നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, May 12, 2016

നന്മയുടെ നിറകുടങ്ങൾ:

നന്മയുടെ നിറകുടങ്ങൾ:അബ്ദുൽ കാദർ പുതിയവീട്ടിൽ..
 
ഇമാം മാലിക് (റ ) ന്റെ വിഖ്യാതമായ വിജ്ഞാന സദസ്സ് നടന്നു കൊണ്ടിരിക്കുന്നു.അങ്ങകലെയായി ജനക്കൂട്ടം ഒരു 'ജനാസ'യെ വഹിച്ചു കൊണ്ടുപോകുന്നു.ഇമാം തന്റെ ശിഷ്യന്മാരിൽ ഒരാളോട് പറഞ്ഞു "പോയി നോക്കൂ,ആ മയ്യിത്ത് സ്വർഗ്ഗത്തിലാണോ അതോ നരകത്തിലേക്കോ എന്ന്".കുട്ടി പോയി നോക്കിവന്നു പറഞ്ഞു,"അത് സ്വർഗ്ഗത്തിലേക്കുള്ളതാണ്".സദസ്സ് തുടർന്നു. സമയമായപ്പോൾ സദസ്സ് കഴിഞ്ഞിട്ടും ആരും പിരിഞ്ഞു പോകാതെ ഇരിക്കുന്നത് കണ്ട് ഇമാം ചോദിച്ചു " എന്താണ് ആരും പോകാതിരിക്കുന്നത് ? ശിഷ്യർ പറഞ്ഞു: ഞങ്ങൾക്ക് ഒരു അറിവ് കൂടെ ലഭിക്കേണ്ടതുണ്ട്,മയ്യിത്തിനെ നോക്കി കൊണ്ട് അത് സ്വര്ഗ്ഗത്തിലെക്കോ,അതോ നരകത്തിലേക്കോ എന്ന് മനസ്സിലാക്കാനുള്ള ജ്ഞാനം: എങ്കിൽ അയാൾ തന്നെ പറയട്ടെ.തന്റെ ശിഷ്യനോടായി ഇമാം പറഞ്ഞു.അദ്ദേഹം പറഞ്ഞു തുടങ്ങി ; ഞാൻ ആ ജനാസ സംഘത്തെ നിരീക്ഷിച്ചു.ധാരാളം ആളുകൾ അതിനെ അനുഗമിക്കുന്നുണ്ട്.എല്ലാവരും ആ മയ്യിത്തിന്റെ ഗുണഗണങ്ങളെ പ്രകീർത്തിച്ചു കൊണ്ടിരിക്കുന്നു. നല്ലതല്ലാത്തതൊന്നും അവർക്ക് ആ മയ്യിത്തിനെ കുറിച്ച് പറയാനില്ല.’

ജീവിതത്തിൽ വിശുദ്ധി പുലർത്തിയ വ്യക്തിയുടെ മൃതദേഹം വഹിച്ചു കൊണ്ട് പോകുന്ന  ആൾക്കൂട്ടത്തെ വലയം ചെയ്തു കൊണ്ട് വിശുദ്ധരായ മലക്കുകളുടെ സാന്നിദ്ധ്യമുണ്ടാകും. പട്ടിൽ പൊതിഞ്ഞ് സംരക്ഷിച്ച് സുഗന്ധം പ്രസരിപ്പിച്ച് കൊണ്ട് വാനലൊകത്തേക്ക് ഉയർത്തിക്കൊണ്ട് പോകുന്ന പരിശുദ്ധാത്മാവിനെ അഭിവാദ്യം അർപ്പിച്ചുകൊണ്ട് മാലാഖമാരുടെ നിര വാനലോകം വരെ നീണ്ടു നിൽക്കുമത്രേ.അവരത്രെ സുകൃതവാന്മാർ .അവർ തന്നെയാണ് വിജയം വരിച്ചവർ.

എല്ലാ സൃഷ്ടിജാലങ്ങൾക്കും സൃഷ്ടാവ് ഒരു നിർണ്ണിത അവുധി നിശ്ചയിച്ചിരിക്കുന്നു.ആ അവുധി എത്തിക്കഴിഞ്ഞാൽ ഒരൽപം പോലും മുന്തുകയോ പിന്തുകയോ ചെയ്യുകയില്ല.ഭൂമിയാകുന്ന പരീക്ഷാ ഹാളിൽ അവൻ ഉത്തരം എഴുതികൊണ്ടിരിക്കുന്നു.സമയം അവസാനിക്കുമ്പോൾ നാം തന്നെ നമ്മുടെ ഗ്രന്ഥം ഏൽപ്പിക്കുന്നു.വീണ്ടുമൊരിക്കൽ കൂടി സവിധത്തിൽ നാം വായനക്ക് വിധേയനാകാൻ വേണ്ടി. താൻ കാണുന്നില്ലെങ്കിലും നാഥൻ സദാ തന്നെ വീക്ഷിച്ചു കൊണ്ടിരിക്കുന്നു എന്ന ബോധ്യത്തോടെയുള്ള ഉത്തരങ്ങൾക്കേ മാർക്ക് ലഭിക്കുന്നുള്ളൂ. പറയപ്പെടും " വായിക്കുക, നിന്റെയീ കര്‍മരേഖ. ഇന്നു നിന്റെ കണക്കു നോക്കുന്നതിന് നീ തന്നെ മതി"  നാഥൻ തന്റെ സൃഷ്ടികൾക്ക് നൽകിയിട്ടുള്ള അവുധി,അതെത്രയാണെന്ന് അവരെ മുൻകൂട്ടി അറിയിക്കാത്തത്തിന്റെ യുക്തി,അവൻ സദാ ജാഗരൂഗരായിരിക്കാൻ വേണ്ടിയാണ്.ഏതു സമയവും ഉത്തരക്കടലാസ് തിരിച്ചേൽപ്പിക്കാൻ അവൻ സന്നദ്ധതയുള്ളവനായിരിക്കാൻ .സമയം കുറച്ചാണോ,കൂടുതലാണോ എന്നതല്ല പ്രശ്നം,കിട്ടിയ സമയം ഫലപ്രദമായി വിനിയോഗിച്ചോ എന്നതാണ്."അവന് നന്ദിയുള്ളവനാകാം ,നന്ദികേട് കാണിക്കുന്നവനുമാകാം ".നന്ദി കാണിക്കുക എന്നതിനർത്ഥം സ്വന്തത്തിൽ മാത്രം ഒതുങ്ങിക്കൂടി ഇബാദത്തുകളിൽ മുഴുകി കഴിയുക എന്നല്ല.സ്വന്തത്തിലും കുടുംബത്തിലും മാത്രം ഒതുങ്ങി കഴിയുന്നവരെ കുറിച്ച് ജനങ്ങൾ പ്രകീർത്തിക്കണമെന്നില്ല ,മറിച്ചു അവന് ഭൂമിയുടെ ഉപ്പായി മാറേണ്ടതുണ്ട്. സഹജീവികൾക്ക് സഹവർത്തിത്വത്തിന്റെ,സഹാനുഭൂതിയുടെ,സാന്ത്വനത്തിന്റെ തണലേകാൻ കഴിയുമ്പോഴേ ,ഒരിക്കൽ ആ തണൽ മരം അതിന്റെ ദൗത്യം പൂർത്തിയാക്കി ഉത്തരക്കടലാസ് തിരിച്ചേൽപ്പിച്ചു ശാന്തമായുറങ്ങുമ്പോൾ ,ആ തണലിൽ ജീവിതത്തിന് അർത്ഥവും അനുഭൂതിയും അനുഭവിച്ചവർ അരികിൽ വന്ന് വിറപൂണ്ട ചുണ്ടുകളോടെ 'മോനേ 'എന്ന് വിളിക്കുകയുള്ളൂ.ആ തണലിൽ ജീവിതം തളിരിട്ട കുരുന്നുകളേ തങ്ങൾക്കിനി ഉത്തരം ലഭിക്കില്ല എന്നറിഞ്ഞിട്ടും ആ തണൽ മരത്തിന് 'അസ്സലാമു അലൈക്കും 'എന്ന് പറയുകയുള്ളൂ. അങ്ങനെയുള്ളവരുടെ കൂടെ അൽപ്പമെങ്കിലും സഹാവസിച്ചവര്‍ക്കേ 'നന്മയുടെ നിറകുടം' എന്ന് പറയാൻ കഴിയുകയുള്ളൂ. ഇതിന് വലിയ പണ്ഡിതൻ ആവേണ്ടതില്ല. കുറെ കിതാബോതുകയും അത്യാവശ്യമില്ല.കനിവ് കിനിയുന്ന,അലിവിന്റെ നനവുള്ള മനസ്സേ വേണ്ടതുള്ളൂ.കുറെ കിതാബോതിയവരും വലിയ പണ്ഡിത വേഷധാരികളും തെരുവിൽ  നടത്തുന്ന തെരുവു യുദ്ധങ്ങളും വാക്പയറ്റുകളും സ്വന്തം അണികളിൽ പോലും അറപ്പും വെറുപ്പും ഉണ്ടാക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി.പരിസര വാസികളുടെ ഉറക്കം കെടുത്തി,പരിസ്ഥിതി മലിനീകരണം നടത്തി,ഇപ്പോൾ ഒരു പടികൂടി കടന്ന് സൈബർ ലോകം തന്നെ ഇവരുടെ വിഷം ചീറ്റൽ കൊണ്ട് വിഷലിപ്‌തമായിരിക്കുന്നു.ഇവർ നേതൃത്വം കൊടുക്കുന്ന,ഇവർ വളർത്തി കൊണ്ട് വരുന്ന ഇവരുടെ അണികളിൽ നിന്നും എന്തെങ്കിലും നന്മ സമൂഹത്തിന് പ്രതീക്ഷിക്കാമോ? സമൂഹത്തിന്റെ ഉന്നമനത്തിന്നായി അല്ലാഹു കനിഞ്ഞരുളിയ സമ്പത്തും ,സമയവും ഊർജ്ജവും ഇങ്ങനെ വ്യർത്ഥമായി പാഴാക്കി കളഞ്ഞ് ,നാളെ അല്ലാഹുവിന്റെ മുന്നിൽ ഇവർ  എന്ത് സമാധാനം ബോധിപ്പിക്കും? എത്രയോ അഗതികളും അശരണരും ആലംബഹീനരും നാളെ ഇവർക്കെതിരെ സാക്ഷി നില്‍ക്കുമെന്ന വല്ല ധാരണയുമുണ്ടോ? ഒരിറ്റു ജീവജലം ലഭിക്കാതെ മനുഷ്യാർത്തിയാൽ മരുപ്പറമ്പായി മാറിയ ജനിച്ച മണ്ണിൽ പിടഞ്ഞു വീണു ജീവൻ വെടിയുന്ന പച്ച മനുഷ്യരുടെ ചുണ്ടിൽ ഒരു കൈകുമ്പിൾ ജീവജലം കൊണ്ട് നനച്ചിരുന്നെങ്കിൽ സപ്‌തവാനങ്ങളും കടന്ന് അങ്ങ് അത്യുന്നതങ്ങങ്ങളിൽ ഇവർക്ക് വേണ്ടി സംവദിക്കുന്ന വിശുദ്ധരായ മലക്കുകളെ കാണാമായിരുന്നില്ലേ?

ഈ കൊടും വേനലിൽ ദാഹാർത്തരായ ജനങ്ങൾ കുടിനീരിനായി നെട്ടോട്ടമോടുന്ന പാശ്ചാത്തലത്തിൽ നമുക്ക് സ്വഹാബികളുടെ കാലത്തെ മദീനയിലേക്കൊന്നു തിരിഞ്ഞു നോക്കാം.ജനങ്ങളുടെ നിർബന്ധിതാവസ്ഥ മുതലെടുത്ത്‌ ഒരു കിണറിന്റെ വക്കിൽ വലിയ പണപ്പെട്ടിയുമായി ഒരു ജൂതൻ ഇരുന്നിരുന്നു.വെള്ളമെടുക്കാൻ വരുന്നവരിൽ നിന്നും നിശ്ചിത സംഖ്യ ഈടാക്കി ആവശ്യത്തിന് വെള്ളംകൊടുത്തിരുന്നു.ജനങ്ങളുടെ ആവശ്യം കൂടുന്തോറും ജൂതനും തടിച്ചു കൊഴുത്തു കൊണ്ടിരുന്നു.ജനങ്ങളുടെ വിഷമം കണ്ട് മനസ്സലിഞ്ഞ ഹസ്രത് ഉസ്മാൻ (റ ) വമ്പിച്ച വില നൽകി കിണർ വിലക്ക് വാങ്ങി മോചിപ്പിച്ചു ജനങ്ങൾക്ക് സമർപ്പിച്ചു'.ബിഇർ റൂമാ 'എന്നാണു ആ കിണർ അറിയപ്പെട്ടിരുന്നത്.ഹൃദയം നിറഞ്ഞു കൊണ്ട് പ്രവാചകൻ അദ്ദേഹത്തിനു വേണ്ടി പ്രാർഥിക്കുകയുണ്ടായി. ആ ജൂതന്റെ പിന്മുറക്കാർ ഇന്നും സമൂഹത്തിൽ വിഹരിക്കുന്നു.ഭൂമിയുടെ അകക്കാമ്പ് തുരന്ന് വെള്ളം ഊറ്റിയെടുത്തും ,ജനങ്ങളുടെ ചുടുചോര ഊറ്റികുടിച്ചും ഉന്മത്തരായി.

അബ്ദുൽ കാദർ പുതിയവീട്ടിൽ.