നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, January 6, 2016

ഇസ്‌ലാമിനെ അന്യമാക്കുന്നത് മുസ്‌ലിം‌കള്‍ തന്നെയോ..?

ഇസ്‌ലാമിനെ അന്യമാക്കുന്നത് മുസ്‌ലിം‌കള്‍ തന്നെയോ..?അബ്ദുല്‍ ഖാദര്‍ പുതിയവീട്ടില്‍.
ഇസ്‌ലാമിക ചരിത്രത്തിലൂടെ കണ്ണോടിക്കുന്ന ആര്‍‌ക്കും മനസ്സിലാകുന്ന ഒരു വസ്തുത ചരിത്രത്തിലുടനീളം ഇസ്‌ലാമിന് വളര്‍ച്ചയോടൊപ്പം തന്നെ തളര്‍ച്ചയും നേരിട്ടിട്ടുണ്ടെന്നുള്ളതാണ്.ഇസ്‌ലാമിന്റെ നേരെ ഏതെങ്കിലും ഭാഗത്ത് നിന്ന് തിരിച്ചടികളോ പ്രതിസന്ധികളോ നേരിടുമ്പോള്‍ വിശ്വാസികള്‍ ഒട്ടും തന്നെ അതില്‍ ചകിതരാകുകയോ ആശങ്കപ്പെടുകയോ ചെയ്യുകയില്ല.മറിച്ചു,എല്ലാം അല്ലഹുവില്‍നിന്നാണെന്നും അവനില്‍നിന്നു തന്നെ അതിന് സമാധാനം ഉണ്ടാകുമെന്നും ശുഭാപ്‌തി പ്രകടിപ്പിക്കുന്നവരാണ്.പ്രവാചകന്റെ കാലഘട്ടം മുതല്‍ നാല് ഖലീഫമാരുടെയും തുടര്‍ന്ന് വന്ന രാജവാഴ്ചയിലൊക്കെ തന്നെ നമുക്കിത് ദര്‍ശിക്കാനാകും.ഇസ്‌ലാമിനെ ഇകഴ്ത്താനും തകര്‍ക്കാനും ശത്രുക്കള്‍ എന്തൊക്കെ കോപ്രായങ്ങള്‍ കാണിക്കുന്നുണ്ടെങ്കിലും അതിനെതുടര്‍ന്നെല്ലാം ഇസ്‌ലാം പൂര്‍വ്വാധികം ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതായാണ് അനുഭവം.അല്ലാഹുവിന്റെ പ്രഖ്യാപനമാണത് "ഇതിനെ നാം പൂത്തീകരിക്കുക തന്നെ ചെയ്യും,അവിശ്വാസികള്‍ക്ക്‌ എത്ര അരോചകമായിരുന്നാലും." ഇതാണ് ഇസ്‌ലാമിന്റെ യഥാര്‍ത്ഥ പ്രകൃതം, അതിനെ ഒരിക്കലും തടുത്തു നിര്‍ത്താനാവില്ല.അത് കാണാന്‍ നഗ്നനേത്രങ്ങള്‍ക്കപ്പുറമുള്ള ചിലത് നമുക്ക്  ആവശ്യമായി വരും.

ഒരു വിശ്വാസിയുടെ മനസ്സ് നമുക്ക് വേണ്ടിവരും. ഹദീഥുകളില്‍ അതിനെ കുറിച്ച് പറയുന്നത് 'ഫിറാസത്തുല്‍ മുഅ്മിന്‍' (മുഅ്മിന്റെ ഉള്‍ക്കാഴ്ച)എന്നാണ്.അതുകൊണ്ട് ഇസ്‌ലാം ഏത് നേരത്ത് വിളിച്ചാലും മുസ്‌ലിംകള്‍ ഓടിയൊളിക്കരുത്.നമ്മുടെ ജോലികള്‍ നിര്‍‌വഹിക്കാന്‍ നാം മറ്റുള്ളവരെ കാത്തുനില്‍ക്കരുത്.മുഖം താഴ്ത്തി കേള്‍ക്കാത്ത ഭാവം നടിക്കരുത്. അതാണ് ഇസ്‌ലാമിന് നേരെയുള്ള പിന്തിരിയല്‍.അല്ലാഹു നമുക്ക്  വിധിച്ച കാര്യം തടയാന്‍ കോട്ടമതിലുകള്‍ക്ക് പോലും സാധിക്കുകയില്ലെന്ന് ഖുര്‍ആന്‍ പറയുന്നു. അത് മരണമാകട്ടെ മറ്റെന്തെങ്കിലുമാകട്ടെ. നമ്മള്‍ മനസ്സിലാക്കേണ്ട വസ്തുത ഇസ്‌ലാം അല്ലാഹുവിന്റെ വ്യക്തിപരമായ ആധിപത്യമാണ്. ഖുര്‍ആനിലും അല്ലാഹു അത് പ്രഖ്യാപിച്ചിരിക്കുന്നു. നിങ്ങള്‍ അതിനെ പരിഹസിക്കുന്നിടത്തോളം അതിന് വിലകൊടുക്കേണ്ടി വരും. നിങ്ങള്‍ മുസ്‌ലിമാവട്ടെ അമുസ്‌ലിമാവട്ടെ.കാലദൈര്‍ഘ്യത്താലോ ബാഹ്യശക്തികളുടെ സമ്മര്‍ദം കൊണ്ടോ ഇസ്‌ലാമിക സമൂഹത്തിലും അവരുടെ ജീവിതത്തിലും കടന്നുകൂടിയ അനിസ്‌ലാമികാംശങ്ങളെ തുടച്ച് മാറ്റുകയും ദീനില്‍ അവഗണിക്കപ്പെട്ട വശങ്ങള്‍ യഥാസ്ഥാനത്ത് പുനപ്രതിഷ്ഠിക്കുകയും ചെയ്തുകൊണ്ട് ഇസ്‌ലാമിനെ അതിന്റെ തനതായ രൂപത്തിലും ഭാവത്തിലും നിലനില്‍ക്കുന്ന ജാഹിലിയ്യതുകള്‍ക്കെതിരെയുള്ള സന്ധിയില്ലാസമരമാണ് ഇസ്ലാമിക നവോത്ഥാനം . ഇസ്‌ലാമിന്റെ മൗലികാദര്‍ശങ്ങളില്‍ ഊന്നിനിന്നുകൊണ്ട് തങ്ങളുടെ സമൂഹം അകപ്പെട്ടുപോയ മുഖ്യ തിന്മകള്‍ക്കെതിരെയായിരുന്നു എല്ലാ പ്രവാചകന്‍മാരുടെയും പോരാട്ടം

ഏറ്റവും വലിയ പരിഷ്‌കര്‍ത്താക്കളും നവോത്ഥാന നായകരുമായിരുന്നു പ്രവാചകന്‍മാര്‍. പ്രവാചകന്മാരിലൂടെയുള്ള ഈ പരിഷ്‌കരണ ശൃംഖലയിലെ അവസാനത്തെ കണ്ണിയാണ് മുഹമ്മദ് നബി. മുഹമ്മദ് നബിയോട് കൂടി പ്രവാചകത്വ പരമ്പര അവസാനിച്ചുവെങ്കിലും ഇസ്‌ലാമും ജാഹിലിയത്തും തമ്മിലുള്ള വടംവലി അവസാനിക്കുന്നില്ല. അതിനാല്‍ ജാഹിലിയത്തിനെതിരായ പോരാട്ടവും തനതായ രൂപത്തിലൂള്ള ഇസ്‌ലാമിന്റെ പുനസ്ഥാപനവും അനുസ്യൂതമായി നടക്കേണ്ട പ്രക്രിയയാണ്. നവോത്ഥാന സംരംഭങ്ങളാണ് ഈ പ്രക്രിയയെ മുന്നോട്ട് കൊണ്ടുപോകുന്നത് നവോഥാന സംരംഭങ്ങള്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെ മറുവശത്ത് ജാഹിലിയ്യത്തും നൂതന കസര്‍‌ത്തുകളും കൊണ്ട് വിശ്വാസികളെ കുപ്പിയിലാക്കാന്‍ വലവിരിക്കുന്നത് കാണാം.അങ്ങനെയാണ്,കുപ്പിവെള്ളവും മുടിവെള്ളവും അരങ്ങു വാഴുന്നത്.മുടിക്കെട്ടുകള്‍ ഗ്രൂപ്പ് തിരിഞ്ഞ് പ്രദര്‍ശനം സംഘടിപ്പിക്കുന്നതും അതുകൊണ്ടാണ്.മുടിയില്‍ നിന്ന് പാത്രത്തിലേക്കും വീണ്ടും പാദ രക്ഷയിലേയ്‌ക്കും മറ്റും രൂപാന്തരം പ്രാപിക്കുന്നതും ഈ നൂതനാശയങ്ങളുടെ അന്വേഷണമാണ്‌.

"നിങ്ങള്‍ ഖബറിടം സന്ദര്‍ശിക്കുക.അത് മരണത്തെ ഓര്‍മ്മിപ്പിക്കും" എന്ന ഗുണകാംക്ഷാപരമായ ഒരു പ്രവാചകാധ്യാപനത്തെ എത്രമാത്രം വക്രീകരിച്ചുകൊണ്ടാണ് പുതിയ പുതിയ ലക്ഷ്വറി സിയാറത്ത് ടൂര്‍ ആയി പരിവര്‍‌ത്തിപ്പിക്കപ്പെടുന്നത്.

അല്ലയോ വിശ്വസിച്ചവരേ, അല്ലാഹുവിന്റെ സഹായികളാകുവിന്‍, മര്‍യമിന്റെ പുത്രന്‍ ഈസാ, ഹവാരികളെ അഭിസംബോധനം ചെയ്തുകൊണ്ട് പറഞ്ഞതുപോലെ: `അല്ലാഹുവിങ്കലേക്ക് (ക്ഷണിക്കുന്നതില്‍) എനിക്ക് സഹായികളാരുണ്ട്?` ഹവാരികള്‍ പ്രഖ്യാപിച്ചു: `ഞങ്ങളുണ്ട് അല്ലാഹുവിന്റെ സഹായികളായി.` അപ്പോള്‍ ഇസ്രായേല്‍വംശത്തില്‍നിന്ന് ഒരുപറ്റം വിശ്വസിക്കുകയും മറ്റൊരു പറ്റം നിഷേധിക്കുകയും ചെയ്തു. പിന്നെ വിശ്വാസികളെ നാം അവരുടെ ശത്രുക്കള്‍ക്കെതിരില്‍ ശക്തിപ്പെടുത്തി; അങ്ങനെ അവര്‍ വിജയികളാവുകയും ചെയ്തു. സൂറ; സ്വഫ് -14

അബ്ദുല്‍ ഖാദര്‍ പുതിയവീട്ടില്‍
ദോഹ