Sunday, June 1, 2025
അംഗീകാരങ്ങളുടെ നിര്‍വൃതിയില്‍
Wednesday, May 14, 2025
വിജയത്തിളക്കത്തില്‍ ഫിദയും ഫവാസും
Saturday, May 3, 2025
സ്‌നേഹാദരം
Saturday, November 2, 2024
മുഐമിന്‍ മാഷ് യാത്രയായി
അല്ലാഹു അദ്ദേഹത്തിന്റെ പാരത്രിക ജീവിതം പ്രകാശപൂരിതമാക്കി അനുഗ്രഹിക്കട്ടെ.
===========
അബ്‌ദു റഹ്‌മാന്‍ കേലാണ്ടത്ത് എഴുതുന്നു ....
എനിക്കൊരിക്കലും മറക്കാനാവാത്ത പ്രിയപ്പെട്ട അദ്ധ്യാപകനാണ് മർഹൂം മുഐമിൻ മാഷ്. രണ്ടാഴ്ച മുമ്പ് ഞാൻ ചേറ്റുവ ഹോസ്പിറ്റലിൽ മകന്റെ ചികിത്സാർത്ഥം നിൽക്കവേ അദ്ദേഹത്തെ അവിടെക്ക് കൊണ്ട് വരികയുണ്ടായി. സോഡിയം കുറഞ്ഞ അവശതയിലാണ് അദ്ദേഹത്തെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഡ്രിപ്സ് കയറ്റികൊണ്ടിരിക്കെ തന്നെ അദ്ദേഹം സുഖം പ്രാപിച്ചു കണ്ടു. തൊട്ടടുത്ത ബെഡിൽ എന്റെ മകനും കിടപ്പുണ്ടായിരുന്നു. ഇരുവരും കമ്പനിയായി. അകത്തേക്ക് കടന്ന എന്നെ സമീപത്തേക്ക് വിളിച്ചു മകനെ എന്തെ പരിചയപ്പെടുത്താഞ്ഞത് എന്ന് എന്നോട് പരിഭവം പറഞ്ഞു.വിവരങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു.പിന്നെ മനോഹരമായി ചിരിച്ചു കൊണ്ട് എന്നെ കുറെ നോക്കികിടന്നു. ആ ചിരി എന്റെ മനസ്സിൽ തങ്ങി നിന്നത് അത് എനിക്ക് കിട്ടിയ അവസാനത്തെ നോട്ടവും ചിരിയുമായിരുന്നത് കൊണ്ടാവാം എന്ന് ഇപ്പോൾ ഞാൻ വിചാരിക്കുന്നു.
ക്‌ളാസ്‌മുറിയിൽ കുറുമ്പ് കാണിക്കുമ്പോഴും അദ്ദേഹത്തിന് ഇത് പോലെ നിശബ്ദമായ ഒരു നോട്ടവും ചിരിയുമുണ്ടായിരുന്നു. അപ്പോളൊക്കെ വിയർത്തിട്ടുണ്ട് ഞാൻ. അത് ചൂരൽവരവിന്റെ മുന്നോടിയായുള്ള ചിരിയായിരുന്നു. അദ്ദേഹത്തിന്റെ ചൂരൽ പ്രയോഗം അത്യാവശ്യം ചൂടൊക്കെ ഉള്ളതായിരുന്നു.
വെന്മേനാട് സ്‌കൂളില്‍ 8'9'10 ക്ലാസ്സുകളിൽ ഇംഗ്ലീഷും ബയോളജിയും അദ്ദേഹമാണ് പഠിപ്പിച്ചിരുന്നത്. നൂറു മേനി ഹൃദ്യമായിരുന്നു ക്ലാസ്. അത് കൊണ്ട് തന്നെ ഞാനാ വിഷയങ്ങളിൽ ലീഡിങ് നിലനിർത്തി. പാഠ പുസ്‌തകങ്ങള്‍ക്കപ്പുറത്ത് ഒരു പാട് ചിന്തനീയമായ പൊതു വീജ്ഞാനങ്ങൾ അദ്ദേഹം പകർന്നു തന്നിരുന്നു. അധികവും ശാസ്ത്ര വിഷയങ്ങൾ.അവയുടെ വിസ്മയലോകങ്ങളിലേക്ക് ചിന്തയെ തട്ടിയുണർത്തുന്ന ഭാഷ്യത്തോടെ, അതെല്ലാം മനസ്സിൽ വെച്ച് ശാസ്ത്രവിചാരം മാസികയിലും മറ്റും പല ലേഖനങ്ങളും പിൽകാലത്ത് ഞാൻ എഴുതിയിട്ടുണ്ട്. അവകൾ പലതും അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ട് പോയി സമർപ്പിച്ചിട്ടുണ്ട്.ഇതെല്ലാം മാഷ് ക്ലാസ് എടുക്കുമ്പോൾ നൽകിയ സൂചനകളുടെ എലാബൊറേഷൻ ആണ് എന്ന് പറഞ്ഞു കൊണ്ട്.എന്തൊരു സന്തോഷമായിരുന്നുവെന്നോ അപ്പോഴൊക്കെ അദ്ദേഹത്തിന്റെ മുഖത്ത്.ഞാൻ ഇടക്കെല്ലാം അദ്ദേഹത്തെ വീട്ടിൽ ചെന്ന് സന്ദർശിക്കുന്നവനായിരുന്നു. അതിന് വേറെയും കാരണമുണ്ട്.
അദ്ദേഹത്തിന്റെ പിതാവ് എന്റെ ബാപ്പാന്റെ ആത്‌മ മിത്രമായിരുന്നു.ബാപ്പ തൊയക്കാവ് മഹല്ലിലെ ദീർഘകാല ഖത്തീബ് ആയിരുന്നുവല്ലോ. ബാപ്പയോടൊപ്പം ആ തറവാട്ടിൽ ഞാൻ ഒട്ടേറെ തവണ കയറിയിറങ്ങിയിട്ടുണ്ട്. ബാപ്പാന്റെ കാലാശേഷവും ഞാനാ ബന്ധം നിലനിർത്തി പോന്നിരുന്നു.ഇനിയുമുണ്ട് കഥ. തൊയക്കാവ് പള്ളിയിൽ ബാപ്പ നടത്തിയിരുന്ന ദർസിൽ കിതാബ് ഓതി പഠിച്ചിരുന്ന ഒരു വ്യക്തി കൂടിയായിരുന്നു മുഹൈമിൻ മാഷ്. അതെ ബാപ്പാന്റെ ശിഷ്യൻ എന്റെ ഗുരു!എന്നാൽ താനൊരു ഗുരുവാണ് എന്ന നിലയിലല്ല അദ്ദേഹം പിൽകാലങ്ങളിൽ എന്നെ കണ്ടിരുന്നത്. അടുത്ത ചങ്ങാതിയെ പോലെയാണ് എന്നോട് എവിടെവെച്ചും പെരുമാറിയിരുന്നത്.വിനയം മഹത്വത്തിന്റെ ദർപ്പണമാണല്ലോ.ഗുരു ഭക്തിയും. അത് കൊണ്ട് തന്നെയായിരിക്കണം എല്ലാ റമളാനിലും അദ്ദേഹം ബാപ്പാന്റെ ഖബർ സിയാറത്ത് ചെയ്യാൻ മുടക്കമില്ലാതെ വന്നിരുന്നത്. ഇനി അദേഹത്തിന്റെ ഖബറിടവും നമുക്ക് സിയാറത്ത് ചെയ്യാം...
ഞാനാ നല്ല മനുഷ്യനെ, നല്ല അദ്ധ്യാപകനെ എന്നും ഓർക്കും. അദ്ദേഹം അതിനർഹനാണ്. എന്റെ പ്രാർത്ഥനകളിൽ അദ്ദേഹം ഉണ്ടാവും. ഇൻശാ അല്ലാഹ്.
അല്ലാഹുമ്മ അദ്ഖിൽനാ വ അദ്ഖിൽഹുൽ ജന്ന:
=========
എഴുപതുകളില്‍ വെന്മെനാട് എം.എ.എസ്.എം വിദ്യാലയത്തില്‍ പഠിച്ചു കൊണ്ടിരുന്നപ്പോള്‍,വിവിധ തരങ്ങളിലും വിഷയങ്ങളിലും പഠിപ്പിച്ചു കൊണ്ടിരുന്ന സ്‌നേഹ സമ്പന്നരായ ഗുരുനാഥന്മാരെയും ഗുരുനാഥകളെയും ഓര്‍ത്തു പോകുന്നു.ആദരണീയരായ ഉട്ടൂപ്പുണ്ണി ,ജോര്‍ജ്, വിജയന്‍ ,മുഐമിന്‍ തുടങ്ങിയ അധ്യാപകരും ശാരദ,ഫാത്തിമ,ഐഷ,ജമീല തുടങ്ങിയ അധ്യാപികമാരും ഓര്‍മയിലെ താരങ്ങളാണ്.
ഇതില്‍ പലരും മണ്‍മറഞ്ഞിരിക്കുന്നു.കഴിഞ്ഞ ദിവസം മുഐമിന്‍ സാറും വിടപറഞ്ഞു.സ്വര്‍ണ നിറമുള്ള കണ്ണടവെച്ച് സുസ്‌മേരവദനനായ മുഐമിന്‍ സാറിന്റെ വാര്‍ദ്ധക്യ സഹജമായ മാറ്റങ്ങളുള്ള മുഖം കാണുമ്പോഴും പഴയകാല ചിത്രമാണ് തെളിഞ്ഞു നില്‍ക്കുന്നത്.
അദ്ദേഹം ക്ലാസ് തുടങ്ങുന്നതിന്റെ ഭാഗമായി എന്തെങ്കിലും ഒരു പൊതു വിവരം വിദ്യാര്‍ഥികളുമായി പങ്കുവെക്കുമായിരുന്നു.ഒരു പത്ര വാര്‍ത്തയായിരിക്കാം അതുമല്ലെങ്കില്‍ വായനാനുഭവത്തില്‍ നിന്ന്.ക്ലാസ് മുറി തികച്ചും പാകപ്പെട്ടെന്ന് ഉറപ്പ് വരുത്തിയതിനു ശേഷമാണ് തന്റെ പാഠഭാഗത്തിലേക്ക് കടക്കുമായിരുന്നുള്ളൂ.മാത്രമല്ല കഴിഞ്ഞ പാഠഭാഗങ്ങളില്‍ അടിവരയിട്ട കാര്യങ്ങള്‍ ഒരിക്കല്‍ കൂടെ ആവര്‍ത്തിക്കുകയും കൃത്യതയും വ്യക്തതയും വരുത്തുമായിരുന്നു.കുട്ടികള്‍ ശ്രദ്ദിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി പാഠമെടുത്തു കൊണ്ടിരിക്കുമ്പോള്‍ തന്നെ ചോദ്യങ്ങള്‍ ചോദിക്കുന്ന പതിവും ഉണ്ടായിരുന്നു.
ചോദ്യങ്ങളുടെ കാര്യം കുറിച്ചപ്പോള്‍ രസകരമായ ഒരു അനുഭവം ഓര്‍മയിലെത്തുന്നു.
എല്ലാ പദാർഥങ്ങളും നിർമിക്കപ്പെട്ടിരിക്കുന്ന സൂക്ഷ്‌മകണങ്ങളാണ് ആറ്റങ്ങൾ. ആറ്റങ്ങളെ വിഭജിക്കാൻ കഴിയില്ല.ജോൺ ഡാൾട്ടന്റെ അറ്റോമിക സിദ്ധാന്തത്തിലെ പ്രധാന സങ്കൽപങ്ങളിൽ ഒന്നായിരുന്നു ഇത്. വാതകങ്ങളിലൂടെയുള്ള വൈദ്യുത ചാലകതയെക്കുറിച്ചുള്ള പഠനത്തിനായി പരീക്ഷണങ്ങൾ ആദ്യമായി ആരംഭിച്ച വര്‍ഷവും ശാസ്‌ത്രജ്ഞന്റെ പേരും അദ്ദേഹം ഓര്‍മിപ്പിച്ചിരുന്നു.പദാർഥങ്ങളിൽ പോസിറ്റീവ് ചാർജ് , നെഗറ്റീവ് ചാർജ് എന്നിങ്ങനെ രണ്ട് തരത്തിലുള്ള ചാർജുകൾ ഉണ്ടെന്നും ഈ ചാർജുകളാണ് ഒരു പദാർഥത്തിന് മറ്റൊരു പദാർഥവുമായി പ്രവർത്തിക്കാനുള്ള കഴിവുണ്ടാക്കുന്നത്,തുടങ്ങിയ കാര്യങ്ങളും വിവരിച്ചു.തുടര്‍ന്ന് ഈ ശാസ്‌ത്രജ്ഞന്റെ പേരും വര്‍ഷവും അദ്ദേഹം അന്വേഷിച്ചു.
ആരും ഒന്നും പറഞ്ഞില്ല.ഹൃദയതാളം വേഗത്തിലാകുന്ന പോലെ.ഒരുവിധം ഉത്തരമൊക്കെ പറയുന്നയാള്‍ എന്ന പരിഗണനയില്‍ പലപ്പോഴും രക്ഷപ്പെട്ട് പോകാറുണ്ട്.ഇത്തവണ ശരിക്കും കുടുങ്ങി.സത്യത്തില്‍ എനിക്ക് ഓര്‍മ്മയില്ലായിരുന്നു.അറിയില്ലായിരുന്നു.
ഒടുവില്‍ ചോദ്യം എന്റെ നേര്‍ക്ക്.
അതൊന്ന് പറഞ്ഞു കൊടുത്തേക്ക് അസീസേ...
ഉത്തരം പറയാനാകാതെ എഴുന്നേറ്റ് നിന്ന രീതി ഇപ്പോഴും ഒരു ചിത്രീകരണത്തിലെന്ന പോലെ മനസ്സിലുണ്ട്.അതിലുപരി അദ്ദേഹം സരസമായി പ്രതികരിച്ച ശൈലിയും.
പിന്നെന്തിനാ മോനേ എല്ലാം അറിയുന്നമട്ടിലിരുന്നത് ...!
ഒരു നിശബ്‌ദ മുഹൂര്‍ത്തതിനു ശേഷം അദ്ദേഹം വീണ്ടും പാഠം തുടര്‍ന്നു.
(അറ്റോമിക് സിദ്ധാന്തത്തിലെ പ്രധാന സങ്കല്‍പങ്ങള്‍ 1859 ല്‍ ജൂലിയസ് പ്ലക്കര്‍.വൈദ്യുതി ചാലകതയെ കുറിച്ചുള്ള പഠനങ്ങള്‍ സര്‍ ഹംഫ്രി ഡേവി ) ഇതായിരുന്നു ഉത്തരം.
ഈ ഓര്‍മകളിലൂടെ ഊളയിട്ടിറങ്ങിയപ്പോള്‍ പത്താം തരത്തില്‍ ഒരിക്കല്‍ കൂടെ മുന്‍നിര ബഞ്ചില്‍ ഇരിക്കാനായ പ്രതീതി.
-----------
മറ്റൊരു അനുഭവം
ഭൂമിയില്‍ നിന്നും ഒന്നും നിശേഷം നശിപ്പിക്കാന്‍ മനുഷ്യന് സാധ്യമല്ല എന്ന് അദ്ദേഹം പറഞ്ഞു.എന്തുകൊണ്ട് കഴിയില്ല എന്ന് കുട്ടികളും.
തുടര്‍ന്ന് അദ്ദേഹം വിശദീകരിച്ചു.ഒരു വസ്‌തുവിനെ രൂപാന്തരങ്ങള്‍ സംഭവിപ്പിക്കാന്‍ മനുഷ്യന് കഴിയും.തീര്‍ത്തും ഇല്ലാതാക്കാന്‍ സാധ്യമല്ല.ഒരു വസ്‌തു കത്തിച്ചു കഴിഞ്ഞാല്‍ അത് അത് കനലാകും കരിക്കട്ടയാകും.പിന്നീട് ധൂളികളായേക്കും ശേഷം മണ്ണില്‍ ചേരുമായിരിക്കും.ഒരര്‍ഥത്തില്‍ എല്ലാം മണ്ണിന്റെ ഭാഗമാണ്.നിര്‍മിക്കാനും സംഹരിക്കാനും കഴിവുള്ളവന്‍ ജഗന്നിയന്താവ് മാത്രമാണ്.
---------
ആദരണീയനായ ഗുരുനാഥന്റെ സ്‌മരണകളെ ഓര്‍ത്തെടുത്തും യശശ്ശാരീരനായ അദ്ദേഹം പൊഴിച്ചിട്ട തൂവലുകളില്‍ തൊട്ടും തലോടിയും പ്രാര്‍ഥനയോടെ ....
===========
അസീസ് മഞ്ഞിയില്‍
Saturday, March 23, 2024
സലാഹുദ്ധീന്‍ തങ്ങള്‍ നിര്യാതനായി
Tuesday, February 20, 2024
അന്‍സാര്‍ എരവളപ്പില്‍ മരണപ്പെട്ടു
പാവറട്ടി:എരവളപ്പിൽ അൻസാർ (41) വാഹനാപകടത്തിൽ മരണപ്പെട്ടു.തളിക്കുളം പുത്തൻതോട് അഷ്‌റഫിന്റെയും പാവറട്ടി എരവളപ്പിൽ ഫാത്തിമ്മയുടെയും മകനാണ് അൻസാർ.
കാലത്ത് തൃശൂർ പടിഞ്ഞാറെ കോട്ടയിൽ വെച്ചുണ്ടായ അപകടത്തിലാണ് മരണം.
പുതുമനശ്ശേരി എരവളപ്പിൽ നാസർ, അസീസ്, അൻവർ, അക്ബർ എന്നിവരുടെ സഹോദരിയുടെ മകനാണ്.
പാവറട്ടി ഖുബ ട്രസ്റ്റ് അനുബന്ധ സംവിധാനങ്ങളും പ്രവാസ ലോകത്തും നാട്ടിലുമുള്ള ഉദയം പഠനവേദിയും അന്‍സാറിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി.സര്‍വ്വ ശക്തനായ നാഥന്‍ പരേതന്റെ പാരത്രിക ജീവിതം പ്രകാശ പൂര്‍ണ്ണമാക്കി അനുഗഹിക്കട്ടെ.
Thursday, December 21, 2023
നാലകത്ത് പള്ളത്ത് ഐഷമരണപ്പെട്ടു
സി.ഐ.സി ഖത്തര്‍,എന്‍.പിയുടെ ഉമ്മയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. പരേതക്ക് വേണ്ടിയുള്ള ജനാസ നമസ്‌കാരം വെള്ളിയാഴ്ച്ച ജുമുഅക്ക് ശേഷം ഐൻ ഖാലിദിലുള്ള അൽമാന പള്ളിയിൽ നടക്കുമെന്ന് സി.ഐ.സി സെക്രട്ടറി അറിയിച്ചു.
മക്കൾ:അഷ്റഫ്, ബഷീർ,ഷെരീഫ്, സലാഹുദ്ദീൻ,റുഖിയ, റസിയ. മരുമക്കൾ:പരേതനായ കുഞ്ഞിമുഹമ്മദ് ഹാജി ഒരുമനയൂർ,അബ്ദുൽ അസീസ് വെന്മേനാട്,സൈനബ,ഷാജി, ഷമീന, റജീന.
Saturday, December 16, 2023
സാന്ത്വന സ്പർശം
ദോഹ: സാന്ത്വന സ്‌പർശം പാലിയേറ്റീവ് കെയർ പാവറട്ടിയുടെ ഖത്തർ ചാപ്റ്റർ രൂപികരിച്ചു.മുഖ്യ രക്ഷാധികാരി എ.കെ ഉസ്‌മാൻ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം, രക്ഷാധികാരി എ.കെ മുഹമ്മദ് അഷ്‌റഫ് ഉദ്‌ഘാടനം ചെയ്‌തു.
പാവറട്ടി മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന സാന്ത്വന സ്‌പർശം പാലിയേറ്റീവ് കെയറിന്റെ സേവന നൈരന്തര്യവും,ഭാവി ആസൂത്രണങ്ങളും സാന്ത്വന സ്‌പർശം പാലിയേറ്റീവ് കെയർ പാവറട്ടിയുടെ പ്രസിഡന്റ് എന്‍.പി അബൂബക്കർ വിശദീകരിച്ചു. പാലിയേറ്റിവ് പ്രവർത്തനങ്ങളോടൊപ്പം തന്നെ നടത്തിവരുന്ന വിത്യസ്തമായ പദ്ധതികളുടെ ഹ്രസ്വമായ രൂപവും അവതരിപ്പിക്കപ്പെട്ടു.ഹോം കെയർ, ഫിസിയോ തെറാപ്പി, സാന്ത്വനം ഫാർമസി, സാന്ത്വനം ഡ്രസ്സ് ബാങ്ക്, സാന്ത്വനം എല്‍ഡേഴ്‌സ് ഫോറം, സ്റ്റുഡന്റസ് ഇനീഷിയേറ്റീവ് ഇൻ പാലിയേറ്റീവ് (SIP), സാന്ത്വനം വായന ശാല, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, സൈക്കോളജിക്കൽ കൗൺസിലിംഗ് , സാന്ത്വനം റെസ്ക്യൂ ടീം, തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു.
വിവിധ മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തിൽ സംബന്ധിക്കുകയും,സാന്ത്വന സ്‌പർശം പാലിയേറ്റിവിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിക്കുകയും ചെയ്‌തു.
ഖത്തർ ചാപ്റ്റർ അഡ്വൈസറി ബോഡ് അംഗങ്ങളായി ഡോ.ഫുആദ് ഉസ്‌മാന്‍, സിയാദ് ഉസ്‌മാന്‍,ഹാഷിം എം.സി,അബ്‌ദുല്‍ ഖാദർ ആര്‍.സി എന്നിവരെ തിരഞ്ഞെടുത്തു. എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി, മുഈനുദ്ധീൻ പോവിൽ , നവാസ് കടവിൽ, ഷാജഹാൻ കെ.വി, റഷീദ് കെ.ജി, യൂസുഫ് ആര്‍.എം, ഇബ്രാഹിം കുട്ടി എ.വി, ഷക്കീർ എന്‍.കെ, അഡ്വക്കേറ്റ് മൊയ്‌നുദ്ധീൻ , ജാസിം എന്‍.പി, ഷഹീർ കുട്ടോത്ത്, ശംസി ബക്കർ, മുഹമ്മദ് റാഫി കണ്ണോത്ത്, മൊയ്‌നുദ്ദീൻ പി.എസ്, സിറാജുദ്ദീൻ, ഫായിസ് കൊറിയത്ത് എന്നിവരെ തിരഞ്ഞെടുത്തു.മുഈനുദ്ദീൻ പോവിൽ സ്വാഗതവും ജാസിം പാടൂർ നന്ദിയും പറഞ്ഞു.
---------------
Saturday, September 23, 2023
അവാര്‍ഡില്‍ തിളങ്ങി ഷാമിന
കലാ-സാംസ്‌കാരിക മേഖലയിലെ പ്രതിഭക്കുള്ള അവാർഡായ ഫൈൻ ക്യൂ എഴുത്തുകാരി ഷാമിന ഹിഷാം സ്വന്തമാക്കി.
ഊദിന്റെ ഗന്ധത്തിലൂടെ ആസ്വാദക ലോകം സൃഷ്‌ടിച്ച ഷാമിന ഹിഷാം,അക്ഷരാര്‍ഥത്തില്‍ സഹൃദയരുടെ ഹൃദയങ്ങളില്‍ ഇടം നേടിയിരിക്കുന്നു.അഭിനന്ദനങ്ങള്‍ പ്രാര്‍ഥനകള്‍..
ഒരു ജിന്ന് ഗന്ധം പകരുന്ന ഊദ് എന്ന ഷാമിന ഹിഷാമിന്റെ നോവല്‍ ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിരുന്നു. പ്രണയവും ഏകാന്തതയും ഒരു പെൺജീവിതത്തിലെ ഭാവനയും മിത്തുമാണ് നോവലിന്റെ ഇതിവൃത്തം. യാഥാർഥ്യവും കാല്പനികതയും ഇഴുകിച്ചേർന്ന് സത്യവും മിഥ്യയും വേർതിരിച്ചറിയാൻ പ്രയാസപ്പെടുന്നുവെന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്. ആത്തിയുടെ സ്വപ്‌നങ്ങളിലൂടെയും സ്വാതന്ത്ര്യത്തിന്റെ വഴികളിലൂടെയുമുള്ള സഞ്ചാരത്തിലൂടെയാണ് ഊദ് പ്രസരിക്കുന്നത്.
പ്രതിഭയും കർമവുംകൊണ്ട് ഹൃദയങ്ങൾ കീഴടക്കിയ പെൺതാരകങ്ങളെ ഖത്തറിലെ പ്രവാസ മണ്ണ് ഹൃദയത്തോട് ചേർത്ത് ആദരിച്ചു. താരങ്ങളും വിശിഷ്ട വ്യക്തികളും സംഗമിച്ച രാവിൽ അവർക്കുള്ള ആദരമായി ‘ഗൾഫ് മാധ്യമം-ഷി ക്യൂ എക്സലൻസ് പുരസ്കാരം’ സമ്മാനിച്ചു. ഖത്തർ ഇന്ത്യൻ അംബാസഡർ വിപുലും മലയാള ചലച്ചിത്രതാരം പാർവതി തിരുവോത്തും മുഖ്യാതിഥികളായ പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷിയാക്കിയായിരുന്നു ‘ഷി ക്യൂ എക്സലൻസ്’ രണ്ടാം സീസണിലെ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്.പത്തു കാറ്റഗറികളിലായി 30 പ്രതിഭകൾ മാറ്റുരച്ച ഫൈനൽ റൗണ്ടിൽ ഓരോ വിഭാഗത്തിലെയും വിജയികളെയും നാടകീയ മുഹൂർത്തങ്ങൾക്കൊടുവിൽ പ്രഖ്യാപിച്ചപ്പോൾ ദോഹ ഹോളിഡേ ഇൻ ഹോട്ടലിലെ നിറഞ്ഞ സദസ്സ് കൈയടികളോടെ വരവേറ്റു.
കലാ-സാംസ്‌കാരിക മേഖലയിലെ പ്രതിഭക്കുള്ള അവാർഡായ ഫൈൻ ക്യൂ എഴുത്തുകാരി ഷാമിന ഹിഷാം സ്വന്തമാക്കി. പ്രവാസി സംരംഭകക്കുള്ള ‘ബിസ് ക്യൂ’ അവാർഡിന് റസിയ അനീസ്, നഴ്സിങ് സാന്ത്വന പരിചരണ പ്രവർത്തനരംഗത്തെ സേവനത്തിനുള്ള ‘കെയർ ക്യൂ’ അവാർഡിന് ലില്ലിക്കുട്ടി ജോസഫ്, വിദ്യാഭ്യാസ മേഖലയിലെ മികവിനുള്ള ‘എജ്യൂ ക്യൂ’ അവാർഡിന് ഷെർമി ഷാജഹാൻ, പ്രവാസി സാമൂഹിക സേവനത്തിനുള്ള ‘കൈൻഡ് ക്യൂ’ അവാർഡിന് കുൽദീപ് കൗർ, ആതുര സേവന രംഗത്തെ മികവിനുള്ള ‘ഹീൽ ക്യൂ’ അവാർഡിന് ഡോ. ഖുദ്സിയ ബീഗം, പരിസ്ഥിതി പ്രവർത്തന മികവിനുള്ള ‘നാച്വർ ക്യൂ’ അവാർഡിന് ലക്ഷ്മി സൂര്യൻ, ഫാർമസി മേഖലയിലെ മികവിനുള്ള ‘ഫാർമ ക്യൂ’ അവാർഡിന് ലീന മഞ്ജലി ജോണി, കായിക-സാഹസിക മേഖലയിലെ മികവിനുള്ള ‘സ്പോർട്സ് ആൻഡ് അഡ്വഞ്ചർ ക്യു’ അവാർഡിന് അൻവി അമിത് ജോഷി എന്നിവരെയും തിരഞ്ഞെുടത്തു. പ്രവാസി വനിത കൂട്ടായ്മക്കുള്ള ‘ഷി ഇംപാക്ട്’ അവാർഡ് നടുമുറ്റം ഖത്തർ സ്വന്തമാക്കി. പ്രത്യേക പുരസ്കാരങ്ങളായ ‘ഷി ക്യൂ എംപ്രസ്’ ബഹുമതി ആരോഗ്യ മേഖലയിലെ സമഗ്ര സംഭാനക്കുള്ള ആദരവായി ഹമദ് മെഡിക്കൽ കോർപറേഷൻ ഫാർമസി എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡോ. മോസ അൽ ഹൈലിനും, ‘ഷി പ്രിൻസസ് അവാർഡിന്’ ഖത്തറിന്റെ ലോക അത്‍ലറ്റിക്സ് താരം മരിയം ഫരിദിനും അംബാസർ വിപുൽ സമ്മാനിച്ചു.
നാമനിർദേശ പ്രക്രിയകളും, ഓൺലൈൻ വോട്ടെടുപ്പും വിദഗ്‌ധ ജഡ്‌ജിങ് പാനലിന്റെ സൂക്ഷ്മ പരിശോധനയും ഉൾപ്പെടുന്ന മാസങ്ങൾ നീണ്ട നടപടിക്രമങ്ങൾക്കൊടുവിലാണ് ഷി ക്യൂ എക്സലൻസ് പുരസ്കാര വിജയികളെ തിരഞ്ഞെടുത്തത്. 1000ത്തോളം നാമനിർദേശങ്ങളിൽ നിന്നായിരുന്നു 30 പേരെ ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്. ഷി ക്യു പുരസ്കാര ചടങ്ങ് ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്‌ഘാടനം ചെയ്‌തു.
ഗൾഫ് മാധ്യമം മിഡിൽ ഈസ്റ്റ് ഓപറേഷൻസ് ഡയറക്ടർ സലിം അംബലൻ ആമുഖപ്രഭാഷണം നടത്തി. എച്ച്.എം.സി ഡയറക്ടർ ഓഫ് ക്ലിനിക്കൽ ഓപറേഷൻസ് ഡോ. മർയം അൽ ഇമാദ്, എഴുത്തുകാരി ആയിഷ അൽ അബ്ദുല്ല, ചലച്ചിത്ര നിർമാതാവ് ആയിഷ അൽ ജെയ്ദ, വെൽകെയർ ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് മുക്താർ, ഹോംസ് ആർ അസ് ആൻഡ് ഡൈസോ ജനറൽ മാനേജർ രമേശ് ബുൽചന്ദനി, ഗ്രാൻഡ്മാൾ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, ഫെഡറൽ ബാങ്ക് ചീഫ് റെപ്. ഓഫീസർ അരവിന്ദ് കാർത്തികേയൻ, ഹോട്പാക്ക് മാനേജിങ് പാട്ണർ പി. മുഹമ്മദ് ഹുസൈൻ, ഗൾഫ് മാധ്യമം -മീഡിയവൺ എക്‌സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി, ഗൾഫ് മാധ്യമം റീജനൽ മാനേജർ ടി.എസ് സാജിദ്, ഗൾഫ് മാധ്യമം ഗ്ലോബൽ ഓപ്പറേഷൻസ് ഹെഡ് മുഹമ്മദ് റഫീഖ് എന്നിവർ പങ്കെടുത്തു. അവാർഡുദാന ചടങ്ങുകളിൽ മൈക്രോ ലബോറട്ടറീസ് ആൻറ് ഡയഗ്നോസിസ് സി.ഇ.ഒ ഡോ. സി.കെ നൗഷാദ്, വെൽകെയർ ഫാർമസി ഗ്രൂപ് മാനേജിങ് ഡയറക്ടർ അഷ്റഫ് കെ.പി, അൽ സമാൻ എക്സ്ചേഞ്ച് ബി.ഡി.ഒ അഞ്ജല സാദത്ത്, സീഷോർ കാബ്ൾസ് മാനേജിങ് ഡയറക്ടർ നിസാം മുഹമ്മദ് അലി, അഹമ്മദ് അൽ മഗ്രിബി ജനറൽ മാനേജർ തൻസീർ, റെയ്ഗേറ്റ് ഓവർസീസ് മാർക്കറ്റിങ് ഡയറക്ടർ ഹക്സർ എന്നിവരും പങ്കെടുത്തു.
-------------
മാധ്യമം വാര്‍ത്ത
Friday, September 8, 2023
രോഗീ പരിചരണത്തിന് ജീവിതം മാറ്റിവെച്ച അബൂബക്കര്‍
മൂന്ന് വർഷമായി ഇവിടെ പ്രവർത്തിക്കുമ്പോഴാണ് കൂട്ടുകാരായ ആർ.കെ ഹംസ, എ.വി. മുഹമ്മദുണ്ണി, മുഹമ്മദ് ഗായിൻ എന്നിവരുടെ സഹകരണത്തോടെ വീടിന്റെ കാർ ഷെഡിനോട് ചേർന്ന് സാന്ത്വനം സ്പർശം പാലിയേറ്റീവ് കെയറിന് തുടക്കമിടുന്നത്. 2018 ഒക്ടോബറോടെ എ.പി പടുവിങ്കൽ കൂട്ടായ്മ നൽകിയ വാഹനം ഉപയോഗപ്പെടുത്തി ഹോം കെയറിന് തുടക്കമിട്ടു.
തുടർന്ന് പ്രവർത്തന മേഖല കോന്നൻ ബസാറിലേക്ക് മാറ്റി. പീഡിയാട്രിക് സർജൻ, ഗൈനക്കോളജിസ്റ്റ്, ജനറൽ ഫിസിഷ്യൻ, ആയുർവേദം തുടങ്ങിയ ഡോക്ടർമാരുടെ ഒ.പി സൗജന്യമായി ആരംഭിച്ചു. 2021ൽ ചേന്നാട് പള്ളിയുടെ അടുത്തുള്ള വാടക കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റിയതോടെ ഫിസിയോതെറാപ്പി ഡോക്ടറുടെ സേവനം ആരംഭിച്ചു.
ആഴ്ചയിൽ അഞ്ച് ദിവസം സൗജന്യമായാണ് ഫിസിയോതെറാപ്പി നൽകുന്നത്. ദിവസവും കിടപ്പുരോഗികളെ വീടുകളിലെത്തി പരിചരിക്കാനായി മെഡിക്കൽ പാരാമെഡിക്കൽ വളണ്ടിയർ ടീം പ്രവർത്തിക്കുന്നുണ്ട്. 150 ഓളം കിടപ്പ് രോഗികളെയാണ് വീടുകളിലെത്തി പരിചരിക്കുന്നത്. സാന്ത്വന സ്പർശം രക്ഷാധികാരിയും ഖത്തറിലെ അൽ മുഫ്ത റെൻഡ് എ കാർ ഉടമയുമായ എ.കെ. ഉസ്മാൻ ഹാജി സൗജന്യമായി നൽകിയ 14 സെന്റ് സ്ഥലത്ത് അദ്ദേഹം സൗജന്യമായി നിർമ്മിച്ചുനൽകുന്ന അയ്യായിരം സ്‌ക്വയർ ഫീറ്റിലെ സാന്ത്വന ഭവനത്തിന്റെ പണി പൂർത്തിയായി വരുന്നു. അടുത്ത പാലിയേറ്റീവ് ദിനത്തിൽ ഇത് പ്രവർത്തനമാരംഭിക്കും. പുതിയ സാന്ത്വനം ഭവനത്തിലേക്ക് മാറുന്നതോടെ വരാൻ കഴിയാത്ത രോഗികൾക്ക് ഫിസിയോതെറാപ്പി സൗജന്യമായി വീടുകളിലെത്തിച്ച് നൽകാനുള്ള പദ്ധതിയും തയ്യാറാക്കുന്നുണ്ട്. എ.കെ. ഉസ്മാൻ ഹാജി നൽകിയ വാഹനമടക്കം രണ്ട് വാഹനങ്ങളും ഇവിടെയുണ്ട്. സ്‌കൂൾ വിദ്യാർത്ഥികളുടെ സഹകരണത്തോടെ സ്റ്റുഡൻസ് ഇനിഷ്യേറ്റീവ്, സീനിയർ സിറ്റിസൺ ഫോറം, കിടപ്പുരോഗികൾക്കായി സാന്ത്വന സംഗമം, സാന്ത്വന സ്പർശം വായനശാല, ലഹരി വിരുദ്ധ കർമ്മ സമിതി, 24 മണിക്കൂറും സജ്ജമായി റെസ്‌ക്യൂ ടീം, ഡ്രസ് ബാങ്ക്, ഭക്ഷണ കിറ്റ് നൽകൽ, നഴ്‌സിംഗ് സേവനം, ഒ.പി ക്ലിനിക്, ഹെൽപ് ഡെസ്‌ക് തുടങ്ങിയവയുമുണ്ട്. 24 മണിക്കൂറും സൗജന്യ സേവനം ചെയ്യുന്ന വളണ്ടിയർ ടീമാണ് ശക്തിയെന്ന് അബൂബക്കർ പറഞ്ഞു.
Saturday, April 22, 2023
ഭൗതികാസക്തിയെ തിരിച്ചറിയുക
ദൈവ ദാസന്മാര്‍ക്ക് വിളക്കും വെളിച്ചവുമായി അവതരിച്ച ഖുര്‍ആന്‍ എന്ന ദര്‍ശനം ലഭിച്ചുവെന്നതില്‍ അഘോഷിക്കാനുള്ള ആഹ്വാനം ഖുര്‍ആനിലുണ്ട്.പക്ഷെ ഈ വചന സുധയെ സ്വാംശീകരിച്ച് പകര്‍ത്തുകയു പടര്‍ത്തുകയും ചെയ്‌തതിന്റെ രചനാത്മകതയില്‍ മാത്രമേ ഈ ആഘോഷം സാധ്യമാകുകയുള്ളൂ.
നിര്‍മ്മിത ദര്‍ശനങ്ങളുടെ വഞ്ചനാത്മകമായ കാഴ്‌ചയും കാഴ്‌ചപ്പാടും പുതു തലമുറയെ വഴിപിഴപ്പിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.ഈ ഘട്ടത്തില്‍ മക്കളെ തിരുത്താന്‍ രക്ഷിതാക്കള്‍ ബോധപൂര്‍വ്വം ശ്രമിക്കണം.നമ്മുടെ ശരികളുടെ ശാഠ്യങ്ങളില്‍ നിന്നു കൊണ്ടല്ല,മറിച്ച് പുതു തലമുറയുടെ നിഷ്‌കളങ്കതയെ വ്രണപ്പെടുത്താതെയുള്ള സമീപനങ്ങള്‍ സ്വീകരിച്ചു കൊണ്ടായിരിക്കണം. ഇത്തരം ഇടപെടലുകളുടെ സര്‍ഗാത്മക ഭാവവും രൂപവും ഖുര്‍ആന്‍ തന്നെ വിളിച്ചോതുന്നുണ്ട്.
നിരീശ്വര പ്രത്യയ ശാസ്‌ത്രങ്ങളുടെ വക്താക്കളെയും ബഹുദൈവാരാധകരുടെ ഗണത്തില്‍ തന്നെയാണ് കണക്കാക്കേണ്ടത്. നിരീശ്വര വാദികള്‍ എന്നു പറയുന്നവര്‍ ചില്ലിട്ട കൂട്ടിലുള്ള ദൈവങ്ങളെ ആരാധിക്കുന്നില്ലായിരിക്കും.ബഹുദൈവാരാധകരായി അറിയപ്പെടുന്നവരെക്കാള്‍ ഇലാഹുകള്‍ ഈ നിര്‍മ്മിത വാദികള്‍ക്കാണെന്നതത്രെ യാഥാര്‍ഥ്യം.
ഈ സാഹചര്യത്തില്‍ വിശുദ്ധ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്ന ദൈവ വിശ്വാസവും അതിന്റെ യുക്തിയും ഭക്തിയും സമര്‍ഥമായി പഠിപ്പിച്ചു കൊടുക്കാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കണം.
മസ്‌ജിദ് ഖുബയില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തിന് എ.വി ഹംസ സാഹിബ് നേതൃത്വം നല്‍കി.അസീസ് മഞ്ഞിയില്‍ ഖുത്വുബ നിര്‍വഹിച്ചു.
Thursday, April 13, 2023
ഭാരത് സേവക് എം.എം ജലീലിന്
കഴിഞ്ഞ 39 വർഷമായി പ്രവാസിയായ തൃശൂർ വെങ്കിടങ്ങ് സ്വദേശി അബ്‌ദുല്‍ ജലീൽ ഖത്തറിലെ ആരോഗ്യ രംഗത്തെ സർക്കാർ സ്ഥാപനമായ ഹമദ് മെഡിക്കൽ കോർപറേഷനിലെ ഉദ്യോഗസ്ഥനാണ്.തിരുവനന്തപുരത്ത് കവടിയാറിൽ ഭാരത് സേവക് സമാജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ബി.എസ്.എസ്. ദേശീയ അധ്യക്ഷൻ ഡോക്ടർ ബി.എസ്. ബാലചന്ദ്രനിൽ നിന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.
മുല്ലശ്ശേരി മേഖലയിലെ മഹല്ലുകള്‍ കേന്ദ്രീകരിച്ച് പാവറട്ടി ആസ്ഥാനമാക്കി മൂന്നു പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചു വരുന്ന (1992) ഉദയം പഠനവേദിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് എം.എം അബ്‌ദുല്‍ ജലീല്‍.
Saturday, April 8, 2023
ഖുര്‍ആന്‍ സമ്മേളനം
നന്മയില്‍ മുന്നേറാന്‍ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു.നനന്മയുടെയും തിന്മയുടെയും മാനദണ്ഡമാണ് വിശുദ്ധ ഖുര്‍ആന്‍.പുണ്യങ്ങളുടെ പൂക്കാലമായ റമദാനിന്റെ സവിശേഷമായ സാഹചര്യത്തില്‍ ഖുര്‍ആനിന്റെ മാധുര്യവും ഒപ്പം ഗൗരവമേറിയ ചര്‍ച്ചകളും ആസ്വദിക്കാവാനുള്ള സുവര്‍ണ്ണാവസരമായിരുന്നു പുവ്വത്തൂര്‍ കസവ ഹാളില്‍ സംഘടിപ്പിക്കപ്പെട്ട ഖുര്‍ആന്‍ സമ്മേളനം.
മുനീര്‍ വരന്തരപ്പള്ളി (ഖത്വീബ് ഹിറാ മസ്‌ജിദ്), അബ്‌ദുല്‍ അസീസ് മഞ്ഞിയില്‍(ലേഖകന്‍ ഇസ്‌ലാം ഓണ്‍ ലൈവ്),സുലൈമാന്‍ അസ്‌ഹരി (ഖാദി മുതുവട്ടൂര്‍ മഹല്ല്) തുടങ്ങിയവര്‍ വിവിധ വിഷയങ്ങളിലൂന്നി പ്രഭാഷണം നടത്തി.
ഗുരുവായൂര്‍ ഏരിയ പ്രസിഡണ്ട് ആര്‍.പി സിദ്ദീഖ് സാഹിബിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ എ.വി ഹംസ സാഹിബ് സ്വാഗതമാശംസിച്ചു.
Monday, April 3, 2023
ഖുര്‍ആന്‍ സമ്മേളനം
Sunday, March 5, 2023
ബല്ലിഗ്‌നാ റമദാൻ
വ്രത വിശുദ്ധിയുടെ രാപകലുകള്‍ ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഏറെ പ്രതീക്ഷയോടെ പ്രാര്‍ഥനയോടെ കാത്തിരിക്കുന്ന അനുഷ്‌ഠാനങ്ങളുടെ കാലമാണ്.
റമദാന്‍ ആത്മീയമായി ഉണര്‍വ്വും ഉന്മേഷവും നല്‍കുന്ന പുണ്യങ്ങളുടെ പൂക്കാലവുമാണ്.കല്‍പിക്കപ്പെട്ട പഞ്ചകര്‍മ്മങ്ങളിലെ ഒരു കര്‍മ്മം എന്നതിലുപരി മറ്റു അനുഷ്‌ഠാനങ്ങളേയും കൂടുതല്‍ കൂടുതല്‍ മികവുറ്റതാക്കി വിളക്കി തിളക്കമാര്‍ന്നതാക്കാന്‍ ഉപകരിക്കുന്ന പരിശീലനഘട്ടം കൂടെയാണ് റമദാന്‍.
ഓരോ റമദാന്‍ കാലവും സമൂഹത്തെ എല്ലാ അര്‍ഥത്തിലും ഉദ്ദരിക്കാന്‍ പ്രാപ്‌തരായ ഒരു പുതിയ സംഘത്തെയാണ് ലോകത്തിനു സംഭാവന ചെയ്യുന്നത്.നിങ്ങള്‍ക്ക് മുമ്പുള്ള സമൂഹത്തിന് നിര്‍ബന്ധമാക്കിയതു പോലെ നിങ്ങള്‍ക്കും വ്രതം നിര്‍ബന്ധമാക്കി എന്ന കല്‍പന വര്‍ത്തമാന കാലത്ത് ഏറെ പ്രസക്തമാക്കുന്ന ഖുര്‍ആനിക പ്രയോഗമത്രെ.അഥവാ എല്ലാ കാര്യങ്ങളും ആരോഗ്യകരമല്ലാത്ത ദര്‍പ്പണത്തില്‍ വായിച്ചെടുക്കുന്ന കാലത്ത് മറ്റൊരു സമൂഹത്തെ ഇണക്കി നിര്‍ത്തുന്ന പ്രയോഗം ഏറെ ഹൃദ്യമാണ്.വിശ്വാസികളുടെ മനസ്സിനേയും മസ്‌തിഷ്‌കത്തേയും മാനവികമായ ചിന്തകള്‍ പടര്‍ത്തുന്നതില്‍ വ്രതവിശുദ്ധിയുമായി ബന്ധപ്പെട്ട പ്രസ്തുത കല്‍പന ഏറെ സര്‍ഗാത്മകമത്രെ.
ഖുര്‍ആനിന്റെ പ്രകാശത്തെ സാധ്യമാകുന്നത്ര സ്വാംശീകരിച്ച് സമൂഹത്തിലേക്ക് പ്രസരിപ്പിക്കാന്‍ സാധ്യമാകുന്നതിലൂടെയാണ് റമദാന്‍ സാര്‍ഥകമാകുന്നത്.പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു.
ജമാഅത്തെ ഇസ്‌ലാമി ഗുരുവായൂര്‍ ഏരിയ വൈസ് പ്രസിഡണ്ട് നൗഷാദ് പി.എ യുടെ വസതിയില്‍ വെങ്കിടങ്ങ് ഹൽഖ സംഘടിപ്പിച്ച ബല്ലിഗ്‌നാ റമദാൻ എന്ന പരിപാടി ആഹില്‍ ഷെയ്‌ഖ് സഫറുദ്ദീന്റെ ഖുര്‍ആന്‍ പാരായണത്തോടെ പ്രാരംഭം കുറിച്ചു, സുലൈമാൻ അസ്ഹരി, അസീസ് മഞ്ഞിയിൽ എന്നിവർ സംസാരിച്ചു.ഗുരുവായൂര്‍ ഏരിയ സെക്രട്ടറി മുഹമ്മദ് പി.എം സ്വാഗതം പറഞ്ഞു.
===========
04.03.2023