ...!! നിങ്ങള്‍ വിചാരിച്ചപോലെ തന്നെ, അയാള്‍ തുമ്മി.തുമ്മല്‍ ആര്‍ക്കും എവിടെയും നിരോധിച്ചിട്ടില്ല. പട്ടിണിപ്പാവങ്ങള്‍ തുമ്മും,പോലീസ്എമാന്മാര്‍ തുമ്മും,എന്തിന് പ്രിവി കൗണ്‍സിലന്മാര്‍ വരെ തുമ്മും.എല്ലാവരും തുമ്മും.ഷെല്‍വിയാക്കൊവ് ഒട്ടും തന്നെ ലജ്ജിക്കാതെ തന്റെ തൂവാല കൊണ്ട് മൂക്ക് തുടച്ചു.വളരെ വിനയം നിറഞ്ഞവനായതുകൊണ്ട് തന്റെ തുമ്മല്‍ മറ്റാരെയെങ്കിലും ആലോസരപ്പെടുത്തിയോ എന്ന് ചുറ്റും നോക്കി. അപ്പോഴാകട്ടെ അയാള്‍ക്ക് ചമ്മലുമുണ്ടായി. അവിടെ ഒന്നാം നിരയില്‍ ഇരിക്കുന്ന വൃദ്ധന്‍ എന്തോ പിറുപിറുത്തുകൊണ്ട് തന്റെ കഷണ്ടിത്തലയും കഴുത്തും കയ്യുറ ഉപയോഗിച്ച് അതീവ ശ്രദ്ധയോടെ തുടയ്ക്കുന്നത് അയാള്‍ കണ്ടു. ആ വൃദ്ധന്‍ ഗതാഗത വകുപ്പില്‍ ജോലി ചെയ്യുന്ന ജനറല്‍ ബ്രിഷലോവ്  ആണെന്ന് ഷെല്‍വിയാക്കൊവ് തിരിച്ചറിഞ്ഞു.ഇവിടുന്നങ്ങോട്ട് ഷെല്‍വിയാക്കൊവിനുണ്ടാകുന്ന വിചാര-വികാരങ്ങളുമായി കഥ പുരോഗമിക്കുന്നു. തുടര്‍ന്ന് ജനറലിനോട് മാപ്പ് പറയുന്നു. ഓ.. അത് സാരമില്ല, എന്നെ ഈ പ്രോഗ്രാം കാണാന്‍ അനുവദിക്കൂ എന്ന് ജനറല്‍ മറുപടി പറയുന്നു. പക്ഷെ
അത് ഷെല്‍വിയാക്കൊവിനെ സംതൃപ്തി പ്പെടുത്തുന്നില്ല.  അയാള്‍ വീണ്ടും വീണ്ടും മാപ്പ് പറയാന്‍ പലയിടങ്ങളിലായി ശ്രമിക്കുന്നു. ജനറലിന് ഇയാള്‍ അസഹ്യനാവുന്നു. എങ്കിലും സൌമ്യമായി പല തവണ അയാളെ പറഞ്ഞയക്കുന്നു.സംതൃപ്തനാവാത്ത ഷെല്‍വിയാക്കൊവ് വീട്ടില്‍ ഭാര്യയോടും ഇത് പങ്ക് വെയ്ക്കുന്നു.അവളും നല്ല രീതിയല്‍ ജനറലിനോട് മാപ്പ് പറയണം എന്ന് തന്നെ പറയുന്നു.ഷെല്‍വിയാക്കൊവ് ഒരു ദിവസം ജനറലിന്റെ വീട്ടില്‍ ചെല്ലുന്നു. ജനറല്‍ നല്ല
തിരക്കിലും. തുടര്‍ന്നുള്ള വരികള്‍ ചെക്കൊവിന്റെ ഭാഷയില്‍ തന്നെ വായിക്കുക.

"എക്സലന്‍സി ! ബുദ്ധിമുട്ടിക്കുകയാണെങ്കില്‍ ക്ഷമിക്കണേ, ശരിക്കും പറഞ്ഞാല്‍ ഒരു പശ്ചാത്താപത്തില്‍ നിന്നാണ്... ഞാനത് മനപ്പൂര്‍വമല്ല, അത് താങ്കള്‍ക്കു തന്നെ അറിയാമല്ലോ, സര്‍ !"
"പുറത്തു പോ !!" ജനറല്‍ പെട്ടെന്ന് വിറച്ചുകൊണ്ട് നീലനിറം പൂണ്ട് അലറി."എന്താ, സര്‍ ?" ഷെല്‍വിയാക്കൊവ് ഭയപ്പെട്ടു മന്ത്രിച്ചു.

"പുറത്തു പോകാന്‍ !!" ജനറല്‍ കാലുകള്‍ തറയില്‍ ചവിട്ടി വീണ്ടും അലറി.

ഷെല്‍വിയാക്കൊവിന്റെ വയറ്റില്‍ എന്തോ പൊട്ടിത്തകര്‍ന്നു. ഒന്നും കാണാതെ,ഒന്നും കേള്‍ക്കാതെ,അയാള്‍ വാതില്‍ക്കലേയ്ക്ക് തിരിച്ചു നടന്നു. പിന്നെ തന്റെ ഭാരമേറിയ കാലുകളെ വലിച്ചിഴച്ചു നടന്നു... യാന്ത്രികമായി വീട്ടിലെത്തി, തന്റെ യൂണിഫോം അഴിച്ചു മാറ്റാതെ, സോഫയിലേയ്ക്ക് കിടന്നു.. പിന്നെ അന്തരിച്ചു.

അല്പം സുദീര്‍ഘമാണ്. ക്ഷമിക്കുക. കഥകള്‍ മനുഷ്യ ജീവിതത്തെ എപ്രകാരം സത്യസന്ധമായി വരച്ചു കാട്ടുന്നു എന്ന് കൂടി ഇത്തരം മഹാരഥന്മാരുടെ എഴുത്തുകള്‍
നമ്മോട് പറയുന്നു.
നന്മകള്‍.