നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, August 21, 2016

ഖുറൈഷി പുരാണം – ഖണ്ഡം നാല്

ഖുറൈഷി പുരാണം – ഖണ്ഡം നാല്.

സൈന്റ് ആന്‍റണീസ് യു.പി സ്കൂള്‍ പുവ്വത്തൂര്‍.
എനിക്ക് നാലര വയസ്സുള്ളപ്പോള്‍ അഞ്ചെന്ന്‍ പര്‍വ്വത സമാനമായ കള്ളം പറഞ്ഞു ഉമ്മയും  സത്യമല്ലെന്ന് അറിഞ്ഞിട്ടും ഒരു വലിയ അഴിമതിക്ക് കൂട്ട് നിന്ന്‍ ഹെഡ് മാസ്റ്ററും എന്നാ വേണോങ്കിലും ചെയ്യെന്ന മട്ടില്‍ ഞാനും നിന്നപ്പോള്‍ ഒന്ന് മുതല്‍ ഏഴു വരെ എന്‍റെ വിദ്യാലയമായിത്തീര്‍ന്ന സെന്റ്‌ ആന്റണീസ്  യു.പി സ്കൂള്‍. തിരുനെല്ലൂര്‍പാടത്തെ മാപ്പിള എല്‍.പി സ്കൂള്‍ ഉണ്ടായിരുന്നെങ്കിലും പാങ്ങിലെ സ്കൂളില്‍ എന്നെ ചേര്‍ത്താന്‍ എന്‍റെ ഉമ്മ കാണിച്ച വിവേകം ഒരു നവോത്ഥാന വിപ്ലവം തന്നെ.

ചെറിയ ക്ലാസ്സുകളിലെ ടീച്ചര്‍മാരെയും മാഷന്മാരെയും അനുഭവങ്ങളും ഒന്നും അത്ര ഓര്‍മ്മയില്ലെങ്കിലും ചിലത് മനസ്സില്‍ ഉണ്ട്. അതില്‍ പ്രധാനപ്പെട്ടത് ഉപ്പുമാവ് തന്നെ. ദി റിയല്‍ സാള്‍ട്ട് മാംഗോ ട്രീ.

നാലും നാലരയും വയസ്സുള്ള മക്കളെ രണ്ടു കാരണങ്ങളാലാണ് ഉമ്മമാര്‍ “ ഈ കഴിഞ്ഞ ചന്ദരത്തി നേര്‍ച്ചക്ക് അവന്ക്ക് അഞ്ച് തികഞ്ഞ് മാഷേ...” എന്ന്‍ വയറൊട്ടിയ കള്ളം പറഞ്ഞ് സ്കൂളില്‍ ചെര്‍ത്താറുള്ളത്.

ഒന്ന്‍ - തന്‍റെ മക്കളെങ്കിലും ഉച്ചപ്പട്ടിണി ആവാതിരിക്കട്ടെ എന്ന നിഷ്കളങ്കമായ ഉമ്മമനസ്സ്. രണ്ട് – പുലര്‍ച്ചെ ആറു മുതല്‍ ഒമ്പത് വരെ മദ്രസ്സയും പിന്നെ നാല് മണി വരെ സ്കൂളും. അത്രേം നേരം ഈ പഹേരുടെ എടങ്ങേര്‍ ഉണ്ടാവില്ലല്ലോ എന്ന രാഷ്ട്രീയ ബുദ്ധിയും.

വഴിയിലെ കല്ലിനോടും മുള്ളിനോടും ചെടികളോടും കിന്നാരം പറഞ്ഞ് തുള വീണ ഒരു പഴയ കുട ചൂടി മഴ നനഞ്ഞ ഒരു സ്കൂള്‍ കാലം മര്‍സിദീസ് കാറിലെ യാത്രയേക്കാള്‍ സുന്ദരമായി മനസ്സ് വാഴുന്നു. കോഴിത്തോട്ടിലെ ഒരു വലിയ കരിഞ്ചേരയുടെ അധിനിവേശത്തില്‍ പ്രാണന് വേണ്ടി കരഞ്ഞു കൊണ്ടിരുന്ന ഒരു നാട്ടുമ്പുറത്ത് കാരി തവളയുടെ ജീവനും മാനവും രക്ഷിക്കാന്‍ നീട്ടി വലിച്ചെറിഞ്ഞ ഒരു കല്ല്‌ ചേരയുടെ തലയില്‍ തന്നെ പതിക്കുകയും പാതി മാത്രം പുറത്തായിരുന്ന തവള പാമ്പിന്‍റെ വായില്‍ നിന്ന് തെറിച്ച് വീഴുകയും ഒരു നന്ദി വാക്ക് പോലും പറയാതെ തവള വെള്ളത്തിലേക്ക് ഊളിയിടുകയും ക്ഷുഭിതനായ കരിഞ്ചേര തന്‍റെ നേര്‍ക്ക് പാഞ്ഞു വരുന്നു എന്ന തോന്നലാല്‍ തിരിഞ്ഞു നോക്കാതെ ഓടുകയും ചെയ്ത ധീര ബാല്യം....!!

കോഴിത്തോടിനു കുറുകെ കൊണ്ക്രീറ്റ് പാലം വരുന്നതിനു മുന്‍പേ ഞാന്‍ സ്കൂളില്‍ ചേര്‍ന്നിട്ടുണ്ട് എന്ന് തോന്നുന്നു. രണ്ടോ മൂന്നോ തെങ്ങ് മുട്ടികള്‍ കൂട്ടിയിട്ടാണ്‌ മുമ്പത്തെ പാലം. മഴക്കാലത്ത് രക്ഷിതാക്കള്‍ കൂടെ വന്നാണ് പാലം കടത്തുക. പാലം കവിഞ്ഞും കോഴിത്തോട് കുത്തിയൊഴുകും.

ക്ലാസ്സ് മുറിയിലെ ഓര്‍മ്മകള്‍ എന്തോ വളരെ വിരളമാണ്. പഠിക്കാനും അത്രേ കഴിവുണ്ടായിരുന്നുള്ളൂ. എങ്കിലും ക്ലാസ്സില്‍ ശ്രദ്ധേയനായിരുന്നു. അതിന്‍റെ കാരണം, ഞങ്ങളുടെ കുടുംബത്തിന്‍റെ സംഗീത പാരമ്പര്യമാണ്. സത്താര്‍ ബാവയുടെ അനന്തരവന്‍ ആണ് എന്ന ഒരു ഖ്യാതി ചില അധ്യാപകരാല്‍ പതിച്ചു നല്‍കിയിരുന്നു. വെളുത്തു മെലിഞ്ഞ ഒരു ലില്ലി ടീച്ചര്‍ ഇടയ്ക്കിടെ മാമാടെ “ അപ്പങ്ങളെമ്പാടും ചുട്ടമ്മായി...” എന്ന പാട്ട് എന്നെ കൊണ്ട് പാടിപ്പിക്കുമായിരുന്നു. 

അഞ്ചിലോ ആറിലോ എന്ന് വ്യക്തമായി ഓര്‍ക്കുന്നില്ല. സ്കൂള്‍ കൊമ്പൌണ്ടിലെ വടക്ക് കിഴക്കേ അറ്റത്ത് കിണറിനോട് ചേര്‍ന്ന ക്ലാസ്സായിരുന്നു. ഉച്ചക്ക് വിടുന്നതിനു മുന്‍പുള്ള പിരീഡ്. ഉച്ചക്ക് വിടല്‍ എന്ന്‍ വെച്ചാല്‍ ഇപ്പോഴത്തെ ലഞ്ച് ബ്രേക്ക്.  ആ പിരീഡിലെ ഹിന്ദി പഠിപ്പിക്കുന്ന പൌളി ടീച്ചര്‍ അവധിയാണ്. പകരം ചുക്ക് ബസാറില്‍ നിന്ന്‍ വന്നിരുന്ന കറുത്ത് ഉയരമുള്ള, കോഴിമുട്ടാകൃതിയിലുള്ള കറുത്ത ഫ്രെയിമുള്ള കണ്ണട വെച്ച ഒരു ടീച്ചര്‍ വന്നു. ടീച്ചറുടെ പേര് ഓര്‍മ്മയില്ലാത്തത് കൊണ്ടാണ് ഇത്രയൊക്കെ വിശദീകരിച്ചത്.

ടീച്ചര്‍ കുട്ടികളെ കൊണ്ട് പാട്ട് പാടിപ്പിച്ചു. മോണോ ആക്റ്റ് ചെയ്യിപ്പിച്ചു. ഞങ്ങളുടെ കൂട്ടുകാരന്‍ തിലകന്‍ നന്നായി പാടുമായിരുന്നു. ഏഷ്യാനെറ്റും ശരത്തും സംഗതി കണ്ടു പിടിക്കുന്നതിന് മുമ്പ് തിലകന്‍ അത് കണ്ടു പിടിച്ചിട്ടുണ്ട്. എത്ര മനോഹരമായിട്ടാണ് “ ശ്യാമ സുന്ദര പുഷ്പമേ “ എന്ന ഗാനം പാടിയിരുന്നത്. സ്കൂള്‍ വേദികളില്‍ സമ്മാനവും വാങ്ങിയിരുന്നു. കാലവും ലോകരും ഒപ്പം നടന്നില്ലെങ്കില്‍ പലരുടെ കഴിവും അകാലത്തില്‍ അസ്തമിക്കും. ജീവിതായോധാനത്തിന്റെ നാള്‍വഴികളില്‍ തിലകന്‍ ഇപ്പോഴും ഉണ്ട്. പുവത്തൂര്‍  സൌത്ത് ഇന്ത്യന്‍ ബാങ്കിലെ പ്യൂണ്‍ ആയിട്ട്.

പാട്ട് പാടുന്നുണ്ടോ എന്നറിയില്ല. പാട്ടുകള്‍ മരിക്കാതെ അവനിലുണ്ടാകും എന്ന് വിശ്വസിക്കുന്നു.

കലാപരിപാടികള്‍ തുടരവേ..എന്‍റെ വയര്‍ ചില അപസ്വരങ്ങള്‍ പുറപ്പെടുവിക്കാന്‍ തുടങ്ങി. നിയന്ത്രിക്കാന്‍ ആവാത്ത ഒരു പ്രതിസന്ധീ ഘട്ടം എന്‍റെ മുന്നില്‍ ആര്‍ത്തലച്ചു വരവായി. അടുത്തിരുന്ന തിലകനോട് സ്വകാര്യമായി കാര്യം പറഞ്ഞു. വളരെ സിമ്പിളായി എന്നാല്‍ അതിമനോഹരമായി എഴുന്നേറ്റ് നിന്ന്‍ ടീച്ചറോട് ഉച്ചത്തില്‍ പറഞ്ഞു. പറഞ്ഞു എന്ന പ്രയോഗം ഉചിതമല്ല. അതൊരു വിളംബരം ആയിരുന്നു.

“ ടീച്ചറേ....സൈനൂന് .... മുട്ടണ്ന്ന്......!!!”

ഛെ....ഇവനെന്ത്...പണ്യാ ... ഈ കാണിച്ചെ “ എന്ന്‍ അമര്‍ഷമുണ്ടായെങ്കിലും ടീച്ചറുടെ അനുവാദം വാങ്ങി സ്കൂളിന്‍റെ കിഴക്ക് ഭാഗത്ത് മിഠായിക്കാരന്‍ പ്രാഞ്ചിയുടെ വീടിനും കിഴക്കുള്ള പറമ്പിലേക്ക് ഞാന്‍ ഓടി. അല്പം വളഞ്ഞു വേണം അവിടെ എത്താന്‍. ഹെഡ്മാസ്റ്ററുടെ ഓഫീസും കഴിഞ്ഞ് ഏഴാം ക്ലാസ്സിന്റെ അപ്പുറത്താണ് പറമ്പ്. മാട്ടങ്ങളും കുറ്റിക്കാടുകളും ഒക്കെയുള്ളതിനാല്‍ അത്യാവശ്യത്തിന് മറവ് ഉണ്ട്. ഓട്ടത്തിനിടയില്‍ തന്നെ നീല ട്രൌസറിന്റെ കുടുക്കെല്ലാം അഴിച്ചിട്ടുണ്ട്. ഏഴാം ക്ലാസിലെ മടിയന്‍ കുട്ടികള്‍ എന്‍റെ ഓട്ടം ആസ്വദിക്കുന്നുണ്ട്. മാട്ടത്തിനപ്പുറം ഇരിക്കുന്നതിന്‍ മുമ്പേ പ്രളയം സംഭവിച്ചു. പുതിയ നീല ട്രൌസര്‍ പ്രളയത്തില്‍ മുങ്ങി. തുടകളിലൂടെ പ്രളയം മണ്ണില്‍ പതിച്ചു...!!

ഈ പറമ്പില്‍ രണ്ടു കുളങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന് പൂര്‍ണ്ണമായും പൊട്ടക്കുളം. മറ്റൊന്നില്‍ ചിലപ്പോള്‍ ചിലര്‍ കന്നുകാലികളെ കഴുകാറുണ്ട്. ഞാനാ കുളത്തിലേക്ക് നടന്നു. മാടുകളുമായി ഇറങ്ങിയ ഒരു ഒഴിവ് മാത്രം. ബാക്കിയുള്ള ഭാഗം നിറയെ കാട്ടപ്പയും നീരൂലിയും. പാമ്പിനെ പേടിയുണ്ടെങ്കിലും ഇറങ്ങാതെ തരമില്ലല്ലോ. ഇറങ്ങി. കളിമണ്ണോ ചാണകമോ..കാല്‍ വഴുതി നേരെ കുളത്തിലേക്ക്.

നേരം ഒരു മണി –

വെളിക്കിരിക്കാന്‍ പോയ കുട്ടിയെ കാണാനില്ല. ടീച്ചര്‍ക്ക് പരിഭ്രാന്തിയായി. തിലകനും ജബ്ബാറും ഒക്കെ ടീച്ചര്‍ക്ക് ഒപ്പമുണ്ട്. ഹെഡ് മാസ്റ്ററും ടീച്ചര്‍മാരും ഒക്കെ ചേര്‍ന്ന് തിരച്ചിലായി. ഏഴാം ക്ലാസ്സിലെ പുറംനോക്കി മടിയന്മാര്‍ അടിവരയിട്ടു പറഞ്ഞു “ ഒരു കുട്ടി കുളത്തിലേക്ക് ഇറങ്ങുന്നത് കണ്ടിരുന്നു...”

സ്കൂളില്‍ നിന്ന് അല്പം മാറിയാണ് ഈ പറമ്പ്. കുട്ടികളും ടീചേര്‍സും സീന്‍ കണ്ട കുറച്ച് യൂനിയന്മാരും ഒക്കെ ചേര്‍ന്ന് കുളത്തിനരികില്‍. എന്‍റെ രണ്ട് വാര്‍ ചെരിപ്പുകള്‍ കുളത്തില്‍ പൊന്തിക്കിടക്കുന്നുണ്ട്. ടീച്ചര്‍ക്ക് തല കറങ്ങി. അവരെ ആരൊക്കെയോ താങ്ങി ഒരു വശത്ത് ഇരുത്തി. കുളത്തില്‍ മുങ്ങി തപ്പണം....കുട്ടിയുടെ വീട്ടുകാരെ അറിയിക്കണം....അങ്ങനെ അഭിപ്രായങ്ങള്‍ നിരവധി.

എന്‍റെ കൊച്ചു വീട്-

അതിവേഗം സൈകിള്‍ ചവിട്ടി ഷര്‍ട്ടിടാത്ത ചാത്തന്‍ മന്ത്രി (ചുമട്ട് തൊഴിലാളിയാണ്) കിതച്ചു കൊണ്ട് വീടിന്‍റെ ഉമ്മറപ്പടിയില്‍ ... ഉമ്മയെ വിളിക്കുന്നു.

 “ഒന്നും വിഷമിക്കണ്ട....ഇങ്ങള്....ബേജാറാവണ്ട....” എന്ന മുഖവുര തന്നെ ആവര്‍ത്തിച്ചു നില്‍ക്കുന്നു ചാത്തന്‍ മന്ത്രി. ഉമ്മയാണെങ്കില്‍ ഒന്നും മനസ്സിലാവാതെ വല്ലാത്തൊരു അവസ്ഥയിലും....

ഇതിനിടയില്‍ പരേതനായ ഞാന്‍ വേറെ ട്രൌസര്‍ ഇട്ട് പുറത്തേക്ക് വന്നു. എന്നെ കണ്ട് ഞെട്ടിയ ചാത്തന്‍ മന്ത്രി അപ്പാടെ ഉമ്മറപ്പടിയില്‍ ഇരുന്നു. ഉമ്മാടെ കയ്യില്‍ നിന്ന് വെള്ളം വാങ്ങി കുടിച്ചു. എന്‍റെ നേരെ നോക്കി.

.” ഇവന്‍....???”

“അവന് ....ട്രൌസ്രീ..........വന്നേര്‍ക്കണ്...ശെയ്ത്താന്‍...! ഇജ്ജ് ആ സൈക്കിളിന്‍റെ പിന്നീ ഇരുത്തി അവനേം ഒന്ന്‍ കൊണ്ടയ്ക്കോ...”

ഒരു ഇളിഞ്ഞ ചിരിയോടെ ഞാന്‍ ചാത്തന്‍ മന്ത്രിയെ നോക്കി. ചാത്തന്‍ മന്ത്രി എന്നെയും.

ചാത്തന്‍ മന്ത്രിയുടെ സൈക്കിളിന്‍റെ പുറകില്‍ ഇരുന്ന് പാതി വഴി എത്തുമ്പോഴേക്കും ടീച്ചറും ഹെഡ് മാസ്റ്ററും ജേകബ് മാഷും പയ്യപ്പാട്ട് വളവില്‍ എത്തിയിരുന്നു. കണ്ടതും ആ ടീച്ചര്‍ എന്നെ വാരിപ്പുണര്‍ന്നു. തല്ല് കിട്ടുമെന്ന് ഭയന്നിരുന്ന ഞാന്‍ അത്ഭുതപ്പെട്ടു. ഹെഡ്മാസ്ടര്‍ പോലും തലയില്‍ തലോടി അല്പം കര്‍ക്കശമായി ശാസിച്ചതെയുള്ളൂ.

“ടീച്ചറോട് പറയാതെ വീട്ടിലേക്കായാലും വരാന്‍ പാടുണ്ടോ...കുട്ടീ..”

മൊത്തം നാറിയ ഒരു അവസ്ഥയില്‍ എങ്ങനെ ചോദിക്കാന്‍ വരും എന്ന മറു ചോദ്യം മനസ്സില്‍ ഉണ്ടായെങ്കിലും ധൈര്യമില്ലാതതിനാല്‍ ചോദിച്ചില്ല. പക്ഷെ അത് ഹെഡ്‌മാസ്റ്റര്‍ക്കും ടീച്ചര്‍ക്കും ഒക്കെ കേള്‍ക്കാനായി എന്ന് അവരുടെ മുഖത്തെ ചിരി എന്നോട് പറയുന്നുണ്ടായിരുന്നു.

അധ്യാപകരുടെ ഉത്തരവാദിത്വത്തിന്റെ ആത്മാര്‍ഥതയും സ്നേഹവും  ഇത്രയേറെ സൂക്ഷിച്ചിരുന്ന ഒരു തലമുറയില്‍ നിന്നാണ് എന്‍റെ കൊച്ചു ജീവിതം തുടങ്ങിയത് എന്നത് ഒരു പുണ്യമായി കരുതുന്നു.