നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, May 7, 2017

അസൂയാലു ശപിക്കപ്പെട്ടവനാണ്

അസൂയ,പക,വിദ്വേഷം,തുടങ്ങിയ ദുഷ്പ്രവണതകളെല്ലാം  സൽക്കർമ്മങ്ങളെ കരിച്ചുകളയുന്ന ദുർഗുണങ്ങളാണ്. "അഗ്നി വിറകിനെ തിന്നുന്നത് പോലെ അസൂയ സൽകർമങ്ങളെ ഇല്ലാതാക്കും "എന്നാണ് റസൂൽ (സ ) അതിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയത്. തനിക്കില്ലാത്ത ഒരു അനുഗ്രഹം അപരനിൽ കണ്ടാൽ അത് നീങ്ങിപ്പോകണം നശിച്ചുപോകണം എന്ന ആപൽക്കരമായ ചിന്തയാണ് അസൂയ. അത് സമ്പത്താകട്ടെ, സ്ഥാനമാനങ്ങളാകട്ടെ, സൗന്ദര്യമാകട്ടെ, സന്തോഷമാകട്ടെ . മറ്റൊരു വിധത്തിൽ പറഞ്ഞാൽ അസൂയ എന്നത്,അല്ലാഹുവോടുള്ള വെല്ലുവിളിയാണ്,യുദ്ധപ്രഖ്യാപനമാണ്. അത് ശിർക്കിലേക്ക് വരെ നയിക്കാവുന്ന വൻ അപരാധമാണ്.തൻ്റെ സൃഷ്ടികളിൽ ആർക്കൊക്കെ എന്തൊക്കെ അനുഗ്രഹങ്ങൾ ഏതേത് തോതിലും അളവിലും നല്കണമെന്നത് അല്ലാഹുവിൻ്റെ മാത്രം അധികാര പരിധിയിൽപ്പെട്ട കാര്യമാണ്.അതിൽ ഇടപെടുക എന്നത് അല്ലാഹുവിൻ്റെ അധികാരാവകാശങ്ങളിൽ പങ്ക് ചേർക്കുക എന്നുതന്നെയാണ്.

ഭൂമിയിൽ എന്നല്ല, സ്വർഗ്ഗലോകത്ത് തന്നെ മനുഷ്യജന്മം രൂപം കൊണ്ട ആദ്യനാൾ തന്നെ അസൂയയും പിറവിയെടുത്തു.ആദിമ മനുഷ്യനായ ആദമിനെ സൃഷ്ടിച്ചു ആദ്യമായി അല്ലാഹു ചെയ്തത് എല്ലാ മലക്ക് ജിന്ന് വർഗ്ഗത്തെയും ഒരുമിച്ചു കൂട്ടി ആദമിന് സാഷ്ടാംഗം ചെയ്യാൻ കൽപ്പിക്കുകയായിരുന്നല്ലോ .അതിൽ ഇബ്‌ലീസ് ഒഴികെ ബാക്കി  എല്ലാവരും പ്രണാമം അർപ്പിക്കുകയുണ്ടായി. " തീർച്ചയായും നാം നിങ്ങളെ സൃഷ്ടിക്കുകയും നിങ്ങൾക്ക് രൂപം നൽകുകയും ചെയ്തു.പിന്നീട് നാം മലക്കുകളോട് പറഞ്ഞു,'നിങ്ങൾ ആദമിനെ പ്രണമിക്കുക.'അവർ പ്രണമിച്ചു, ഇബ്‌ലീസ് ഒഴികെ.അവൻ പ്രണമിച്ചവരുടെ കൂട്ടത്തിലായിരുന്നില്ല. അല്ലാഹു പറഞ്ഞു: ഞാൻ നിന്നോട് കല്പിച്ചപ്പോൾ സുജൂദ് ചെയ്യാതിരിക്കാൻ നിനക്കെന്താണ് തടസ്സമായിരുന്നത് ? അവൻ പറഞ്ഞു : ഞാൻ അവനെക്കാൾ (ആദമിനേക്കാൾ ) ഉത്തമനാകുന്നു .എന്നെ നീ അഗ്നിയിൽ നിന്നാണ് സൃഷ്ടിച്ചത്.അവനെ നീ സൃഷ്ടിച്ചത് കളിമണ്ണിൽ നിന്നും.: (അൽ അഅറാഫ് -11 ,12) സൃഷ്ടിപ്പിൻ്റെ മഹത്വത്തെ ചൊല്ലി അവൻ അഹങ്കരിച്ചു കളഞ്ഞു.

പ്രവാചകൻ (സ ) ഹിജ്‌റ ചെയ്തു മദീനയിലെത്തി,വിഘടിച്ചു നിന്നിരുന്ന സംഘങ്ങളും ഗോത്രങ്ങളുമായൊക്കെ സഖ്യങ്ങളും കരാറുകളുമുണ്ടാക്കി ഒരു ഇസ്‌ലാമിക രാഷ്ട്ര സംവിധാനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോൾ, സ്വാഭാവികമായും ജൂദന്മാരുടെ ഹൃദയങ്ങളിൽ അസൂയയുടെ വിഷവിത്തുകൾ നാമ്പെടുക്കാൻ തുടങ്ങി.തങ്ങൾ കയ്യടക്കി വെച്ചിരിക്കുന്ന വ്യാപാര- വ്യവസായ -കമ്പോള സാമ്രാജ്യങ്ങൾക്ക് വിള്ളൽ വീഴാൻ പോകുന്നതായി അവർ തിരിച്ചറിഞ്ഞു.അറബികളെ മൊത്തം വരിഞ്ഞുമുറുക്കി തടിച്ചു കൊഴുത്തു വീർത്തുകൊണ്ടിരുന്ന പലിശ ഇടപാടിൽ വന്ന തകർച്ചയാണ് അവർക്ക് തീരെ താങ്ങാൻകഴിയാതെ വന്നത്. ഇതിൻ്റെയൊക്കെ ഫലമായി പ്രവാചകനെതിരെ പല കുതന്ത്രങ്ങളും അവർ പയറ്റാൻ തുടങ്ങി.ജീവൻ അപായപ്പെടുത്താൻ വരെ അവർ ധൃഷ്ടരായി. ഈ സന്ദർഭത്തിൽ ഖാബീലിൻ്റെ അസൂയയുടെ യധാർത്ഥ കഥ അവരെ കേൾപ്പിച്ചുകൊടുക്കാൻ അല്ലാഹു പ്രവാചകൻ (സ ) നോട്  കല്പിക്കുകയുണ്ടായി. ആദം പുത്രന്മാരായ ഹാബീലിൻ്റെയും ഖാബീലിൻ്റെയും കഥ ജൂദ -ക്രിസ്ത്യാനികൾക്ക് അജ്ഞാതമല്ലല്ലോ ,വികലമായിട്ടെങ്കിലും. " അവർ രണ്ടുപേരും ഒരു ബലികർമ്മം നിർവ്വഹിച്ചു. അവരിൽനിന്ന് ഒരാളിൽനിന്നു അത് സ്വീകരിക്കപ്പെട്ടു.മറ്റെയാളിൽനിന്നു തിരസ്കരിക്കപ്പെടുകയും ചെയ്തു. ഖാബീൽ പറഞ്ഞു: തീർച്ചയായും നിന്നെ ഞാൻ കൊലപ്പെടുത്തും. ഹാബീൽ പറഞ്ഞു: തഖ്‌വ -സൂക്ഷ്മതയുള്ളവരിൽ നിന്ന് മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ."എന്നെ കൊലപ്പെടുത്തുവാൻ വേണ്ടി എൻ്റെ നേരെ നിന്റെ കൈ നീട്ടിയാൽ തന്നെ,നിന്നെ കൊലപ്പെടുത്തുവാൻ നിൻ്റെ നേരെ എൻ്റെ കൈ ഒരിക്കലും നീട്ടുകയില്ല.നിശ്ചയമായും ഞാൻ ലോകരക്ഷിതാവായ അല്ലാഹുവിനെ ഭയപ്പെടുന്നു. തീർച്ചയായും ഞാൻ എൻറെ കുറ്റവും നിൻറെ കുറ്റവും കൊണ്ട് നീ മടങ്ങുവാൻ (രണ്ട് കുറ്റവും നീ ഏറ്റെടുക്കുവാൻ )ഉദ്ദേശിക്കുന്നു. അങ്ങനെ നീ നരകത്തിൻ്റെ ആൾക്കാരിൽ പെട്ടവനായിത്തീരാൻ . അതാണ് അക്രമികളുടെ പ്രതിഫലം."  അങ്ങനെ അവൻറെ സഹോദരനെ വധിക്കുന്നതിന് അവൻറെ -ഖാബീലിന്റെ മനസ്സ് വഴങ്ങികൊടുത്തു. അവൻ സഹോദരനെ കൊല ചെയ്തു.അവൻ നഷ്ടക്കാരിൽ പെട്ടവനായിത്തീർന്നു.   പിന്നീട് അവന് തന്റെ സഹോദരന്റെ ജഡം മറമാടേണ്ടതെങ്ങനെ എന്നു കാണിച്ചുകൊടുപ്പാനായി, ഭൂമിയില്‍ കുഴിതോണ്ടുന്ന ഒരു കാക്കയെ അല്ലാഹു നിയോഗിച്ചു. അതുകണ്ട് അവന്‍ കേണു: 'ഹാ കഷ്ടം! എന്റെ സഹോദരന്റെ ജഡം മറമാടുന്നതെങ്ങനെയെന്നു  കണ്ടുപിടിക്കാന്‍ ഈ കാക്കയുടെ സാമര്‍ഥ്യംപോലും എനിക്കുണ്ടായില്ലല്ലോ!'  അനന്തരം അവന്‍ നെടുംഖേദത്തില്‍ പതിച്ചു "  (മാഇദ : 27 - 31)

യഹൂദന്മാര്‍ റസൂല്‍ (സ) തിരുമേനിയെയും അവിടത്തെ പ്രമുഖ സ്വഹാബിവര്യരെയും വധിക്കാന്‍ നടത്തിയ ഗൂഢാലോചനയെക്കുറിച്ചുള്ള വ്യംഗ്യമായ ആക്ഷേപമാണ് പ്രകൃത സംഭവം അവർക്ക് സത്യസന്ധമായി വിവരിച്ചുകൊടുക്കാൻ അല്ലാഹു കൽപ്പിച്ചത്. ഖാബീൽ ഒന്നാമത്തെ ഘാതകനാകുകയായിരുന്നു. പിന്നീടിങ്ങോട്ട് ഭൂമിയിൽ അസൂയാലുക്കളും അക്രമികളുമായിട്ടുള്ള ജനങ്ങൾ അകാരണമായും അനീതിപരമായും മനുഷ്യരെ കൊന്നൊടുക്കി കൊണ്ടിരിക്കുന്നു. ഇനിയും ലോകാവസാനം വരെ അകാരണമായി വധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഓരോ വധത്തിൻറെയും പേറ്റൻറ് - ശിക്ഷയുടെ ഒരംശം പ്രഥമ ഘാതകനായ ഖാബീലിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.

'ഒരാത്മാവിനു പകരമായോ, നാശംവിതച്ചതിന്റെ പേരിലോ അല്ലാതെ ആരെങ്കിലും ഒരു മനുഷ്യനെ വധിച്ചാല്‍, അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചതുപോലെയാകുന്നു. ഒരുവന്‍ ആര്‍ക്കെങ്കിലും ജീവിതം നല്‍കിയാല്‍ അവന്‍ മുഴുവന്‍ മനുഷ്യര്‍ക്കും ജീവിതം നല്‍കിയതുപോലെയുമാകുന്നു. ഓരോ മനുഷ്യന്റെയും ഹൃദയത്തില്‍ ഇതര മനുഷ്യരുടെ ജീവനോട് ബഹുമാനമുണ്ടായിരിക്കുകയും ഓരോരുത്തനും അപരന്റെ ജീവിത സുരക്ഷിതത്വത്തിന് സഹായകമായിരിക്കുകയും ചെയ്യുന്നുവെങ്കില്‍ മാത്രമേ ലോകത്ത് മനുഷ്യവംശത്തിന് നിലനില്‍പുള്ളു. ഒരുവന്റെ ജീവന്‍ അന്യായമായി ഹനിക്കുന്നവന്‍ കൊല്ലപ്പെട്ടവനോട് അങ്ങേയറ്റം അനീതി ചെയ്യുന്നു. തന്നെയുമല്ല, തന്റെ ഹൃദയം മനുഷ്യജീവിതത്തോടുള്ള ആദരവില്‍നിന്നും മനുഷ്യത്വത്തോടുള്ള അനുഭാവത്തില്‍നിന്നും ശൂന്യമാണെന്ന് തെളിയിക്കുകകൂടി ചെയ്യുന്നു. ഇനി ഒരാൾ ഒരു സൽക്കർമ്മമാണ് ഭൂമിയിൽ പ്രാരംഭം കുറിക്കുന്നതെങ്കിലോ ,, ആരൊക്കെ എത്രയും കാലത്തോളം  ആ സൽകർമ്മം പിന്തുടരുന്നുവോ , അവരുടെ പ്രതിഫലത്തിൽ നിന്നും ഒട്ടും കുറയാതെ തന്നെ ,അതിന് പ്രാരംഭം കുറിച്ച വ്യക്തിക്ക് പ്രതിഫലത്തിന്റെ ഒരംശം കിട്ടിക്കൊണ്ടിരിക്കുന്നു. അസൂയയുടെയും വിദ്വേഷത്തിന്റെയും മൂർത്ത ഭാവമാണ് ഹസ്രത് യൂസുഫ് (അ )ൻറെ ചരിത്രത്തിൽ നമുക്ക് കാണാൻ കഴിയുന്നത്. താൻ കണ്ട ഒരു വിചിത്രമായ സ്വപ്നം പിതാവിന് വിവരിച്ചുകൊടുക്കുന്നതും,അതിന് പിതാവ് നൽകുന്ന മറുപടിയും കേൾക്കാനിടയായി സഹോദരങ്ങൾക്കിടയിൽ രൂപം കൊള്ളുന്ന ഗൂഡാലോചനയും അസഹിഷ്ണുതയും. അദ്ദേഹത്തെ വധിച്ചുകളയാൻ വരെ അവരുടെ ധാർഷ്ട്യം കൊണ്ടെത്തിക്കുന്നു.

വിദ്വേഷത്തിന്റെയും അസഹ്ഷ്ണുതയുടെയും മറ്റൊരു മുഖമാണ് ഇന്ന് നാം ഇന്ത്യയിൽ കണ്ടുകൊണ്ടിരിക്കുന്ന ഫാസിസ്റ്റുകളുടെ തേർവാഴ്ച. തങ്ങളുടേതല്ലാത്ത മറ്റൊന്നും വെച്ചുപൊറുപ്പിക്കില്ലെന്ന പൈശാചിക ചിന്ത .അത് മതമാകട്ടെ,വിശ്വാസമാകട്ടെ, സാമ്പത്തിക സുഖ സൗകര്യങ്ങളാകട്ടെ, എന്തുമാകട്ടെ അല്ലാത്തതെല്ലാം നിഷ്ക്രിയമാക്കേണ്ടതാണെന്ന വിപരീത ബുദ്ധി. അത് അടുക്കളയിലൂടെ കടന്നു ,കിടപ്പറയിലൂടെ തലമുടിയിൽ എത്തിനിൽക്കുന്നു.
പ്രവാചകൻ (സ ) സഖാക്കളെ ഉപദേശിച്ചു :" നിങ്ങൾ അസൂയ വെച്ചുനടക്കരുത്. അസൂയാലു ശപിക്കപ്പെട്ടവനാകുന്നു."

അബ്ദുൽഖാദർ പുതിയവീട്ടിൽ.