നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, January 4, 2016

ഹൃദ്യമായി സോഷ്യലിസം പറഞ്ഞ ദര്‍‌ശനം

ഹൃദ്യമായി സോഷ്യലിസം പറഞ്ഞ ദര്‍‌ശനം:ഖുറൈശി.
ഇന്നു മനസ്സ്‌ ശൂന്യമാണ്. അക്ഷരങ്ങളിലേക്ക് ഇറങ്ങി വരാന്‍ മടിക്കുന്ന ചിന്തകളുടെയും ഓര്‍മ്മകളുടെയും നിസ്സഹകരണം എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു. എന്താകണം ഇന്നത്തെ വിഷയം..? എന്നിലെ സ്ഥായീ ഭാവമായ സോഷ്യലിസ്റ്റ് ചിന്തകളില്‍ ഊന്നി നിന്ന് കൊണ്ട് പലതും പറയാനും പങ്ക് വെയ്ക്കാനും എനിക്ക് കഴിയുമെന്ന് മനസ്സ് എന്നോട് പറയുന്നു. അതേ സമയം ഇസ്ലാമിക പ്രത്യയശാസ്ത്രത്തിന്റെ നിയതമായ തലങ്ങളെ അതിലംഘിക്കാനും പാടില്ലല്ലോ എന്ന ചിന്ത ചിന്തകളെ ഇടക്കെവിടെയോ വെച്ച് ദുര്‍ഘടമാക്കുന്നു.പിന്നെ എനിക്ക് തോന്നി ഭൂമിയില്‍..പ്രപഞ്ചത്തില്‍..ഏറ്റവും വ്യക്തതയോടെ സോഷ്യലിസം ആദ്യമായി ഹൃദ്യമായി പറഞ്ഞത് ഇസ്ലാം അല്ലെ എന്ന്.തന്‍റെ അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ച് ആഹാരം കഴിക്കുന്നവന്‍ നമ്മളില്‍ പെട്ടവനല്ല എന്ന് പറയാന്‍ മുത്തായ മുഹമ്മദ്‌ നബിക്കല്ലാതെ ഏത് നേതാവിനാണ് സാധിച്ചിട്ടുള്ളത്‌. ഇതിലും വലിയ സോഷ്യലിസം ഇനി എങ്ങനെയാണ് പ്രകടിപ്പിക്കേണ്ടത്.മനുഷ്യ നിര്‍മ്മിതമായ ഒരു പ്രത്യയ ശാസ്ത്രത്തിന്‍റെ പോരായ്മകള്‍ കമ്മ്യൂണിസത്തിന് ഉണ്ട് എന്നത് യാഥാര്‍ത്ഥ്യം ആണ്. അത് നിര്‍മ്മിക്കപെട്ട കാലയളവിനെയും അന്ന്‍ നിലനിന്നിരുന്ന അനീതികളെയും ചൂഷണങ്ങളെയും അവസ്ഥകളെയും കണ്ടു നിര്‍മ്മിച്ച ഒരു സമരമാര്‍ഗ്ഗം എന്നതിലുപരി ഇസ്ലാമിനെയും ഖുര്‍ആനിനെയും - ദൈവ വിശ്വാസത്തെ തന്ത്രപൂര്‍വ്വം മാറ്റി നിര്‍ത്തി - മെനഞ്ഞെടുത്ത തത്വങ്ങള്‍ ആണ് അതില്‍ ഉള്ളത് എന്ന്‍ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ( ഇത് എന്‍റെ വീക്ഷണം ആണ്. ) പുരോഹിത ഭരണ-സാമ്പത്തിക ചൂഷണങ്ങള്‍ക്ക് എതിരെ ശക്തമായി പ്രതികരിക്കുകയും യുദ്ധം പോലും അനിവാര്യമാകുകയും ചെയ്ത ഒരു സാമൂഹിക ജീവിത അന്തരീക്ഷത്തില്‍ ഏറെ പ്രാധാന്യം നേടിയ ഒരു പ്രസ്ഥാനം കാലാന്തരേ ഇല്ലാതായി തീരുന്ന കാഴ്ച ആ പ്രത്യയ ശാസ്ത്രം എക്കാലത്തേക്കും അനുയോജ്യമായ രീതിയില്‍ നിര്‍മ്മിക്കാന്‍ അതിന്‍റെ ശില്‍‌പികള്‍ക്ക് അമാനുഷികമായ കഴിവുകള്‍ ഉണ്ടായിരുന്നില്ല എന്നത് കൊണ്ട് തന്നെയാണ്. ഒരു വര്‍ഗത്തിന്‍റെ മാത്രം  നന്മകളെ ലക്ഷ്യം വെച്ച് ഒരു പ്രത്യയ ശാസ്ത്രം ഉണ്ടാകുമ്പോള്‍ അതിലെ സോഷ്യലിസം എന്ന പദത്തിന്റെ അര്‍ത്ഥവും വ്യാഖ്യാനവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. സമൂഹത്തിനെ മൊത്തത്തില്‍ പ്രതിനിധാനം ചെയ്യാനും എല്ലാവര്‍ക്കും ഗുണങ്ങള്‍ ലഭ്യമാക്കാനും കഴിയുമ്പോള്‍ മാത്രമേ സോഷ്യലിസം എന്ന വാക്ക് അന്വര്‍ത്ഥമാകുന്നുള്ളൂ.

ഇവിടെയാണ്‌ ഇസ്ലാം മുന്നോട്ട് വെയ്‌ക്കുന്ന തത്വവും വീക്ഷണവും അനശ്വരമാകുന്നത്.ഏതൊരു മനുഷ്യനെയും നന്മ-തിന്മകളെ പറ്റി ബോധവാനാക്കി, തന്‍റെ മുകളില്‍ തന്നെ നയിക്കുന്ന, നിയന്ത്രിക്കുന്ന ഒരു അദൃശ്യ ശക്തി ഉണ്ട് എന്ന ബോധം വളര്‍ത്തി ഇഹ-പര ജീവിതത്തിന്‍റെ അനന്ത സാധ്യതകളെ പഠിപ്പിച്ച് , ഞാന്‍ എന്ന അഹങ്കാരത്തില്‍ നിന്ന് അവനെ മോചിപ്പിച്ച് നന്മ തിന്മകളെ വേര്‍തിരിച്ച് പ്രവര്‍ത്തിക്കാന്‍ പരുവപ്പെടുത്തുന്ന ശക്തമായ ഒരു വിശ്വാസ ദര്‍‌ശനമാണ്‌ ഇസ്ലാം.

ഭയപ്പെടുന്നത് സ്വന്തം സ്വത്വത്തെ തന്നെയാകണം.ജനങ്ങള്‍ക്കും ഭരണകൂടത്തിനും പോലീസിനും ക്യാമറക്കണ്ണുകള്‍ക്കും കാണാനാവാത്തത് എന്‍റെ സ്രഷ്ടാവ് കാണുന്നുണ്ട് എന്ന ചിന്തയും ഭയവും ഇല്ലാത്ത കാലത്തോളം ഒരു സമൂഹവും രക്ഷപ്പെടില്ല. എത്ര വലിയ ആദര്‍ശ ധീരനായാലും സ്വന്തം കാര്യത്തില്‍ കാണിക്കുന്ന വിട്ടുവീഴ്ചകള്‍ ഇല്ലാതാവാന്‍ തന്‍റെ സ്രഷ്ടാവില്‍ അധിഷ്ടിതമായ ഈ ഭയം അനിവാര്യമാണ്. കമ്മ്യൂണിസത്തിന്റെയും ഇതര ചിന്താധാരകളുടെയും ദൌര്‍ബല്യവും അത് തന്നെയാണ്. ഇത് ഇസ്ലാമികേതര പ്രസ്ഥാനങ്ങള്‍ക്ക് മാത്രം ബാധകമാണോ..? അല്ല എന്നും ഈ കാര്യത്തില്‍ ഏറെ ശ്രദ്ധ ഉണ്ടാവേണ്ടത് മുസ്‌ലിംകള്‍‌ക്ക് ആണ് എന്നതുമാണ്‌ ഈ എളിയവന്റെ അഭിപ്രായം. കേരള സംസ്കാരത്തിന്‍റെ സംഭാവനകളില്‍ നിന്ന് വിഹിതം പറ്റിയ നമ്മുടെ സമ്പ്രദായങ്ങളില്‍ ഇന്നും കുടി കൊള്ളുന്ന പല അനാചാരങ്ങളും ജീവിത രീതികളും വസ്ത്ര ധാരണവും ഒക്കെ തിരുത്ത് ആവശ്യമുള്ളതാണ്. വിശ്വാസി സമൂഹത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ താത്വികമായ വിഷയങ്ങളില്‍ തര്‍ക്കിച്ച് മുന്നേറുമ്പോള്‍ സാധാരണ സാമൂഹിക ജീവിതത്തില്‍ അലസമായി അവഗണിക്കുന്ന പലതും ഉണ്ട്. പലിശ, സ്ത്രീധനം തുടങ്ങി സംഘടിതമായി ഇല്ലായ്‌മ ചെയ്യേണ്ട പലതിലും കാര്യമായ കൂട്ട് പ്രവര്‍ത്തങ്ങള്‍ കാണുന്നില്ല.

ഇനിയും ദീര്‍ഘിപ്പിക്കുന്നില്ല. ഇത് എന്‍റെ ചെറിയ ചിന്തകള്‍ മാത്രം. ഇതൊക്കെ വളരെ ഗഹനമായി പറയാന്‍ കഴിവുള്ളവര്‍ ഉണ്ടെന്നറിയാം. ക്ഷമിക്കുക.പ്രവാസത്തിന്‍റെ ഒരു പുകച്ചില്‍ കൂടി ചേര്‍ത്ത് വെച്ച് ഉപസംഹരിക്കുന്നു.

മറന്നു വെച്ചത്‌...
പരമ കാരുണികനും കരുണാ നിധിയുമായ റബ്ബേ...കണ്ണീരു നനച്ച ഉമ്മയുടെ തേട്ടങ്ങള്‍ക്ക് ഗദ്ഗദവും നോവുമൂറുന്ന ആമീനുകള്‍.നേരം ഒച്ചിനെ പോലെയാവാന്‍ വൃഥാ മോഹിച്ച ഒരു രാത്രിയുടെ പകുതിയില്‍ സാരിത്തലപ്പിലും തട്ടത്തിന്‍ ഞൊറിയിലും വിടര്‍ന്ന മിഴികളിലും വേര്‍പാടിന്‍ നോവ് നിറച്ച് ഭാര്യയും മക്കളും ഉടപ്പിറപ്പുകളും.തേട്ടങ്ങള്‍ക്കൊടുവില്‍ വാക്കിനെക്കാളേറെ ഉള്ളിലൊതുക്കി പടിയിറങ്ങുമ്പോളുമ്മയുടെ ചോദ്യം;
“ ഒന്നും മറന്നിട്ടില്ലല്ലോ..”
ഓ..പെഴ്സേടുത്തില്ല;
പടിയിറങ്ങുമ്പോള്‍ പിന്നെയും
“ഒന്നും മറന്നില്ലല്ലോ....”
നെഞ്ചിടിപ്പോടെ തപ്പി നോക്കി
ഉണ്ട്, പാസ്പോര്‍ട്ടും ടിക്കറ്റുമുണ്ട്.
ഇടറിയ തൊണ്ടയില്‍ ആത്മഗതം
“ന്‍റെ ...മോന്‍ .. പാവാ...”
ബിസ്‌മി ചൊല്ലി പടിയിറങ്ങുമ്പോള്‍
പിന്നെയാരും ചോദിച്ചില്ല
മനഃപൂര്‍വ്വം മറന്ന്‍ വെച്ച
എന്‍റെ ജീവിതത്തെ പറ്റി...!!
മിഴികളില്‍ നിന്നകന്നകന്നു പോകും
നോട്ടത്തിന്‍ പിന്നിലെ ദുസ്സഹമാം 
ഞരക്കങ്ങളെ പറ്റി...!!
*************
സൈനുദ്ധീന്‍ ഖുറൈശി