നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, March 3, 2016

അബ്‌ദുല്‍ ഖാദര്‍ പുതിയ വീട്ടില്‍

ധർമ്മം സ്ഥാപിതമാവാൻ  നീതിക്ക് വേണ്ടി പോരാടാം:അബ്‌ദുല്‍ ഖാദര്‍ പുതിയ വീട്ടില്‍.
നീതി ലഭിക്കുക എന്നത് മനുഷ്യന്റെ മൌലികാവകാശമാണ്.ലോകത്തിന്നോളം ആഗതരായിട്ടുള്ള പ്രവാചകന്മാരെല്ലാം നീതിക്ക് വേണ്ടി ശബ്ദിച്ചവരും അനീതിക്കെതിരെ പോരാടിയവരുമായിരുന്നു എന്ന് കാണാൻ കഴിയും.മനുഷ്യന്റെ സഹജമായ പ്രകൃതി നീതിയോട് ആഭിമുഖ്യം പുലർത്തുക എന്നതാണ്.അനീതി അസഹനീയമായ സമൂഹത്തിൽ അസ്വസ്ഥതകളും അക്രമങ്ങളും തലപൊക്കുകയായി. തുടർച്ചയായ നീതി നിഷേധം തീവ്ര വാദികൾക്കും ഭീകര വാദികൾക്കും ജന്മം നൽകുന്നു.മുസ്ലിം സമൂഹത്തിന്റെ ഉത്തരവാദിത്വമായി ഖുർആൻ അടിവരയിട്ടു പറഞ്ഞ കാര്യം നന്മ കൽപ്പിക്കാനും തിന്മ വിരോധിക്കുകയും ചെയ്യുക എന്നതാണ്. ഇസ്ലാമെന്നാൽ സമാധാനമാണ്,സമർപ്പണമാണ്‌.സമൂഹത്തിൽ നീതിയും സമത്വവും നിലനിന്നാൽ മാത്രമേ ആരോഗ്യകരമായ ചിന്തയും ഭാവനകളും വളരുകയുള്ളൂ.ചുരുക്കി പറഞ്ഞാൽ ലോകത്ത് എവിടെയൊക്കെ എന്തൊക്കെ നന്മകൾ കാണുന്നുണ്ടോ അതെല്ലാം കാലഘട്ടങ്ങളിലൂടെ കടന്നു വന്ന പ്രവാചകന്മാരിലൂടെ സ്ഥാപിതമായതാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ ഇസ്ലാമിന്റെ താല്പര്യങ്ങള്‍ക്ക് വിഘാതം നില്‍ക്കുന്ന, അനീതിക്കും അക്രമത്തിനും സാധൂകരണം ലഭിക്കുന്ന വ്യവസ്തിഥിയായി നിലകൊള്ളുന്നത് സഹസ്രാബ്ദങ്ങളായി ഇന്ത്യന്‍ സാമൂഹ്യ വ്യവസ്ഥിതിയില്‍ നില കൊള്ളുന്ന ജാതി വ്യവസ്ഥയാണ് എന്ന് സമകാലിക സംഭവങ്ങളില്‍ നിന്ന് മനസ്സിലാക്കാനാവും. മനുഷ്യരുടെ അന്തസ്സിനേയും അഭിമാനത്തെയും നിരാകരിക്കുന്ന, അവനെ മനുഷ്യന്‍ ആയി പോലും കാണാന്‍ വിസമ്മതിക്കുന്ന ജാതി വ്യവസ്ഥയാണ് ഇന്ത്യന്‍ സാഹചര്യത്തിലെ ഏറ്റവും വലിയ അനീതിഈ അനീതിയെ നിലനിര്‍ത്തി കൊണ്ട് പോകാന്‍ പരിശ്രമിക്കുന്നതാവട്ടെ വരേണ്യ വിഭാഗമായ  ബ്രാഹ്മണിസത്തിന്റെ വക്താക്കളും.  ബ്രാഹ്മണിസത്തിന്റെ ഹിംസാത്മകത ഏറെ വ്യക്തമാവുകയും ഇന്ത്യയിലെ സര്‍വകലാശാലകളില്‍  ജാതി വിവേചനം  മൂലം ദളിത് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യേണ്ടി വരുന്നത്തിന്റെ വാര്‍ത്തകള്‍ കണ്ട് കൊണ്ടാണ് നാം ദിനേന കടന്ന് പോകുന്നത്. രോഹിത് വെമുലെയും,കനയ കുമാറും അവസാനത്തെ ഉദാഹരണം മാത്രം.. ഭരണകൂട ഭീകരതക്കെതിരെ പ്രതികരിക്കുന്നത് പോലും ദേശദ്രോഹക്കുറ്റമായി മുദ്രകുത്തി ജയിലിലടക്കുന്നതും അഴിഞ്ഞാട്ടക്കാരായ സ്വന്തം പാർട്ടി പ്രവർത്തകരുടെ പേക്കൂത്തുകൾക്ക് നേരെ മൗനം പാലിച്ച് അതിനെ ചോദ്യം ചെയ്യുന്ന പ്രതിപക്ഷ പാർട്ടികളെ പോലും ഭീഷണിപ്പെടുത്തി മൂലക്കിരുത്തുന്ന "മനു"വാദികൾ അത്യധികം സ്ഫോടനാത്മകമായ അവസ്ഥയിലേക്കാണ് ഇന്ത്യയെ നയിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ അനീതിക്കിരയാവുന്ന സമൂഹത്തിനോട്  ഐക്യധാർഡ്യപ്പെടാനും  അവരുടെ വിമോചനത്തിന് വേണ്ടി നില കൊള്ളുവാനും ഇന്ത്യന്‍ സമൂഹത്തിലെ ത്വാഗൂത്തായ ജാതി വ്യവസ്ഥക്കെതിരെ ശബ്ദിക്കേണ്ടത് മുസ്ലികളുടെ ഒഴിച്ചുകൂടാനാകാത്ത കടമയാണ്. അതിലൂടെ മാത്രമേ ഇസ്ലാമിന്റെ ശരിയായ സാമൂഹികസമത്വം പൊതുജനസമക്ഷം സമർപ്പിക്കാൻ നമുക്ക് അവസരം ലഭിക്കുകയുള്ളൂ.എല്ലാ പ്രവാചകന്മാരുടെയും പ്രബോധനത്തിന്റെ ആദ്യഘട്ടത്തിൽ ഒരുപിടി മർദ്ദിതരും കീഴാളരും അടിച്ചമര്‍ത്തപ്പെട്ടവരും മാത്രമേ സത്യപാതയിലേക്ക് കടന്നു വന്നിരുന്നുള്ളൂ.വിവേചിത സമൂഹങ്ങളെയും അടിച്ചമര്‍ത്തപ്പെട്ടവരെയും മോചിപ്പിക്കാനുള്ള പോരാട്ടമാണ് ഇസ്‌ലാമിലെ ധര്‍മസമരം അഥവാ ജിഹാദ്. നീതിയും സ്വാതന്ത്ര്യവും ആത്മാഭിമാനവും സ്ഥാപിക്കുകയും വീണ്ടെടുക്കുകയും ചെയ്താല്‍ മാത്രമേ ഇസ്ലാമിന്റെ സന്ദേശങ്ങൾ പ്രകാശിപ്പിക്കാനാകൂ.ഫിർഔനിന്റെ മര്‍ദക വ്യവസ്ഥയെ തിരുത്താനുള്ള ശ്രമത്തോടൊപ്പമായിരുന്നു മര്‍ദിത വിമോചനത്തിന്റെ ദൗത്യം മൂസ (അ )നിര്‍വഹിച്ചത്. മര്‍ദിതരായ ഇസ്രായീല്യരോട്  മതത്തിന്റെ ആശയങ്ങള്‍ പറയുകയല്ല മൂസ(അ ) ആദ്യം ചെയ്തത്. അവരെയും കൂട്ടി ചെങ്കടല്‍ കടക്കുമ്പോഴും അവര്‍ വിശ്വാസികളായിട്ട് പോലുമില്ല. അന്ധനായ ഉമ്മിമക്തൂമിനെ സാന്ദർഭികമായി അവഗണിച്ചുകൊണ്ട് ഖുറൈഷി പ്രമുഖരുമായി സംഭാഷണം നടത്തിയ പ്രവാചകനെ വിമർശിച്ചു കൊണ്ട് അവതരിച്ച സൂറ:അബസ 10 ഓളം ആയത്തുകളിൽ നിന്ന് നാം മനസ്സിലാക്കേണ്ടത്,ഭൗതികമായി ദീനിന് എത്ര ഏറെ മെച്ചമുണ്ടായാലും കീഴാളരെ അവഗണിച്ചു കൊണ്ടുള്ള, അവരുടെ ആശയ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്ന ഒരു വരേണ്യ സൗഹൃദത്തെയും ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല എന്നതാണ് അബസ നല്‍കുന്ന ഏറ്റവും വലിയ പാഠം. " പീഡിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായ സ്ത്രീപുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും വേണ്ടി നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടാതിരിക്കുന്നതിന് എന്തുണ്ട് ന്യായം? ആ ജനമോ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നു: `നാഥാ, മര്‍ദകരായ നിവാസികളുടെ ഈ നാട്ടില്‍നിന്നു ഞങ്ങളെ മോചിപ്പിക്കേണമേ, നിന്റെ പക്കല്‍നിന്നു ഞങ്ങള്‍ക്ക് ഒരു രക്ഷകനെ നിയോഗിച്ചുതരേണമേ, നീ ഞങ്ങള്‍ക്ക് ഒരു സഹായിയെ നിയോഗിച്ചുതരേണമേ!സത്യവിശ്വാസം ഉള്‍ക്കൊണ്ടവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടുന്നു. നിഷേധത്തിന്റെ മാര്‍ഗം കൈക്കൊണ്ടവരോ, ത്വാഗൂത്തിന്റെ മാര്‍ഗത്തിലും പോരാടുന്നു. അതിനാല്‍ നിങ്ങള്‍ സാത്താന്റെ മിത്രങ്ങളോടു പോരാടുവിന്‍. അറിഞ്ഞിരിക്കുവിന്‍, സാത്താന്റെ തന്ത്രം സത്യത്തില്‍ അതീവ ദുര്‍ബലമാകുന്നു. " സൂറ : അന്നിസാ 75 -76

ഇത്രയും ശക്തവും യുക്തവും വ്യക്തവുമായ ഖുർആൻ സൂക്തങ്ങൾ നമുക്ക് മാര്ഗ്ഗ നിർദ്ദേശവും ധൈര്യവും,പ്രകാശവും നൽകുന്നുവെങ്കിൽ ,ഒരു ജനപക്ഷ രാഷ്ട്രീയത്തിലേക്ക് മുന്നിട്ടിറങ്ങാൻ ഇനിയും നമുക്കെന്താണ് തടസ്സം?

അല്ലാഹു അനുഗ്രഹിക്കട്ടെ !