നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, February 21, 2016

അബൂബക്കർ പറഞ്ഞത്‌

അബൂബക്കർ പറഞ്ഞത്‌ :(അനുഭവകഥ)റഷീദ്‌ പാവറട്ടി.
അനുഭവങ്ങളുടെ ആഴങ്ങളിലേക്ക്‌ തന്റെ ഓർമ്മകളുടെ ചിതമ്പലുകല്‍ വികസിപ്പിച്ചു കൊണ്ട്‌ അയാൾ ഊളയിട്ടു.പൊയ്‌ പോയ കാലത്തിന്റെ ഉച്ച വെയിലേറ്റ്‌ പൊള്ളിച്ച വേദനകൾ അയവിറക്കുകയായിന്നു അബൂബക്കർ.പൂമുഖത്തണലിലെ മരക്കസേരയിൽ ഇരുന്നു കൊണ്ട്‌ ഉമ്മ നോക്കുകയായിരുന്നു.വീട്ടിലേക്കുള്ള നീണ്ട വഴിയിലേക്ക്‌ മിഴികൾ നട്ട്‌.വഴി ചെന്ന് മുട്ടുന്ന റോഡ്‌ വരെ ഉമ്മക്ക്‌ കാണാം.പ്രായാധിക്ക്യം ഒരിക്കലും ആ കാഴ്ച്ചയെ മറച്ചിട്ടില്ല.ഇനിയും കാണേണ്ട കാഴ്ച്ചകൾക്ക്‌ ഭംഗം വരരുതല്ലൊ...!ചവിട്ടു പടിയിൽ വെച്ച ചെരിപ്പ്‌  കാലുകളിൽ ഇട്ട്‌ അബൂബക്കർ ഉമ്മയെ നോക്കി.ഉമ്മ പടി നടന്നു വരുന്ന ആരെയൊ നോക്കുകയാണന്ന് തോന്നി.തിരിഞ്ഞു നോക്കിയപ്പോൾ ആരുമില്ല."ഉമ്മ ആരെയാ ഈ നോക്കുന്നത്‌ " അയാളുടെ ആ ചോദ്യമാണ്‌ ഉമ്മയെ സ്ഥല കാലത്തിലേക്ക്‌ തിരിച്ചു കൊണ്ടുവന്നത്‌." മോനെ,ന്റെ മോൻ മുഹമ്മദല്ലെ ആ വരുന്നത്‌ " അയാൾ സ്തബ്ദനായി. " ഉമ്മ എന്താ ഈ പറയുന്നത്‌.ഇക്ക മരിച്ചിട്ട്‌ കൊല്ലമെത്രയായി " അയാൾ ആ സത്യം ഉമ്മയെ ഓർമ്മിപ്പിച്ചു. "മരിച്ചു ല്ലെ....ആ മയ്യിത്ത്‌ പോലും ഉമ്മ കണ്ടില്ലല്ലൊ മോനെ..." തുടുത്തു തടിച്ച കവിളിണകളിൽ പറ്റിനിൽക്കാനാകാതെ കണ്ണുനീർ മുത്തുകൾ ഉരുണ്ടു വീണു.ഉമ്മയെ കെട്ടിപ്പിടിച്ച്‌ ആശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോൾ അയാൾ അറിയുന്നുണ്ടായിരുന്നു.പെറ്റമ്മയുടെ ചങ്കിടിപ്പിന്റെ താള വേഗം.

പോകാൻ തീരുമാനിച്ച യാത്ര വേണ്ടന്ന് വെച്ച്‌ അയാൾ തന്റെ മുറിയി ലേക്ക്‌ കയറി കതകടച്ചു.ഗതകാലങ്ങളുടെ ഗതിവിഗതികളെ വകഞ്ഞു മാറ്റി.അവിടെ  ജേഷ്ടൻ മുഹമ്മദിന്റെ ചിരിക്കുന്ന മുഖം ദൃശ്യമായി. " മോനെ ബക്കൂ " അയാളെ അങ്ങിനെയാണ്‌ മുഹമ്മദ്‌ വിളിച്ചിരുന്നത്‌.
നാട്ടിൽ പലവിധ കച്ചവടങ്ങളായിരുന്നു മുഹമ്മദിന്ന്.അളിയൻ ഖത്തറിലായിരുന്നു.ഖത്തറിൽ കച്ചവട സാധ്യത മനസ്സിലാക്കിയപ്പോൾ അളിയനാണ്‌ എഴുപത്തി ആറിൽ  മുഹമ്മദിനെ ഖത്തറിലേക്ക്‌ കൊണ്ടു വന്നത്‌.അന്ന് ഖത്തർ വെറും മരുപ്പറമ്പായിരുന്നു.വികസനത്തിന്റെ വിചാരം പോലും ഖത്തറിനെ സ്പർശിച്ചു തുടങ്ങിയിരുന്നില്ല.പ്രവാസം തീരെ ഇഷ്ടമായിരുന്നില്ലങ്കിൽ തന്നെയും, കുടുംബത്തേയും കൂട്ടു കുടുംബത്തേയുമൊക്കെ കൂടുതൽ മെച്ചപ്പെടുത്താമെന്ന് മുഹമ്മദ്‌ ആഗ്രഹിച്ചു.പക്ഷെ,ആ ആഗ്രഹങ്ങൾക്ക്‌ ആയുസ്സില്ലായിരുന്നു.ഖത്തറിലെ ദുഖാൻ റോഡിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ മുഹമ്മദ്‌ അന്ത്യ ശ്വാസം വലിച്ചു.അന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവ്വീസുകൾ വളരെ കുറവായിരുന്നതിനാലും ഇന്നത്തെപോലെ കാര്യങ്ങൾ അത്ര എളുപ്പമല്ലാതിരുന്നതിനാലും ഖത്തറിൽ തന്നെ അബുഹമൂർ കബര്‍‌സ്ഥാനില്‍ മുഹമ്മദിനെ മറവു ചെയ്‌തു.അങ്ങിനെ ഒരു വർഷം മാത്രം ദൈർഘ്യമുള്ള ആ പ്രവാസജീവിതം ഇവിടെ പൊലിഞ്ഞുവീണു.

ഇപ്പോൾ നാല്‍‌പതു വർഷം കടന്നു പോയിരിക്കുന്നു.എങ്കിലും ഇന്നലെ കഴിഞ്ഞപോലെ ഓർമ്മകൾ യുവത്വം പ്രാപിക്കുന്നു.വൈകാതെ അബൂബക്കറിനെ ഖത്തർ സ്വീകരിച്ചു.മുപ്പത്തി എട്ട്‌ വർഷമായി അന്നവും അന്തസ്സും ആഭിജാത്യവും നൽകി ഖത്തർ അബൂബക്കറിനെ സംരക്ഷിക്കുന്നു.ജേഷ്ടൻ മുഹമ്മദിന്ന് സാധിക്കാതെ പോയതൊക്കയും അല്ലാഹു അബൂബക്കറിന്ന് സാധിപ്പിച്ചു. ആ കുടും‌ബവും കൂട്ടു കുടും‌ബവും പച്ച പിടിച്ചു.കുടും‌ബാംഗങ്ങളിൽ നിന്നും പലരേയും അബൂബക്കർ ഖത്തറിലേക്ക്‌ കൊണ്ടുവന്നു."അൽ ഹംദു ലില്ലാഹ്‌.....നിറഞ്ഞ സംതൃപ്തിമാത്രം.പ്രവാസത്തിന്റെ പ്രയാണങ്ങളിൽ പലതും സമ്പാധിച്ചു.പലരെയും കണ്ടു.പരിചയപ്പെട്ടു.പലതും പഠിച്ചു.ഇപ്പോഴും തുടരുന്നു ആ പഠനം......" അബൂബക്കർ സ്വയം വിലയിരുത്തി.

ഈ യാത്രകളുടെ വേഗങ്ങളിൽ പല പല നഷ്‌ടങ്ങളും മരണങ്ങളും കണ്ടവരാണു നാം.അവയിൽ ചിലത്‌ നമ്മെ പലതും ഓർമ്മിപ്പിക്കും.ആ കൂട്ടത്തിൽ അബൂബക്കർ അനുഭവിച്ച ദുഖമായിരുന്നു ഈയിടെ സാഹിത്യ - കലാ മേഘലയിൽ നിന്നും മരണം പറിച്ചെടുത്ത ഒ എൻ വി,ആനന്ദകുട്ടൻ,രാജാ മണി,അക്ബർ കക്കട്ടിൽ എന്നിവരുടെ വിയോഗം.ദീര്‍ഘമായ സംഭാഷണത്തിൽ അബൂബക്കർ വികാരാധീനനാകുന്നത്‌ ഞാൻ കണ്ടു.കലയേയും സാഹിത്യത്തേയും സ്നേഹിക്കുന്ന വലിയ മനസ്സാണ്‌ അബൂബക്കറിന്ന്.തന്റെ സൗഹൃദത്തിൽ എന്നെ തെരഞെടുത്തതിന്റെ വികാരവും മറ്റൊന്നല്ലത്രെ...

"നമ്മെ അറിയാത്ത എന്നാൽ നാം അറിയുകയും സ്നേഹിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ചിലരുടെ നഷ്ടം എന്നെ ഒരു പാടു പുറകിലേക്ക്‌ കൂട്ടി കൊണ്ടു പോകുന്നു. ജേഷ്‌ടന്റെ മരണം ഉമ്മയുടെ കണ്ണുനീർ... " ഇത്രയും പറഞ്ഞ്‌ അബൂബക്കർ കുറച്ചു നേരം നിശ്ശബ്ദനായി.ഞാൻ അയാളുടെ കണ്ണുകളിലേക്കു തന്നെ നോക്കിയിരുന്നു.ഏറെ നേരത്തെ മൗനത്തിന്ന് ശേഷം അബൂബക്കർ പറഞ്ഞു " മരണം തേടിയെത്തുമ്പോഴും നാം മനുഷ്യർ കൂടുതൽ ജീവിതം നേടാനുള്ള തിരക്കിലാണ്‌ അല്ലെ റഷീദ്‌ ഭായ്‌ " ഞാൻ നിശ്ശബ്ദനായി തലകുലുക്കി.ഇത് പറഞ്ഞു നിറുത്തുമ്പോൾ ആ കരുണ ചിത്തവും ശബ്ദവും വിറക്കുന്നുണ്ടായിരുന്നു.ഇരുപത്‌ വർഷങ്ങൾക്കപ്പുറം " സ്വന്തം മകന്റെ മയ്യത്ത്‌ പോലും ഒന്ന് കാണാൻ കഴിയാത്തതിനാൽ മകൻ മരിച്ചു എന്ന് വിശ്വസിക്കാനാകാതെ പൂമുഖത്തെ കസേരയിലിരുന്നു മുഹമ്മദിനെ പ്രദീക്ഷിച്ച ഉമ്മ മനസ്സിന്റെ പ്രതീക്ഷകളെയും വേദനകളേയും അളക്കാൻ ആർക്കു കഴിയും" ആ ഉമ്മ മരിച്ചിട്ട്‌ ഇപ്പോൾ ഇരുപത്തിഒന്ന് വർഷംകഴിഞ്ഞു.എങ്കിലും അബൂബക്കറിന്റെ മനസ്സിൽ ആ ഉമ്മയുടെ ഹൃദയതാളം ഇന്നുംപെരുമ്പറ മുഴക്കുന്നുണ്ട്‌.

ഖത്തർ അൽ ഖോറിലെ ലുലുമാളിൽ മുകൾ നിലയിലെ കോഫി ഷോപ്പിൽ നിന്നും യാത്രപറഞ്ഞുഞ്ഞാനിറങ്ങുമ്പോൾ എന്റെ മനസ്സ്‌ അസ്വസ്തമായിരുന്നു.യന്ത്ര കോണിയുടെ പടികളിലൊന്നിൽ കാൽ വെച്ച്‌ അബൂബക്കർ പറഞ്ഞതൊക്കയും ഞാൻ മനസ്സിൽ കാണാൻ ശ്രമിച്ചു.കോണി എന്നെയും വഹിച്ചു താഴേക്കു ഒഴുകി കൊണ്ടിരുന്നു.ധാരാളിത്തത്തിന്റെ വർണ്ണപ്പകിട്ടുള്ള ഈകമ്പോള സ്വർഗ്ഗത്തിൽ എത്ര പേരാണ്‌ നെട്ടോട്ടമോടുന്നത്‌.മരണം തൊട്ടു പിറകിലുണ്ടന്നറിയാതെ."അബൂബക്കർ പറഞ്ഞത്‌ എത്ര സത്യമാണ്‌ അല്ലെ...? " ഞാൻ എന്നോട്‌ തന്നെ ചോദിച്ചു "മരണംതേടിയെത്തുമ്പോഴും നാം മനുഷ്യർ കൂടുതൽ ജീവിതം നേടാനുള്ള തിരക്കിലാണ്‌ അല്ലെ റഷീദ്‌ ഭായ്‌...."

റഷീദ്‌ കെ മുഹമ്മദ്‌
( റഷീദ്‌ പാവറട്ടി )